കാടടച്ചു വിമർശിക്കാൻ വളരെയെളുപ്പമാണ്. എ.ആർ. റഹ്മാന്റെ പ്രതിഭ വറ്റി എന്നതായിരുന്നു ആ ഗണത്തിൽപ്പെട്ട ഏറ്റവും പുതിയ തള്ളൽ. പറയുന്നതിൽ എന്തെങ്കിലും കഴന്പുവേണ്ടേ! ആ വിമർശകർക്കുള്ള മറുപടി പൊന്നിയിൻ സെൽവൻ-1 എന്ന ചിത്രത്തിലുണ്ട്. എണ്ണംപറഞ്ഞ ആറു പാട്ടുകൾ, അതിസുന്ദരമായ പശ്ചാത്തല സംഗീതവും. അതിൽ രണ്ടു പാട്ടുകൾ രണ്ടു ഗായകരുടെ ജീവിതം അടയാളപ്പെടുത്തുന്നു...
പല ഭാഷകളിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിരാശയുണ്ടാക്കുന്ന ഒരു കാര്യമുണ്ട്- മൊഴിമാറ്റം നടത്തുന്പോൾ പാട്ടുകളുടെ വരികൾക്ക് ചിത്രത്തിന്റെ ഒറിജിനൽ ഭാഷയിലുള്ള ഭംഗി കാണാറില്ല. ഈണത്തിനൊപ്പിച്ച് തട്ടിക്കൂട്ടു വരികൾ എഴുതലാണ് പതിവ്. അടുത്തകാലത്താണ് അതിനൊരു മാറ്റം വന്നത്. വരികളെഴുതാൻ അതതു ഭാഷകളിലെ പ്രതിഭകളെത്തന്നെ ഏല്പിച്ചുതുടങ്ങി. അതിന്റെ ഫലവും കണ്ടു.
അതേപോലെ ഓരോ ഭാഷകളിലും മികച്ച ഗായകരെ പാട്ടുകൾക്ക് ഉപയോഗപ്പെടുത്താനും തുടങ്ങി. പുഷ്പ എന്ന ചിത്രമായിരുന്നു അതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ഇപ്പോഴിതാ മണി രത്നത്തിന്റെ ക്ലാസിക് ചിത്രം പൊന്നിയിൻ സെൽവൻ- 1 പാട്ടിന്റെ പൊൻനദിയായി ഒഴുകുന്നു. റഹ്്മാന്റെ പാട്ടുകൾ പല ഭാഷകളിൽ കേൾക്കുംതോറും അവയോടുള്ള ഇഷ്ടംകൂടുന്നു.
കന്നി ഗാനം മിന്നുന്പോൾ
ഒരു ഗായകന്റെയോ ഗായികയുടെയോ അരങ്ങേറ്റ ഗാനം സൂപ്പർഹിറ്റാവുക- സ്വപ്നതുല്യമായ തുടക്കമാവും അവർക്കത്. ഹിന്ദിയിൽ രണ്ടു പതിറ്റാണ്ടുകളായി അത്തരമൊരു ഗാനമില്ലെന്നാണ് ചരിത്രം പറയുന്നത്. ആഷിഖി- 2വിൽ തും ഹി ഹോ എന്ന ഗാനവുമായി അരിജീത് സിംഗ്, ഹം ദിൽ ദേ ചുകേ സനം (1999) എന്ന ചിത്രത്തിൽ തഡപ് തഡപ് എന്ന ഗാനവുമായി അനശ്വരനായ കെകെ., ദേവ്ദാസിലെ (2002) ബേരി പിയാ എന്ന പാട്ടുപാടി ശ്രേയാ ഘോഷാൽ എന്നിവരാണ് ഏറ്റവുമൊടുവിൽ ആ നിരയിൽ ഇടംപിടിച്ചത്.
ഇപ്പോഴിതാ അന്തര നന്ദി എന്ന ഗായിക എത്തുന്നു. പൊന്നിയിൻ സെൽവനിലെ അലൈകടൽ എന്ന പാട്ടിന്റെ ഹിന്ദി പതിപ്പായ ഡൂബി ഡൂബി എന്ന ഗാനം അതിസുന്ദരമായി ആലപിച്ച് അന്തര ഹൃദയാന്തരങ്ങളിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നു. ഈ പാട്ടിന്റെ തമിഴ്, തെലുഗു, കന്നഡ പതിപ്പുകളും പാടിയത് അന്തരയാണ്. അന്പതുകളിലെ തമിഴ് സിനിമാ പാട്ടുകളെ ഓർമിപ്പിക്കുന്ന മികച്ച ഈണമെന്ന് ആസ്വാദകർ വിലയിരുത്തിയ പാട്ടിന് അന്തര അതിസമർഥമായാണ് ശബ്ദംനൽകിയത്.
ആരാണ് അന്തര
അസമിലെ ശിവസാഗർ സ്വദേശിയായ ഗായികയും കംപോസറും ഇന്റർനെറ്റ് ഇൻഫ്ളുവൻസറുമാണ് 22കാരിയായ അന്തര നന്ദി. ഹിന്ദുസ്ഥാനിയും വെസ്റ്റേണ്‍ ക്ലാസിക്കലും പോപ് മ്യൂസികും ഒരുപോലെ വഴങ്ങും. അഞ്ചാം വയസിൽ പത്മശ്രീ ഉസ്താദ് റാഷിദ് ഖാനു കീഴിലാണ് ഹിന്ദുസ്ഥാനി അഭ്യസിച്ചുതുടങ്ങിയത്. ലോക്ക്ഡൗണ്‍ കാലത്ത് ബാൽക്കണി കണ്‍സർട്ട് സീരീസിലൂടെയാണ് സൈബർ ലോകത്ത് പ്രശസ്തയായത്. സരിഗമപ ലിൽ ചാംപ്സ്, എ.ആർ. റഹ്മാന്റെ യുട്യൂബ് ഒറിജിനൽ ഷോ ആയ അറൈവ്ഡ് എന്നിവയിലൂടെ ശ്രദ്ധനേടി. സംഗീതത്തിനും വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന അന്തര ബിരുദാനന്തര ബിരുദധാരിയാണ്.
റഹ്മാൻ സ്ഥാപിച്ച കെഎം മ്യൂസിക് കണ്‍സർവേറ്ററിയിൽ പതിനാലാം വയസിൽ പരിശീലനത്തിന് ചേർന്നിരുന്നു അന്തര. അതിന്റെ വാർഷികാഘോഷ വേളയിൽ റഹ്മാനു മുന്നിൽ പാടാൻ അവസരം കിട്ടിയിരുന്നു.
2019ൽ റഹ്മാൻ മുഖ്യാതിഥിയായ യുട്യൂബ് റിയാലിറ്റി ഷോയിലും പങ്കെടുക്കാനായി. മറ്റു വിധികർത്താക്കൾക്ക് തന്റെ പാട്ടുകൾ ഇഷ്ടമാകാത്തപ്പോൾപോലും റഹ്മാൻ വലിയ പ്രോത്സാഹനം നൽകിയെന്ന് അന്തര പറയുന്നു. ആ ഷോയുടെ ഫൈനലിനു മുന്‍പ്, ഞാനൊരു പരീക്ഷയ്ക്കു തയാറെടുക്കുന്ന സമയത്ത് ഒരു ഫോണ്‍കോൾ വന്നു- ചെന്നൈയിലേക്കു വിമാനം കയറാനായിരുന്നു നിർദേശം. റഹ്മാൻ സാറിനുവേണ്ടി ഒരു പാട്ട് റെക്കോർഡ് ചെയ്യണമെന്ന്! പരീക്ഷ വേണ്ടെന്നുവച്ച് ചെന്നൈയ്ക്കു പോയി. സ്ക്രാച്ചുകളും ജിംഗിളുകളും റെക്കോർഡ് ചെയ്തു.
പൊന്നിയിൻ സെൽവനിലേക്ക് എങ്ങനെ എത്തി?
അലൈകടൽ എന്ന പാട്ടിനുള്ള എന്റെ സ്ക്രാച്ച് തെരഞ്ഞെടുക്കപ്പെട്ടുവെന്ന് അറിയുന്നത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഒരാഴ്ച മുന്‍പാണ്. വളരെ ചുരുങ്ങിയ സമയത്തിൽ ചെയ്തതായതിനാൽ ഞാനതിൽ തെറ്റുകൾ വരുത്തിയിട്ടുണ്ടാകുമെന്നായിരുന്നു പേടി. പാട്ടാണെങ്കിൽ എന്റെ മാതൃഭാഷയിലുമല്ലല്ലോ. ഒരിക്കൽക്കൂടി റെക്കോർഡ് ചെയ്യാനാകുമോ എന്നാരാഞ്ഞ് റഹ്മാൻ സാറിനു മെയിൽ ചെയ്തു. പക്ഷേ ഒരു മറുപടിയും വന്നില്ല. കുറച്ചുനാളുകൾക്കുശേഷം അദ്ദേഹത്തിന്റെ ഓഫീസിൽനിന്നുള്ള അറിയിപ്പു കിട്ടി- അതേ പാട്ട് ഹിന്ദിയിലും തെലുഗിലും കന്നഡയിലും പാടണമെന്ന്! നാലു ഭാഷകളിൽ ആദ്യ ഗാനം പാടാനുള്ള വലിയ ഭാഗ്യമാണ് എന്നിക്കു കൈവന്നത്. സ്റ്റേജ് ഷോകളിലും പെർഫോം ചെയ്തു.
ആകെ അന്തംവിട്ട അവസ്ഥയിലാണ് ഞാൻ റെക്കോർഡിംഗിനു ചെന്നത്. റഹ്മാൻ സാർ സ്വയമാണ് റെക്കോർഡ് ചെയ്തത്. സമുദ്രത്തിന്റെ അലകൾപോലെയുള്ള ശബ്ദമാണ് എനിക്കുവേണ്ടത്. അതിന് ഉയർച്ചതാഴ്ചകൾ ഉണ്ടാവണം. ഒഴുകുകയും വേണം- ഇതായിരുന്നു സാറിന്റെ നിർദേശം. മണി രത്നം സാർ ചിത്രത്തിലെ രംഗം വിശദീകരിച്ചുതരികയും ചെയ്തു. വരികളുടെ അർഥമറിയാത്തത് എന്നെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ ഓരോ വരികളും റഹ്മാൻ സാർ പറഞ്ഞുതന്നു. പിന്നെയത് എളുപ്പമായി.
അവസരം തന്നതിനു നന്ദി പറഞ്ഞ് മെയിൽ ചെയ്തപ്പോൾ യെസ്, യു നെയിൽഡ് ദ സോംഗ് എന്നായിരുന്നു മറുപടി, ഒരു റോസ് ഇമോജിയോടെ. അതെന്റെ ദിവസം സുന്ദരമാക്കി- അന്തര പറയുന്നു.
എന്തായാലും ഇനി അന്തരയുടെ ദിവസങ്ങളാണ്!
ഭാഗ്യമില്ലാതെ...
സിനിമയും പാട്ടുകളും ഹിറ്റായി മുന്നേറുന്പോൾ ദുഃഖത്തിന്റെ ഒരു തിരവന്നു തൊടുന്നുണ്ട്. അതൊരു ഗായകന്റെ വേർപാടു നൽകുന്ന നൊന്പരമാണ്. ബംബ ബാക്ക്യ എന്ന പേരിൽ പ്രശസ്തനായ ഭാക്ക്യരാജ് ആണ് 49-ാം വയസിൽ വിടപറഞ്ഞ ആ ഗായകൻ. റഹ്മാന്റെ പ്രിയപ്പെട്ട ഗായകരിലൊരാൾ. പൊന്നിയിൻ സെൽവനിലെ പൊന്നി നദി എന്ന പാട്ടിൽ റഹ്മാനോടൊപ്പം സ്വരം പകർന്നയാളാണ് ബംബാ ബാക്ക്യ. തെലുഗു പതിപ്പിലും അദ്ദേഹത്തിന്റെ സ്വരമാണ് റഹ്മാൻ ഉപയോഗപ്പെടുത്തിയത്. പാട്ടിന്റെ ആവേശപ്പെരുക്കത്തിന് തീർത്തും ഇണങ്ങുന്ന ശബ്ദം. ഹൃദ്രോഗത്തെ തുടർന്നായിരുന്നു സൂഫിയും ഭക്തിഗാനങ്ങളും പാടി സംഗീതപ്രേമികളുടെ ഇഷ്ടംനേടിയ ഗായകന്റെ വിടവാങ്ങൽ.
റഹ്മാൻതന്നെയാണ് സിനിമയിലേക്ക് ബാക്ക്യയെ കൊണ്ടുവന്നത്. 2010ൽ രാ വണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. 2.0 എന്ന ചിത്രത്തിലെ പാട്ടും ഇൻസ്റ്റന്റ് ഹിറ്റ് ആയി. ദക്ഷിണാഫ്രിക്കൻ സംഗീതജ്ഞനായ ബംബയെപ്പോലെ പാടാൻ പിന്നീട് റഹ്മാൻ ആവശ്യപ്പെട്ടതോടെയാണ് ബംബ ബാക്ക്യ എന്ന പേര് സ്വീകരിച്ചത്. ബാരിടോണ്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശബ്ദത്താലാണ് ബാക്ക്യ അറിയപ്പെട്ടതും. ഇരുപതോളം ഹിറ്റ് ഗാനങ്ങൾ ബാക്കിയാക്കിയാണ് ബാക്ക്യയുടെ മടക്കം.
ഒരു ചിരിക്ക് ഒരിറ്റു കണ്ണീർ ഉറപ്പെന്നപോലെ...
ഹരിപ്രസാദ്
പൊന്നിയിൻ പാടകർകൾ!
11:42 PM Oct 08, 2022 | Deepika.com