കടംപെരുകിയ മനോഭാരത്താൽ ഭർത്താവ് ജീവനൊടുക്കിയതോടെ മാളവിക തളർന്നു. എല്ലാം നഷ്ടമായ വേദനയിൽ രണ്ട് ആണ്മക്കളെ വാരിപ്പുണർന്ന് അവർ അലമുറയിട്ടു. എന്നാൽ, വിരഹദുഃഖത്തിന്റെ ആഴക്കടലിലും എവിടെനിന്നോ കരഗതമായ ആത്മധൈര്യത്തിന്റെ പിൻബലത്തിൽ ഭർത്താവ് നടത്തിവന്ന വ്യവസായ ശൃംഖലയെ കരകയറ്റണമെന്ന് അവർ തീരുമാനമെടുത്തു.
പ്രതിസന്ധികളെ കഠിനാദ്ധ്വാനത്തിലൂടെയും ഇച്ഛാശക്തിയോടെയും നേരിട്ടാൽ വിജയം സുനിശ്ചിതമാണെന്ന സന്ദേശമാണ് കഫേ കോഫി ഡേയുടെ സിഇഒ മാളവിക ഹെഗ്ഡെയുടെ ജീവിതം. ഭീമമായ കടഭാരത്തെത്തുടർന്ന് ജീവനൊടുക്കിയ കഫേ കോഫി ഡേ മുൻസാരഥി വി.ജി. സിദ്ധാർത്ഥയുടെ ഭാര്യയാണ് ഈ അൻപത്തിമൂന്നുകാരി.
ഒരുവശത്ത് ഭർത്താവ് ബാക്കിവച്ചുപോയ കോടികളുടെ ബാധ്യത. ജീവിതം വഴിമുട്ടിയ കാൽലക്ഷത്തോളം തൊഴിലാളികൾ മറ്റൊരുവശത്ത്. എല്ലാറ്റിനും പുറമെ വൈധവ്യത്തിലേക്ക് തള്ളിവിട്ട ഭർത്താവിന്റെ വേർപാട് സൃഷ്ടിച്ച ആഘാതം... ഈ ദുഃഖങ്ങളിലും ബാധ്യതകളിലും മാളവിക തളർന്നില്ല. സിദ്ധാർത്ഥ നടത്തിപ്പോന്ന സംരംഭങ്ങളുടെ സാരഥ്യം സധൈര്യം ഏറ്റെടുത്ത് ധീരമായ മുന്നേറ്റത്തിൽ കടബാധ്യതകൾ കുറച്ചുവരികയാണ് ഈ വനിത.
ശതകോടികൾ നഷ്ടംവരുത്തുകയും അതു വീട്ടാനുള്ള വഴിതേടാതെ ബാങ്കുകളെയും ജീവനക്കാരെയും വഞ്ചിച്ചു രാജ്യം വിടുകയും ചെയ്ത നിരവധി പ്രമുഖർ നമുക്കു മുന്നിലുണ്ട്. നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി, ഹിതേഷ് പട്ടേൽ, സഞ്ജയ് ഭണ്ഡാരി... തുടങ്ങി പട്ടിക നീളുന്നു. ഇത്തരക്കാർക്കിടയിലാണ് വേറിട്ട പ്രതിച്ഛായയും വിജയനേട്ടവും സമ്മാനിച്ച മാളവികയുടെ ബിസിനസ് മന്ത്രം ലോകത്തിനു പാഠമാകുന്നത്. രണ്ടുവർഷത്തിനുള്ളിൽ ബാധ്യതകൾ ഏറെക്കുറെ പരിഹരിച്ച് ലാഭത്തിന്റെ പാതയിലേക്കു കടക്കും മാളവിക ഹെഗ്ഡെ.
വീട്ടമ്മയിൽനിന്ന് സിഇഒയിലേക്ക്
കന്പനിയുടെ കടം 7214 കോടിയായി പെരുകിയ സാഹചര്യത്തിലാണ് വി.ജി.സിദ്ധാർത്ഥ ജീവനൊടുക്കിയത്. എൻജിനിയറിംഗ് ബിരുദധാരിയാണെങ്കിലും ഭർത്താവിന്റെ ബിസിനസിൽ കാര്യമായി ശ്രദ്ധചെലുത്താതെ കുടുംബകാര്യം നോക്കിവന്നിരുന്ന സാധാരണക്കാരി വീട്ടമ്മയായിരുന്നു അതുവരെ മാളവിക.
കടംപെരുകിയ മനോഭാരത്താൽ ഭർത്താവ് ജീവനൊടുക്കിയതോടെ മാളവിക തളർന്നു. എല്ലാം നഷ്ടമായ വേദനയിൽ രണ്ട് ആണ്മക്കളെ വാരിപ്പുണർന്ന് അവർ അലമുറയിട്ടു. എന്നാൽ, വിരഹദുഃഖത്തിന്റെ ആഴക്കടലിലും എവിടെനിന്നോ കരഗതമായ ആത്മധൈര്യത്തിന്റെ പിൻബലത്തിൽ വ്യവസായ ശൃംഖലയെ കര കയറ്റണമെന്ന് അവർ തീരുമാനമെടുത്തു.
2020 ഡിസംബറിൽ സിഇഒ ചുമതല ഏറ്റെടുക്കാൻ നിർബന്ധിതയായ മാളവിക ആദ്യംതന്നെ സ്ഥാപനത്തിലെ കാൽലക്ഷത്തോളം ജീവനക്കാർക്ക് പ്രതീക്ഷ നൽകി ഒരു കത്തെഴുതി. കോഫി ഡേയുടെ ചുമതല താൻ ഏറ്റെടുക്കുകയാണെന്നും സാന്പത്തിബാധ്യത തരണം ചെയ്യാൻ ഒരുമയോടെ നിലകൊള്ളണമെന്നുമായിരുന്നു അതിലെ ഉള്ളടക്കം.
ബാധ്യതകൾ താൻ വീട്ടുമെന്നും കഫേ കോഫി ഡേ ബ്രാൻഡിന് ഏറെ സാധ്യതകളാണുള്ളതിനാൽ ആശങ്കകൾ അസ്ഥാനത്താണെന്നും മാളവിക വ്യക്തമാക്കി. സ്ഥാപനം ഏതുസമയവും പൂട്ടിപ്പോകുമെന്ന ആശങ്കയിലായിരുന്ന ജീവനക്കാർ പുതിയ സിഇഒയുടെ വാക്കുകൾ അത്രയങ്ങ് വിശ്വസിച്ചില്ല. കാരണം 7214 കോടി രൂപയുടെ നഷ്ടം നികത്തി എങ്ങനെ ലാഭത്തിലാക്കുമെന്നതായിരുന്നു അവരുടെ ന്യായമായ ആശങ്ക. എന്നാൽ, സംശയങ്ങളെല്ലാം ദുരീകരിക്കപ്പെടുന്ന വിസ്മയകാഴ്ചയാണ് പിന്നീട് കാണാനായത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ബിസിനസിൽ അപാരമായ മുന്നേറ്റമാണ് മാളവിക ഹെഗ്ഡെ നടത്തിക്കൊണ്ടിരിക്കുന്നത്.
സിദ്ധാർത്ഥയുടെ മരണം
2019 ജൂലൈ 31നാണ് വി.ജി. സിദ്ധാർത്ഥ മംഗളൂരുവിലെ നേത്രാവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ബംഗളൂരുവിൽനിന്ന് സകലേശ്പുരിലേക്കുള്ള യാത്രയ്ക്കിടയിൽ നേത്രാവതി പാലത്തിനു സമീപം കാർ നിർത്താൻ അദ്ദേഹം ഡ്രൈവറോട് ആവശ്യപ്പെട്ടു. ഉടനെ തിരികെവരാമെന്നു പറഞ്ഞുപോയ സിദ്ധാർത്ഥയെ ഏറെനേരമായിട്ടും കാണാതെവന്നതോടെ ഡ്രൈവർ ചുറ്റുപാടുകളിൽ തിരക്കി. ഫോണ് വിളിച്ചുനോക്കിയപ്പോൾ സ്വിച്ച്ഡ് ഓഫ്.
പോലീസും അഗ്നിരക്ഷാസേനയും നീന്തൽവിദഗ്ധരും 36 മണിക്കൂർ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. സിദ്ധാർഥയുടെ മരണത്തിൽ ബിസിനസ് ലോകം ഞെട്ടി. പിന്നീടാണ് കുമിഞ്ഞുകൂടിയ ഇദ്ദേഹത്തിന്റെ കടവും നഷ്ടവും ലോകം അറിയുന്നത്. ബാധ്യതകൾ വീട്ടാൻ വഴിയില്ലെന്നും ഓഹരികളുടെ വിലയിടിവും നികുതി ഉദ്യോഗസ്ഥരുടെ സമ്മർദവും താങ്ങാനാവില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
1996 മുതൽ അനേകരേ നാവിലേറ്റിയ കഫേ കോഫി രുചിക്ക് അന്ത്യമായെന്നു വിധിയെഴുതപ്പെട്ടെങ്കിലും ചരിത്രം മറ്റൊന്നായിരുന്നു. ഭർത്താവ് പരിചയപ്പെടുത്തിയ കാപ്പിയുടെ രുചി കൂട്ടാൻ മാളവിക മുന്നോട്ടിറങ്ങിയശേഷം കടബാധ്യത വീട്ടാനുള്ള ധീരമായ പോരാട്ടമാണ് ഫലം കണ്ടത്. കോവിഡിൽ രാജ്യത്തെ പല ബിസിനസുകളും തകർച്ചയെ നേരിട്ടപ്പോഴും കഫേ കോഫി ഡേ അനേകരിലേക്ക് വളരുകയായിരുന്നു.
ഓരോ മാസവും കടബാധ്യത ഗണ്യമായി കുറയ്ക്കുന്നതിൽ മാത്രം മാളവിക ശ്രദ്ധ കേന്ദ്രീകരിച്ചു.
കഫേ കോഫി ഡേ ബാധ്യതയില്ലാത്ത കന്പനിയാക്കണമെന്നും ശതകോടി ഡോളറുകളുടെ ബിസിനസ് സാമ്രാജ്യം വളർത്തണമെന്നുമാണ് ഇവരുടെ ഭാവിസ്വപ്നം. പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത നിലനിർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇനി മുന്നിലുള്ളത് 1731 കോടിയുടെ ബാധ്യത മാത്രം. അടുത്ത വർഷത്തോടെ ഇതു മറികടന്ന് ലാഭത്തിലേക്കു കടക്കാനാകുമെന്നാണ് പ്രതീക്ഷ.
കഫേ കോഫി ഡേയുടെ തുടക്കം
1969ൽ ബംഗളൂരുവിലാണ് മാളവിക ഹെഗ്ഡെ ജനിച്ചത്. ബംഗളുരുവിലെ ഒരു സാധാരണ സ്കൂളിൽ പഠിച്ച് ബംഗളുരു യൂണിവേഴ്സിറ്റിയിൽനിന്ന് എൻജിനിയറിംഗ് ബിരുദം നേടിയതിനുശേക്ഷം 1991ൽ വി.ജി. സിദ്ധാർത്ഥയെ വിവാഹം കഴിച്ചു. ഒരു കോഫി ഷോപ്പിൽ മാളവികയ്ക്കൊപ്പം പോയ അവസരത്തിലാണ് കഫേ കോഫീ ഡേ എന്ന ആശയം ആദ്യമായി സിദ്ധാർത്ഥ അവതരിപ്പിക്കുന്നത്.
ഭക്ഷണശാലകളിൽ അഞ്ചു രൂപയ്ക്ക് വിൽക്കുന്ന കോഫി 25 രൂപയ്ക്ക് നൽകിയാൽ വാങ്ങാൻ ആളുണ്ടാകുമോ എന്ന മാളവികയുടെ ചോദ്യത്തിന് കാപ്പിയ്ക്കൊപ്പം ഇന്റർനെറ്റ് സർഫിംഗ് എന്ന വാഗ്ദാനമായിരുന്നു സിദ്ധാർത്ഥയുടെ മറുപടി. 1996 ജൂലൈ 11ന് ബംഗളുരു ബ്രിഗേഡ് റോഡിൽ ആദ്യ സിസിഡി ഒൗട്ട്ലറ്റ് തുറന്നു. കാപ്പി കുടിക്കുന്നതിനൊപ്പം സൗജന്യ ഇന്റർനെറ്റ് സൗകര്യമുള്ള ഒൗട്ട്ലറ്റിലേക്ക് ഒട്ടേറെപ്പേർ കടന്നുവന്നു.
ചുരുങ്ങിയ കാലത്തിനുള്ളിൽ കഫേ കോഫി ഡേ രാജ്യമെങ്ങും ശാഖകളിട്ടു വളർന്നു.
ചായ കൂടുതലായി ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ മുന്നിലേക്ക് സിദ്ധാർത്ഥയുടെ കോഫി ഷോപ്പ് സംസ്കാരത്തിന് വൻതോതിൽ സ്വീകാര്യത ലഭിച്ചു. ഒപ്പം സംരംഭ മൂലധന നിക്ഷേപകരിൽ ഒരാളായി അദ്ദേഹം പ്രശംസിക്കപ്പെടുകയും ചെയ്തു. ഗുണമേൻമയുള്ള കാപ്പി കൊടുക്കാൻ അദ്ദേഹം കാപ്പി വൻതോതിൽ കൃഷി ചെയ്തു. അതു വിളവെടുത്ത്, കാപ്പിയുണ്ടാക്കി അനേകരെ തൃപ്തിപ്പെടുത്തി. ഇതിനൊപ്പം ബ്രാൻഡഡ് കാപ്പിക്കുരു കയറ്റുമതി ചെയ്യുകയും ചെയ്തു.
കാപ്പിക്കുരു മാത്രമല്ല കോഫി മെഷീനുകളും സിസിഡികളിലെ ഫർണിച്ചറുകളുമെല്ലാം നിർമിച്ചതും ഇതേ കന്പനി തന്നെയായിരുന്നു. അങ്ങനെ ചെലവുചുരുക്കലിന്റെ ബിസിനസ് മോഡൽ അതിവേഗം ഹിറ്റായി. സിസിഡി വളർന്നു. 2011 എത്തിയപ്പോഴേക്കും ആയിരത്തിലധികം ഒൗട്ട്ലറ്റുകൾ. പക്ഷെ കാര്യങ്ങളൊക്കെ ശുഭകരമെന്ന് കരുതിയെങ്കിലും വിവിധ കാരണങ്ങാൾ ഒൗട്ട്ലറ്റുകൾ പലതും പൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ 2019ൽ കടംപെരുകി വ്യവസായം അതിന്റെ ദയനീയമായ പതനത്തിലെത്തി.
മാളവികയുടെ തീരുമാനങ്ങൾ
കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെയും സാമൂഹിക പ്രവർത്തക പ്രേമ കൃഷ്ണയുടെയും മകളായ മാളവികയ്ക്ക് പ്രതിസന്ധികളെ അതിജീവിക്കാനുള്ള പോംവഴികൾ ആരും പറഞ്ഞുകൊടുക്കേണ്ടിവന്നില്ല. സ്ഥാപനത്തെ കരകയറ്റുന്നതിന് കാപ്പി വില കൂട്ടാനൊന്നും തുനിഞ്ഞില്ല. ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലുമൊക്കെ നഷ്ടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന നൂറുകണക്കിന് കോഫി വെൻഡിംഗ് മെഷീനുകൾ ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്.
പുതിയ നിക്ഷേപകരെ ആകർഷിക്കുന്നതിനും മാളവികയ്ക്ക് സാധിച്ചു. ഇതുവഴി കന്പനിയുടെ മൂലധനം വർധിച്ചു. 2020 മാർച്ചോടെ ബാധ്യത 3200 കോടി രൂപയിലേക്ക് കുറയ്ക്കാനായി. 2021 മാർച്ച് അവസാനം ബാധ്യത 1898 കോടിയിൽ എത്തി. 2022 മാർച്ച് 31 ന് 1810 കോടിയായി കുറഞ്ഞു. ഇനി മുന്നിലുള്ളത് 1731 കോടിയുടെ ബാധ്യത മാത്രം.
ഇപ്പോൾ സിസിഡിക്ക് ലോകമെന്പാടുമായി 572 കഫേകളും 36,326 വെൻഡിംഗ് മെഷീനുകളും 532 കിയോസ്കുകളും 403 ഗ്രൗണ്ട് കോഫി വില്പനശാലകളുമുണ്ട്. അമേരിക്കയിൽ മാത്രം 572 കേന്ദ്രങ്ങളിൽ കോഫി വെൻഡിംഗ് മെഷീനുകളുണ്ട്. ഏഷ്യയിൽ അറബിക്ക കാപ്പിക്കുരുവിന്റെ ഏറ്റവും വലിയ ഉത്പാദകരാണ് കന്പനി.
കർണാടകയിലെ ചിക്മഗളുരുവിൽ കന്പനിയുടെ സ്വന്തം കാപ്പിത്തോട്ടത്തിൽ വൻ ഡിമാൻഡുള്ളതും മേൻമയേറിയതുമായ അറബിക്ക കാപ്പിക്കുരു വിളവെടുത്ത് കയറ്റിയയ്ക്കുന്നു. ചിക്മഗളുരു എസ്റ്റേറ്റുകളിൽനിന്നുള്ള അറബിക്ക വറുത്തും അല്ലാതെയും പൊടിയായും ഓണ്ലൈനായും വില്പന നടത്തുന്നുണ്ട്. ഓണ്ലൈൻ വില്പന ശൃംഖല വളർന്നതോടെ കന്പനി മികച്ച വരുമാനമുണ്ടാക്കുന്നു.
കൂടാതെ രണ്ട് സെവൻ സ്റ്റാർ റിസോർട്ടുകൾവഴി ടൂറിസം രംഗത്തും മികച്ച വരുമാനമുണ്ട്. വിദേശ, ടൂറിസം ബിസിനസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കന്പനികൾ കഫേ കോഫി ഡേ ലിമിറ്റഡിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
കടബാധ്യതയില്ലാതെ ശതകോടികളുടെ ആസ്തിയുള്ള മുൻനിര കന്പനിയായി സിസിഡിയെ ഉയർത്തുകയും രാജ്യമെന്പാടും ഷോപ്പുകൾ ആരംഭിക്കുകയുമാണ് മാളവികയുടെ അടുത്ത ലക്ഷ്യം.
ടി.എ. ജോർജ്
കാപ്പിയിൽ മാളവികയുടെ വിജയ രുചി
12:05 AM Oct 16, 2022 | Deepika.com