അടുത്തയിടെ ഒരു ജുവനൈൽ ഹോം സന്ദർശിക്കാൻ ഇടയായി. കുട്ടികളുടെ ജയിൽ എന്നും ദുർഗുണ പരിഹാരപാഠശാലയെന്നും പറയാറുള്ള ഈ സ്ഥാപനത്തിൽ എത്തിപ്പെടേണ്ടിവന്ന നിരവധി കുട്ടികളിൽ മുപ്പത്തിയഞ്ചുപേരുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയവരാണെന്ന് അറിയാനിടയായി. രക്ഷിതാക്കളുടെ വേർപിരിയൽ സൃഷ്ടിച്ച അനാഥത്വമാണ് ഈ മക്കളെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു നയിച്ചത്.
കരുതലും വാത്സല്യവും ബാല്യത്തിൽ അന്യമായ ഈ കുട്ടികളിൽ ഒരാളും ഇങ്ങനെയൊരു സ്ഥാപനത്തിൽ എത്തിപ്പെടാനായി ജനിച്ചവരല്ല. മറിച്ച് ഇവരേറെയും കുടുംബ അന്തച്ഛിദ്രത്തിന്റെ ഇരകളായി തെമ്മാടിക്കൂട്ടത്തിൽ വീണുപോകാൻ നിർബന്ധിതരായതാണ്. പഠനത്തിലും പാട്ടിലുമൊക്കെ പ്രതിഭകളാണ് ഇവരിൽ പലരുമെന്ന് അറിഞ്ഞപ്പോൾ ഇവരെ സനാഥരാക്കണമെന്ന വലിയ ആഗ്രഹം മനസിൽ നിറഞ്ഞു. പത്താം ക്ലാസ് പൂർത്തിയാകുന്നതോടെ ഈ സ്ഥാപനത്തിൽനിന്ന് പുറത്തുപോകേണ്ടിവരുമെന്നും തുടർന്നു സംരക്ഷിക്കാൻ ആരുമില്ലെന്നുമുള്ള വ്യഥയാണ് ഏറെ കുട്ടികളും പങ്കുവച്ചത്.
അടുത്തുവരുന്ന ശിശുദിനത്തിൽ ഈ മക്കൾക്കെല്ലാം ബാങ്ക് അക്കൗണ്ട് തുറക്കാമെന്നും ഭാവി സുരക്ഷിതമാക്കാമെന്നും ഉറപ്പുനൽകിയപ്പോൾ കുട്ടികൾ ആശ്വാസം കൊണ്ടു. മാസം അയ്യായിരം രൂപവീതം ഓരോ കുട്ടിക്കും കരുതൽ നിക്ഷേപം ആരംഭിക്കാനുള്ള ഉദ്യമത്തോടു സഹകരിക്കാമെന്ന് ഏതാനും അഭ്യുദയകാംക്ഷികൾ ഉറപ്പുതന്നു. പഠനത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവരാണ് ഇവരിൽ അഞ്ചുപേർ. മെഡിക്കൽ, എൻജിനീയറിംഗ് എൻട്രൻസ് പരിശീലനം ഉൾപ്പെടെ പഠനച്ചെലവുകൾ വഹിക്കാമെന്ന് വാക്കുനൽകിയപ്പോൾ ഈ മക്കൾ കണ്ണീരോടെ കൈകൾ കൂപ്പി.
അച്ഛനമ്മമാർ വഴിപിരിയുന്പോൾ കേവലം ഒരു വിവാഹബന്ധത്തിന്റെ മുറിയൽ മാത്രമല്ല സംഭവിക്കുന്നത്. ഇവർ ജൻമം കൊടുത്ത മക്കൾ അരാജകത്വത്തിലേക്കും അനാഥത്വത്തിലേക്കും നിലംപൊത്തുന്നു എന്നതാണ് ദുരന്തം. നിസാരകാര്യങ്ങളുടെ പേരിലാണ് ഇക്കാലത്തെ ദാന്പത്യത്തകർച്ചയും എടുപിടിയുള്ള വിവാഹമോചനങ്ങളും.
വിവാഹം സാമൂഹിക സംവിധാനത്തിലെ ഏറ്റവും പവിത്രമായ ബന്ധമാണ്. പരസ്പരം സഹിക്കാനും ക്ഷമിക്കാനും കുറവുകളെ വിസ്മരിക്കാനും പരിമിതികളോടു പൊരുത്തപ്പെടാനും ദന്പതികൾക്കു സാധിക്കുന്നില്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളലുകൾ വീണുകൊണ്ടേയിരിക്കും. വൈകാതെ കുടുംബം എന്ന തണൽ വൃക്ഷം നിലംപൊത്തുകയും ചെയ്യും. മുൻകാലങ്ങളെക്കാൾ അറിവും ജോലിയും സന്പത്തും ഭദ്രതയുമൊക്കയുള്ള ഇക്കാലത്താണ് വിവാഹബന്ധത്തിൽ കൂടുതൽ ഉലച്ചിൽ സംഭവിച്ചുകാണുന്നത്.
ഇതോടെ കുഞ്ഞുമക്കൾ മുറിവേൽക്കപ്പെടുന്നു, അവരുടെ ശോഭനമായ ഭാവി ഇരുളടയുന്നു.
പഴയ തലമുറയിൽ ദാന്പത്യം സഹനങ്ങളുടേതായിരുന്നു. അപ്പന്റെ കഠിനാധ്വാനവും അമ്മയുടെ ത്യാഗങ്ങളും ചേർന്ന സഹനബലിയായിരുന്നു കുടുംബജീവിതം. വീടുനിറയെ മക്കൾ. പരിമിതമായ ഭക്ഷണം. മക്കൾക്ക് വിളന്പി വയർ നിറച്ചശേഷം ശേഷിക്കുന്ന വറ്റും വെള്ളവും കഴിച്ചു തൃപ്തയാകുന്ന അമ്മ.
അവരുടെ ദാന്പത്യത്തിൽ ഉരസലുകളുണ്ടായാൽ ക്ഷമയുടെ പുണ്യം അവയെ മായിച്ചുകൊണ്ടിരുന്നു. ഇല്ലായ്മയിൽ വളർന്ന ആ മക്കൾ പിൽക്കാലത്ത് ഉത്തമ വ്യക്തികളായി ഉന്നതതലങ്ങളിൽ എത്തിപ്പെടുകയും ചെയ്തു.
സൗകര്യങ്ങളും സംവിധാനങ്ങളും ഏറെ വർധിച്ചെങ്കിലും കുടുംബഭദ്രതയിൽ ഇക്കാലത്തുണ്ടാകുന്ന ദാരുണ തകർച്ച ഏറെ ശ്രദ്ധേയമാണ്. വീട്ടിൽ ഒന്നോ രണ്ടോ മക്കളേയുള്ളുവെങ്കിലും അരക്ഷിതത്വം അവരെ വല്ലാതെ അലട്ടുന്നു. രക്ഷിതാക്കളുടെ കരുതൽ കരവലയത്തിലും സ്നേഹത്തണലിലുമാണ് മക്കൾ ഉത്തമവ്യക്തികളായി വളരേണ്ടത്.
പ്രാർഥനയിലും ധാർമികതയിലും അടിയുറച്ചതാവണം കുടുംബങ്ങൾ. സ്കൂളിലും സമൂഹത്തിലും സ്വഭാവവൈകല്യം പ്രകടമാക്കുന്ന കുട്ടികളെ നിരീക്ഷിച്ചാൽ അവരിൽ ഏറെപ്പേരുടെയും വീടുകളിൽ എന്തെങ്കിലും അന്തച്ഛിദ്രമുള്ളതായി കാണാനാവും.
അച്ഛനമ്മമാർ അകലുകയോ വഴി പിരിയുകയോ ചെയ്യുന്ന സാഹചര്യത്തിൽ മക്കളുടെ മനസിൽ ഒരിക്കലും ഉണങ്ങാത്ത ഏറെ ക്ഷതങ്ങളാണുണ്ടാവുക. അച്ഛനമ്മമാരോടുള്ള വെറുപ്പിന്റെയും അമർഷത്തിന്റെയും ചിന്തകൾ മനസിൽ നിറയുന്പോഴാണ് അവർ ഒളിച്ചോടാനും കുറ്റകൃത്യങ്ങളിൽപ്പെടാനും ലഹരിയിലേക്ക് തിരിയാനും ആത്മഹത്യ ചെയ്യാനുമൊക്കെ ഒരുന്പെടുക. ദാന്പത്യബന്ധത്തിലെ ഒരുമയും വിശുദ്ധിയുമാണ് കുടുംബ ഭദ്രതയുടെ അടിസ്ഥാനം.
പി.യു. തോമസ്, നവജീവൻ
ജുവനൈൽ ഹോമിലെ കണ്ണീർച്ചാലുകൾ
10:22 PM Oct 01, 2022 | Deepika.com