ബിസിനസ് സംരംഭം തുടങ്ങുന്പോൾ ഏതു സംരംഭകരുടെയും ലക്ഷ്യം പരമാവധി ലാഭം എന്നതായിരിക്കും. എന്നാൽ കുട്ടനാട്ടിലെ സംരംഭകയായ ഒരു വീട്ടമ്മ ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തയാണ്. നീലംപേരൂർ ചെറുകരയിലെ ഷീലാ ദേവരാജ് തന്റെ നേതൃത്വത്തിലുള്ള രുചി വിളന്പു സംരംഭത്തിൽനിന്നുള്ള വരുമാനത്തിൽ ഒരു രൂപപോലും പ്രതിഫലം പറ്റാതെ പൂർണമായി സഹപ്രവർത്തകർക്ക് വീതിച്ചു നൽകുന്നു.
രണ്ടു വർഷം മുൻപാണ് നാട്ടിലെ വനിതകളെ കൂട്ടി സദ്യവിളന്പ് സംഘം രൂപീകരിക്കാമെന്ന ആശയം ഷീല മുന്നോട്ടു വച്ചത്. നൂതനമായ ഈ അഭിപ്രായം മക്കളായ അഡ്വ. അമൽ ദേവരാജിനോടും വൈക്കം വടയാർ ഇൻഫന്റ് ജീസസ് സ്കൂൾ അധ്യാപികയായ മകൾ അനു ദേവരാജിനോടും പറഞ്ഞപ്പോൾ ഇരുവരിലുംനിന്ന് വലിയ പിന്തുണ ലഭിച്ചു. റേഷൻ കട നടത്തിയിരുന്ന ഭർത്താവ് എം.പി. ദേവരാജിന്റെ മരണശേഷം ഷീല ഇതിന്റെ ചുമതലയേറ്റെടുത്തു വരികയായിരുന്നു.
റേഷൻ കടയിൽ എത്തുന്ന സ്ത്രീകൾ വീടുപോറ്റാൻ ഏറെ ദുരിതപ്പെടുന്നതായി ഷീലയ്ക്കു മനസിലായി. ഏറെപ്പേരും തൊഴിലുറപ്പ് ജോലി വേതനംകൊണ്ടാണ് റേഷൻ സാധനങ്ങള് വാങ്ങി വീടുപോറ്റിയിരുന്നത്.
പലപ്പോഴും ജോലിയില്ലാതെ ദുരിതപ്പെടുന്ന വീട്ടമ്മമാരുടെ സാന്പത്തിക പരിമിതി നേരിൽ അറിഞ്ഞതോടെയാണ് അവരെ ഒപ്പം നിറുത്തി സദ്യ വിളന്പു സംരംഭം തുടങ്ങാൻ ഷീല തീരുമാനത്തിലെത്തിയത്. ഭക്ഷണം വിളന്പിക്കൊടുക്കാൻ പ്രാവീണ്യമുള്ള വനിതാ കൂട്ടായ്മയ്ക്ക് രൂപം നൽകാൻ വേറെയും കാരണമുണ്ട്.
വീട്ടിൽ അതിഥികളെത്തിയാൽ രുചികരമായ വിഭവങ്ങൾ തയാറാക്കി തൃപ്തിയോടെ വിളന്പിക്കൊടുക്കുകയെന്നത് ഷീലയുടെ പതിവാണ്. ഈ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിപ്പുണ്യം അറിഞ്ഞവരാണ് മക്കളുടെ കൂട്ടുകാരേറെയും . ഇതുകൊണ്ടുതന്നെ ഷീലയ്ക്ക് ഉറപ്പുണ്ടായിരുന്നു തന്റെ നൂതന ഉദ്യമം വിജയിപ്പിക്കാനാനാകുമെന്ന്. സ്വന്തം വീട്ടിൽനിന്ന് ഉറച്ച പിന്തുണ ലഭിച്ചെങ്കിലും ഇങ്ങനെയൊരു ആശയം നാട്ടിലെ സ്ത്രീകളിലും അവരുടെ കുടുംബങ്ങളിലുമെത്തിച്ച് സഹകരണം നേടിയെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയതായിരുന്നു.
സാധാരണയായി വിവാഹം ഉൾപ്പെടെ സദ്യവട്ടങ്ങളിൽ പുരുഷന്മാരാണ് വിളുന്പുകാർ. പ്രത്യേകിച്ചും ഒരു നിര യുവാക്കൾ കേറ്ററിംഗ് സ്ഥാപനങ്ങൾക്കൊപ്പം വിളന്പുജോലിയ്ക്ക് പതിവായി പോകാറുമുണ്ട്. സ്ത്രീകളുടെ സാന്നിധ്യം കുറവുള്ള മേഖലയിൽ വിളന്പു കൂട്ടായ്മ എന്ന ആശയം അവതരിപ്പിച്ചപ്പോൾ അയൽവാസികളായ ഷീബാ സലിയും മായ അഭിലാഷും ലേഖാ ഗിരീഷും പിന്തുണ അറിയിച്ചു.
കൂടുതൽ അംഗങ്ങളെക്കൂട്ടി ഉദ്യമം വിപുലമാക്കാൻ വളരെ ശ്രമകരമായ അധ്വാനം വേണ്ടിവന്നു. ഇതിനായി മുപ്പതിലധികം വനിതകളോടും അവരുടെ ഭർത്താക്കൻമാരോടും സംസാരിക്കേണ്ടി വന്നു. അവരോടൊക്കെ ഇത്തരമൊരു സംരംഭത്തെക്കുറിച്ച് സംസാരിച്ചു സംശയനിവാരണം നടത്തി. ഇതോടെ ശ്രമം വിജയിക്കുമെന്ന ആത്മവിശ്വാസം വർധിച്ചു.
ഷീലയുടെ റേഷൻ കടയുടെ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ പതിവായി കല്യാണങ്ങൾ നടക്കാറുണ്ട്. അവിടത്തെ സദ്യകളിൽ പുറത്തു നിന്നുള്ള പുരുഷൻമാരെത്തിയാണ് വിളന്പുന്നത്. അതിനാൽതന്നെ നാട്ടിൽ നടക്കുന്ന കല്യാണങ്ങൾക്കും മറ്റും വിളന്പാൻ വനിതകൾക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായി.
ഷീലയ്ക്കൊപ്പം അയൽവാസികളായ 27 വീട്ടമ്മമാർ ഒരുമിച്ചുകൂടി. വീട്ടിലെ നാലോ അഞ്ചോ അംഗങ്ങൾക്ക് ദിവസവും രണ്ടോ മൂന്നോ നേരം വച്ചു വിളന്പിക്കൊടുക്കുന്നതുപോലെ ഈസിയല്ല ആയിരവും രണ്ടായിരവും പേരെ നിരയായി ഇരുത്തി ശ്രദ്ധയോടെ വിളന്പിക്കൊടുക്കുകയെന്നത്.
തൂശനിലയില് ഉപ്പു മുതൽ പായസം വരെ ഇരുപതോളം വിഭവങ്ങൾ തനതു ശൈലിയിൽ പരാതിയില്ലാതെ വിളന്പണം. നോണ് വെജ് വിഭവങ്ങൾ വിളന്പുന്നതിലും വേണം പ്രത്യേകം പരിശീലനം. ഉദ്യമം ആരംഭിക്കുകയെന്ന തീരുമാനത്തിൽ ചെറിയ തുകവീതം സമാഹരിച്ചു വനിതാ കൂട്ടായ്മയ്ക്ക് യൂണിഫോം തയാറാക്കി. പരിശീലനത്തിനായി നാട്ടിലെ പാചകക്കാരൻ കപ്പനാട്ടുശ്ശേരി സുനിൽ എന്ന കുട്ടച്ചനോടു താൽപര്യം പറഞ്ഞു. സദ്യ വിളന്പിക്കൊടുക്കാൻ പലപ്പോഴും പരിചിതരെ അന്വേഷിച്ചു നടന്നിരുന്ന സുനിൽ, ഷീലാ ദേവരാജിന്റെയും വനിതാ കൂട്ടായ്മയുടെയും താൽപര്യത്തെ പിന്തുണച്ചു.
അങ്ങനെ വിളന്പ് പരിശീലിക്കാൻ ടീം ഷീല ദേവരാജിന്റെ വീട്ടിൽ ഒത്തുകൂടി. മേശകസേരകളിൽ വിരിയിട്ട് ഇലയും പാത്രങ്ങളും നിരത്തി വിളന്പാൻ ഇവർ പരിശീലനം നേടി. പാചകം പോലെ പ്രധാനമാണ് സദ്യവിളന്പും. സദ്യയ്ക്ക് ഇരിക്കുന്ന ഓരോ വ്യക്തിയും വ്യത്യസ്ത സ്വഭാവക്കാരായിരിക്കും. അവരുടെ അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ചുവേണം വിളന്പിക്കൊടുക്കാൻ. സുനിലിന്റെ ക്ലാസും പരിശീലനവും നേടിയതോടെ വനിതാ കൂട്ടായ്മയ്ക്ക് ആത്മവിശ്വാസമായി.
ഉദ്ഘാടനം കെങ്കേമം
യൂണിഫോം അണിഞ്ഞ് സദ്യവിളന്പാൻ പരിശീലനം നേടിയെങ്കിലും വിളന്പ് കൂട്ടായ്മയുടെ ഉദ്ഘാടനം കെങ്കേമമാക്കാൻ തീരുമാനിച്ചു. അക്കാലത്ത് ഡോക്യൂമെന്ററി ചെയ്യാൻ ബ്രിട്ടനിൽനിന്നു ഡീജ് ഡാനിയൽ ഫിലിപ്പും കാനഡയിൽനിന്നു ഡയാനയും കുട്ടനാട്ടിലെത്തിയിരുന്നു. ഇരുവരും സുനിലിന്റെ സുഹൃത്തുക്കൾ. വിദേശികൾ കേരളത്തിലെത്തി വനിതകളുടെ തൊഴിൽ സംരംഭം ഉദ്ഘാടനം ചെയ്യുന്പോൾ മാധ്യമങ്ങൾ പ്രാധാന്യം നല്കുമെന്ന് ഇവർ പ്രതീക്ഷിച്ചു. ഡീജ് ഡാനിയേലും ഡയാനയും നാട്ടുകാരുടെ സാന്നിധ്യത്തിൽ 2020 ഫെബ്രുവരി 24 ന് രുചി കേറ്ററിംഗ് എന്ന പേരിൽ വനിതാ വിളന്പ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വാർത്ത മാധ്യമങ്ങളിൽ വന്നതോടെ അന്വേഷണങ്ങൾ എത്തിത്തുടങ്ങി. തുടർന്ന് വിളന്പിനായി ഒട്ടേറെ വിളികളും.
അച്ചടക്കവും കർക്കശതയുമാണ് രുചി കൂട്ടായ്മയുടെ പ്രത്യേകത. കോവിഡ് പ്രതിരോധത്തിനായി മാസ്കും ഗ്ലൗസും ഇവർ ധരിക്കുന്നു. വിളന്പിന്റെ ഓരോ ഘട്ടത്തിലും ശുചിത്വം ഉറപ്പാക്കുന്നു.
സദ്യകളിൽ ബാക്കിവരുന്ന ഒരു വിഭവവും ഇവർ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകില്ല. സദ്യ നടത്തുന്നവർ നിർബന്ധിച്ചാൽ പോലും ഒരു വിഭവവും സ്വീകരിക്കില്ല. ജോലി കഴിഞ്ഞാൽ ലഭിക്കുന്ന പണം അപ്പോൾ തന്നെ ഷീല ദേവരാജ് അംഗങ്ങൾക്ക് വീതിച്ചുനൽകും.
നിലവിൽ 40 പേർക്ക് ഈ ചെറിയ സംരംഭത്തിലൂടെ ഷീല ദേവരാജ് തൊഴിൽ നൽകിവരുന്നു. ദിവസം അഞ്ഞൂറ് രൂപ രൂപ മുതൽ ആയിരം രൂപ വരെ പ്രതിഫലമുണ്ട്. ചില ദിവസങ്ങളിൽ ഒന്നിലേറെ ഇടങ്ങളിൽ വിളന്പിനു വിളിക്കാറുണ്ട്. രുചി കേറ്ററിംഗ് ആരംഭിച്ചശേഷം നൂറ് കണക്കിന് സദ്യകൾ ഏറ്റെടുത്തു നടത്തി. പലയിടങ്ങളിൽനിന്ന് സദ്യകൾക്ക് ഓർഡറും ലഭിക്കുന്നു. ഇതിൽ നിന്ന് ഒരു രൂപ പോലും ഷീല ശന്പളമായോ കമ്മീഷനായോ എടുക്കില്ല.
യൂണിഫോമിനായി മാത്രമേ അംഗങ്ങൾക്ക് പണം മുടക്കേണ്ടിവന്നിട്ടുള്ളൂ. ഇതുതന്നെയാണ് സംരംഭകയെന്നതിൽ ഷീലയെ വ്യത്യസ്തയാക്കുന്നത്. ചുറ്റുമുള്ള വീട്ടമ്മമാരുടെയും അവരുടെ കുടുംബങ്ങളുടെയും സന്തോഷവും ഭദ്രതയുമാണ് തന്റെയും സന്തോഷമെന്ന് ഷീല പറയുന്നു. കോവിഡിനുശേഷം തൊഴിൽമേഖല നേരിടുന്ന പ്രതിസന്ധി ചെറുതല്ല. വിവിധ തൊഴിൽ രംഗങ്ങൾ നിശ്ചലമായി. തൊഴിലുറപ്പു ജോലി അവസരങ്ങളും കുറഞ്ഞു. ഷീലയെക്കുറിച്ചു പറയുന്പോൾ രുചിക്കൂട്ടായ്മയിലെ എല്ലാ അംഗങ്ങൾക്കും സന്തോഷവും അഭിമാനവും ഏറെയാണ്.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
വീട്ടമ്മമാരുടെ വിളന്പുകൂട്ടായ്മ
12:44 AM Aug 28, 2022 | Deepika.com