‘എ വിൻഡോ ഓണ് ദ മൗണ്ടൻ’ എന്ന പുസ്തകത്തിൽ വിൻസ്റ്റണ് പിയേഴ്സ് പറയുന്ന ഒരു കഥ:
ഒരിക്കൽ ഒരു ഹൈസ്കൂളിലെ പൂർവവിദ്യാർഥികൾ ഒരുമിച്ചുകൂടി പഴയ സ്മരണകൾ അയവിറക്കിയ അവസരം. അക്കൂട്ടത്തിലൊരാൾ മിസിസ് വെൻഡ്റ്റ് എന്ന ടീച്ചറെ പ്രത്യേകം സ്തുതിച്ചു സംസാരിക്കുകയുണ്ടായി. ആ ടീച്ചറാണത്രെ തന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന തരത്തിലുള്ള സ്വാധീനം ചെലുത്തിയത്.
അപ്പോൾ അവിടെയുണ്ടായിരുന്ന ഒരാൾ ആ ടീച്ചറിനൊരു നന്ദിയുടെ കത്തെഴുതാൻ നിർദേശിച്ചു. ഉടനെതന്നെ ആ നിർദേശം സ്വീകരിക്കപ്പെട്ടു. ടീച്ചറെ സ്തുതിച്ചു പറഞ്ഞ ആൾ അധികം താമസിയാതെ താൻ പഠിച്ച സ്കൂളിലെ അഡ്രസിൽ ടീച്ചർക്ക് നന്ദിപറഞ്ഞുകൊണ്ട് ഒരു കത്തെഴുതി. സ്കൂൾ അധികാരികൾ ടീച്ചർ താമസിക്കുന്ന സ്ഥലത്തെ അഡ്രസിൽ അതു തിരിച്ചുവിട്ടു.
കുറേ ദിവസം കഴിഞ്ഞപ്പോൾ കത്തെഴുതിയ ആൾക്ക് ടീച്ചറിന്റെ മറുപടി ലഭിച്ചു. അത് ഇപ്രകാരമായിരുന്നു, ‘എന്റെ പ്രിയപ്പെട്ട വില്ലീ, നീ അയച്ച കത്ത് എന്നെ ഏറെ സന്തോഷിപ്പിച്ചു. എനിക്കിപ്പോൾ തൊണ്ണൂറ് വയസ് കഴിഞ്ഞു. തനിച്ചാണ് താമസം. ഭക്ഷണം ഞാൻതന്നെ തയാറാക്കുന്നു. ശരത്കാലത്ത് വീഴാതെ നിൽക്കുന്ന അവസാനത്തെ ഇലപോലെയാണ് ഞാൻ. നാൽപതു വർഷം ഞാൻ സ്കൂളിൽ പഠിപ്പിച്ചു. എങ്കിലും എനിക്ക് ആദ്യമായി ലഭിക്കുന്ന ‘താങ്ക്യു കത്ത്’ ആണിത്. അതു വന്നതോ തണുത്തുവിറങ്ങലിച്ച ഒരു പ്രഭാതത്തിലും. വർഷങ്ങളായി മറ്റൊന്നും സന്തോഷിപ്പിക്കാത്ത തരത്തിൽ നിന്റെ കത്ത് എന്നെ സന്തോഷിപ്പിച്ചു. വില്ലി, നിനക്ക് ഹൃദയം നിറഞ്ഞ നന്ദി.’
ഓരോ ദിവസവും എത്രമാത്രം നൻമകളാണ് ദൈവത്തിൽനിന്നു ലഭിക്കുന്നത്. അഥവാ പലപ്പോഴും ലഭിക്കുന്നതാകട്ടെ മറ്റുള്ളവർവഴിയും. ഈ നൻമകളെക്കുറിച്ച് ദൈവത്തിനും മറ്റുള്ളവർക്കും നാം എപ്പോഴം നന്ദി പറയാറുണ്ടോ? ആ നന്ദി പറയാൻ എപ്പോഴും ഓർമിക്കുന്നുണ്ടെങ്കിൽ നാം നന്ദിയുള്ള മനുഷ്യർതന്നെ. അതു ദൈവത്തെയും മറ്റുള്ളവരെയും ഏറെ സന്തോഷിപ്പിക്കും. എന്നാൽ നാം നന്ദി പറയാത്ത മനുഷ്യരാണെങ്കിലോ? അതു ദൈവത്തെയും മറ്റുള്ളവരെയും ദുഃഖിപ്പിക്കും.
മുകളിൽ കൊടുത്തിരിക്കുന്ന സംഭവകഥയിലെ ടീച്ചറുടെ കാര്യമെടുക്കൂ. എത്രയോ വിദ്യാർഥികളെ ആ ടീച്ചർ പഠിപ്പിച്ചു. എന്നാൽ ആ ടീച്ചർ വില്ലിക്ക് എഴുതിയതനുസരിച്ച്, വില്ലി മാത്രമേ ടീച്ചർക്ക് നന്ദി പറഞ്ഞുള്ള കത്തെഴുതിയിട്ടുള്ളൂ. മറ്റാരും അക്കാര്യത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചുപോലും കാണില്ല. മറ്റുള്ളവരിൽനിന്നു വിവിധ രീതിയിലുള്ള നൻമകൾ നാം സ്വീകരിക്കുന്പോൾ എന്തുകൊണ്ടാണ് അവയ്ക്ക് നന്ദി പറയാൻ നാം വിമുഖത കാണിക്കുന്നത്?
വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിലെ പതിനേഴാം അധ്യായത്തിൽ ദൈവപുത്രനായ യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തിയത് നാം വായിക്കുന്നുണ്ട്. യേശു പത്തുപേരെ സുഖപ്പെടുത്തിയെങ്കിലും അവരിലൊരാൾ മാത്രമേ മടങ്ങിച്ചെന്ന് ദൈവത്തെ സ്തുതിച്ച് നന്ദി പറയാൻ തയാറായുള്ളൂ. മറ്റുള്ളവർ നന്ദി പറയാതിരുന്നതിന്റെ കാരണമായി ഒന്പതു കാരണങ്ങൾ ആരോ ഒരാൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവ ഇപ്രകാരമാണ്:
തന്റെ അസുഖം ശരിക്കും ഭേദമായോ എന്നറിയാൻ ഒരാൾ കാത്തിരുന്നു. മറ്റൊരാൾ തന്റെ രോഗശാന്തി എത്രകാലം നിലനിൽക്കുമെന്നറിഞ്ഞിട്ടാകട്ടെ നന്ദിപ്രകടനം എന്നു തീരുമാനിച്ചു. മറ്റൊരാൾ കരുതിയത് തനിക്ക് യേശുവിനെ കണ്ടു നന്ദി പറയാൻ ഇഷ്ടംപോലെ സമയം കിട്ടുമെന്നാണ്. വേറൊരാൾക്ക്, തനിക്ക് യഥാർഥത്തിൽ കുഷ്ഠരോഗം ഉണ്ടായിരുന്നോ എന്നു സംശയം. അപ്പോൾപിന്നെ യേശുവിനെ കണ്ടു നന്ദി പറയുന്നതിൽ കാര്യമില്ലല്ലോ.
യേശുവിന്റെ സഹായമില്ലായിരുന്നുവെങ്കിലും താൻ രോഗമുക്തനാകുമെന്ന് ഒരു വിരുതൻ വിചാരിച്ചു. മറ്റൊരാൾ കരുതിയത്, പുരോഹിതൻമാരാണല്ലോ തന്നെ സുഖപ്പെടുത്തിയതെന്നാണ്. എന്നാൽ വേറൊരാൾ പറഞ്ഞത്, യേശു ഒന്നും ചെയ്തില്ല എന്നാണ്. യേശു ചെയ്തത് മറ്റ് ഏതൊരു റബ്ബിക്കും ചെയ്യാവുന്ന കാര്യമായിരുന്നു എന്നാണ് മറ്റൊരാളുടെ ചിന്ത പോയത്. യേശുവിനെ കാണുന്നതിനു മുന്പുതന്നെ തന്റെ രോഗം ഏറെക്കുറെ മാറിയിരുന്നു എന്നായിരുന്നു വേറൊരാളുടെ നിഗമനം!
യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തിയപ്പോൾ അവിടത്തേക്ക് നന്ദി പറയാൻ വിസ്മരിച്ചവരുടെ കാരണങ്ങളായി മുകളിൽ കൊടുത്തിരിക്കുന്നത് ആരോ ഒരാൾ ഭാവനയിൽ കണ്ടതാണ്. അവ പൂർണമായും ശരിയായിരിക്കണമെന്നില്ല. എന്നാൽ, ഈ കാരണങ്ങൾ വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. അതായത്, നമുക്ക് ലഭിക്കുന്ന നൻമകളെ വിലകുറച്ചു കാണാൻ നാം പലപ്പോഴും കാണിക്കുന്ന വ്യഗ്രത. ഈ വ്യഗ്രതമൂലമാണ് നന്ദിപ്രകടനത്തിനു നാം പലപ്പോഴും മുതിരാത്തതും.
പ്രസിദ്ധ ബ്രിട്ടീഷ് ചിന്തകനായ ജി.കെ. ചെസ്റ്റർട്ടൻ പറയുന്നതനുസരിച്ച്, ജീവിതത്തിലെ മർമപ്രധാനമായ കാര്യം നാം നമ്മുടെ ജീവിതത്തെ നന്ദിയോടെ കാണുന്നുണ്ടോ എന്നുള്ളതാണ്. നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. അപ്പോൾ, നമുക്കുള്ളവയെക്കാളേറെ നമ്മുടെ ഇല്ലായ്മകളെക്കുറിച്ചാകാം നമ്മുടെ ചിന്ത പോകുന്നത്. തൻമൂലം, നമുക്കുള്ളവയെക്കുറിച്ച് ദൈവത്തിനോ മറ്റുള്ളവർക്കോ നന്ദി പറയാൻ നാം വിസ്മരിച്ചുപോകുന്നു.
എന്നാൽ നമ്മുടെ ചിന്ത എപ്പോഴും പ്രധാനമായും പോകേണ്ടതു നമുക്കുള്ള നൻമകളെക്കുറിച്ചായിരിക്കണം. അതോടൊപ്പം അനുദിനം ദൈവത്തിനും ഓരോ അവസരത്തിലും അനുയോജ്യമായവിധം മറ്റുള്ളവർക്കും നന്ദി പറയാൻ നാം തയാറാകണം. അപ്പോഴാണ് നാം യഥാർഥത്തിൽ നന്ദിയുള്ള മനുഷ്യരാകുക.
അമേരിക്കൻ പ്രസിഡന്റായിരുന്ന ജോണ് എഫ്. കെന്നഡി ഒരിക്കൽ പറഞ്ഞിട്ടുള്ളതുപോലെ, വാക്കുകൾവഴി നാം നന്ദി പ്രകാശിപ്പിക്കുന്പോഴും അതു നമ്മുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്ന കാര്യം നാം ഒരിക്കലും മറന്നുപോകരുത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തിൽ പ്രതിഫലിപ്പിക്കേണ്ട ഒരുകാര്യം
11:14 PM Oct 08, 2022 | Deepika.com