പാരന്പര്യമായി കിട്ടിയ കാട്ടറിവുകളും മരുന്നുകൂട്ടുകളുടെ രഹസ്യവും മറ്റുള്ളവർക്ക് പകർന്നു നല്കാൻ ഇവർക്ക് മടിയില്ല. കാട്ടറിവുകളുടെ അക്ഷയഖനിയാണ് ഓരോ ഗോത്രജനതയും അതിലെ പഴമക്കാരും.
കാട്ടറിവുകളുടെ വിജ്ഞാനകോശം എന്നു വിശേഷിപ്പിക്കാവുന്ന പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ അറിവനുഭവങ്ങൾ തേടി കാനനയാത്രയിലാണ്. കാട്ടിലെ പച്ചമരുന്നുകളിൽനിന്ന് കൈമുതലായ സിദ്ധചികിത്സയിലൂടെ രോഗികൾക്ക് ആശ്വാസം പകരുകയാണ് ഈ എണ്പതുകാരി. വൈദ്യത്തിലെ കരുതലിനും കൈപ്പുണ്യത്തിനുമുള്ള അംഗീകാരമായാണ് ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് രാജ്യം പത്മശ്രീ സമ്മാനിച്ചത്.
പച്ചമരുന്നു ചികിത്സയ്ക്കൊപ്പം വേരറ്റുപോകാവുന്ന ഒൗഷധസസ്യങ്ങളെ നട്ടുവളർത്തി അവയെയും പ്രയോജനപ്പെടുത്താനുള്ള ഇവരുടെ തപസ്യ തുടരുകയാണ്. തിരുവനന്തപുരം വിതുര മൊട്ടമൂടു വനത്തിലാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വാസം. കാട്ടാറും അരുവികളും ഒഴുകുന്ന കാടിനുള്ളിൽ പത്മശ്രീ ജേതാവിന്റെ ജീവിതം തികച്ചും ലളിതമാണ്.
വിതുര-പൊന്മുടി റോഡിൽ കല്ലാർ ചെക്പോസ്റ്റിൽനിന്നുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റർ കടന്നാൽ മൊട്ടമൂട്ടിലെത്താം. വനത്തിൽ കുടിൽകെട്ടി വാർധക്യത്തിന്റെ വയസിന്റെ കയറ്റത്തിലും പതിനേഴുകാരിയുടെ ചുറുചുറുക്കിലാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ ജീവിതം.
നഷ്ടമാകുന്ന ഗോത്രസംസ്കൃതിയുടെ അവസാന കണ്ണിയെന്ന് ഇവരെ വിശേഷിപ്പിക്കാം. ഉൗരുമൂപ്പനായിരുന്ന ഭർത്താവ് മാത്തൻ കാണിയുടെ മരണശേഷം കാട്ടിൽ തനിച്ചാണു വാസം. കൈയകലത്തിൽ മുറ്റത്തും കാട്ടിലുമായി നട്ടുവളർത്തുന്ന നൂറ്റിയൻപതിലേറെ ഇനം പച്ചമരുന്നുകളാണ് വിവിധ രോഗങ്ങൾക്കുള്ള ചികിത്സയുടെ കരുതൽ.
വനവാസി എന്തിന് കാടിനെയും കാട്ടുമൃഗങ്ങളെയും ഭയക്കണം. കാട്ടാനയും കാട്ടുപോത്തും കുരങ്ങും കുറുക്കനുമൊക്കെ അരികിലുണ്ടെങ്കിലും ഇവർക്ക് തീരെ ഭയമില്ല. മനുഷ്യർ കാടു കൈയേറുന്പോൾ മൃഗങ്ങൾ തീറ്റയ്ക്കായി നാട്ടിലിറങ്ങാതെ എന്തു ചെയ്യുമെന്നാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ ചോദ്യം.
എട്ടാം ക്ലാസ് വരെ പഠിപ്പുള്ള ഈ കാണി ഗോത്രവിഭാഗക്കാരി നാൽപ്പത്തിമൂന്നു വർഷമായി പാരന്പര്യ വിഷചികിത്സ തുടങ്ങിയിട്ട്. പാന്പുകടിയേറ്റു മരണം മുന്നിൽ കണ്ടവരെയും വിവിധ രോഗങ്ങൾക്ക് ആശുപത്രികൾ കൈയൊഴിഞ്ഞവരെയും ലക്ഷ്മിക്കുട്ടി ജീവനിലേക്കും ജീവിതത്തിലേക്കും തിരികെക്കൊണ്ടുവന്നിട്ടുണ്ട്.
കാലങ്ങളോളം ശരീരത്തിൽ കലർന്നുകിടന്ന വിഷാശം ഇവരുടെ തനതു ചികിത്സാ രീതിയായ ആവിക്കുളിയിൽ പുറത്തുകളഞ്ഞിട്ടുണ്ട്. ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് എല്ലാ പച്ചമരുന്നുകളെയും മാത്രമല്ല അവയുടെ ഗുണസിദ്ധിയും ആഴത്തിൽ അറിയാം. കാടു കയറിയാൽ കണ്മുൻപിലും കാൽച്ചുവട്ടിലും കാണുന്ന ഓരോ കായും വള്ളിയും പൂവും വേരുമൊക്കെ എന്തൊക്കെ രോഗങ്ങൾക്കുള്ള ഒൗഷധമാണെന്ന് പറഞ്ഞുതരും.
കാടിന്റെയും ഗോത്രങ്ങളുടെയും പാരന്പര്യം ആഴത്തിൽ ലക്ഷ്മിക്കുട്ടിക്ക് അറിയാം. ആദിവാസി പാരന്പര്യകലകളെക്കുറിച്ച് ഫോക് ലോർ അക്കാദമിയിൽ പഠിപ്പിക്കാനും പോകാറുണ്ട്. വിഷചികിത്സയെയും ഒൗഷധച്ചെടികളെയും അറിയാനും പഠിക്കാനും സ്വദേശികളും വിദേശികളുമായി നിരവധിപേർ ലക്ഷ്മിക്കുട്ടിയമ്മയെ തേടി കാടുകയറി വരാറുണ്ട്. നാട്ടു വൈദ്യം, ആദിവാസി പാരന്പര്യം എന്നിവയിൽ ക്ലാസെടുക്കാൻ കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും പോകാറുണ്ട്.
നരകയറാത്ത ഇവരുടെ ഓർമ്മയുടെ പച്ചപ്പിൽ ഒന്നും കെടാതെയും വാടാതെയും ബാക്കിയുണ്ട്. മൊട്ടമൂട് വടക്കൻമല 32 കാണിപ്പറ്റിലെ ഓടച്ചൻപാറ കാണിയിൽ പെട്ടതാണ് ഇവരുടെ ഉൗരുദേശം. അമ്മ കുഞ്ചുദേവി പഴമക്കാരിലെ അറിയപ്പെടുന്ന വയറ്റാട്ടിയായിരുന്നു. അച്ഛൻ പൊന്മുടി കാണിക്ക് അവകാശപ്പെട്ടിരുന്ന ചാത്താടി കാണിയിലായിരുന്നു ലക്ഷ്മിക്കുട്ടിയമ്മ ജനിച്ചതും വളർന്നതും.
1949 ൽ കല്ലാറിൽ ഒരു സ്കൂൾ നിർമിക്കാൻ ദേശക്കാർ ഒത്തുകൂടി. അക്കാലത്ത് കൊട്ടാരം വക സത്രം അവിടുണ്ടായിരുന്നു. രാജാവിന്റെ കുതിരപ്പുര അറ്റകുറ്റപ്പണി തീർത്ത് കുടിപ്പള്ളിക്കൂടം തുടങ്ങി ജനം പിരിവെടുത്ത് ഭക്ഷണവും ശന്പളവും കൊടുത്ത് ഇളഞ്ചിയം ഗോപാലൻ കാണിയെ സ്കൂളിൽ വാധ്യാരാക്കി. അവിടെയാണ് ലക്ഷ്മിക്കുട്ടിയമ്മ പഠനം തുടങ്ങിയത്.
രണ്ടാം ക്ലാസിൽ എത്തിയപ്പോഴേക്കും അത് സർക്കാർ സ്കൂളായി. അഞ്ചാം ക്ലാസ് ജയിച്ചപ്പോൾ വിതുര പോലീസ് സ്റ്റേഷനടുത്തുള്ള സ്കൂളിലായി പഠനം. തേർഡ് ഫോമിൽ അതായത് ഇന്നത്തെ എട്ടാം ക്ലാസ്സിൽ തോറ്റതോടെ പഠനം നിർത്തി. വൈകാതെ അമ്മാവന്റെ മകനായ മാത്തൻ കാണിയെ വിവാഹം കഴിച്ചു.
പാരന്പര്യമായി കിട്ടിയ കാട്ടറിവുകളും മരുന്നുകൂട്ടുകളുടെ രഹസ്യവും മറ്റുള്ളവർക്ക് പകർന്നു നല്കാൻ ഇവർക്ക് മടിയില്ല. കാട്ടറിവുകളുടെ അക്ഷയ ഖനിയാണ് ഓരോ ഗോത്രജനതയും അതിലെ പഴമക്കാരും. അരച്ചെടുത്ത് മുറിവിൽ പുരട്ടാനും പിഴിഞ്ഞെടുത്ത് ഉള്ളിൽ കുടിക്കാനും വേരിട്ട് തിളപ്പിച്ച് കുളിക്കാനുമൊക്കെ അനവധി പച്ചമരുന്നുകൾ മുൻകാലങ്ങളിലുണ്ടായിരുന്നു.
നൂതന ചികിത്സാരീതികളുടെ കടന്നുകയറ്റത്തോടെ പച്ചമരുന്നുകളോട് കാലം മുഖം തിരിച്ചുകളഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരം അടി ഉയരത്തിൽ അഗസ്ത്യാർകൂടത്തിൽ സുലഭമായ അമൃതപാല സോറിയാസിസിന് സിദ്ധൗഷധമാണ്. പേപ്പട്ടി വിഷത്തെ പ്രതിരോധിക്കാൻ പ്രയോഗിച്ചിരുന്ന പുലിച്ചുവടി ഇപ്പോൾ കാണാനെയില്ലെന്നു ലക്ഷ്മിക്കുട്ടിയുടെ പരിഭവം.
ഭർത്താവ് മാത്തൻ കാണി മരിച്ചിട്ട് രണ്ടു വർഷമായി. ലക്ഷ്മിക്കുട്ടിക്ക് മൂന്നു മക്കളാണ്. സഹകരണ വകുപ്പിൽ ഓഡിറ്ററായിരുന്ന മൂത്തമകൻ ധരണീന്ദ്രൻ കാണിയെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. ചിത്രകാരനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന ഇളയ മകൻ ശിവപ്രസാദും മരിച്ചു.
രണ്ടാമത്തെ മകൻ ലക്ഷ്മണൻ കാണി റെയിൽവേ ഉദ്യോഗസ്ഥനാണ്. മക്കളുടെ അകാല വേർപാട് മനസിൽ നീറ്റലുണ്ടാക്കുന്നുണ്ടെങ്കിലും ലക്ഷ്മിക്കുട്ടി ദുർവിധിക്ക് മുന്നിൽ തോറ്റുകൊടുക്കാൻ തയാറല്ല. പൈതൃക അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും കാടും കുന്നും കയറി വരുന്നവരെ ചികിത്സിക്കാനും ഇവർ ജീവിതം സമർപ്പിച്ചിരിക്കുന്നു.
സുനിൽ കോട്ടൂർ
മരുന്നുവനത്തിലെ പത്മശ്രീ
01:03 AM Sep 25, 2022 | Deepika.com