ഞാൻ ഉപേക്ഷിക്കുന്നതും എനിക്കു വേണ്ടാത്തതുമായ സാധനങ്ങളാണ് പലരും ദാനം ചെയ്യാൻ തയാറാവുക. പഴകിയ വസ്ത്രങ്ങളും ആവശ്യമില്ലാതാകുന്ന ഉപകരണങ്ങളും മറ്റൊരാൾക്ക് നൽകുന്നത് പൂർണ അർഥത്തിൽ ദാനധർമമല്ല.
വെറുതെ കൊടുക്കാൻ തയാറാകുന്ന പഴഞ്ചൻ സാധനങ്ങൾക്കു മൂല്യവിലയുണ്ടെങ്കിൽപോലും അവയൊക്കെ ദാനം എന്ന പേരിൽ നൽകുന്നത് ഇടം കാലിയാക്കലിനു സമാനമാണ്. പഴക്കം ചെന്ന വസ്ത്രത്തിനൊപ്പം പുതിയ ഒരു ജോഡികൂടി ദരിദ്രന് നൽകാനായാൽ ആ കർമത്തിൽ പങ്കുവയ്ക്കലുണ്ട്. കിട്ടുന്നയാള്ക്ക് ഒരിക്കലും മറക്കാത്ത സംതൃപ്തിയും.
അലമാരയിലെ ഉപയോഗിക്കാത്ത വസ്ത്രങ്ങൾ അഗതികൾക്കും പഴയ വീട്ടുസാമഗ്രികൾ പാവപ്പെട്ടവർക്കും കൊടുക്കാൻ താൽപര്യപ്പെടുന്നവർ പലരാണ്. നാം വാങ്ങുന്ന പുത്തൻ സാധനങ്ങളിൽ ഒരു വിഹിതം ഇല്ലാത്തവർക്കു പങ്കുവയ്ക്കുന്പോഴാണ് ദാനം പുണ്യമായി മാറുന്നത്.
സ്വന്തം മക്കൾ ധരിച്ചു പഴകിയ ഉടയാടകൾ അയലത്തെ പാവപ്പെട്ട കുട്ടിക്കു ദാനം കൊടുക്കുന്പോൾ ഒന്നോർക്കുക. അവ ധരിക്കാൻ നിർബന്ധിതരാകുന്ന അയലത്തെ കുട്ടി പുറത്തിറങ്ങുന്പോൾ സമൂഹത്തിൽ അവഹേളിക്കപ്പെടുകയാണ്. അതേ സമയം ഒരു പുത്തൻ വസ്ത്രം സമ്മാനിക്കപ്പെടുന്പോൾ പാവപ്പെട്ട കുട്ടി അഭിമാനിയായി മാറുന്നു, സംതൃപ്തിയടയുന്നു.
ആഘോഷവേളകളിൽ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെയായി എത്രയോ സാധനസാമഗ്രികളാണ് പലരും വാങ്ങിക്കൂട്ടാറുള്ളത്. നാം ഇതൊക്കെ സ്വന്തമാക്കുന്പോൾ അത്തരത്തിലൊന്ന് ആഗ്രഹിക്കുന്ന ഇല്ലാത്തവർക്കു കൂടി പങ്കുവയ്ക്കാനായാൽ അത് പൂജ്യകർമവും ആത്മീയമായ നിക്ഷേപവുമായി മാറും. നിന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കുകയെന്ന വചനത്തിന് പൂർണത കൈവരുന്നത് അപ്പോഴാണ്.
സന്പത്തും പ്രതാപവും ഒരിക്കലും ശാശ്വതമല്ല. ആസ്തിയും അധികാരവും നമ്മുടേത് മാത്രമാക്കി വയ്ക്കുന്നതിൽ അർഥമില്ല. ഇന്നത്തെ ദരിദ്രൻ നാളെ സന്പന്നരുടെ നിരയിൽ വരാം. ജീവിതകാലത്ത് ആവുംവിധം നൻമകൾ ഇല്ലാത്തവർക്കു ചെയ്താൽ അനേകർ അത് നന്ദിയോടെ എക്കാലവും ഓർമിച്ചുകൊണ്ടിരിക്കും. ഒരു വിളക്ക് അനേകർക്ക് പ്രകാശമായി മാറുന്നതുപോലെ എനിക്കുള്ളവയുടെ ഒരു വിഹിതം ഇല്ലാത്തവരുമായി പങ്കുവയ്ക്കുന്നതാണ് സാഹോദര്യം.
സന്പത്തുപോലെതന്നയാണ് അധികാരവും ആസ്തിയും. രണ്ടും ശാശ്വതമല്ല. ആസ്തി എത്ര സ്വരുക്കൂട്ടിവച്ചാലും ദീർഘകാലം നിലനിൽക്കണമെന്നില്ല. പല സന്പന്ന പ്രമാണി കുടുംബങ്ങളിലെയും ആസ്തിവകകൾ പുതുതലമുറയിലെ മക്കളോ മരുമക്കളോ ഇല്ലായ്മപ്പെടുത്തി കുടുംബംതന്നെ ശിഥിലമാക്കുന്ന അനുഭവം കാണാറുണ്ട്. സ്വത്തുക്കൾ അനുഭവിക്കാൻ അവകാശികളില്ലാതെയും വരാറുണ്ട്.
ഇതുപോലെതന്നെയാണ് സ്ഥാനപദവികളുടെയും കാര്യം. ഉന്നതപദവികളിൽ അധികാരത്തിന്റെ പ്രൗഢിയിലിക്കെ ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ശൈലി അനുവർത്തിക്കുന്നവർ പലരാണ്. തന്നെ സമീപിക്കുന്നവർക്ക് അർഹമായ നീതിയും സഹായവും സേവനവും ചെയ്യാനുള്ള ഉത്തരവാദിത്വമാണ് അധികാരക്കസേരകളിൽ ഇരിക്കുന്നവരിൽ നിഷിപ്തമായിരിക്കുന്നത്. ഇക്കാര്യം പലരും വിസ്മരിക്കുന്നു. അധികാരത്തിന്റെ പ്രമാണിത്വത്തിൽ പലരും അഹന്തയുടെയും അഴിമതിയുടെയും വക്താക്കളായി മാറുന്നതു കണ്ടിട്ടുണ്ട്.
ഏൽപ്പിക്കപ്പെട്ട ചുമതലകൾ നീതിയുക്തമായും സത്യസന്ധമായും നിയോഗിക്കാത്തവർക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്നതിൽ സംശയം വേണ്ട. ഇത്തരക്കാർ പദവികളിൽനിന്നു വിരമിച്ചശേഷം സമൂഹത്തിൽ മാത്രമല്ല സ്വന്തം കുടുംബത്തിൽപോലും അപ്രസക്തരായി മാറിയ അനുഭവങ്ങളുമുണ്ട്.
ഒരു കസേരയും ഒരു പദവിയും ഒരാൾക്കും ശാശ്വതമല്ല. നമ്മുടെ ഇടങ്ങളിലും ഇരുപ്പിടങ്ങളിലും നാളെ ആരാണ് കടന്നുവരുന്നതെന്ന് പറയാനാകില്ല്ല. അധികാരങ്ങളിലുള്ളവർ അവഗണിച്ചവരോ ആക്ഷേപിച്ചവരോ അതല്ലെങ്കിൽ അവരുടെ അടുത്ത തലമുറയോ ആയിരിക്കാം ഒരു പക്ഷെ ആ പദവിയിൽ നാളെ നിയുക്തരാവുക.
സ്വത്തുവകകളുടെ കാര്യവും ഇങ്ങനെതന്നെ. മക്കളുടെ സുഭിക്ഷതയ്ക്കായി ഒട്ടേറെ സ്വത്ത് സ്വരൂപിച്ചുണ്ടാക്കിയശേഷം പിൽക്കാലത്ത് മക്കളിൽനിന്നും മരുമക്കളിൽനിന്നും പരിഗണനയോ സംരക്ഷണമോ ലഭിക്കാതെ വരുന്നവർ ഏറെപ്പേരാണ് . അനാഥമായ വാർധക്യത്തിൽ മുൻകാല ചെയ്തികളെയോർത്ത് വിലപിച്ചു സമാധാനമില്ലാതെ അന്ത്യകാലം ചെലവഴിക്കേണ്ട ദൈന്യത. ജീവിച്ചിരിക്കെ മറ്റുള്ളവരെ സഹായിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നവരുടെ പിൽക്കാല ജീവിതം ഐശ്വര്യപൂർണവും ആഹ്ലാദകരവുമായിരിക്കും. അവരുടെ തലമുറകളിലും ഐശ്വര്യം നിലനിൽക്കും.
ദാനം പങ്കുവയ്ക്കലാണ്
12:35 AM Aug 28, 2022 | Deepika.com