സ്വാതന്ത്ര്യലബ്ധിയുടെ അമൃത വാർഷികാഘോഷങ്ങളുടെ നിറവിലാണ് രാജ്യം. രാജ്യ തലസ്ഥാനവും ആ അഭിമാന നിമിഷങ്ങളുടെയും ചരിത്ര സംഭവങ്ങളുടെയും ഓർമകൾ പേറി നിൽക്കുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഓരോ മുന്നേറ്റത്തിന്റെയും ഓർമകളിലേക്ക് വെളിച്ചം വീശുന്ന സ്മാരകങ്ങൾ ഡൽഹിയിൽ വിവിധയിടങ്ങളിലുണ്ട്.
പലവിധ മുന്നേറ്റങ്ങളും കലാപങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ചരിത്രത്തിൽ എക്കാലവും ആകർഷകമാക്കി അടയാളപ്പെടുത്തുന്നത് മഹാത്മാഗാന്ധി നയിച്ച സമാധാന സമര മാർഗങ്ങൾ കൊണ്ടു തന്നെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉപ്പ് സത്യഗ്രഹം. ആ മഹാസമരത്തിന്റെ സ്മരണ വിളിച്ചോതുന്ന സ്മാരകമാണ് ഗ്യാരാ മൂർത്തി എന്നറിയപ്പെടുന്ന പതിനൊന്നു ശിൽപങ്ങൾ.
മദർ തെരേസാ ക്രസന്റിലെ ഗ്യാരാ മൂർത്തി ശിൽപം മാത്രമാകും ഒരുപക്ഷേ ഇത്തരത്തിലുള്ളത്. ദേവി പ്രസാദ് റോയ് ചൗധരി തയാറാക്കിയ ഈ ശിൽപത്തിന്റെ മാതൃക പിന്നീടു പല നഗരങ്ങളിലും സ്ഥാപിച്ചു. നരേന്ദ്ര മോദി സർക്കാർ നിരോധിച്ച 500 രൂപ നോട്ടിലും ഇതിന്റെ ചിത്രം ഇടം പിടിച്ചിരുന്നു. പ്രസിഡന്റ്സ് എസ്റ്റേറ്റിനോടു ചേർന്നു സർദാർ പട്ടേൽ മാർഗും മദർ തെരേസാ ക്രസന്റ് റോഡും ചേരുന്നിടത്താണു ഗ്യാരാ മൂർത്തി ശിൽപത്തിന്റെ സ്ഥാനം. രാജ്യസ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1972ലാണു ശിൽപം അനാവരണം ചെയ്യുന്നത്. ഗാന്ധിജിയും രാജ്യത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 10 പേരുമാണ് ഇതിലുള്ളത്. ഹിന്ദു, സിഖ്, മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ളവരും ക്രൈസ്തവ വൈദികനുമെല്ലാം ഇടംപിടിച്ചിരിക്കുന്നു. 26 മീറ്റർ നീളവും മൂന്നു മീറ്റർ ഉയരവുമുള്ള വെങ്കല പ്രതിമയാണിത്.
സരോജിനി നായിഡു, മാതംഗിനി ഹസ്റ, അബ്ബാസ് ത്യാബ്ജി തുടങ്ങിയവരെ ഇതിൽ മാതൃകയാക്കിയെന്നാണു ചിലരുടെ വിശദീകരണം. ദണ്ഡി മാർച്ചിന്റെ ഓർമയ്ക്കായാണു ശിൽപ്പമെന്നും വിശദീകരണമുണ്ട്. അതേസമയം ദണ്ഡി മാർച്ചിൽ സ്ത്രീകൾ പങ്കെടുത്തിരുന്നില്ലെന്ന് ചിലർ പറയുന്നു. ശിൽപത്തിനു താഴെ ഇങ്ങനെ എഴുതിയിരിക്കുന്നു . ‘വിദേശരാജ്യത്തിന്റെ ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ മുക്തമാക്കാൻ പരിശ്രമിക്കുകയും ജീവൻ ത്യജിക്കുകയും ചെയ്ത എണ്ണമില്ലാത്ത, പല തലമുറ ഇന്ത്യക്കാരുടെ ഓർമയ്ക്ക്’.
ബംഗാൾ സ്വദേശി ദേവിപ്രസാദ് റോയ് ചൗധരി ഇന്ത്യൻ കലാവൈവിധ്യത്തിന്റെ തിളക്കമുള്ള വ്യക്തിത്വമാണ്. പട്നയിലെ ഷഹീദ് സ്മാരകം ഉൾപ്പെടെ ഇദ്ദേഹത്തിന്റെ മികവിന് അടയാളമായുണ്ട്. 1958ൽ ഇന്ത്യ പത്മവിഭൂഷൻ നൽകിയും ചൗധരിയെ ആദരിച്ചു. നാഷണൽ ഗാലറി ഓഫ് മോഡേണ് ആർട്ടിലുള്ള ‘ട്രയംഫ് ഓഫ് ലേബർ’ എന്ന മനോഹരമായ ശിൽപവും ഇദ്ദേഹത്തിന്റേതായി ഡൽഹിയിലുണ്ട്. തിരുവനന്തപുരം പട്ടം താണുപിള്ള പാർക്കിലെ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ ശിൽപവും ഈ കരവിരുതിലുള്ളതാണ്.
ഗ്യാരാ മൂർത്തി ശിൽപങ്ങളിൽ ഗാന്ധിജിയുടെ കണ്ണട 1999ൽ കളവു പോയിരുന്നു. ഇതിന് പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. മോഷണം പോയതിനു പകരമായി നാലു തവണ മെറ്റൽ കണ്ണട സ്ഥാപിച്ചുവെങ്കിലും അവയെല്ലാം മോഷണം പോയി. ഒടുവിൽ സമീപകാലത്താണു പുതിയ കണ്ണട ഗാന്ധിജിയുടെ മുഖത്തു പതിപ്പിച്ചത്.
സെബി മാത്യു
പലവിധ മുന്നേറ്റങ്ങളും കലാപങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ചരിത്രത്തിൽ എക്കാലവും ആകർഷകമാക്കി അടയാളപ്പെടുത്തുന്നത് മഹാത്മാഗാന്ധി നയിച്ച സമാധാന സമര മാർഗങ്ങൾ കൊണ്ടു തന്നെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉപ്പ് സത്യഗ്രഹം. ആ മഹാസമരത്തിന്റെ സ്മരണ വിളിച്ചോതുന്ന സ്മാരകമാണ് ഗ്യാരാ മൂർത്തി എന്നറിയപ്പെടുന്ന പതിനൊന്നു ശിൽപങ്ങൾ.
മദർ തെരേസാ ക്രസന്റിലെ ഗ്യാരാ മൂർത്തി ശിൽപം മാത്രമാകും ഒരുപക്ഷേ ഇത്തരത്തിലുള്ളത്. ദേവി പ്രസാദ് റോയ് ചൗധരി തയാറാക്കിയ ഈ ശിൽപത്തിന്റെ മാതൃക പിന്നീടു പല നഗരങ്ങളിലും സ്ഥാപിച്ചു. നരേന്ദ്ര മോദി സർക്കാർ നിരോധിച്ച 500 രൂപ നോട്ടിലും ഇതിന്റെ ചിത്രം ഇടം പിടിച്ചിരുന്നു. പ്രസിഡന്റ്സ് എസ്റ്റേറ്റിനോടു ചേർന്നു സർദാർ പട്ടേൽ മാർഗും മദർ തെരേസാ ക്രസന്റ് റോഡും ചേരുന്നിടത്താണു ഗ്യാരാ മൂർത്തി ശിൽപത്തിന്റെ സ്ഥാനം. രാജ്യസ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1972ലാണു ശിൽപം അനാവരണം ചെയ്യുന്നത്. ഗാന്ധിജിയും രാജ്യത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 10 പേരുമാണ് ഇതിലുള്ളത്. ഹിന്ദു, സിഖ്, മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ളവരും ക്രൈസ്തവ വൈദികനുമെല്ലാം ഇടംപിടിച്ചിരിക്കുന്നു. 26 മീറ്റർ നീളവും മൂന്നു മീറ്റർ ഉയരവുമുള്ള വെങ്കല പ്രതിമയാണിത്.
സരോജിനി നായിഡു, മാതംഗിനി ഹസ്റ, അബ്ബാസ് ത്യാബ്ജി തുടങ്ങിയവരെ ഇതിൽ മാതൃകയാക്കിയെന്നാണു ചിലരുടെ വിശദീകരണം. ദണ്ഡി മാർച്ചിന്റെ ഓർമയ്ക്കായാണു ശിൽപ്പമെന്നും വിശദീകരണമുണ്ട്. അതേസമയം ദണ്ഡി മാർച്ചിൽ സ്ത്രീകൾ പങ്കെടുത്തിരുന്നില്ലെന്ന് ചിലർ പറയുന്നു. ശിൽപത്തിനു താഴെ ഇങ്ങനെ എഴുതിയിരിക്കുന്നു . ‘വിദേശരാജ്യത്തിന്റെ ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ മുക്തമാക്കാൻ പരിശ്രമിക്കുകയും ജീവൻ ത്യജിക്കുകയും ചെയ്ത എണ്ണമില്ലാത്ത, പല തലമുറ ഇന്ത്യക്കാരുടെ ഓർമയ്ക്ക്’.
ബംഗാൾ സ്വദേശി ദേവിപ്രസാദ് റോയ് ചൗധരി ഇന്ത്യൻ കലാവൈവിധ്യത്തിന്റെ തിളക്കമുള്ള വ്യക്തിത്വമാണ്. പട്നയിലെ ഷഹീദ് സ്മാരകം ഉൾപ്പെടെ ഇദ്ദേഹത്തിന്റെ മികവിന് അടയാളമായുണ്ട്. 1958ൽ ഇന്ത്യ പത്മവിഭൂഷൻ നൽകിയും ചൗധരിയെ ആദരിച്ചു. നാഷണൽ ഗാലറി ഓഫ് മോഡേണ് ആർട്ടിലുള്ള ‘ട്രയംഫ് ഓഫ് ലേബർ’ എന്ന മനോഹരമായ ശിൽപവും ഇദ്ദേഹത്തിന്റേതായി ഡൽഹിയിലുണ്ട്. തിരുവനന്തപുരം പട്ടം താണുപിള്ള പാർക്കിലെ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ ശിൽപവും ഈ കരവിരുതിലുള്ളതാണ്.
ഗ്യാരാ മൂർത്തി ശിൽപങ്ങളിൽ ഗാന്ധിജിയുടെ കണ്ണട 1999ൽ കളവു പോയിരുന്നു. ഇതിന് പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. മോഷണം പോയതിനു പകരമായി നാലു തവണ മെറ്റൽ കണ്ണട സ്ഥാപിച്ചുവെങ്കിലും അവയെല്ലാം മോഷണം പോയി. ഒടുവിൽ സമീപകാലത്താണു പുതിയ കണ്ണട ഗാന്ധിജിയുടെ മുഖത്തു പതിപ്പിച്ചത്.
സെബി മാത്യു