തൊണ്ണൂറാം വയസിലും ക്ലാസ്മുറിയിൽ പ്രഫ.ജോർജ് ജോസഫ് പ്രഗത്ഭനായ അധ്യാപകനാണ്. പഠിച്ചത് സാന്പത്തിക ശാസ്ത്രമായതിനാൽ ഈ വിഷയത്തിലെ നൂതനമായ ഗവേഷണങ്ങളും പഠനങ്ങളും സ്വായത്തമാക്കി വിദ്യാർഥികൾക്കു മുന്നിലെത്തുന്ന കർമയോഗി. ജ്ഞാനത്തെ സ്മരിക്കുന്നത് തേനിനെക്കാളും അവളെ സ്വന്തമാക്കുന്നത് തേൻകട്ടയെക്കാളും മാധുര്യം പകരുമെന്ന ബൈബിളിലെ പ്രഭാഷക വചനമാണ് ജോർജ് സാറിന്റെ ജീവിതദർശനം. അധ്യാപകന് വിരമിക്കലും അധ്യാപനത്തിന് വിശ്രമവുമില്ലെന്നു പറയുന്ന പ്രഫസറുടെ ക്ലാസ് 67 വർഷം പിന്നിടുകയാണ്. പ്രായം തെല്ലും തളർത്താതെ ബിഎ, എംഎ ക്ലാസുകളിൽ രാവിലെ മുതൽ ഇദ്ദേഹം സജീവമാണ്. മൂവാറ്റുപുഴ നിർമല കോളജിൽ ലക്ചറർ, പ്രഫസർ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ പദവികളിലും തൊടുപുഴ ന്യൂമാൻ കോളജിൽ ഇക്കണോമിക്സ് വകുപ്പുമേധാവിയായും സേവനമനുഷ്ഠിച്ചശേഷവും തുടരുകയാണ് സപര്യ.
അധ്യാപനം വിദ്യാർഥികളുടെ ഹൃദയത്തിലേക്കു പകരുന്ന അറിവിന്റെ തീർത്ഥയാത്രയാണെന്നാണ് ഇദ്ദേഹത്തിന്റെ വീക്ഷണം. കോളജ് പഠനകാലത്ത് ഐഎഎഎസുകാരനാകാൻ മോഹിച്ചിരുന്നെങ്കിലും നിയോഗം അധ്യാപനമായിരുന്നു. അറിവിന്റെ ലോകത്തുള്ള ഈ സഞ്ചാരം സന്തോഷത്തോടെയും അഭിമാനത്തോടെയും തുടരാകുന്നതിന്റെ സംതൃപ്തിയാണ് ഇദ്ദേഹത്തിന്. സുദീർഘമായ അധ്യാപനകാലഘട്ടത്തിൽ ഇദ്ദേഹത്തിനു സ്വന്തമായ ശിഷ്യസന്പത്ത് ഏറെ വലുതാണ്.
വാഴക്കുളത്തെ മലഞ്ചരക്ക് വ്യാപാരിയും പ്രമുഖ കർഷകനുമായിരുന്ന വേങ്ങച്ചുവട് കല്ലുങ്കൽ ചാക്കോ വർഗീസിന്റെയും മറിയാമ്മയുടെയും രണ്ടാമത്തെ മകനാണ് പ്രഫ.ജോർജ് ജെയിംസ്. വേങ്ങച്ചുവട് സെന്റ് തോമസ്, വാഴക്കുളം ഇൻഫന്റ് ജീസസ് സ്കൂളുകളിലെ പഠനശേഷം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജിൽ ഇന്റർമീഡിയറ്റും ബിഎ ഇക്കണോമിക്സിൽ ഓണേഴ്സും പാസായി.
തുടർന്നു ഒരു വർഷം മദ്രാസ് ലെയോള കോളജിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.1956 ജൂണ് 18നു മൂവാറ്റുപുഴ നിർമല കോളജിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു. 1985 ൽ ഇക്കണോമിക്സ് വിഭാഗം തലവനായി. തുടര്ന്ന് രണ്ടു വർഷം തൊടുപുഴ ന്യൂമാൻ കോളജിൽ വകുപ്പുമേധാവിയായി. 1987ൽ നിർമല കോളജ് വൈസ് പ്രിൻസിപ്പലായി മടങ്ങിയെത്തി. 1988ൽ പ്രിൻസിപ്പലുമായി. രണ്ടു കോളജുകളിലായി 37 വർഷത്തെ അധ്യാപനത്തിനു ശേഷം 1993ൽ ഔദ്യോഗികമായി വിരമിച്ചു.
പിന്നീട് തൊടുപുഴ കോഓപ്പറേറ്റീവ് കോളജ് പ്രിൻസിപ്പലും അധ്യാപകനുമായി മൂന്നു പതിറ്റാണ്ടായി ഇദ്ദേഹം അധ്യാപനം തുടരുകയാണ്.
വായനയാണ് ജോർജ് സാറിന്റെ പ്രധാന ഹോബി. ആംഗലേയ സാഹിത്യകാരൻമാരുടെ തുൾപ്പെടെ വിപുലമായ ഗ്രന്ഥങ്ങൾ ശേഖരത്തിലുണ്ട്. പ്രീഡിഗ്രി, ഡിഗ്രി വിദ്യാർഥികൾക്ക് സർവകലാശാല ശിപാർശ ചെയ്ത പുസ്തകങ്ങളിൽ അഞ്ചെണ്ണം ഇദ്ദേഹം എഴുതിയവയാണ്. നവമാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ വായന ഇന്നത്തെ തലമുറയിൽ കുറഞ്ഞുവരുന്പോൾ അക്ഷരസപര്യയിലൂടെ വിജ്ഞാനത്തിന്റെ മുത്തുകൾ ആവോളം സ്വന്തമാക്കണമെന്നാണ് ഇദ്ദേഹത്തിനു നൽകാനുള്ള സന്ദേശം.
എംജി യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്സിൽ അംഗം, സബ്ജക്ട് എക്സ്പേർട്ട്, വാഴക്കുളം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. തൊടുപുഴ ഉപാസന സാംസ്കാരികകേന്ദ്രം ഡയറക്ടർ ബോർഡംഗവുമായിരുന്നു. നിലവിൽ വാഴക്കുളം സെന്റ് ജോസഫ് ആശുപത്രി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രസിഡന്റാണ്. ഭാര്യ സിസിലി. മക്കൾ: ജോജി (അമേരിക്ക), ജോസഫ്( ബംഗളൂരു), ജീന (ഓസ്ട്രേലിയ), ജിമ്മി (ഓസ്ട്രേലിയ).
ജയിസ് വാട്ടപ്പള്ളി
ഫോട്ടോ: അഖിൽ പുരുഷോത്തമൻ
നവതിയുടെ നിറവിൽ ജോർജ് സാർ ക്ലാസിലുണ്ട്!
04:53 AM Sep 04, 2022 | Deepika.com