നാട്ടിൻപുറത്തെ നിഷ്കളങ്കമായ കുടുംബ പ്രശ്നങ്ങളും ജീവിതഗന്ധിയായ വിഷയങ്ങളും ശുദ്ധമായ ഹാസ്യവുമായി മലയാളികളുടെ കാഴ്ചാനുഭവത്തിൽ ബ്രാൻഡാണ് സത്യൻ അന്തിക്കാടിന്റെ സിനിമകൾ.
ന്യുജനറേഷൻ തരംഗങ്ങൾക്കിടയിലും തന്റെ സ്വതസിദ്ധമായ ശൈലിയിൽ സത്യൻ ചിത്രങ്ങൾക്ക് പ്രത്യേകമായ പ്രേക്ഷക സ്വീകാര്യതയുണ്ട്. കോവിഡിന്റെ ആഗമനത്തിനുശേഷം മകൾ എന്ന ചിത്രവുമായി ഈ സംവിധായകൻ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തി.
ഇപ്പോൾ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലും ചർച്ച സൃഷ്ടിക്കുകയാണ്. പുതിയ കാലത്തിന്റെ ചിന്തകളുമായി സത്യൻ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സത്യൻ അന്തിക്കാടിന്റെ സത്യ ചിന്തകളിലേക്ക്....
മമ്മൂട്ടിപ്പടം നഷ്്ടം
2020 ലെ ഓണം റിലീസായിട്ടാണ് മമ്മൂട്ടി ചിത്രം പ്ലാൻ ചെയ്തിരുന്നത്. നിരവധി ചർച്ചകൾക്കും മിനുക്കു പണികൾക്കുമൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ രൂപംകൊണ്ടത്. ഞാൻ അവസാനം സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ചിത്രം ഒരാൾ മാത്രമായിരുന്നു. 2020 ജനുവരിയിൽ മുന്നൊരുക്കങ്ങൾ തുടങ്ങിയെങ്കിലും കോവിഡ് വ്യാപനം വന്നതോടെ പദ്ധതി ഉപേക്ഷിച്ചു. ആ സ്ക്രിപ്റ്റ് ഇപ്പോൾ ഉപയോഗിക്കാൻ കഴിയില്ല. സമയത്തിനും കഥാപാത്രത്തിനും പ്രസക്തിയുള്ള കഥയായിരുന്നു അത്.
മമ്മൂട്ടിയെ നായകനാക്കി ഞാൻ മുന്പു സംവിധാനം ചെയ്തിട്ടുള്ള കളിക്കളം, അർത്ഥം, ഗോളാന്തര വാർത്തകൾ, നന്പർ വണ് സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, കനൽക്കാറ്റ് മുതലായവയെല്ലാം വിജയങ്ങളായിരുന്നു. ശ്രീധരന്റെ ഒന്നാം തിരുമുറിവിന്റെ പരാജയം ഞാനും ശ്രീനിവാസനും ഏറ്റെടുക്കുന്നു.
പിന്നിട്ട പാതകൾ
സംവിധായകൻ പി. ചന്ദ്രകുമാറിന്റെ 1979 ൽ റിലീസായ അഗ്നി പർവതം എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് ഞാൻ കടന്നുവരുന്നത്. 43 വർഷമായി ഇവിടെയുണ്ട്. സിനിമ കടന്നുവന്ന വിവിധ കാലഘട്ടങ്ങൾ കണ്ടു.
എഴുപതുകളിൽ സുകുമാരൻ മുതൽ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ജയറാമും മകൻ കാളിദാസനും വരെയുള്ള നായകന്മാർക്കും അറുപതുകളിലെ താരം ഷീല മുതൽ അമലാ പോൾ വരെയുള്ള നായികമാർക്കും കാമറയ്ക്കു മുന്നിൽ നിർദേശങ്ങൾ കൊടുക്കുവാൻ സാധിച്ചു.
സിനിമയുടെ വ്യാകരണം
നന്മനിറഞ്ഞൊരു കുടുംബ ജീവിതത്തിനു യോജിക്കാത്തതായി ഒന്നും എന്റെ സിനിമകളിൽ സൂചിപ്പിക്കില്ല. ഒരു സന്ദേശമുണ്ടാകണം. നമുക്കു ചുറ്റുപാടുംനിന്നും കണ്ടെത്തിയ സ്വാഭാവികമായ കഥാപാത്രങ്ങളുമാകണം.
ഇതൊക്കെയാണ് എന്റെ ഇഷ്ട സിനിമയുടെ ഏകദേശ വ്യാകരണം. ഞാനൊരു ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങളാണ് എനിക്കു കൂടുതൽ മനസിലാകുന്നത്. ടി.പി. ബാലഗോപാലൻ എംഎയും സന്മനസുള്ളവർക്കു സമാധാനവും ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റും വരവേൽപ്പും സന്ദേശവും തുടങ്ങിയ ചിത്രങ്ങളിലെല്ലാം നമുക്കു ചുറ്റുപാടുമുള്ള ജീവിതങ്ങളുണ്ട്. ഞാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങളും രസതന്ത്രവും എന്റെ ചലചിത്ര ഭാഷയുടെയും അതിന്റെ വ്യാകരണത്തിന്റെയും സാക്ഷ്യപത്രങ്ങളാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് മികച്ച മലയാളം സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
ശ്രീനിവാസൻ കൂട്ടുകെട്ട്
സാമൂഹികമായി ഞങ്ങളുടെ കുടുംബപശ്ചാത്തലം ഒരുപോലെയാണ്. പലകാര്യങ്ങളിലും ഞങ്ങൾക്ക് ഒരുപോലെ ചിന്തിക്കാൻ കഴിയുന്നുണ്ട്. ഞങ്ങളുടെ സിനിമകളിൽ നർമമാണ് പൊതുവായുള്ളത്. എല്ലാം സിനിമകളും ഒരുമിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, സന്ദേശം, വരവേൽപ്പ്, തലയണമന്ത്രം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി ഞാൻ പ്രകാശൻ വരെയുള്ള ചിത്രങ്ങളുടെ വിജയകാരണം ഈ യോജിപ്പാണ്. ചികിത്സയിലായിരുന്ന ശ്രീനി ഇപ്പോൾ സുഖപ്പെട്ടു വരുന്നു.
ഗാനരചന
സിനിമാ രംഗത്ത് തുടക്കക്കാരനായിരുന്ന കാലത്താണ് ചലച്ചിത്ര ഗാനങ്ങൾ രചിച്ചിട്ടുള്ളത്. അന്ന് എഴുത്തിന് കൂടുതൽ സമയമുണ്ടാമായിരുന്നു. ഒരു നിമിഷം തരൂ നിന്നിലലിയാൻ, ഓ, മൃദുലേ... മുതലായ ഗാനങ്ങൾ അക്കാലത്ത് എഴുതിയതാണ്. 18 സിനിമകൾക്കു വേണ്ടി പാട്ടുകൾ എഴുതി. എങ്കിലും സംവിധാനമാണ് എനിക്ക് പ്രിയപ്പെട്ടത്. 1996 ൽ ഞാൻ സംവിധാനം ചെയ്ത തൂവൽ കൊട്ടാരത്തിനു വേണ്ടിയാണ് ഒടുവിൽ ഗാനമെഴുതിയത്.
സി.എച്ച്. വിജയ്
സത്യൻ അന്തിക്കാടിന്റെ സത്യചിന്തകൾ
08:21 AM Aug 21, 2022 | Deepika.com