രാമായണത്തിൽ പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രമാണ് ജനക മഹാരാജാവ്. വിദേശരാജ്യത്തെ രാജാവായിരുന്ന അദ്ദേഹമാണ് ഉഴവുചാലിൽ കണ്ടെത്തിയ സീതയെ സ്വന്തം പുത്രിയായി വളർത്തിയത്. യാജ്ഞവൽക്യ എന്ന ഗുരുവിന്റെ പ്രിയ ശിഷ്യനായിരുന്ന അദ്ദേഹം ഋഷിമാരുടെ നിലയിലേക്കുയർന്ന രാജാവായിരുന്നത്രെ. സന്പത്തും പ്രതാപവും ഉണ്ടായിരുന്നെങ്കിലും അവയോടൊന്നും ഒട്ടിച്ചേരാതെ ഋഷിതുല്യമായ ജീവിതം നയിച്ച അദ്ദേഹത്തെക്കുറിച്ച് ഒരു കഥയുണ്ട്.
വ്യാസ മഹർഷിയുടെ പുത്രനായിരുന്ന സുഖദേവ് ആധ്യാത്മിക കാര്യങ്ങളിൽ ഏറെ താത്പര്യമുള്ള യുവാവായിരുന്നു. ഒരു ദിവസം വ്യാസ മഹർഷി സുഖദേവിനോടു പറഞ്ഞു: ‘മകനേ, നീ പോയി ജനകമഹാരാജാവിനു ശിഷ്യപ്പെടണം. അദ്ദേഹം ഒരു വിജ്ഞാനസാഗരമാണ്. നിനക്കു ധാരാളം കാര്യങ്ങൾ പഠിക്കാനാവും.’ എന്നാൽ, കൊട്ടാരത്തിൽ താമസിക്കുന്ന രാജാവിന് ആധ്യാത്മിക കാര്യങ്ങൾ എന്തെങ്കിലും പഠിപ്പിക്കാൻ സാധിക്കുമോ എന്നു സുഖദേവിനു സംശയമായിരുന്നു.
എങ്കിലും പിതാവിന്റെ ആഗ്രഹമനുസരിച്ചു സുഖദേവ് ജനക രാജാവിനെ കാണാൻപോയി. സുഖദേവിനെ കണ്ടപ്പോൾ രാജാവ് ചോദിച്ചു: മകനെ, നിന്നെ കണ്ടതിൽ ഏറെ സന്തോഷമുണ്ട്. എന്താണു നിനക്കു ഞാൻ ചെയ്തു തരേണ്ടത്? ഉടനെ സുഖദേവ് പറഞ്ഞു: അങ്ങയിൽനിന്ന് ഉന്നതമായ ആധ്യാത്മികജ്ഞാനം സന്പാദിക്കാൻ എന്റെ പിതാവ് എന്നെ പറഞ്ഞയച്ചിരിക്കുകയാണ്. അതുകൊണ്ട്, അങ്ങ് എന്നെ ശിഷ്യനായി സ്വീകരിക്കണം.
നിന്നെ ശിഷ്യനാക്കാൻ എനിക്കു സന്തോഷമേയുള്ളു.- രാജാവ് മറുപടി പറഞ്ഞു. അപ്പോൾ സുഖദേവ് ചോദിച്ചു. എനിക്കൊരു സംശയം ചോദിക്കാനുണ്ട്. സന്പത്തിന്റെയും പ്രതാപത്തിന്റെയും നടുവിൽ രാജ്ഞിയുടെയും മക്കളുടെയുംകൂടെ താമസിക്കുന്ന അങ്ങേക്കെങ്ങനെ ഒരു യോഗീവര്യനാകാൻ സാധിക്കും?
ഉടനെ രാജാവ് പറഞ്ഞു: അതെക്കുറിച്ച് പിന്നീടു നമുക്കു സംസാരിക്കാം. എന്റെ ശിഷ്യനായിരിക്കണമെങ്കിൽ ഒരു പരീക്ഷ പാസാകാനുണ്ട്. സമ്മതമാണോ? സുഖദേവ് സമ്മതം അറിയിച്ചപ്പോൾ ഒരു കപ്പ് നിറയെ എണ്ണ സുഖദേവിനു കൊടുത്തുകൊണ്ട് രാജാവ് പറഞ്ഞു: എണ്ണ നിറച്ച ഈ കപ്പ് നിന്റെ തലയിൽവച്ചുകൊണ്ട് ഈ കൊട്ടാരത്തിലെ എല്ലാ മുറികളിലും പോയി അവിടെ കാണുന്നതൊക്കെ മടങ്ങിവന്ന് എന്നോടു പറയുക. എന്നാൽ, കപ്പിൽനിന്ന് എപ്പോഴെങ്കിലും എണ്ണ തുളുന്പിപ്പോയാൽ നിനക്ക് എന്റെ ശിഷ്യനായിരിക്കാൻ സാധിക്കില്ല.
രാജാവ് പറഞ്ഞതുപോലെ സുഖദേവ് എണ്ണ നിറച്ച കപ്പ് തലയിൽവച്ച് എല്ലാ മുറികളിലും പോയി കാര്യങ്ങൾ മനസിലാക്കി രാജസന്നിധിയിൽ മടങ്ങിയെത്തി രാജാവിനോടു പറഞ്ഞു: അങ്ങു നിർദേശിച്ചതുപോലെ ഞാൻ കൊട്ടാരത്തിലെ എല്ലാ മുറികളിലും പോയി കാര്യങ്ങൾ കണ്ടു മനസിലാക്കി. എന്നാൽ, അതിനിടയിൽ എണ്ണ തുളുന്പിപ്പോകാൻ ഇടവരുത്തിയില്ല.
രാജകൊട്ടാരത്തിലെ വിവിധ മുറികളിൽ കണ്ട കാര്യങ്ങളെക്കുറിച്ച് രാജാവ് സുഖദേവിനോടു വിശദമായി ചോദിച്ചു. ഉത്തരങ്ങൾ മുഴുവൻ രാജാവിനു തൃപ്തികരമായിരുന്നു. അപ്പോൾ രാജാവ് ചോദിച്ചു: ഒരു കപ്പ് നിറയെ എണ്ണയും തലയിൽവച്ചുകൊണ്ട് അതു തുളുന്പിപ്പോകാതെ കൊട്ടാരത്തിലെ എല്ലാ മുറികളും പരിശോധിക്കാൻ എങ്ങനെ സാധിച്ചു?
ഉടനെ സുഖദേവ് പറഞ്ഞു: ഞാൻ എല്ലാ മുറികളിലുംപോയി കാര്യങ്ങൾ കണ്ടു മനസിലാക്കിയപ്പോഴും എന്റെ ശ്രദ്ധ മുഴുവനും എണ്ണ തുളുന്പിപ്പോകാതിരിക്കുന്നതിലായിരുന്നു. ഇതു കേട്ടപ്പോൾ രാജാവ് പറഞ്ഞു: ഇതുതന്നെയാണ് ഞാനും ചെയ്യുന്നത്. രാജാവായും പിതാവായും ഭർത്താവായുമൊക്കെയുള്ള എന്റെ കടമകൾ ഞാൻ നിറവേറ്റുന്പോഴും ഞാൻ ദൈവത്തെ മറക്കാറില്ല. അവിടുന്നിലാണ് എന്റെ ശ്രദ്ധ എപ്പോഴും.
രാജകീയപ്രൗഢിയിൽ ജീവിക്കുന്പോഴും ജനക മഹാരാജാവ് ദൈവത്തെ മറന്നില്ല. എന്നു മാത്രമല്ല, ഏതെല്ലാം കാര്യങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിരുന്നുവോ അപ്പോഴൊക്കെ ദൈവത്തെ മറക്കാതിരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അങ്ങനെയാണ് രാജകൊട്ടാരത്തിലും ഋഷിതുല്യമായ ജീവിതം നയിക്കാൻ അദ്ദേഹത്തിനു സാധിച്ചത്.
ലോകകാര്യങ്ങളിൽ നാം വ്യാപൃതരായിരിക്കുന്പോൾ ദൈവത്തെ മറന്നുപോകുന്നതു സാധാരണമാണ്. എന്നാൽ, ലോകകാര്യങ്ങളിൽ നാം ഏർപ്പെടുന്പോഴും ദൈവത്തെ മറക്കാതിരിക്കാൻ സാധിച്ചാൽ അതുവഴിയുണ്ടാകുന്ന നേട്ടം ഏറെ വലുതായിരിക്കും. കാരണം, ദൈവത്തെ മറക്കാതെ ജീവിച്ചാൽ നമ്മുടെ വഴികളിൽ നമുക്കു പാളിച്ചകൾ സംഭവിക്കില്ല. എന്നു മാത്രമല്ല, അപ്പോൾ നാം നന്മയുടെ വഴിയിലൂടെ നടക്കാൻ അനുഗ്രഹം ലഭിക്കുകയും ചെയ്യും.
ജീവിതത്തിൽ ഏതു പ്രതിസന്ധി നേരിട്ടാലും നാം ദൈവത്തെ മറക്കാതിരിക്കുന്നവരാണെങ്കിൽ നമ്മളൊരിക്കലും പതറിപ്പോകില്ല. എന്നു മാത്രമല്ല, അപ്പോൾ നാം പാറപോലെ ഉറച്ചുനിൽക്കുകയും ചെയ്യും. കാരണം അപ്പോൾ ദൈവം നമ്മുടെ സഹായത്തിനുണ്ടാകുമെന്നതാണു വാസ്തവം. തൻമൂലമാണ്, പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും മിസ്റ്റിക്കുമായിരുന്ന കബീർ പറഞ്ഞത്. ജീവിതത്തിന്റെ സാരാംശം എന്നു പറയുന്നതു ദൈവത്തെ അനുസ്മരിക്കുക എന്നതാണ് എന്ന്.
എന്നാൽ, ദൈവത്തെ അനുസ്മരിക്കാൻ ഏറെപ്പേർക്കും സമയമില്ല എന്നതാണു വാസ്തവം. ലോകകാര്യങ്ങളിൽനിന്ന് അല്പസമയംപോലും മാറിനിൽക്കാൻ കഴിയാത്തവിധം നാം ലോകകാര്യങ്ങളിൽ ശ്രദ്ധിക്കുന്നു.
അതുകൊണ്ട് സംഭവിക്കുന്നത് എന്നതാണെന്നോ? നമ്മെ എപ്പോഴും സഹായിക്കാൻ സന്നദ്ധനായി നിൽക്കുന്ന ദൈവത്തിന്റെ സഹായം നമുക്കു സ്വീകരിക്കാൻ സാധിക്കാതെ പോകുന്നു.
രാജ്യഭരണത്തിന്റെ വ്യഗ്രതകൾക്കിടയിലും ജനകരാജാവ് ദൈവത്തെ മറന്നില്ല. തൻമൂലം, നൻമയുടെ വഴികളിലൂടെ സഞ്ചരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. നൻമയുടെ വഴിയെ പോകാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നാം ദൈവത്തെ ഓർമിച്ചേ മതിയാകൂ. അതു വല്ലപ്പോഴും മാത്രമായിരിക്കരുത്. അത് എപ്പോഴും വേണംതാനും
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തിന്റെ സാരാംശം
10:13 PM Oct 01, 2022 | Deepika.com