ഗാംഭീര്യമേറുന്നതും ചരിത്രം രചിക്കപ്പെട്ടതുമായ കെട്ടിട സമുച്ചയത്തിന്റെ ഇടതുഭാഗത്താണ് ഗാന്ധി ജനിച്ച ഗൃഹം. കീർത്തി മന്ദിർ കോംപ്ലക്സിൽ കാലുകുത്തുന്ന ഏതൊരാളുടെയും മനസിൽ ആദ്യം തെളിയുക ബാലനായ ഗാന്ധിയുടെ ഓർമകളാവും. ഏതൊരു കുട്ടിയെപ്പോലെതന്നെ മോഹൻദാസ് ഓടിക്കളിച്ച അങ്കണം.
പോർബന്തർ. ഇന്ത്യയിലെ ഓരോ വിദ്യാർഥിയും പാഠഭാഗങ്ങളിൽ ഒരിക്കലെങ്കിലും ഈ സ്ഥലനാമം ഉരുവിട്ടിട്ടുണ്ടാകണം. മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മജിയുടെ ജൻമത്താൽ പുകഴ്പെറ്റ ഈ സ്ഥലം ആധുനിക ഇന്ത്യയുടെ ആത്മാവിനോടു ചേർന്നുനിൽക്കുന്നുവെന്ന് നിസംശയം പറയാനാകും.
ഗാന്ധിജിയുടെ ജൻമഗൃഹം ഇന്ന് കീർത്തി മന്ദിർ എന്ന പേരിലുള്ള ചരിത്രസ്മാരകമാണ്. പോർബന്തറിലെത്തുന്ന സഞ്ചാരികൾ എക്കാലവും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇടവും ഇതുതന്നെ. ഈ പൗരാണിക ഭവനത്തിന്റെ ചരിത്രത്തിലേക്ക്...
1833ൽ ഗാന്ധിജിയുടെ പിതാമഹനായ ഹർജിവാൻജി രാഹിദാസ്ജി ഗാന്ധി പ്രദേശവാസിയായിരുന്ന മൻബ എന്ന സ്ത്രീയിൽനിന്നു വാങ്ങിയതാണ് ഈ ഭവനം. സ്റ്റാന്പ് പതിച്ച മുദ്രപ്പത്രത്തിലൊന്നുമല്ല, വെറും വെള്ളക്കടലാസിലായിരുന്നു ദേവനാഗിരി ലിപിയിൽ സ്വസ്തിക ചിഹ്നം അടയാളമുള്ള അന്നത്തെ കൈമാറ്റക്കരാർ.
1869 ഒക്ടോബർ രണ്ടിനാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ഈ ഗൃഹത്തിൽ പിറന്നത്. മൂന്നു നിലകളിലായി 22 മുറികളാണ് വീടിനുള്ളത്. തടിയിലും കല്ലിനും നിർമിച്ചിരിക്കുന്ന മുറികളെ ബന്ധിപ്പിക്കുന്ന ഇടനാഴികളുമുണ്ട്.
ഗാന്ധിജിയുടെ പിതാവും മുത്തച്ഛനും പോർബന്ദറിലെ രാജാവിന്റെ ദിവാൻമാരായിരുന്നു. ഈ വിശിഷ്ട പദവിയുടെ പ്രതിഫലനം ഗൃഹത്തിന്റെ എടുപ്പിലും അതിനുള്ളിലെ വസ്തുക്കളിലും അലങ്കാരത്തിലും നിഴലിച്ചിരുന്നു.
പോർബന്തറിലെ ഇടുങ്ങിയ ഗലിയിലൂടെ മഹാത്മാ ഗാന്ധിയുടെ ജൻമഗൃഹം തേടിയെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത് കമനീയമായ ഒരു കവാടമാണ്.
അതിലൂടെ കടന്നെത്തുന്നതാണ് കീർത്തി മന്ദിർ കോംപ്ലക്സ്. അതായത് ഗാന്ധിജിയുടെ ജൻമഗൃഹം ഉൾപ്പെടുന്ന മന്ദിരസമുച്ചയം.
ഗാംഭീര്യമേറുന്നതും ചരിത്രം രചിക്കപ്പെട്ടതുമായ സമുച്ചയത്തിന്റെ ഇടതുഭാഗത്താണ് ഗാന്ധിജി ജനിച്ച ഗൃഹം. കീർത്തി മന്ദിർ കോംപ്ലക്സിൽ കാലുകുത്തുന്നവരുടെ മനസിൽ ആദ്യം തെളിയുക ബാലനായ ഗാന്ധിയുടെ ഓർമകളാവും. ഏതൊരു കുട്ടിയെപ്പോലെതന്നെ മോഹൻദാസ് ഓടിക്കളിച്ച അങ്കണം.
ഗാന്ധിയുടെ ജന്മഗൃഹത്തിലേക്ക് കടക്കുന്പോൾ കാണാൻ കഴിയുക പച്ച അരികുകളോടെയുള്ള വിളറിയ നീളൻ ചുവരുകളാണ്. തടിയിൽതീർത്ത പുരാതന വാതിലുകൾക്കും ജനാലകൾക്കും പച്ചനിറം.
പ്രധാന വാതിൽ വലതുവശത്താണ്. തടിയിൽ തീർത്ത പച്ചനിറം പൂശിയ തൂണുകളാൽ ചുറ്റപ്പെട്ട നടുമുറ്റമാണ് പ്രത്യേകതകളിലൊന്ന്.
മുഖ്യവാതിലിനു മുകളിൽ ഗാന്ധിജിയുടെയും കസ്തൂർബയുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ സ്ഥാപിച്ചിട്ടുണ്ട്. ഇരുവശത്തും തത്തകളാൽ അലങ്കരിച്ചിരിക്കുന്ന ഒരു ഗണപതി വിഗ്രഹവും കാണാം.
ഗാന്ധിജി ജനിച്ച മുറിയിലേക്ക് കടക്കുന്പോൾ അവിടെ സ്വീകരിക്കുന്നത് ഒരു സ്വസ്തിക ചിഹ്നവും അതിനു മുകളിൽ ചുവരിൽ തൂക്കിയിരിക്കുന്ന ഗാന്ധിയുടെ ഒരു വലിയ ഫോട്ടോയുമാണ്.
വീടിന്റെ പലഭാഗത്തും മട്ടുപ്പാവുകളും കാണാൻ സാധിക്കും. ചുവന്ന ഭിത്തിയിൽ പച്ച വാതിലുകളോടു കൂടിയ ചെറിയ കപ്പ് ബോർഡുകളും മനോഹര കാഴ്ചതന്നെ. ചില ഭിത്തിമാടങ്ങൾ വിവിധ നിറങ്ങളിൽ അലങ്കരിച്ചിരിക്കുന്നു. ഭിത്തിയിലും അലമാരകളിലുമൊക്കെ തത്തകളുടെ ചിത്രമാണ് പൊതുവായി കാണപ്പെടുന്ന പ്രത്യേകത.
താഴേക്കും മുകളിലേക്കും കടക്കാൻ തടിയിൽ തീർത്ത പടികൾ. കനമുള്ള വടമാണ് എണ്ണത്തിൽ ഏറെയുള്ള ചവിട്ടുപടികളെ ബന്ധിപ്പിച്ചു നിർത്തുന്നത്. വൈദ്യുതിയില്ലാതിരുന്ന പഴയ കാലത്ത് വീട്ടിലുള്ളവർ എത്ര സാഹസത്തിലാണ് ഈ പടികളിലൂടെ താഴേക്കും മുകളിലേക്കും കടന്നിരുന്നതെന്നു ചിന്തിക്കുന്പോൾ വിസ്മയം തോന്നും.
മഹാത്മാഗാന്ധിയുടെയും കസ്തൂർബായുടെയും സ്മരണാർഥം 1947ലാണ് കീർത്തി മന്ദിറിന്റെ നിർമാണം ആരംഭിക്കുന്നത്. തന്റെ ജൻമഗൃഹം ഇതിന്റെ ഭാഗമാക്കാനുള്ള രേഖകളെല്ലാം കൈമാറിയത് ഗാന്ധിജി തന്നെയാണ്. നിർഭാഗ്യവശാൽ കീർത്തി മന്ദിറിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുന്പു ഗാന്ധിജി നമ്മെ വിട്ടുപോയി. 1947ൽ കീർത്തി മന്ദിറിന്റെ ശിലാസ്ഥാപനം നടത്തിയത് പ്രമുഖ ഗാന്ധിയനും സോഷ്യലിസ്റ്റുമായ ദർബാർ ഗോപാൽദാസ് ദേശായിയാണ്.
സേത്ത് നഞ്ചിഭായ് കാളിദാസ് മേത്ത വ്യവസായിയാണ് അൻപതിനായിരം രൂപ മുടക്കിൽ 76 അടി ഉയരമുള്ള സ്മാരകം ഗാന്ധിയുടെ ഓർമയ്ക്കായി പണിതീർത്തത്. ഹിന്ദു, മുസ്ലീം, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ നിർമിതികളുടെ കൂടിച്ചേരലാണ് ഈ സ്മാരകം. 1950 മേയ് 27ന് സർദാർ വല്ലഭായി പട്ടേലാണ് ഉദ്ഘാടനം നിർവഹിച്ചത്.
കാളിദാസ് മേത്ത അധികമേറെ പ്രസിദ്ധനല്ലെങ്കിലും അദ്ദേഹത്തിന്റെ മകനെ മിക്കവരും അറിയും. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയും പ്രശസ്ത ബോളിവുഡ് നടി ജൂഹി ചൗളയുടെ ഭർത്താവുമായ ജയ് മേത്തയാണ് ആ മകൻ.
കീർത്തി മന്ദിർ എന്ന ബൃഹത്തായ കെട്ടിട സമുച്ചയത്തിന്റെ നടുത്തളത്തിൽ മഹാത്മാഗാന്ധിയുടെയും കസ്തൂർബായുടെയും വലിയ ഫോട്ടോകൾ സ്ഥാപിച്ചിരിക്കുന്നു.
ഒരു വശത്ത് ഒരു സുവനീർ ഷോപ്പും ചെറിയ ഒരു ചിത്രഗാലറിയുമുണ്ട്. മന്ദിരത്തിന്റെ രണ്ടാംനിലയിൽ ഗാന്ധിജിയുടെ ബാല്യം മുതൽ മരണം വരെയുള്ള സംഭവബഹുലമായ രംഗങ്ങൾ പ്രതിഫലിക്കുന്ന അത്യപൂർവ ചിത്രങ്ങളുടെ വിശാലമായ പ്രദർശനമാണുള്ളത്.
ആഡംബര വസ്ത്രം ധരിച്ച കുഞ്ഞുഗാന്ധിയെ മുതൽ വെറും മുണ്ടു മാത്രം ധരിച്ച അർധനഗ്നനായ ഫക്കീറിനെ വരെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കും. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യവും അദ്ദേഹം നടത്തിയ അനന്തമായ യാത്രകളുടെ സ്മരണകൾ ഉണർത്തുന്ന ചിത്രങ്ങളും കാണാം. ദേശസ്നേഹത്തിലും മാനവമൈത്രിയിലും സ്ഥുടം ചെയ്ത ആ ധന്യജീവിതം എത്രത്തോളം മഹത്തരമായിരുന്നുവെന്ന് ഈ ചിത്രങ്ങൾ അടയാളപ്പെടുത്തുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി എത്ര ക്ലേശകരമായ സഹനസമരമാണ് ബാപ്പുജി നയിച്ചിരുന്നതെന്നും ഇത് വെളിവാക്കുന്നു. മാനവികതയുടെ പ്രവാചകനും അഹിംസയുടെ ആചാര്യനുമായിരുന്ന ഗാന്ധിയോളം വലിയൊരു വ്യക്തിത്വം ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് വെളിവാക്കുന്നതാണ് ഈ ചിത്രീകരണം. യുഗപുരുഷനായ മഹാത്മാവിനോടുള്ള ആദരംകൊണ്ട് ശിരസുനമിച്ചു മാത്രമേ ഇവിടെനിന്നു മടങ്ങാനാകൂ.
കീർത്തിമന്ദിറിൽ നിന്ന് പുറപ്പെടുന്ന ഒരു വഴി നയിക്കുന്നത് നഗരത്തിലെ ചില ഇടുങ്ങിയ പാതകളിലേക്കാണ്. അവിടെയാണ് കസ്തൂർബ കപാഡിയ എന്ന പേരിൽ കസ്തൂർബാ ഗാന്ധിയുടെ ജന്മഗൃഹം.
പത്തൊന്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ഭവനം ഗാന്ധിജിയുടെ ഭവനത്തോളം വലുതല്ലെങ്കിലും അക്കാലത്തെ വലിയ വീടുകളിലൊന്നായിരുന്നു. ഒരു ചെറിയ ഓഫീസ് ഈ വീടിന്റെ മുറികളിലൊന്നിൽ പ്രവർത്തിക്കുന്നുണ്ട്.
സാധാരണയിൽ കൂടുതൽ അടുക്കളകൾ ഈ വീടിന്റെ പ്രത്യേകതയാണ്. അക്കാലത്തെ തറവാടുകളിൽ സഹോദരൻമാർ കൂട്ടുകുടുംബമായി താമസിച്ചതിനാലാണ് ഇത്രയധികം അടുക്കളകൾ വേണ്ടിവന്നത്.
ഗാന്ധിഭവനത്തെപ്പോലെ തന്നെ തടികളിൽ തീർത്ത പടികളാണ് കസ്തൂർബയുടെ ഭവനത്തിലും കാണാൻ കഴിയുക. എന്നാൽ ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിനുള്ളിലെ ശീതീകരണ സംവിധാനമാണ്. പൈപ്പുകളിലൂടെ പ്രവഹിക്കുന്ന വെള്ളം വീട്ടിനുള്ളിലെ അന്തരീക്ഷം സദാസമയം കുളിർമയുള്ളതാക്കി തീർക്കുന്നു.
ഗാന്ധിയുടെ സ്മരണകൾതേടി പോർബന്തറിൽ എത്തുന്നവർക്ക് ഒരിക്കലും നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് ഉറപ്പു നൽകുന്നതാണ് കീർത്തിമന്ദിറിലെയും കസ്തൂർബ ഭവനിലെയും വശ്യമായ കാഴ്ചകൾ.
അജിത് ജി. നായർ
ഗാന്ധി സ്മരണകളുണർത്തുന്ന കീർത്തി മന്ദിർ
10:56 PM Oct 01, 2022 | Deepika.com