ഷംഷാദ് ബീഗവും രാജ് കുമാരിയും പ്രശസ്തിയുടെ മിന്നൽപ്പിണറുകൾ തീർത്തകാലത്ത് അവയെ നിഷ്പ്രഭമാക്കി ഒരു കൗമാരക്കാരി ഉദിച്ചുവരിക!..., രാജ്യമെങ്ങും അവളുടെ പാട്ടിന്റെ നിലാവെളിച്ചത്തിൽ മയങ്ങുക... അസംഭവ്യമെന്നു തോന്നാം. എന്നാൽ ഗീത ദത്ത് അതു യാഥാർഥ്യമാക്കിയ ഗായികയാണ്. 40കളുടെ ഒടുക്കവും 50കളിലും ഹിന്ദി ചലച്ചിത്രസംഗീത രംഗത്ത് സ്വന്തം ഇടം ഇളക്കമില്ലാതെവച്ച്, വിജയങ്ങളുടെ അങ്ങേയറ്റംകണ്ട് തീവ്രദുഃഖത്തിന്റെ പടുകുഴിയിൽ വീണലിഞ്ഞ ഗായിക.
1930ൽ ബംഗ്ലാദേശിലെ ഫരീദ്പുരിൽ ഒരു ജമീന്ദാർ കുടുംബത്തിൽ പത്തുമക്കളിൽ ഒരാളായി ജനിച്ച ഗീത ഘോഷ് റോയ് ചൗധരി, ഗീത ദത്ത് എന്ന വിഖ്യാത ഗായികയായത് അത്ര നീണ്ട കഥയല്ല. പഠനത്തേക്കാൾ താത്പര്യം പാട്ടിലാണെന്ന് കേട്ടറിഞ്ഞ മാതാപിതാക്കൾ ബന്ധുകൂടിയായ ഹരേന്ദ്രനാഥ് നന്ദിയുടെ കീഴിൽ ഗീതയെ പാട്ടുപഠിക്കാനയച്ചു. 1942ൽ കുടുംബം ബോംബെയിലേക്കു പറിച്ചുനടപ്പെട്ടതോടെ സംഗീതപഠനം സ്വയമായി. ദാദറിലെ വീടിനു സമീപത്തുകൂടി പോയ വിഖ്യാത സംഗീതസംവിധായകൻ കെ. ഹനുമൻ പ്രസാദ് ഗീതയുടെ പാട്ടുകേട്ടതോടെ ഒരു പിന്നണിഗായിക ജനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭക്ത പ്രഹ്ലാദ്, രസീലി, നയി മാ തുടങ്ങിയ ചിത്രങ്ങളിൽ ഗീത പാടി.
ഇൻസ്റ്റന്റ് ഹിറ്റ്!
ഭക്ത പ്രഹ്ലാദയിലെ പാട്ടുകേട്ട എസ്.ഡി. ബർമൻ തന്റെ സിനിമയായ ദോ ഭായിയിൽ ഗീതയ്ക്ക് അവസരം നൽകി. മേരാ സുന്ദർ സപ്നാ ബീത് ഗയാ എന്ന പാട്ട് കണ്ണടച്ചു തുറക്കുംമുന്പേ ഹിറ്റായി. 1947-48 കാലം. തുടക്കത്തിൽ പറഞ്ഞപോലെ, ഷംഷാദ് ബീഗത്തെയും രാജ് കുമാരിയേയും ഒട്ടൊന്നു നിഴലിൽനിർത്തി ഗീത ഉദിച്ചുനിന്നു- പിറ്റേക്കൊല്ലം ലതാ മങ്കേഷ്കർ എന്ന ശക്തയായ എതിരാളി ഉയർന്നുവരുന്നതുവരെ. മത് ജാ മത് ജാ ജോഗി, മേ തോ ഗിരിധർ കെ ഘർ ജാവൂം, ഏരി മേ തോ പ്രേം ദിവാനീ, ഗുംഘട്ട് കേ പട് ഖോൽ തുടങ്ങിയ പാട്ടുകളിലൂടെ അപ്പോഴും ഗീത തന്റെ ഇടം ഉറപ്പിച്ചുകൊണ്ടിരുന്നു. ഒ.പി. നയ്യാരും ഹേമന്ദ് കുമാറും ഖയ്യാമും അടക്കമുള്ള സംഗീത സംവിധായകർ, റഫിയും തലത്തും അടക്കമുള്ള ഗായകർ... ഗീതയുടെ പാട്ടുകളുടെ ഗ്രാഫ് ഉയർന്നു.
വെളിച്ചം, ഇരുൾ...
ദേവ് ആനന്ദിന്റെ ബാസി എന്ന ചിത്രത്തിലൂടെയാണ് 1951ൽ ഗുരു ദത്ത് സംവിധാന രംഗത്തേക്കു കടന്നുവന്നത്., ഗീതയുടെ ജീവിതത്തിലേക്കും. നിറയെ വെളിച്ചവും അതിലേറെ ഇരുട്ടും നിറച്ചുള്ള വരവായിരുന്നു ജീവിതത്തിലേക്കുള്ളത്. 1953ലായിരുന്നു അവരുടെ വിവാഹം. യേ ലോ മേ ഹാരീ പിയാ, ജാ ജാ ജാ ബേവഫാ, ബാബൂ ജി ധീരേ ചൽനാ തുടങ്ങിയ സൂപ്പർഹിറ്റുകൾ തുടക്കത്തിലെ പുഷ്കലകാലത്തു പിറന്ന പാട്ടുകളാണ്. അന്പതുകളിലും അറുപതുകളിലും ഒട്ടേറെ സുന്ദരഗാനങ്ങൾ. മിക്കവയും അനശ്വരമായവ. ഗീത ദത്ത് എന്ന ഗായിക ആലാപനത്തിലെ വൈവിധ്യംകൊണ്ട് ആഘോഷിക്കപ്പെടുകയായിരുന്നു.
പിന്നെയാണ് പതിയെ ഇരുൾ വീണുതുടങ്ങിയത്. പെട്ടെന്നു വികാരങ്ങൾക്ക് അടിമപ്പെടുന്ന, ദുർബലചിത്തരായിരുന്നു ഗീതയും ഗുരു ദത്തും. സംവിധായകനെന്ന നിലയിൽ ചുവടുറപ്പിക്കാൻ പാടുപെട്ടിരുന്ന ഗുരു ദത്തിനേക്കാൾ പ്രതിഫലം നേടിയിരുന്നു ഗീത അക്കാലത്ത്. പണംകണ്ടാണ് ഗീതയെ വിവാഹം ചെയ്തത് എന്ന വിമർശനം ഗുരുവിനെ മുറിവേൽപ്പിച്ചു. ഇനിമുതൽ തന്റെ സിനിമകളിൽ മാത്രം ഗീത പാടിയാൽ മതിയെന്ന കഠിനമായ തീരുമാനം അദ്ദേഹം എടുക്കുകയും ചെയ്തു. കേട്ടമാത്രയിൽ ഗീത അതു നിരസിച്ചു. ഗുരു ദത്ത് കടുത്ത മദ്യപാനിയും പുകവലിക്കാരനുമായിരുന്നത് ജീവിതം കൂടുതൽ ദുഷ്കരമാക്കി.
അതേകാലത്തുതന്നെ തന്റെ പ്യാസ എന്ന ചിത്രത്തിൽ നായികയായി എത്തിയ സ്വപ്നസുന്ദരി വഹീദ റഹ്മാനുമായി ഗുരു ദത്ത് പ്രണയത്തിലാവുകയും ചെയ്തു. ഗീതയ്ക്ക് കടുത്ത ആഘാതമായിരുന്നു ആ വാർത്ത. റിഹേഴ്സലുകളും റെക്കോർഡിംഗുകളും പരിശീലനവും ഉപേക്ഷിച്ച് ഗീത എന്ന മഹാ ഗായിക മദ്യമെന്ന മറയിലേക്ക് ഒതുങ്ങി. വലിയ സാന്പത്തിക ബാധ്യതയിലേക്കു വഴിതുറന്ന് ഗുരുദത്തിന്റെ കാഗസ് കേ ഫൂൽ എന്ന ചിത്രം തകർന്നടിഞ്ഞു. 1962ൽ ഈ ദുരന്തകാലത്താണ് അവരുടെ മൂന്നാമത്തെ കുഞ്ഞു ജനിച്ചത്. 64ൽ ഗുരു ദത്ത് മരണം വരിക്കുകയും ചെയ്തു. മദ്യത്തിൽ ഉറക്ക ഗുളികകൾ ചേർത്തുകഴിച്ചായിരുന്നു മരണം.
ഏതാണ്ട് ആറുമാസമെടുത്തു ഗീത ദത്തിന് മാനസികാഘാതത്തിൽനിന്നു പുറത്തുവരാൻ. കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാനും സാന്പത്തിക ബാധ്യതകൾ ഒഴിവാക്കാനും ഗീത അവസാന ശ്രമം നടത്തി. ആൽബങ്ങൾ പുറത്തിറക്കുകയും സ്റ്റേജ് ഷോകൾ നടത്തുകയും ചെയ്തു. ഒരു ബംഗാളി സിനിമയിലും മുഖംകാണിച്ചു. 71ൽ അനുഭവ് എന്ന ചിത്രത്തിനുവേണ്ടി പാടിയ ഗാനങ്ങൾ ഹിറ്റുകളായിരുന്നു. എന്നാൽ ഇതെല്ലാം അപര്യാപ്തമായിരുന്നു. മദ്യപാനത്തിൽനിന്നു മുക്തയാവാൻ അവർക്ക് കഴിഞ്ഞില്ല. ജീവിതം അർഥമായ ദുഃഖഗാനങ്ങളിൽ അവരുടെ ശബ്ദം ലോകംകേട്ടു.
അനാരോഗ്യംമൂലം ഇനി ജോലിചെയ്യാനാവില്ലെന്ന് സ്റ്റുഡിയോയിൽ അറിയിച്ച് ഒരാഴ്ചയ്ക്കുശേഷം ഗീത ദത്ത് ആശുപത്രിയിലായി. 1972 ജൂലൈ 20ന് അവർ ഈ ലോകംവിട്ടു- 41-ാം വയസിൽ. ജുഹുവിൽ പൊതുദർശനത്തിനുവച്ചപ്പോൾ പോലും സിനിമക്കാർ ആരും എത്തിയില്ലെന്നത് കറുത്ത യാഥാർഥ്യം.
അന്പതാണ്ടുകൾക്കിപ്പുറം അവരുടെ ശബ്ദത്തിൽ ആയിരത്തി ഇരുനൂറോളം ഹിന്ദി, ബംഗാളി പാട്ടുകൾ ജീവിതം പറയുന്നുണ്ട്. അവരുടെ മുഖവുമായി തപാൽ വകുപ്പ് പുറത്തിറക്കിയ ഒരു സ്റ്റാന്പും പോസ്റ്റ് കാർഡും ആ ജീവിതത്തെ നോക്കി ചിരിക്കുന്നുമുണ്ട്...
വിധി!
ഹരിപ്രസാദ്
ഗീത ദത്ത് ഇല്ലാത്ത 50 വർഷങ്ങൾ
11:02 PM Sep 17, 2022 | Deepika.com