വരുത്തിവയ്ക്കുന്ന ദുർവിധി

10:51 PM Sep 17, 2022 | Deepika.com
മായംചേർന്ന രുചിക്കൂട്ടുകൾക്ക് അടിമപ്പെട്ട് മാരകരോഗങ്ങൾ വിലയ്ക്കുവാങ്ങി വലയുന്നരുടെ എണ്ണം ഏറിവരുന്നതായി പ്രമുഖ അർബുദ ചികിത്സാവിദഗ്ധൻ ഈയിടെ പറഞ്ഞത് ഏവരുടെയും കണ്ണുതുറപ്പിച്ചിരുന്നെങ്കിൽ.
പഴം, പച്ചക്കറി, മത്സ്യം, മാംസം ഉൾപ്പെടെ എല്ലാറ്റിലും മായം. മായം എന്നു പറഞ്ഞാൽ പോരാ മാരക വിഷം. കറിപ്പൊടിക്കൂട്ടുകളിലും എണ്ണയിലും ഗുരുതര രോഗങ്ങൾക്കിടയാക്കുന്ന മായം. ഇവയൊക്കെ കൊള്ളവിലയ്ക്കു വാങ്ങി ഉപയോഗിക്കുകയും അകാലത്തിൽ രോഗബാധിതരാവുകയും ചെയ്യുന്നവരുടെ ദുരിതവേദനകൾ സമൂഹത്തിനു പാഠമായി മാറണം.
ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ ഇക്കാലത്താകുമോ എന്ന ചോദിച്ചേക്കാം. നാടൊന്നാകെ ശ്രമിച്ചാൽ ഇതിനു മാറ്റം വരുത്താനാകുമെന്നാണ് കാൻസർ വിദഗ്ധന്‍റെ മറുപടി. ലഭ്യമായ ഇടങ്ങളിൽ പച്ചക്കറിയും നെല്ലും കപ്പയും കാച്ചിലും ചേനയും ചേന്പും വാഴയുമൊക്കെ ജൈവരീതിയിൽ കൃഷിചെയ്ത് വിളവെടുത്ത് ഉപയോഗിക്കാനാണ് ഡോക്ടർ ഉപദേശിക്കുന്നത്.
അയൽക്കൂട്ടങ്ങള്‌ ഇക്കാര്യത്തിൽ ഒരുമയോടെ അധ്വാനിക്കാൻ തയാറാകണം. ഏറെ ആരോഗ്യപ്രദമാണ് മണ്ണിലെ കായികാധ്വാനവുമെന്നത് ഓരോ വ്യക്തിയും വിസ്മരിക്കരുത്.
എല്ലാ ഭക്ഷണസാധനങ്ങൾക്കും പൊതു മാർക്കറ്റിനെ ആശ്രയിക്കുന്ന നഗരവാസികളിലാണ് മാരക രോഗങ്ങൾ ഏറിവരുന്നതെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. അധ്വാനിക്കാൻ മനസും സമയവുമുണ്ടെങ്കിൽ സ്വന്തമായി പഴം, പച്ചക്കറി വിഭവങ്ങൾ വിളയിച്ചെടുക്കാൻ വീടിനോടു ചേർന്ന് അൽപം ഇടം മതിയാകും. മണ്ണില്ലാത്തവർ‌ക്ക് ടെറസിൽ കൃഷിയാകാം. അതല്ലെങ്കിൽ സ്ഥലം പാട്ടത്തിനെടുക്കാം.
അയൽബന്ധം ഉൗഷ്മളമെങ്കിൽ കൃഷി വിഭവങ്ങൾ പങ്കവയ്ക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഇക്കാലത്ത് ഏറ്റവും മായമുള്ളത് പച്ചക്കറിയിലും പാക്കറ്റ് പൊടികളിലും എണ്ണയിലും മീനിലുമാണെന്നത് വിസ്മരിച്ചുകൂടാ.
മായം കലരാത്ത ധാന്യങ്ങൾ പൊതുവായി വാങ്ങി കഴുകിയുണക്കി പൊടിച്ച് അയൽക്കാരും ബന്ധുക്കളും വീതം വച്ചാൽ സാന്പത്തികപരമായും ആരോഗ്യപരമായും നേട്ടമാണ്. നാളികേരം ഉണക്കി എണ്ണ ആട്ടിയെടുത്താൽ മായം കലർന്നവ വാങ്ങേണ്ടിവരില്ല. രോഗങ്ങളെ ചെറുക്കാനും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും അയൽ ബന്ധങ്ങൾ ദൃഢമാക്കാനും ഇത്തരം പങ്കുവയ്ക്കലുകൾ സഹായകമാകും. ഭക്ഷ്യോത്പാദനത്തിലും ഭക്ഷ്യശൈലിയിലും ഒട്ടും വൈകാതെ നാമൊക്കെ പഴമയിലേക്കു മടങ്ങേണ്ടിയിരിക്കുന്നു.
ആരാധനാലയങ്ങളിലെ സംഘടനകൾക്ക് എന്തുകൊണ്ട് ഒരു സുരക്ഷിത ഭക്ഷ്യവിപണി തുറന്നുകൂടാ. മായമില്ലാത്ത പൊടിയിനങ്ങളും പച്ചക്കറികളും അച്ചാറുകളുമൊക്കെ തയാറാക്കി വിൽ‌പന നടത്തി വീട്ടമ്മമാർക്കും യുവജനങ്ങൾക്കും മാതൃകയാകാം. ചെറിയ സാന്പത്തിക നേട്ടം ലഭിക്കുമെന്നു മാത്രമല്ല വിഷമില്ലാത്തവ വിൽക്കാനും വാങ്ങാനും ഇത്തരം സംരംഭങ്ങൾ പ്രയോജനപ്പെടുകയും ചെയ്യും.
പരന്പരാഗത നാടൻ പച്ചക്കറി ഇനങ്ങളെല്ലാം ഈ തലമുറയ്ക്കു കൈമോശം വന്നിരിക്കുന്നു. പയറും പാവലും കോവലും അമരയും ചീരയും താളും മുരിങ്ങയും മത്തനും കുന്പളവുമൊക്കെയായി കൈമോശം സംഭവിച്ചുപോയ രുചിവൈവിധ്യങ്ങൾ ഈ തലമുറ വീണ്ടെടുക്കണം. മണ്‍കലവും മണ്‍ചട്ടയും മരത്തവിയുമൊക്കെ അടുക്കളയിലേക്ക് തിരികെ വരണം. പ്രകൃതിയോട് ഇണങ്ങിയതും വിധേയപ്പെട്ടതുമായ പഴയ ജീവിതസംസ്കാരവും ഭക്ഷണക്രമവുമായിരുന്നു പൂർവികരുടെ ആരോഗ്യത്തിന്‍റെയും ആയുസിന്‍റെയും അടിസ്ഥാനം. ഇക്കാലത്തെ ഫാസ്റ്റ് ഫുഡ്ഡുകൾ നാവിൽ കൃത്രിമരുചി പകരുന്നുണ്ടാവാം, പക്ഷെ ആരോഗ്യവും ആയുസും തരുന്നില്ല.
നായും നരിയും എലിയും പാർക്കുന്ന ഇടങ്ങളിലെ ഷെഡ്ഡുകളിൽ തയാറാക്കി വിൽക്കുന്ന വഴിയോര വിഭവങ്ങളുടെ മോശമായ നിലവാരം ആരുംതന്നെ നോക്കാറില്ല. ഓർമിക്കുക, ഇക്കാലത്ത് മാരക രോഗങ്ങളുണ്ടാക്കുന്നതിൽ‌ പ്രധാന ഘടകം വിഷലിപ്തമായ ഭക്ഷണമാണ്. ഭക്ഷ്യസുരക്ഷാ പരിശോധകരും ആരോഗ്യവകുപ്പും പുലർത്തുന്ന ഗുരുതരമായ അനാസ്ഥ ഈ രംഗത്തു കൊടികുത്തിവാഴുകയാണ്. ഈ വകുപ്പുകളിലെ പെരുകുന്ന കൈക്കൂലിയും അഴിമതിയുമൊക്കെ എത്രയോ മനുഷ്യരെയാണ് രോഗികളാക്കി മാറ്റാൻ കാരണമാകുന്നത് . വിഷല്പമായവ വിൽക്കാൻ അനുവദിക്കുക വഴി ഭരണകൂടം ജനങ്ങളെ രോഗക്കിടക്കയിലേക്ക് ഒറ്റുകൊടുക്കുകയാണെന്നേ പറയാനാകൂ.
നാം പഴയ കാർഷിക അധ്വാനത്തിലേക്കും സ്വയം പര്യാപ്തതയിലേക്കും മടങ്ങിവരേണ്ട കാലം വൈകിയിരിക്കുന്നു. അധ്വാനിച്ചും പരസ്പരം പങ്കുവച്ചും പഴമയുടെ ഭക്ഷ്യ കാർഷിക സംസ്കാരം വീണ്ടെടുക്കാൻ ഏവർക്കും കൈകോർക്കാം.

പി.യു. തോമസ്