മുഹമ്മദ് റഫിക്കും കിഷോർ കുമാറിനും ശേഷം ഹിന്ദി ചലച്ചിത്രഗാനലോകം ഏറ്റവും ആഘോഷിച്ച ഗായകൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ- കുമാർ സാനു. ആഷിഖി എന്ന ഒരൊറ്റ സിനിമയിലെ പാട്ടുകളിലൂടെ ഉദിച്ചുയർന്ന നക്ഷത്രം. ശൈലിയിലും ശബ്ദത്തിലും കിഷോർ കുമാറിനെ അനുകരിക്കുന്പോഴും സ്വന്തമായൊരു ഇടംനേടിയ ആ പ്രതിഭയ്ക്കാണ് ഇത്തവണത്തെ ലതാ മങ്കേഷ്കർ പുരസ്കാരം.
""കൊൽക്കത്തയിലെ ഹോട്ടലുകളിൽ പാടിയാണ് ഞാൻ തുടങ്ങിയത്. പിന്നണിഗാന രംഗത്തു ഭാഗ്യം പരീക്ഷിക്കാനുറച്ച് വൈകാതെ മുംബൈയിലേക്കു മാറി. അവിടെയും ഹോട്ടലുകളിലെ പാട്ടു തുടർന്നു. ആവശ്യത്തിനു വരുമാനമുണ്ടായിരുന്നതിനാൽ പണം ഒരു പ്രശ്നമായിരുന്നില്ല. ഒരു ഡമ്മി സിഡി ഉണ്ടാക്കി അതുമായി സംഗീത സംവിധായകരെ കാണാൻ ടാക്സിയിൽ കറങ്ങുമായിരുന്നു. അതൊന്നും ഒരിക്കലും വലിയ അധ്വാനമായി തോന്നിയിട്ടില്ല.
കിഷോർദായുടെ പാട്ടുകൾ സൂക്ഷ്മമായി പഠിക്കുന്നതായിരുന്നു ശരിക്കുള്ള അധ്വാനം. അദ്ദേഹം പാടുന്നതിലെ ഏതെല്ലാം ഭാഗങ്ങളാണ്, ഏതെല്ലാം നോട്ടുകളാണ് ഹൃദയത്തിൽ തൊടുന്നതെന്നു കണ്ടെത്തി അതുപോലെ പാടാൻ ശ്രമിക്കുന്നതായിരുന്നു വലിയ കഷ്ടപ്പാട്. ഇപ്പോഴും പാട്ടുകളിൽ ചില പ്രത്യേക നോട്ടുകൾ കണ്ടെത്തി അതിനു പ്രാധാന്യം കൊടുക്കാറുണ്ട്. അവിടെയാണ് എന്റെ പഞ്ച്''!
ശരിയാണ്, കേദാർനാഥ് ഭട്ടാചാര്യ എന്ന കുമാർ സാനുവിന് ഒരു പ്രത്യേക പഞ്ചുണ്ട്. മൂക്കുകൊണ്ടു പാടുന്നയാൾ എന്ന് പരക്കേ പഴി കേട്ടപ്പോഴും ആ പഞ്ച് അതേപടി നിലനിന്നു. തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടുകളുടെ തുടക്കത്തിലും ഹിന്ദി സിനിമാപ്പാട്ടിന്റെ ലോകം അയാൾ അടക്കിവാണു. എക്കാലവും ഓർമിക്കപ്പെടുന്ന സുന്ദരഗാനങ്ങളിലൂടെ മെലഡിയുടെ രാജാവ് എന്നറിയപ്പെട്ടു. 1990 മുതൽ തുടർച്ചയായി അഞ്ചുവർഷം മികച്ച പിന്നണിഗായകനുള്ള ഫിലിംഫെയർ അവാർഡ് നേടി. ഒരുദിവസം ഏറ്റവും കൂടുതൽ പാട്ടുകൾ പാടി റെക്കോർഡ് ചെയ്തതിന് ഗിന്നസ് ബുക്കിലും ഇടംപിടിച്ചു.
സാനു ഭട്ടാചാര്യയിൽനിന്ന് കുമാർ സാനുവിലേക്ക്
ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ മുൻഷിഗഞ്ചിലാണ് കുമാർ സാനുവിന്റെ പിതാവ് പശുപതി ഭട്ടാചാര്യ ജനിച്ചത്. ഗായകനും സംഗീതസംവിധായകനുമായിരുന്നു അദ്ദേഹം. 1957 ഒക്ടോബർ 20നായിരുന്നു സാനുവിന്റെ ജനനം. വീട്ടിലെ മറ്റെല്ലാവരെയുംപോലെ ചെറുപ്പത്തിലേ സാനുവിനും പാടാനുള്ള കഴിവുണ്ടായിരുന്നു. വളരെക്കുറച്ചുനാൾ പിതാവ് സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും സിനിമാപ്പാട്ടുകൾ കേട്ടാണ് താൻ കൂടുതൽ പഠിച്ചതെന്ന് സാനു പറയുന്നു. 22-ാം വയസുമുതൽ ഷോകളിൽ പാടാൻ തുടങ്ങി. തീൻ കന്യ എന്ന ബംഗ്ലാദേശി ചിത്രത്തിലാണ് ആദ്യമായി പാടിയത്. സാനു ഭട്ടാചാര്യ എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്.
മുംബൈയിൽ എത്തിയശേഷം 1989ൽ ഗസൽ ഗായകൻ ജഗ്ജീത് സിംഗ് സാനുവിനെ സംഗീതസംവിധായകൻ കല്യാണ്ജിക്കു പരിചയപ്പെടുത്തി. അവർ ഇരുവരും നിർദേശിച്ചതനുസരിച്ചാണ് സാനു ഭട്ടാചാര്യ എന്ന പേര് കുമാർ സാനു എന്നാക്കിയത്. ആത്മഗുരുവായ കിഷോർ കുമാറിന്റെ പേരിനു ചുവടുപിടിച്ചായിരുന്നു അത്.
ആയിടയ്ക്കാണ് കിഷോറിന്റെ പൊടുന്നനെയുള്ള മരണം. ജാദൂഗർ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ ശബ്ദമാകാൻ കിഷോറിനു പകരം ആര് എന്ന അന്വേഷണത്തിലായിരുന്നു കല്യാണ്ജി- ആനന്ദ്ജി ദ്വയം. കിഷോർ ശൈലിയിലും ശബ്ദത്തിലും പാടാൻ അഭിജീത്, വിനോദ് റാത്തോഡ്, അമിത് കുമാർ, മെഹ്ബൂബ് തുടങ്ങി ഒട്ടേറെ ഗായകരുണ്ട് അന്ന്. എങ്കിലും കല്യാണ്ജി- ആനന്ദ്ജി ദ്വയം ആ അവസരം കുമാർ സാനുവിനു നൽകി.
ജാദൂഗർ ഒരു ഹിറ്റ് ചിത്രമായിരുന്നില്ല. പാട്ടുകളും അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും നന്നായി പാടാൻ കഴിവുള്ള കുമാർ സാനു എന്നൊരു ഗായകനുണ്ടെന്ന് സിനിമാലോകം തിരിച്ചറിഞ്ഞു.
തൊട്ടുപിറ്റേക്കൊല്ലം, 1990ൽ ആഷിഖി എത്തി. ചരിത്രം പിറക്കുകയും ചെയ്തു. പിന്നാലെ സാജൻ, ദീവാനാ, ബാസീഗർ, 1942- എ ലവ് സ്റ്റോറി എന്നിങ്ങനെ സൂപ്പർഹിറ്റ് സിനിമകൾ. സംഗീതപ്രേമികൾ ഒരുകാലത്തും ഹൃദയത്തിൽനിന്നു വിട്ടുകളയാത്ത നൂറുകണക്കിനു പാട്ടുകൾ.
നദീം- ശ്രാവണ്, അനു മാലിക്, ജതിൻ-ലളിത്, ഹിമേഷ് രേഷമിയ, രാജേഷ് റോഷൻ, വിജു ഷാ, ആനന്ദ്- മിലിന്ദ് തുടങ്ങി അക്കാലത്തെ മുൻനിര സംഗീത സംവിധായകരെല്ലാം കുമാർ സാനുവിന് സൂപ്പർ ഹിറ്റ് ഗാനങ്ങൾ നൽകി. നൗഷാദ്, ലക്ഷ്മികാന്ത്-പ്യാരേലാൽ, എ.ആർ. റഹ്മാൻ എന്നിവരടക്കമുള്ളവരുടെ പാട്ടുകൾ പാടാനും കുമാർ സാനുവിന് അവസരം ലഭിച്ചു. ലതാ മങ്കേഷ്കർ, ആഷാ ഭോസ്ലേ, അനുരാധാ പൗഡ് വാൾ, അൽക്ക യാഗ്നിക്, കവിത കൃഷ്ണമൂർത്തി, സാധന സർഗം, അലിഷ ചിനായ്, സുനിധി ചൗഹാൻ, സപ്ന മുഖർജി, ശ്രേയാ ഘോഷാൽ എന്നിവർ തുടങ്ങി സ്വന്തം മകൾ ഷാനണ് വരെയുള്ളവർക്കൊപ്പം സുന്ദരമായ ഡ്യുവറ്റുകൾ പിറന്നു.
എന്തുകൊണ്ട് കിഷോർ കുമാർ?
ഒട്ടേറെപ്പേർ അനുകരിച്ചുപാടിയിട്ടും അടുത്തെങ്ങുമെത്താത്ത മഹാപ്രതിഭയായി തുടരുന്നു കിഷോർ കുമാർ ഇന്നും. ഒരുപക്ഷേ കിഷോറിന്റെ മകൻ അമിത് കുമാറിനേക്കാൾ കുമാർ സാനുവിന്റെ സ്വരവും ശൈലിയും സ്വീകരിക്കപ്പെട്ടിരിക്കണം. എന്തുകൊണ്ട് കിഷോറിനെ അനുകരിക്കാൻ തീരുമാനിച്ചു എന്ന ചോദ്യത്തിന് കുമാർ സാനുവിന്റെ ഉത്തരം ഇങ്ങനെ:
റഫി സാബ്, മുകേഷ്, തലത്, ഹേമന്ദ് കുമാർ തുടങ്ങി എല്ലാവരുടെയും പാട്ടുകൾ കേട്ടാണ് ഞാൻ വളർന്നത്. പക്ഷേ കിഷോർദായുടെ പാട്ടുകളിൽ വലിയ അളവിൽ ഉൗർജവും സൂക്ഷ്മമായ ഭാവവുമുണ്ടെന്ന് എന്നും തോന്നിയിരുന്നു. ആ ശൈലിയോട് വല്ലാത്ത ആകർഷണം തോന്നിയതോടെ അനുകരിക്കാൻ തുടങ്ങി. കിഷോർദായുടെ ശബ്ദവുമായി നല്ല സാമ്യമുണ്ടെന്ന് ആളുകൾ പറഞ്ഞുതുടങ്ങിയതോടെ എനിക്കതു കൂടുതൽ പ്രചോദനവുമായി.
കിഷോറിന്റെ ഏതൊക്കെ പാട്ടുകളോടാണ് കൂടുതൽ പ്രിയം?
വിഷാദഗാനങ്ങളോടാണ് കൂടുതൽ ഇഷ്ടം. ദുഖി മൻ മേരേ, കോയി ഹംദം നാ രഹാ, കോയി ലൗട്ടാ ദേ മേരേ, ജബ് ദർദ് നഹീ ഥാ.. ഇങ്ങനെ ഒരുപാടു പാട്ടുകൾ.
എപ്പോഴെങ്കിലും കിഷോർദായെ നേരിൽ കാണാൻ കഴിഞ്ഞുവോ?
നിർഭാഗ്യവശാൽ, ഒരിക്കലും കഴിഞ്ഞില്ല!
ഒറ്റ ദിവസം, 28 പാട്ടുകൾ!
1993ലായിരുന്നു ആ അത്ഭുതം. ഒരൊറ്റ ദിവസം കുമാർ സാനു 28 പാട്ടുകൾ പാടി റെക്കോർഡ് ചെയ്തു! എങ്ങനെയായിരുന്നു ആ ദിവസം എന്ന ചോദ്യത്തിന് സാനുവിന്റെ ഉത്തരം ഇങ്ങനെ:
എന്നത്തെയും പോലെ ഒരു സാധാരണ ദിവസമായിരുന്നു അന്നും. ഗിന്നസ് റിക്കാർഡ് എന്നത് സംഭവിച്ചുപോയതാണ്. എല്ലാവരും വലിയ തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ എന്നെക്കൊണ്ടു പറ്റാവുന്ന അത്രയും പാട്ടുകൾ പാടിത്തീർക്കാം എന്നു കരുതി. അതൊരു ലോക റിക്കാർഡ് ആകുമെന്നൊന്നും അറിഞ്ഞില്ല. ലണ്ടനിൽനിന്ന് ഗിന്നസ് ബുക്ക് അധികൃതരുടെ വിളി വന്നപ്പോൾ ഞാൻ അന്പരന്നുപോയി.
അതേ സുഖകരമായ അന്പരപ്പാണ് സാനുവിന്റെ പാട്ടുകൾ കേൾക്കുന്പോൾ ആരാധക മനസുകളിൽ ഇന്നുമുണ്ടാകുന്നത്. കേൾക്കുംതോറും ഇഷ്ടംകൂടുന്നു ഈ മാസം 65 വയസു തികയുന്ന പ്രിയഗായകന്റെ ശബ്ദത്തോട്. അദ്ദേഹത്തിന്റെ പാട്ടുകളിലൊന്നിന്റെ വരിപോലെ-
മേരാ ദിൽ ഭീ കിത്നാ പാഗൽ ഹേ, യേ പ്യാർ തോ തും സേ
കർതാ ഹേ...
ഹരിപ്രസാദ്
യേ പ്യാർ തോ തും സേ...
11:00 PM Oct 01, 2022 | Deepika.com