മനുഷ്യർക്കെങ്ങനെ ഇത്തരത്തിൽ കൊടുംക്രൂരൻമാരായി മാറാൻ സാധിക്കുന്നു? മൃഗങ്ങളേക്കാൾ മനുഷ്യൻ അധഃപധിച്ചുപോയല്ലോ.
പത്തനംതിട്ട ഇലന്തൂരിലെ നരബലിയിൽ ഇരകളാക്കപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടന്നപ്പോൾ അവിടെ തിങ്ങിക്കൂടിയവരുടെ നാവിൽ ഉയർന്ന അമർഷം ഇത്തരത്തിലായിരുന്നു. അവയവങ്ങളോരാന്നായി മുറിച്ചുനീക്കിയും കുത്തിക്കീറിയും വെട്ടിനുറുക്കിയും നിരാലംബകളെ അതിദാരുണമായി കൊലപ്പെടുത്തി ആഭിചാരം നടത്തി കുഴിച്ചുമൂടുകയെന്നത് എത്ര പൈശാചികകൃത്യമാണ്.
ചതിച്ചും പ്രലോഭിപ്പിച്ചും ഇരകളെ കെണിയിലാക്കി അരുംകൊല ചെയ്താൽ പണവും ഐശ്വര്യവും കൈവരുമെന്നും ദുർഗതി മാറിപ്പോകുമെന്നുമൊക്കെ വിശ്വസിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ഇക്കാലത്തുമുണ്ടല്ലോ. ഈ മൃഗീയതയ്ക്കു പിന്നിലെ ആത്യന്തിക ലക്ഷ്യം ഒന്നു മാത്രമായിരുന്നു; സന്പത്തുണ്ടാക്കുക.
കേരളം വിറയലോടെ അറിഞ്ഞ കൊടുംകൃത്യം നടത്തിയതിൽ ഒരു സ്ത്രീയുടെയും പങ്കാളിത്തമുണ്ടെ ന്നറിയുന്പോൾ നാട് ലജ്ജിക്കുകയാണ്. ആഗ്രഹം പോലെ കാര്യങ്ങൾ നടക്കാതെ വന്നാൽ കാലദോഷം. ആ ചിന്തതന്നെ അന്ധവിശ്വാസമാണ്. അതിനെ നേരിടാൻ നരബലിയും കൂടോത്രവും പലവിധ ആഭിചാരക്രിയകളും.
ഇത്തരം കിരാതപ്രവൃത്തിയിലൂടെ ദോഷങ്ങൾ മാറി ഐശ്വര്യം വരുമെന്ന് ധരിക്കുന്നവരുടെ വിശ്വാസം എത്രയോ മൗഢ്യമാണ്.
സിദ്ധസേവയും ബലിയും നടത്തിയാൽ ബാധകളും ദുരിതങ്ങളും ഒഴിഞ്ഞുപോകുമെന്ന ചിന്ത വച്ചുപുലർത്തുന്നവർ ഇന്നത്തെ കാലത്തുമുണ്ടെന്നത് ലജ്ജാകരം. പ്രവൃത്തിദോഷം കൊണ്ടാണ് പലരും തകർച്ചകളിൽപ്പെടുന്നത്. കൈയിലിരുപ്പ് മോശം എന്ന് നാട്ടുഭാഷയിൽ പറയുന്നതുതന്നെ. അതിനെ കാലദോഷമെന്നു കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
വ്യക്തികളുടെ തകർച്ചകളെയും അകക്വമായ വിശ്വാസങ്ങളെയും ചൂഷണം ചെയ്യാൻ എല്ലാക്കാലത്തും വ്യാജസിദ്ധൻമാർ രംഗത്തുണ്ട്. ഇവരുടെ പൂജാകർമങ്ങളേറെയും നിന്ദ്യവും നികൃഷ്ടവും നീചവുമായിരിക്കും.
സന്പത്തിനോടുള്ള ആർത്തിയും മറ്റുള്ളവരോ ടുള്ള പകയുമായാണ് അകൃത്യങ്ങളിലേക്കും ആഭിചാരങ്ങളിലേക്കും പലരെയും നയിക്കുന്നത്. നീചമായി കൊലചെയ്തു മുറ്റത്തു മറവുചെയ്യുക മാത്രമല്ല നരഭോജികളായി മാറാൻ എങ്ങനെ സാധിക്കുന്നു.
ഇത്രയും കൃത്യങ്ങൾ നടത്തിയശേഷം വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ പൈശാചിക മനസുള്ളവർക്കേ സാധിക്കൂ. ഭക്തിയും വിശ്വാസവും ആചാരങ്ങളും എപ്പോഴും പൂജ്യമായിരിക്കണം. വിശുദ്ധിയുടെ വിളനിലങ്ങളിൽ മാത്രമാണ് ദൈവം അനുഗ്രഹം ചൊരിയുകയെന്നത് മറക്കരുത്.
മന്ത്രവാദം, നരബലി, മൃഗബലി എന്നിവയൊക്കെ മതാചാരത്തിന്റെ മറവിൽ നടത്തുന്നവരുണ്ട്. ഇവയൊന്നും ദൈവികമോ ആത്മീയമോ ആയ പ്രവൃത്തികളല്ല. മറിച്ച് അന്ധവിശ്വാസതന്നെ.
ദുരാചാരങ്ങൾക്കും ദുഷ്കൃത്യങ്ങൾക്കും മതാചാരങ്ങളുടെ മുഖം നൽകുന്ന വ്യാജസിദ്ധൻമാർക്കെതിരേ കടുത്ത ശിക്ഷണ നടപടിയുണ്ടാകേണ്ടിയിരിക്കുന്നു. പലരും പത്രപരസ്യങ്ങൾ നൽകിയാണ് ഇരകളെ ഇതിൽ വീഴ്ത്തുന്നത്. സാന്പത്തിക ചൂഷണം മാത്രമല്ല അധാർമിക കർമങ്ങളും സിദ്ധവേലകളുടെ ഭാഗമായുണ്ട്. ചികിത്സ എന്ന പേരിലും ഇത്തരം വേലത്തരങ്ങൾ അരങ്ങേറുന്നു.
ധൂർത്തിന്റെ ജീവിതമാണ് പലപ്പോഴും വ്യക്തികളെ സാന്പത്തിക ബാധ്യകളിൽ വീഴ്ത്തുന്നത്. നേരിന്റെയും സത്യത്തിന്റെയും നീതിയുടെയും ധർമത്തിൽ ചരിക്കുന്നവരിൽ മാത്രമേ ദൈവികതയുണ്ടാവുകയുള്ളു. സ്നേഹം, കരുണ, ക്ഷമ തുടങ്ങിയ പുണ്യങ്ങൾ ഏറെപ്പേരിലും നഷ്ടപ്പെട്ടുപോകുകയാണ്.
ലഹരിയുടെ നീരാളിപ്പിടിത്തത്തിന്റെ പ്രത്യാഘാതമാണ് ഇത്തരം കൃത്യങ്ങളുടെയൊക്കെ അടിസ്ഥാനം. കുട്ടികളെവരെ വലയിലാക്കിക്കൊണ്ടിരിക്കുന്ന ലഹരി വ്യാപാരത്തിന്റെ പ്രത്യാഘാതം ഇലന്തൂരിനേക്കാൾ ഭയാനകമായ കൃത്യങ്ങളിലേക്ക് നാടിനെ നയിക്കും എന്നതിൽ സംശയംവേണ്ട.
പാപബോധവും കുറ്റബോധവുമില്ലാത്തവരായി മാറിയിരിക്കുന്നു സമൂഹം. ആത്മീയതയും ആചാരങ്ങളും അവർക്ക് മൂടുപടം മാത്രമാണ്. ഹൃദയത്തിൽ കാത്തുസൂക്ഷിക്കേണ്ട വിശുദ്ധിയുടെ തലം നഷ്ടപ്പെടുന്പോഴാണ് മനുഷ്യൻ അധമൻമാരായി മാറുന്നത്.
പി.യു. തോമസ്, നവജീവൻ
മനുഷ്യർ മൃഗമായി മാറുന്പോൾ
11:36 PM Oct 15, 2022 | Deepika.com