കൊച്ചി: പൊതുപ്രവര്‍ത്തകനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പാഞ്ചാലിയെന്ന രേഷ്മ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത് ആക്രി പെറുക്കലിന്റെ മറവില്‍. നഗരത്തിലും പരിസര പ്രദേശങ്ങളിലും രേഷ്മ ആക്രി പെറുക്കി വിറ്റിരുന്നതായി പോലീസ് പറഞ്ഞു.
എറണാകുളം മാര്‍ക്കറ്റില്‍ സെക്യൂരിറ്റിക്കാരനെ ആക്രമിച്ചതിന്റെ പേരില്‍ മുമ്പും ഇവര്‍ക്കെതിരേ കേസ് ഉള്ളതാണ്. യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ തിരുവനന്തപുരം പേട്ട മാനവനഗര്‍ വയലില്‍ വീട്ടില്‍ രേഷ്മ (പാഞ്ചാലി-43) യെ കഴിഞ്ഞ ദിവസമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 31ന് രാത്രി 8.30 ന് വീക്ഷണം റോഡില്‍ വച്ച് പൊതുപ്രവര്‍ത്തകനായ ഫിറോസ് എന്നയാളെയാണ് രേഷ്മയും കൂട്ടുപ്രതികളും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൂട്ടുപ്രതികളായ തിരുവനന്തപുരം സ്വദേശികളായ തിയോഫ് (39), രേഷ്മയുടെ മകന് കണ്ണന് (23), കണ്ണൂര്‍ സ്വദേശി അഭിഷേക്, കോട്ടയം കടുത്തുരുത്തി സ്വദേശി ജിനു (23) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പൊതുപ്രവര്‍ത്തകനായ ഫിറോസ് പ്രതികള്‍ക്ക് കഞ്ചാവിന്റെയും, മദ്യത്തിന്റെയും കച്ചവടം ഉണ്ടെന്ന് പരാതി പറഞ്ഞിരുന്നതിലുള്ള വൈരാഗ്യമാണ് അപായപ്പെടുത്താന്‍ കാരണം. ഫിറോസ് വീക്ഷണം റോഡ് വഴി നടന്നു വരുമ്പോള്‍ പ്രതികള്‍ തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് തലയ്ക്കടിക്കുകയും മര്‍ദിക്കുകയും ചെയ്തു.
പിന്നീട് വാക്കത്തി കൊണ്ട് വീശിയെങ്കിലും പരാതിക്കാരന് ഒഴിഞ്ഞുമാറി ഓടിരക്ഷപ്പെടുകയായിരുന്നു. ഫിറോസ് നല്കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാറിന്റെ നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു പ്രതികളായ തിയോഫ്, കണ്ണന്, അഭിഷേക്, ജിനു എന്നിവരെ അറസ്റ്റ് ചെയ്തപ്പോള്‍ രേഷ്മ ഒളിവില്‍ പോയി.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ ഇതിനുമുന്‍പും പല കേസുകളില്‍ പ്രതികളാണെന്നു പോലീസ് അറിയിച്ചു. എസ്ഐമാരായ പ്രേംകുമാര്‍, അഖില്‍, റോസി, ഗോവിന്ദന് സിവില്‍ പോലീസ് ഓഫീസര്‍മാരായ സരിത, ഷൈജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തലയ്ക്കടി മുതൽ തരികിടകൾ; പഞ്ചാലി വിളയാടുന്നത് ആക്രി പെറുക്കലിന്റെ മറവില്‍
12:17 PM Apr 14, 2022 | Deepika.com