മഹാത്മജിയുടെ ജീവിതവുമായി അടുത്തു ബന്ധം പുലർത്തിയിരുന്ന ഒട്ടേറെ സ്മരണകൾ പല രൂപത്തിൽ രാജ്ഘട്ടിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിലുണ്ട ്. 1961 മുതൽ ഗാന്ധി സ്മരണകളുടെ അനവധി നിരവധി അടയാളങ്ങളാണ് സന്ദർശകരെ കാത്ത് ഇവിടെ പരിപാലിക്കപ്പെടുന്നത്. ഗാന്ധിജിയുടെ ഭൗതികശേഷിപ്പുകൾ മുതൽ പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, ഫോട്ടോഗ്രാഫുകൾ, പ്രസംഗത്തിന്റെയും മറ്റും ഓഡിയോ, വീഡിയോ റിക്കാർഡറുകൾ തുടങ്ങി നിരവധി സ്മരണികകളാണ് ഇവിടെയുള്ളത്. അതിനു പുറമേ കസ്തൂർബാ ഗാന്ധിയുമായും സ്വാതന്ത്ര്യസമരവുമായും ബന്ധപ്പെട്ട ഓർമകളുടെ അടയാളങ്ങളും ഇതേ മ്യൂസിയത്തിലുണ്ട്.
ഡൽഹിയിലെത്തുന്ന സഞ്ചാരികളുമായി ഓരോ മണിക്കൂർ ഇടവിട്ട് രാജ്ഘട്ടിലെ ഗാന്ധിസ്മൃതിക്കു മുന്നിൽ സൈറ്റ് സീയിംഗ് ബസുകൾ ഉൗഴമിട്ടു നിർത്തുന്നു. ഓരോ സന്ദർശകനും ചില്ലുകൂടിനുള്ളിലെ രക്തം പുരണ്ട ഗാന്ധിജിയുടെ വസ്ത്രങ്ങളിലേക്ക് നോക്കി മൗനം പൂണ്ട ് നിമിഷങ്ങളോളം ശിരസു നമിച്ചു നിൽക്കുന്നു. അവിടെ ഗാന്ധിവധത്തെക്കുറിച്ച് ജോർജ് ബർണാഡ് ഷായുടെ വാക്കുകൾ ഇങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു: " it shows how dangerous it is to be too good".
നാഷണൽ ഗാന്ധി മ്യൂസിയത്തിൽ മഹാത്മാവിന്റെ ഓർമകളുടെ അടയാളങ്ങൾക്കു നടുവിൽ സന്ദർശകരിൽ എന്നും കൗതുകമുണർത്തുന്ന രണ്ടു തൊപ്പികളുണ്ട ്. അതിലൊന്ന് ഗാന്ധിജി തന്റെ രക്തസാക്ഷി ത്വത്തിന് തൊട്ടു മുൻപ് അണിഞ്ഞിരുന്നതാണ്. മറ്റൊന്നാകട്ടെ, അദ്ദേഹം വധിക്കപ്പെട്ടതിന് ഒരു ദിവസം കഴിഞ്ഞ് തേടിയെത്തിയ പാരിതോഷികവും. 1946 ബംഗാളിലെ നോവഖാലി മേഖലയിലെ കലാപബാധിത പ്രദേശങ്ങളിൽ സമാധാനദൂതനായി ചുറ്റിസഞ്ചരിച്ച നാളുകളിൽ ഒരു കർഷകൻ സമ്മാനിച്ചതാണ് വൈക്കോൽ നിർമിത പരന്പരാഗത നോവഖാലി തൊപ്പി. ബിർള ഹൗസിൽ ചെലവഴിച്ചിരുന്ന അവസാന നാളുകളിൽ എടുത്ത ചിത്രങ്ങളിൽ പലപ്പോഴും ഗാന്ധിജി ഈ തൊപ്പി അണിഞ്ഞിരുന്നതായി കാണാവുന്നതാണ.്
രക്തസാക്ഷിത്വത്തിനു പിന്നാലെ സമ്മാനമായി എത്തിയ തൊപ്പി ഗാന്ധിജിക്ക് ബർമീസ് പ്രധാനമന്ത്രി താക്കിൻ നൂ അയച്ച പാരിതോഷികമായിരുന്നു. 1948 ജനുവരി 31നാണ് ഈ തൊപ്പി ഗാന്ധിജിയുടെ മേൽവിലാസത്തിൽ ഡൽഹിയിലെത്തിയത്. 1947 ഡിസംബറിൽ താക്കിൻ നു ഡൽഹിയിലെ ബിർള ഹൗസിലെത്തി ഗാന്ധിജിയെ സന്ദർശിച്ചിരുന്നു. ഡൽഹിയിലെ ശൈത്യകാല പകലുച്ചയിൽ താക്കിൻ നൂവും ഗാന്ധിജിയും ഒരുമിച്ചിരുന്നു വെയിൽ കായുന്ന ഒരു ചിത്രം ഏറെ പ്രസിദ്ധമാണ്. ആ ചിത്രത്തിൽ ഗാന്ധിജി തലയിൽ വച്ചിരുന്നത് ബംഗാളിലെ കർഷകൻ സമ്മാനിച്ച വൈക്കോൽ കൊണ്ടു നിർമിച്ച പരന്പരാഗത നോവാഖാലി തൊപ്പിയായിരുന്നു. അതു കണ്ടിട്ടാണ് ബർമയിൽ തിരികെച്ചെന്ന താക്കിൻ നൂ ഗാന്ധിജിക്ക് പരന്പരാഗത ബർമീസ് തൊപ്പി അയച്ചുകൊടുക്കുന്നത്. നിർഭാഗ്യവശാൽ ഗാന്ധിജിക്ക് ആ ഉപഹാരം നേരിൽ കൈപ്പറ്റാനോ അണിയാനോ സാധിച്ചില്ല.
1948 ജനുവരി രണ്ടിന് ബിർള ഹൗസിലെ പ്രാർഥനയ്ക്ക് മുൻപ് നടത്തിയ പ്രഭാഷണത്തിൽ നോവാഖാലിയിലെ കർഷകൻ സമ്മാനിച്ച തൊപ്പിയെക്കുറിച്ച് ഗാന്ധിജി ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഞാൻ തലയിൽ ചൂടിയിരിക്കുന്ന ഈ ചെറിയ കുട കണ്ട് ചിരിക്കുന്നുണ്ടാകാം. ഇതൊരു മനോഹര വസ്തുവാണ്. എന്നാൽ, വലിയ വിലയുള്ളതൊന്നുമല്ല. ഞാനൊരു മഹാത്മാവായതുകൊണ്ടു മാത്രം ഇതെനിക്ക് സൗജന്യമായി ലഭിച്ചതല്ല. യാഥാർഥ്യം എന്താണെന്നുവച്ചാൽ നോവാഖാലിയിലെ ചുട്ടു പൊള്ളുന്ന വെയിലേറ്റു വാടി നടക്കുന്ന എന്നെ കണ്ടു ദയതോന്നിയിട്ട് അവിടുത്തെ ആളുകൾ എനിക്കു തന്നതാണിത്. വേനലിൽ മാത്രമല്ല മഴക്കാലത്തും അവർ ഇത്തരം തൊപ്പി ധരിച്ചു നടക്കാറുണ്ട ്. വേനൽക്കാലങ്ങളിൽ പാടത്തു പണിയെടുക്കുന്ന കർഷകർക്ക് ഈ തൊപ്പിയില്ലാതെ ജോലി ചെയ്യാനാകില്ല. അവിടെയുള്ള ഹിന്ദുക്കളും മുസ്ലിംകളും ഇത്തരം തൊപ്പി ധരിക്കുന്നു. അവിടെയുള്ള മുസ്ലിം സഹോദരൻമാരിൽ ഒരാളാണ് എനിക്ക് ഈ തൊപ്പി സമ്മാനിച്ചത്. ഞാനവരുടെ ഇടയിൽ പക്ഷപാതരഹിതനായിത്തന്നെയാണ് ചെന്നിരിക്കുന്നതെന്നും അവരെ ഒരു തരത്തിലും ഉപദ്രവിക്കുക എന്റെ ലക്ഷ്യമല്ലെന്നും അവർക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടുതന്നെയാണ് അവർ ഈ തൊപ്പി എനിക്കു സമ്മാനിച്ചതും.’’
അങ്ങനെ നോവാഖാലിയുടെ ചരിത്രത്തോടൊപ്പം ഗാന്ധിജിയുടെ സമാധാനദൗത്യങ്ങളുടെ അടയാളമായും ആ വൈക്കോൽ തൊപ്പി ഇപ്പോഴും ഡൽഹിയിലെ മ്യൂസിയത്തിൽ ചരിത്രത്തിന്റെ ഭാഗമായി ഇരിക്കുന്നു. ഒപ്പം ഒരു ദിവസം വൈകിയെത്തിയ താക്കിൻ നൂവിന്റെ സമ്മാനവും അവകാശിയെ കാത്തിരിക്കുന്നു.
സെബി മാത്യു
ഗാന്ധിജിയുടെ രണ്ട് തൊപ്പികൾ
10:48 PM Sep 17, 2022 | Deepika.com