പ്രക്ഷോഭകാരിയായ ഒരു ഗോത്രവാസി വനിതയുടെ പേരിൽ ഒരു അണക്കെട്ട്-പേച്ചിപ്പാറ. 117 വർഷം പഴക്കമുള്ള ഈ ഡാം നിർമാണത്തിനു പിന്നിൽ വലിയൊരു പ്രതിഷേധത്തിന്റെ ചരിത്രമുണ്ട്.
അലക്സാണ്ടർ മിൻചിൻ എന്ന യൂറോപ്യൻ എൻജിനിയറുടെ നിർമിതിയാണ് പേച്ചിപ്പാറ അണക്കെട്ട്. കന്യാകുമാരി ഉൾപ്പെട്ടിരുന്ന പഴയ തിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിക്കുവേണ്ടി ശ്രീമൂലം തിരുനാൾ മഹാരാജാവ് നിർമിച്ചതാണിത്. പാണ്ഡ്യദേശമായ മധുരയിൽ മിൻചിൻ അക്കാലത്ത് ഒരു അണക്കെട്ട് നിർമിച്ചതായി അറിഞ്ഞാണ് ശ്രീമൂലം തിരുനാൾ ദിവാൻ താണുപിള്ളയെ അയച്ച് മിൻചിനെ അണക്കെട്ട് നിർമാണത്തിന് കൊണ്ടുവന്നത്.
തിരുവിതാംകൂറിന്റെ നെല്ലറയായിരുന്നു അക്കാലത്ത് കന്യാകുമാരിയിലെ നാഞ്ചിനാട്. വിസ്തൃതമായ പാടങ്ങളിൽ വിളയുന്ന അരിയായിരുന്നു തെക്കൻ തിരുവിതാംകൂറിന്റെ അന്നം. കൂടാതെ തെങ്ങ്, വാഴ, കരിന്പ് കൃഷിയും ഏറെയുണ്ടായിരുന്നു. പിൽക്കാല കാർഷിക അഭിവൃദ്ധിക്കു കരുതലായി മാറിയത് പോയ നൂറ്റാണ്ടിലെ നിർമാണ വിസ്മയങ്ങളിൽ ഒന്നായ പേച്ചിപ്പാറ അണക്കെട്ടാണ്.
അഗസ്ത്യമലയിൽ നിന്നും ഉത്ഭവിക്കുന്ന താമ്രപർണിയും കോതയാറും കാളികേശവും കല്ലാറും സംഗമിക്കുന്നത് കൊടുംവനമായിരുന്ന പേച്ചിപ്പാറയിലാണ്. മഴക്കാടുകളും കുന്നുകളും പുൽമേടുകളും നിരീക്ഷിച്ചശേഷമാണ് മിൻചിൻ ഇവിടെയാണ് അണക്കെട്ട് പണിയാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. വനത്തിൽ അക്കാലത്തെ താമസക്കാർ കാണി ഗോത്രവാസികളായിരുന്നു.
തങ്ങളുടെ ഭൂമിയിൽ അണകെട്ടിയാൽ അത് ദൈവകോപത്തിന് കാരണമാകുമെന്നും വംശം തന്നെ മുങ്ങി ഇല്ലാതാകുമെന്നും ആശങ്കപ്പെട്ട് അണക്കെട്ട് പദ്ധതിക്കെതിരേ വനവാസികൾ പ്രക്ഷോഭം തുടങ്ങി. മൂപ്പൻകാണിയുടെ മകൾ പേച്ചി എന്ന ഇരുപതുകാരിയായിരുന്നു വനവാസികളുടെ പ്രക്ഷോഭം നയിച്ചത്. ഒരു കാരണവശാലും അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പേച്ചിയുടെ നിലപാട്. രാജാവും മിൻചിനും അത് വകവയ്ക്കാതെ തക്കല, പത്മനാഭപുരം, കുലശേഖരം, കളിയിക്കാവിള, മാർത്താണ്ഡം, കൊല്ലങ്കോട് പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികളെ എത്തിച്ചു. അണക്കെട്ട് പണിക്ക് ഇറങ്ങിയാൽ ദൈവകോപം ഉണ്ടാകുമെന്ന ആശങ്കയിൽ തൊഴിലാളികൾ മടിച്ചുനിന്നു. ജോലി ചെയ്യാൻ തയാറാവാത്തവർക്ക് വധശിക്ഷ നൽകുമെന്ന് രാജാവ് ഉത്തരവിറക്കി. ഒപ്പം കരുത്തൻമാരായ മറവവിഭാഗത്തെ കൂടുതലായി പണിക്ക് കൊണ്ടുവരികയും ചെയ്തു.
കരിങ്കല്ലും കുമ്മായവും മുട്ടയും ചേർത്ത മിശ്രിതത്തിലായിരുന്നു അണക്കെട്ട് നിർമാണം. പണി മുന്നോട്ടുപോകുംതോറും നിർമാണത്തിന്റെ ഓരോ ഭാഗം നശിപ്പിക്കുന്നതു പതിവായി. പേച്ചിയുടെ നേതൃത്വത്തിൽ ആദിവാസികളാണ് നിർമാണത്തിലിരിക്കുന്ന അണക്കെട്ട് തകർക്കുന്നതെന്ന് കണ്ടെത്തി മിൻചിൻ വിലക്കിയെങ്കിലും കാണിക്കാർ പിൻമാറിയില്ല. അവസാനം സമരനായികയായ പേച്ചിയെ കൊല്ലാൻ തീരുമാനമായി. അന്പും വില്ലുമായി പ്രതിരോധത്തിനിറങ്ങിയ പേച്ചിയെ മിൻചിൻ വെടിവച്ചുകൊന്നു. വെടിയേറ്റു വീഴുന്നതിനു മുൻപ് പേച്ചി ഇങ്ങനെ ആക്രോശിച്ചുവത്രെ. ‘എന്നെ വെടിവച്ചിടുന്ന താനും ഇവിടെ തന്നെ മരിക്കും.
തന്റെ ശരീരം അണക്കെട്ടിന്റെ മുകളിലും എന്റെ മൃതദേഹം അതിനു താഴെയുമായിരിക്കും അടക്കം ചെയ്യുക’. വെടിയേറ്റുവീണ പേച്ചിയുടെ മൃതദേഹം അണക്കെട്ടിന് താഴെ വനത്തിൽ സംസ്കരിച്ചു.
1897 സെപ്റ്റംബറിൽ തുടങ്ങിയ അണക്കെട്ട് നിർമാണം 1905ൽ പൂർത്തീകരിച്ചു. പേച്ചിയെ വെടിവച്ച് കൊന്ന കുറ്റസമ്മതത്താലാകാം കോതയാറിന്റെ തീരത്ത് പണിത അണക്കെട്ടിന് മിൻചിൻ പേച്ചിപ്പാറ അണക്കെട്ട് എന്ന് പേരിട്ടു.
നാഗർകോവിലിൽ നിന്നു 42 കിലോമീറ്ററും കേരള അതിർത്തിയിൽ നിന്ന് 25 കിലോമീറ്ററും മാറിയാണ് പേച്ചിപ്പാറ ഡാം. 48.0 അടി അടിത്തറയും 1396 അടി നീളവും 396 അടി ഉയരവുമുള്ള അണക്കെട്ട് ഇന്നും കരുത്തോടെ നിൽക്കുന്നു. ഡാമിനു താഴെ സംസ്കരിച്ച പേച്ചിയെ കാണിക്കാർ ഇക്കാലത്തും കുലദൈവമായി കരുതി പ്രത്യേകം അന്പലം പണിത് പൂജകൾ നടത്തുന്നു. പിൽക്കാലത്ത് തിരുവിതാംകൂറിലെ ചീഫ് എൻജിനിയറായി മാറി ഡാം പരിസരത്ത് തന്നെ മരിച്ച മിൻചിന്റെ ശവകുടീരം അണക്കെട്ടിന് മുകളിലുണ്ട്. ദൈവത്തിന്റെ കൈകൾ ഇവിടെ നിത്യതയിലാകുന്നു എന്ന് ശവകുടീരത്തിൽ ആലേഖനം ചെയ്തിരിക്കുന്നു.
സുനിൽ കോട്ടൂർ
അലക്സാണ്ടർ മിൻചിൻ എന്ന യൂറോപ്യൻ എൻജിനിയറുടെ നിർമിതിയാണ് പേച്ചിപ്പാറ അണക്കെട്ട്. കന്യാകുമാരി ഉൾപ്പെട്ടിരുന്ന പഴയ തിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിക്കുവേണ്ടി ശ്രീമൂലം തിരുനാൾ മഹാരാജാവ് നിർമിച്ചതാണിത്. പാണ്ഡ്യദേശമായ മധുരയിൽ മിൻചിൻ അക്കാലത്ത് ഒരു അണക്കെട്ട് നിർമിച്ചതായി അറിഞ്ഞാണ് ശ്രീമൂലം തിരുനാൾ ദിവാൻ താണുപിള്ളയെ അയച്ച് മിൻചിനെ അണക്കെട്ട് നിർമാണത്തിന് കൊണ്ടുവന്നത്.
തിരുവിതാംകൂറിന്റെ നെല്ലറയായിരുന്നു അക്കാലത്ത് കന്യാകുമാരിയിലെ നാഞ്ചിനാട്. വിസ്തൃതമായ പാടങ്ങളിൽ വിളയുന്ന അരിയായിരുന്നു തെക്കൻ തിരുവിതാംകൂറിന്റെ അന്നം. കൂടാതെ തെങ്ങ്, വാഴ, കരിന്പ് കൃഷിയും ഏറെയുണ്ടായിരുന്നു. പിൽക്കാല കാർഷിക അഭിവൃദ്ധിക്കു കരുതലായി മാറിയത് പോയ നൂറ്റാണ്ടിലെ നിർമാണ വിസ്മയങ്ങളിൽ ഒന്നായ പേച്ചിപ്പാറ അണക്കെട്ടാണ്.
അഗസ്ത്യമലയിൽ നിന്നും ഉത്ഭവിക്കുന്ന താമ്രപർണിയും കോതയാറും കാളികേശവും കല്ലാറും സംഗമിക്കുന്നത് കൊടുംവനമായിരുന്ന പേച്ചിപ്പാറയിലാണ്. മഴക്കാടുകളും കുന്നുകളും പുൽമേടുകളും നിരീക്ഷിച്ചശേഷമാണ് മിൻചിൻ ഇവിടെയാണ് അണക്കെട്ട് പണിയാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. വനത്തിൽ അക്കാലത്തെ താമസക്കാർ കാണി ഗോത്രവാസികളായിരുന്നു.
തങ്ങളുടെ ഭൂമിയിൽ അണകെട്ടിയാൽ അത് ദൈവകോപത്തിന് കാരണമാകുമെന്നും വംശം തന്നെ മുങ്ങി ഇല്ലാതാകുമെന്നും ആശങ്കപ്പെട്ട് അണക്കെട്ട് പദ്ധതിക്കെതിരേ വനവാസികൾ പ്രക്ഷോഭം തുടങ്ങി. മൂപ്പൻകാണിയുടെ മകൾ പേച്ചി എന്ന ഇരുപതുകാരിയായിരുന്നു വനവാസികളുടെ പ്രക്ഷോഭം നയിച്ചത്. ഒരു കാരണവശാലും അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പേച്ചിയുടെ നിലപാട്. രാജാവും മിൻചിനും അത് വകവയ്ക്കാതെ തക്കല, പത്മനാഭപുരം, കുലശേഖരം, കളിയിക്കാവിള, മാർത്താണ്ഡം, കൊല്ലങ്കോട് പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികളെ എത്തിച്ചു. അണക്കെട്ട് പണിക്ക് ഇറങ്ങിയാൽ ദൈവകോപം ഉണ്ടാകുമെന്ന ആശങ്കയിൽ തൊഴിലാളികൾ മടിച്ചുനിന്നു. ജോലി ചെയ്യാൻ തയാറാവാത്തവർക്ക് വധശിക്ഷ നൽകുമെന്ന് രാജാവ് ഉത്തരവിറക്കി. ഒപ്പം കരുത്തൻമാരായ മറവവിഭാഗത്തെ കൂടുതലായി പണിക്ക് കൊണ്ടുവരികയും ചെയ്തു.
കരിങ്കല്ലും കുമ്മായവും മുട്ടയും ചേർത്ത മിശ്രിതത്തിലായിരുന്നു അണക്കെട്ട് നിർമാണം. പണി മുന്നോട്ടുപോകുംതോറും നിർമാണത്തിന്റെ ഓരോ ഭാഗം നശിപ്പിക്കുന്നതു പതിവായി. പേച്ചിയുടെ നേതൃത്വത്തിൽ ആദിവാസികളാണ് നിർമാണത്തിലിരിക്കുന്ന അണക്കെട്ട് തകർക്കുന്നതെന്ന് കണ്ടെത്തി മിൻചിൻ വിലക്കിയെങ്കിലും കാണിക്കാർ പിൻമാറിയില്ല. അവസാനം സമരനായികയായ പേച്ചിയെ കൊല്ലാൻ തീരുമാനമായി. അന്പും വില്ലുമായി പ്രതിരോധത്തിനിറങ്ങിയ പേച്ചിയെ മിൻചിൻ വെടിവച്ചുകൊന്നു. വെടിയേറ്റു വീഴുന്നതിനു മുൻപ് പേച്ചി ഇങ്ങനെ ആക്രോശിച്ചുവത്രെ. ‘എന്നെ വെടിവച്ചിടുന്ന താനും ഇവിടെ തന്നെ മരിക്കും.
തന്റെ ശരീരം അണക്കെട്ടിന്റെ മുകളിലും എന്റെ മൃതദേഹം അതിനു താഴെയുമായിരിക്കും അടക്കം ചെയ്യുക’. വെടിയേറ്റുവീണ പേച്ചിയുടെ മൃതദേഹം അണക്കെട്ടിന് താഴെ വനത്തിൽ സംസ്കരിച്ചു.
1897 സെപ്റ്റംബറിൽ തുടങ്ങിയ അണക്കെട്ട് നിർമാണം 1905ൽ പൂർത്തീകരിച്ചു. പേച്ചിയെ വെടിവച്ച് കൊന്ന കുറ്റസമ്മതത്താലാകാം കോതയാറിന്റെ തീരത്ത് പണിത അണക്കെട്ടിന് മിൻചിൻ പേച്ചിപ്പാറ അണക്കെട്ട് എന്ന് പേരിട്ടു.
നാഗർകോവിലിൽ നിന്നു 42 കിലോമീറ്ററും കേരള അതിർത്തിയിൽ നിന്ന് 25 കിലോമീറ്ററും മാറിയാണ് പേച്ചിപ്പാറ ഡാം. 48.0 അടി അടിത്തറയും 1396 അടി നീളവും 396 അടി ഉയരവുമുള്ള അണക്കെട്ട് ഇന്നും കരുത്തോടെ നിൽക്കുന്നു. ഡാമിനു താഴെ സംസ്കരിച്ച പേച്ചിയെ കാണിക്കാർ ഇക്കാലത്തും കുലദൈവമായി കരുതി പ്രത്യേകം അന്പലം പണിത് പൂജകൾ നടത്തുന്നു. പിൽക്കാലത്ത് തിരുവിതാംകൂറിലെ ചീഫ് എൻജിനിയറായി മാറി ഡാം പരിസരത്ത് തന്നെ മരിച്ച മിൻചിന്റെ ശവകുടീരം അണക്കെട്ടിന് മുകളിലുണ്ട്. ദൈവത്തിന്റെ കൈകൾ ഇവിടെ നിത്യതയിലാകുന്നു എന്ന് ശവകുടീരത്തിൽ ആലേഖനം ചെയ്തിരിക്കുന്നു.
സുനിൽ കോട്ടൂർ