കുന്നംകുളം-വടക്കാഞ്ചേരി പാതയിലെ കൊല്ലൻപടി ഗ്രാമം. ഇവിടത്തെ പാതയോരങ്ങളിൽ കാളത്തോൽ നിരത്തിയിരിക്കുന്ന കൗതുകകാഴ്ച.
റോഡിനിരുവശങ്ങളിലും ആണിയടിച്ചു കാളത്തോലുകൾ ഉണക്കാനിട്ടിരിക്കുന്നു. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ഇവയൊക്കെ ഇന്പമേറിയ ശബ്ദം പുറപ്പെടുവിക്കുന്ന ചെണ്ടകളുടെ ഭാഗമായി മാറും.
കൊല്ലൻപടിയിലെ പെരുംകൊല്ലൻ സമുദായത്തിന്റെ കുലത്തൊഴിലാണ് ചെണ്ട കെട്ടൽ. ചെണ്ട, ഇടയ്ക്ക, തിമില തുടങ്ങിയവ തനതു കരവിരുതിൽ പണിതു വിൽപന നടത്തുന്നവരുടെ ഗ്രാമം. രണ്ടര നൂറ്റാണ്ടിലേറെയായി ഈ ഗ്രാമവാസികളുടെ മുഖ്യതൊഴിലാണ് ചെണ്ടനിർമാണം.
പ്ലാവിന്റെ കുറ്റിയും ഈറൻ പനയുടെ വളച്ചെടുത്ത വട്ടവും കാളത്തോലും ഉപയോഗിച്ച് ഇവർ ചെണ്ടയും ഇടയ്ക്കയും തിമിലയും പണിതെടുക്കുന്നു. ക്ഷേത്രവാദ്യങ്ങളായ ഇടയ്ക്കയും തിമിലയും ചെണ്ടയും അതി സൂക്ഷ്മതയോടെ പണിതെടുക്കുന്നു.
കാളയുടെ തോലാണ് ചെണ്ട കെട്ടാൻ പരുവപ്പെടുത്തുന്നത്. രണ്ടുമൂന്നു ദിവസം പകൽച്ചൂടിൽ ഉണക്കിയെടുക്കുന്ന തോല് അളവനുസരിച്ചു വെട്ടിയെടുക്കും. ഒരു വലിയ കാളത്തോലിൽനിന്ന് അഞ്ചു വട്ടംവരെ വെട്ടിയെടുക്കാം. വട്ടത്തിൽ വെട്ടിയ തോൽ വീണ്ടും ഉണക്കി ഉളി ഉപയോഗിച്ച് ചീകി ക്രമപ്പെടുത്തും. ഈറൻ പനയിൽനിന്ന് മുറിച്ചെടുത്ത തടി ഒരു ദിവസം തിളച്ച വെള്ളത്തിലിട്ട് മയപ്പെടുത്തി ചെണ്ടയുടെ വലുപ്പമനുസരിച്ചാണ് വട്ടം നിർമിക്കുന്നത്. ഇങ്ങനെയുണ്ടാക്കുന്ന വട്ടത്തിലാണ് മുറിച്ചെടുത്ത കാളത്തോൽ വലിച്ചൊട്ടിക്കുന്നത്.
പനച്ചിക്കായ ഇടിച്ചു പശയാക്കിയാണ് തോൽവട്ടം ഒട്ടിക്കുക. വട്ടം മാടി തോൽ ഒട്ടിച്ച ു മൂന്നുനാലു ദിവസംകൂടി നിരനിരയായി തൂക്കിയിട്ട് ഉണക്കിയ ശേഷമാണ് ഇത് മരക്കുറ്റിയിൽ ഉറപ്പിക്കുക. ചെണ്ടക്കുറ്റി മൂപ്പെത്തി കാതലായ പ്ലാവിൻതടിയിൽനിന്നാണ് രൂപപ്പെടുത്തുക. പ്ലാവിൻതടി മുറിച്ചെടുത്ത് കടഞ്ഞാണ് ചെണ്ടക്കുറ്റിയാക്കി മാറ്റുന്നത്.
അടുത്തയിടെയായി മറ്റു ചിലയിനം തടികളും ചെണ്ടക്കുറ്റി നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്. ഓരോ ചെണ്ടയ്ക്കും ഇടംതലയും വലംതലയും ചേർത്ത് വലിച്ചുകെട്ടുന്നതിന് പന്ത്രണ്ട് ചരട് ഉപയോഗിക്കുന്നു. വളയത്തോട് ചേർത്ത് ഇരുവശത്തും പന്ത്രണ്ട് തുളയിട്ട് ചരട് കെട്ടിമുറുക്കിയാണ് ചെണ്ടയുടെ ശ്രുതി ക്രമപ്പെടുത്തുന്നത്.
മുൻകാലങ്ങളിൽ ചെണ്ടച്ചരട് ചണനൂലുകൊണ്ടാണ് നിർമിച്ചിരുന്നത്. ഇപ്പോൾ പ്ലാസ്റ്റിക്ക് ചരടും ഉപയോഗിക്കുന്നു.
ഇടംതലയും വലംതലയും കുറ്റിയിലുറപ്പിച്ച് ചരടുകെട്ടി ക്രമപ്പെടുത്താനും ശ്രുതിയും നാദവും ക്രമീകരിക്കാനും ചിലർ ഇക്കാലത്ത് യന്ത്രസഹായം തേടുന്നുണ്ട്. ഒരു ചെണ്ടയുടെ പണി പൂർത്തിയാക്കാൻ ഏകദേശം പന്ത്രണ്ട് ദിവസം മുതൽ പതിനഞ്ച് ദിവസം വേണ്ടിവരും. പണിതൊരുക്കിയ ചെണ്ടയൊന്നിന് വില പന്തീരായിരം രൂപ മുതൽ പതിനയ്യായിരം വരെ വരും.
നിർമാണവൈദഗ്ധ്യം
വ്യത്യസ്ത അളവുകളിലാണ് ചെണ്ടകൾ നിർമിക്കുന്നത്. ചെണ്ടയുടെ വട്ടം കൂടുന്നതനുസരിച്ച് കുറ്റിയുടെ നീളം കൂടും. ചപ്പങ്കം, പതിമുഖം, മന്ദാരം എന്നിവ ഉപയോഗിച്ചാണ് ചെണ്ടക്കോൽ ചീകിയെടുക്കുന്നത്. ആവശ്യക്കാർക്ക് ഇടയ്ക്കയും തിമിലയും ഇവർ പണിതു നല്കുന്നുണ്ട്. എന്നാൽ ചെണ്ടയുടെ ജനപ്രിയം നോക്കുന്പോൾ ഇടയ്ക്കയ്ക്കും തിമിലയ്ക്കും ആവശ്യക്കാർ എക്കാലവും വളരെ കുറവാണ്. ഇടയ്ക്കയിൽ 64 കലകളെ അനുസ്മരിപ്പിക്കുന്ന 64 പുടിപ്പുകൾ അലങ്കാരമാക്കും.
തിമില നിർമാണത്തിന് കാളപ്പണ്ടത്തിന്റെ ഉൾവശമാണ് ഉണക്കി മിനുക്കിയെടുക്കുക. കഠിനശബ്ദം മുതൽ നേർത്ത നാദംവരെ ചെണ്ടയിൽ ഒരുക്കിയെടുക്കുന്നു. എല്ലാ താളവും ചെണ്ടയ്ക്ക് താഴെയെന്നും ചെണ്ട 18 വാദ്യങ്ങൾക്കു തുല്യമെന്നും പഴമക്കാർ പറഞ്ഞുവച്ചത് പൂരപ്പറന്പിൽ ചെണ്ടയുടെ താളത്തിനൊപ്പം താളം പിടിക്കുന്നവരെക്കാണുന്പോൾ ശരിയെന്നുറപ്പിക്കാം.
മൃദംഗത്തിനെന്നപോലെ ചെണ്ടയ്ക്കും ഇടന്തലയും വലന്തലയുമുണ്ട്. വലന്തലയിൽ നേർത്ത ശബ്ദവും ഇടന്തലയിൽ ഉയർന്ന ശബ്ദവും കേൾക്കാം. നേർത്ത ശബ്ദം ഉണ്ടാക്കുന്ന വലന്തല ചെണ്ടകളാണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പതിവുചടങ്ങുകളിൽ ഉപയോഗിക്കുന്നത്.
ചെറുതുരുത്തി കലാമണ്ഡലം ഉൾപ്പടെ മിക്കയിടങ്ങളിൽനിന്നും ചെണ്ടക്ക് ധാരാളം ആവശ്യക്കാരുണ്ടെന്നതാണ് ഈ കുലത്തൊഴിൽ വിദഗ്ധരുടെ ആശ്വാസം. കോവിഡ് കാലത്തൊഴികെ ചെണ്ട കെട്ടുന്നതിൽ ഇവർക്ക് തടസം ഉണ്ടായിട്ടില്ല. മഴക്കാലത്ത് കാളത്തോൽ ഉണക്കിയെടുക്കാനുള്ള അസൗകര്യവും തോൽ തുരന്നു നശിപ്പിക്കുന്ന പ്രാണികളുടെ ശല്യവും ഒഴിച്ചാൽ ചെണ്ടനിർമാണം ഇവർക്ക് ആസ്വാദ്യമായ തൊഴിലാണ്.
കലയാണ്, ഒപ്പം ഉപജീവനവും
ചെണ്ട കെട്ടിയൊരുക്കിയെടുക്കുന്നത് തനതു കലാവിദ്യതന്നെ. പുലർച്ചെ ആരംഭിക്കുന്ന ജോലി പലപ്പോഴും രാത്രി വൈകുവോളം നീളും. ഇതൊരു തൊഴിൽ മാത്രമല്ല, മഹത്തായ കലാ സംസ്കാരത്തിന്റെ പോഷണം കൂടിയാണ്. അതിനൊപ്പം അനേകം കുടുംബങ്ങളുടെ അന്നവും ജീവിതവുമാണ്.
ഈ ഗ്രാമത്തിൽ ചെണ്ട കെട്ടുന്നവരിൽ പലരും ഹൈസ്കൂൾ പഠനകാലം മുതൽ തന്നെ വൈവിദ്ധ്യമുള്ള ഈ തൊഴിലിലേക്കു വന്നരാണ്. തുകൽ വാദ്യം നിർമിക്കുന്നതിനൊപ്പം ചെണ്ടയിൽ നാദവിസ്മയം തീർക്കുന്നതിലും ഇവർ പിന്നിലല്ല. വേണ്ടിവന്നാൽ ചടങ്ങുകളിൽ ചെണ്ടമേളങ്ങൾക്കും ഇവർ പോകാറുണ്ട്.
ആഘോഷത്തിനു കൊടിയിറങ്ങി യാലും ദിവസങ്ങളും ആഴ്ചകളും മേളപ്പെരുക്കം മനസിലും കരവിരലിലും സൂക്ഷിക്കുന്നവരാണ് മലയാളികൾ. വരുംവർഷങ്ങളിലേയ്ക്കുള്ള ചെണ്ടയുടേയും തായന്പകയുടേയും നാദവിസ്മയമൊരുക്കാൻ ഈ ഗ്രാമക്കാർ ഉത്സവകാലത്തിനു മുൻപേ ചെണ്ട കെട്ടുന്നു. തൃശൂരിലെ അത്താണിയിലും മലപ്പുറം വളാഞ്ചേരിയിലും പാലക്കാട് മണ്ണൂരിലുംനിന്ന് കൊല്ലൻപടിയിലെത്തി ചെണ്ടനിർമാണം പഠിച്ചുപോയവർ ഏറെപ്പേരാണ്.
മലയാളിയുടെ തനതുതുകൽ വാദ്യമാണ് ചെണ്ട. ഇത് അസുരവാദ്യമായി കാതുകളിൽ താളമേള വിരുന്നൊരുക്കുന്നു. പൂരങ്ങളും ഉത്സവങ്ങളും തിരുനാളുകളും ചെണ്ടമേളമില്ലാതെ സങ്കല്പിക്കാനാവില്ല. കലയുടെയും ഭക്തിയുടെയും ആചാരത്തിന്റെയും തലങ്ങളിൽ ചെണ്ടവാദ്യത്തിന് പ്രസക്തിയെന്നുമുണ്ട്. മേളങ്ങളിൽ ഒന്നാം സ്ഥാനമാണ് ചെണ്ടമേളത്തിനുള്ളത്.
ചെണ്ട മേളങ്ങളിൽപ്പെട്ടതാണ് പാണ്ടിമേളം, ശിങ്കാരിമേളം, പഞ്ചാരിമേളം, തായന്പക മുതലായവയൊക്കെ.
കേരളത്തിന്റെ അഭിമാനമായ കഥകളിയിൽ വേഷക്കാരനൊപ്പംതന്നെ ചെണ്ടക്കാരനും ആസ്വാദകന്റെ ഹൃദയം കവരുന്പോൾ ഇതിന്റെ സ്ഥാനം എത്ര വലുതാണെന്നു മനസിലാവും. ചെണ്ട കൊട്ടുന്നത് കൈയും കോലും കൊണ്ടാണെങ്കിലും ആ ശബ്ദത്തിന്റെ സ്ഥാനം ഹൃദയത്തിലാണ്.
ആന്റണി ആറിൽചിറ, ചന്പക്കുളം
ചെണ്ട കെട്ട് ഗ്രാമം
11:25 PM Oct 15, 2022 | Deepika.com