കാർട്ടൂണ്‍ പരന്പരകളിൽ അന്താരാഷ്ട്രതലത്തിൽ ഏറെ പ്രസിദ്ധി നേടിയ ഒരു പരന്പരയാണ് പീനട്സ്. ഈ പരന്പര തയാറാക്കി പ്രസിദ്ധീകരിച്ച അമേരിക്കൻ കാർട്ടൂണിസ്റ്റ് ചാൾസ് എം. ഷുൾസ് 2000 ഫെബ്രുവരി 12നു മരണമടഞ്ഞെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ കോമിക്സ് പല ഇന്ത്യൻ പത്ര മാസികകളിലുൾപ്പെടെ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അവയെല്ലാം മുൻപ് പ്രസിദ്ധീകരിച്ചവയുടെ ആവർത്തനമാണെങ്കിലും വായനക്കാർ ഇന്നും ഏറെ താത്പര്യത്തോടെയാണു വായിക്കുന്നത്.
പീനട്സ് കോമിക്സ് പരന്പരയിലെ രണ്ടു പ്രധാന കഥാപാത്രങ്ങളാണു കുട്ടികളായ ചാർളി ബ്രൗണും ലൂസിയും. അവർ രണ്ടുപേരും കളിക്കൂട്ടുകാരാണെങ്കിലും അവരുടെ ബന്ധം എപ്പോഴും നന്നായിട്ടാണു പോകുന്നത്. ചാർളി ബ്രൗണ്‍ സൗമ്യസ്വഭാവമുള്ള കുട്ടിയാണ്. ലൂസിയാണെങ്കിൽ തന്നിഷ്ടക്കാരിയും വായാടിയും. ചാർളി ബ്രൗണിനെ കളിപ്പേരുകൾ വിളിച്ചു കൊച്ചാക്കാൻ അവൾക്ക് ഒരു മടിയുമില്ല. എങ്കിലും അവൾക്ക് അവനോട് സ്നേഹമുണ്ട്. അതായിരിക്കണം അവരുടെ ബന്ധം മുന്‍പോട്ടു കൊണ്ടുപോകുന്നത്.
അവരുടെ ബന്ധത്തിന്റെ ഈ പ്രത്യേകത വ്യക്തമാക്കുന്ന ഒരു കാർട്ടൂണ്‍ 1961 ജൂണ്‍ 12നു പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ കാർട്ടൂണ്‍ സ്ട്രിപ്പിനു നാലു പാനലുകളാണുള്ളത്. അതിൽ ഒന്നാം പാനലിൽ ചാർളി ബ്രൗണ്‍ ലൂസിയോടു ചോദിക്കുകയാണ്: എന്നെ കടിച്ചുകീറി താഴെയിടുന്നതുവഴി നിനക്കു യഥാർഥത്തിൽ സന്തോഷമുണ്ടാകുന്നുണ്ടോ?
ഈ ചോദ്യത്തിനു ലൂസി മറുപടി പറയുന്നില്ല. രണ്ടാം പാനലിൽ ചാർളി ബ്രൗണ്‍ ചോദിക്കുന്നു: എന്നെ പരിഹസിച്ചു വേദനിപ്പിക്കുന്നതുവഴി നിനക്കു സന്തോഷം ലഭിക്കുന്നുണ്ടോ? ഈ ചോദ്യത്തിനുള്ള മറുപടി മൂന്നാം പാനലിലുണ്ട്. ആ മറുപടി ലൂസിയുടെ ഈ ചോദ്യമാണ്. എന്താ, എനിക്കിപ്പോൾ സന്തോഷമാണെന്നു തോന്നുന്നുണ്ടോ? ഉടനെ അടുത്ത പാനലിൽ ചാർളി ബ്രൗണ്‍ പറയുന്നു: എനിക്കതു നിഷേധിക്കാൻ സാധിക്കില്ല.
ലൂസിക്കു ചാർളി ബ്രൗണിനോടു താൽപര്യമാണ്. ശരിതന്നെ. എന്നാൽ, അവനെ കൊച്ചാക്കുന്നതിനുള്ള ഒരവസരവും അവൾ വിട്ടുകളയാറില്ല. എന്നു മാത്രമല്ല, ചാർളി ബ്രൗണിനെ മുറിപ്പെടുത്തുന്നവിധത്തിലുള്ള രീതിയിൽ അവൾ അവനോട് സംസാരിക്കാറുമുണ്ട്. അവൾ ആനന്ദം കണ്ടെത്തുന്ന ഒരു മാർഗമാണത്.
ചാർളി ബ്രൗണും ലൂസിയും ചാൾസ് ഷുൾസിന്റെ ഭാവനാസൃഷ്ടികൾതന്നെ. എന്നാൽ, അവളുടെ കഥ മനുഷ്യരുടെ അനുദിനജീവിതത്തിൽനിന്ന് ഒപ്പിയെടുത്തിട്ടുള്ളതാണ് എന്നതാണു വാസ്തവം. കാരണം, മറ്റു മനുഷ്യരെ കൊച്ചാക്കി ആനന്ദം കണ്ടെത്തുന്ന ആളുകളെ നാം ചിലപ്പോഴെങ്കിലും കാണാറില്ലേ?
മറ്റു മനുഷ്യരെ നാം കൊച്ചാക്കിയാൽ അതുവഴി നാം വലിയവരാകുമോ? ഒരിക്കലുമില്ല. നാം മറ്റു മനുഷ്യരെ കൊച്ചാക്കുന്നവരാണെങ്കിൽ നാം അതുവഴി മറ്റുള്ളവരെക്കാൾ കൊച്ചായി തീരുമെന്നതല്ലേ വാസ്തവം? അപ്പോൾപ്പിന്നെ ആനന്ദിക്കാൻ നമുക്ക് എന്തു വകയുണ്ട്
ചാർളി ബ്രൗണും ലൂസിയും മാത്രം പ്രത്യക്ഷപ്പെടുന്ന മറ്റൊരു കാർട്ടൂണ്കൂടി ഇവിടെ അവതരിപ്പിക്കട്ടെ. കാർട്ടൂണിന്റെ ഒന്നാം പാനലിൽ ലൂസി ചാർളി ബ്രൗണിനോടു പറയുന്നു: ഞാൻ കണ്ടിട്ടുള്ളവരിൽവച്ച് അല്പംപോലും നട്ടെല്ല് ഇല്ലാത്തവനാണു നീ. ചാർളി ബ്രൗണ്‍ മറുപടി പറയുന്നില്ല.
രണ്ടാമത്തെ പാനലിൽ വീണ്ടും ലൂസി ചാർളി ബ്രൗണിനോടു പറയുന്നു: നീ ആരുമല്ല, ഒന്നുമല്ല, ചാർളി ബ്രൗണ്‍. നീ ബലഹീനനും ബുദ്ധിശൂന്യനും ഒന്നിനും കൊള്ളാത്തവനുമാണ്. അപ്പോഴും ചാർളി ബ്രൗണ്‍ നിശബ്ദൻ. മൂന്നാം പാനലിൽ രണ്ടുപേരും വായനക്കാരെ നോക്കി മിഴിച്ചുനിൽക്കുന്ന ചിത്രം മാത്രം. നാലാമത്തെ പാനലിൽ ലൂസി ചാർളി ബ്രൗണിനോടു ചോദിക്കുന്നു: സാന്ദർഭികമായി ചോദിക്കട്ടെ. നീ ഇപ്പോഴൊന്നും പാട്ടുപാടി കേൾക്കാറില്ലല്ലോ.
ചാർളി ബ്രൗണ്‍ പണ്ടത്തെപ്പോലെ പാട്ടുപാടി ലൂസിയെ സന്തോഷിപ്പിക്കുന്നില്ലെങ്കിൽ അതിന്റെ കാരണക്കാരി അവളല്ലേ? ചാർളി ബ്രൗണിനെ മണ്ടനെന്നും വിഡ്ഢിയെന്നുമൊക്കെ വിളിച്ചാക്ഷേപിച്ചതിനുശേഷം ചാർളി ബ്രൗണിന് എങ്ങനെ പാടാനാവും? ചാർളി ബ്രൗണിനെ നിശബ്ദനാക്കിയതിന്റെ ഉത്തരവാദി താനാണെന്നു ലൂസി എന്നെങ്കിലും തിരിച്ചറിയുമോ? സാധ്യത കുറവാണ്. ഇതാണു ലൂസിയെയും ലൂസിയെപ്പോലുള്ളവരുടെയും ട്രാജഡി.
ചാർളി ബ്രൗണിനെ പരിഹസിക്കുന്നതിനും കൊച്ചാക്കുന്നതിനും പകരം ചാർളി ബ്രൗണിനെ പ്രോത്സാഹിപ്പിക്കുന്നതിനും അങ്ങനെ വലുതാക്കുന്നതിനും ലൂസി ശ്രമിച്ചിരുന്നുവെങ്കിൽ ചാർളി ബ്രൗണ്‍ സ്വയം അറിയാതെതന്നെ പാട്ടുപാടി അവളെ സന്തോഷിപ്പിക്കുമായിരുന്നില്ലേ? തീർച്ചയായും.
ലൂസിയുടെ അധിക്ഷേപവാക്കുകൾ കേട്ട ചാർളി ബ്രൗണ്‍ നിശബ്ദനായി സഹിക്കുന്പോഴും അവളെ തള്ളിപ്പറയാനോ ഉപേക്ഷിക്കാനോ അവനു മനസില്ല. അപ്പോഴും, തനിക്കു സാധിക്കുന്നതുപോലെ അവളുടെ ജീവിതത്തിൽ പ്രകാശം പരത്താനാണ് അവൻ ശ്രമിക്കുന്നത്. അതാണു ചാർളി ബ്രൗണ്‍ എന്ന കഥാപാത്രത്തെ വായനക്കാർക്കു പ്രിയങ്കരനാക്കുന്നതും.
ചാർളി ബ്രൗണിന്റെ ജീവിതം ലൂസി ദുരന്തപൂർണമാക്കുന്നുണ്ടെന്ന് അവൾ അറിയുന്നുണ്ടോ? സംശയമാണ്. കാരണം, അവളുടെ ചിന്ത കൂടുതലായും സ്വന്തം സുഖത്തെയും സന്തോഷത്തെയും കുറിച്ചു മാത്രമാണ്. മറ്റുള്ളവർക്കു സന്തോഷം നൽകുന്നതുവഴി തനിക്കും സന്തോഷം കണ്ടെത്താൻ സാധിക്കുമെന്നതിനെക്കുറിച്ച് അവൾ ചിന്തിക്കുന്നുണ്ടോ എന്നുപോലും സംശയിക്കണം. കാരണം, അതുപോലെയാണ് അവളുടെ വാക്കും പെരുമാറ്റവും.
ലൂസിയെപ്പോലെയുള്ളവരുടെ വാക്കും പെരുമാറ്റവും നാം ശ്രദ്ധിക്കുക സ്വഭാവികമാണ്. എന്നാൽ, ചിലപ്പോഴെങ്കിലും ആ സ്വഭാവപ്രത്യേകതകൾ നമ്മുടെയും ജീവിതത്തിൽ കടന്നുവരില്ലെന്നു പറയാനാവുമോ? ലൂസിയുടെ ഈ കഥ കേൾക്കുന്പോൾ നമ്മുടെ ശ്രദ്ധ പോകേണ്ടത് ആ വഴിക്കാണ്. മറ്റുള്ളവരെ കൊച്ചാക്കിയിട്ടു നാം വലിയവരാകണ്ട. മറ്റുള്ളവരെ കൊച്ചാക്കാൻ ശ്രമിക്കുന്ന നിമിഷം നാമാണ് യഥാർഥത്തിൽ കൊച്ചാവുന്നത് എന്നു നാം മറന്നുപോകരുത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലൂസിയുടെ ട്രാജഡി
12:20 AM Aug 28, 2022 | Deepika.com