ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
രാജാവിന്റെ ഉപദേഷ്ടാക്കളിൽ പ്രമുഖനായിരുന്നു ആ മന്ത്രി. എന്നാൽ, എന്തോ കാര്യം സംബന്ധിച്ചു രാജാവിന് ആ മന്ത്രിയോട് വലിയ അതൃപ്തി തോന്നി. തന്മൂലം, ആ മന്ത്രിയെ തൂക്കിലേറ്റാൻ രാജാവ് തീരുമാനിച്ചു. അത് അന്നു വൈകുന്നേരംതന്നെ നടത്താനും രാജാവ് തീരുമാനിച്ചു. തീരുമാനം എത്രയുംവേഗം മന്ത്രിയെ അറിയിക്കാൻ രാജാവ് സേവകരെയും അയച്ചു.
സേവകർ അതിവേഗം മന്ത്രിയുടെ ഭവനത്തിലെത്തി. അപ്പോൾ അവിടെ മന്ത്രിയുടെ ജന്മദിനം കെങ്കേമമായി ആഘോഷിക്കുകയായിരുന്നു. മാത്രമല്ല, അദ്ദേഹം ഏറെ സന്തോഷവാനുമായിരുന്നു. തന്മൂലം, വലിയ വൈമനസ്യത്തോടെയാണ് രാജസേവകർ ദുഃഖവാർത്ത മന്ത്രിയെ അറിയിച്ചത്.
വാർത്ത കേട്ടപ്പോൾ എല്ലാവരും അതീവ ദുഃഖിതരായി. പാട്ടും നൃത്തവും പെട്ടെന്നു നിലച്ചു. എന്നാൽ, മന്ത്രിക്ക് ഒരു കൂസലും ഉണ്ടായില്ല. അദ്ദേഹം രാജസേവകരോടു പറഞ്ഞു: ‘രാജാവിന് എന്റെ പേരിൽ നിങ്ങൾ നന്ദി പറയണം.’
ഇതു കേട്ടയുടനെ രാജസേവകരിലൊരാൾ ചോദിച്ചു: ‘രാജാവിനു നന്ദി പറയണമെന്നോ? ഏതു കാര്യത്തെക്കുറിച്ചാണു നന്ദി പറയേണ്ടത്?’ അപ്പോൾ മന്ത്രി പറഞ്ഞു: ‘എന്റെ മരണസമയം മുൻകൂട്ടി അറിയിച്ചതിനെക്കുറിച്ചാണ് രാജാവിനു നന്ദി പറയേണ്ടത്. ചില അത്യാവശ്യ കാര്യങ്ങൾ ചെയ്തു തീർക്കാനും എന്റെ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറയാനും രാജാവ് സമയം തന്നല്ലോ!’
മന്ത്രി പറയുന്നതു കേട്ടു രാജസേവകർ അന്ധാളിച്ചു നിൽക്കുന്പോൾ അദ്ദേഹം തുടർന്നു: ‘രാജാവ് എനിക്കു വലിയ ഉപകാരമാണു ചെയ്തത്. എന്റെ മരണസമയം അറിയിച്ചതുവഴി എനിക്കു ബാക്കിയുള്ള സമയം എന്റെ കടങ്ങൾ തീർക്കാനും തെറ്റുകൾക്കു മാപ്പു ചോദിക്കാനും ദൈവാനുഗ്രഹം തേടാനുമുള്ള സമയം കിട്ടിയല്ലോ‘.
ഇത്രയും പറഞ്ഞിട്ട് മന്ത്രി തന്റെ ആഘോഷം തുടർന്നു. അപ്പോൾ രാജസേവകർ രാജകൊട്ടാരത്തിലേക്കു പാഞ്ഞ് രാജാവിന്റെ അരികിലെത്തി. അവരെ കണ്ടപാടേ രാജാവ് ചോദിച്ചു: ‘നിങ്ങൾ വിവരമറിയിച്ചപ്പോൾ മന്ത്രി എങ്ങനെയാണു പ്രതികരിച്ചത്? അയാൾ പൊട്ടിക്കരഞ്ഞോ?’
‘ഇല്ലേയില്ല,’ രാജസേവകർ പറഞ്ഞു. ‘അദ്ദേഹം തുള്ളിച്ചാടി ആനന്ദിക്കുകയാണു ചെയ്തത്. തിരുമനസിനോടു നന്ദി പറയാനും ഞങ്ങളെ ചുമതലപ്പെടുത്തി. ’ ഇതു കേട്ടപ്പോൾ രാജാവിന് അത്ര വിശ്വാസം വന്നില്ല. ഒരാൾ മരിക്കാൻ പോവുകയാണെന്നു കേട്ടാൽ അയാൾക്കെങ്ങനെ സന്തോഷിക്കാൻ സാധിക്കും? രാജാവ് സ്വയം ചോദിച്ചു.
മന്ത്രിയെ നേരിൽക്കണ്ടു വിവരമന്വേഷിക്കാൻ രാജാവ് മന്ത്രിയുടെ ഭവനത്തിലേക്കു പോയി. രാജാവ് അവിടെ എത്തിയപ്പോൾ മന്ത്രിയും മറ്റുള്ളവരും പാട്ടുപാടി നൃത്തം ചെയ്യുകയായിരുന്നു. ‘ഇന്നു നീ മരിക്കാൻ പോവുകയാണ്; അപ്പോൾ നിനക്കെങ്ങനെ ആഹ്ലാദിക്കാൻ സാധിക്കും?’ രാജാവ് ചോദിച്ചു.
ഉടനെ രാജാവിനെ വന്ദിച്ചുകൊണ്ട് മന്ത്രി പറഞ്ഞു: ‘എനിക്ക് ഇത്രയും സന്തോഷം ജീവിതത്തിലൊരിക്കലും ഉണ്ടായിട്ടില്ല. എന്റെ മരണസമയം മുൻകൂട്ടി അറിയിച്ചതു വലിയ അനുഗ്രഹമായി. ഭയം കൂടാതെ മരണത്തെ നേരിടാനും എന്റെ മരണംപോലും ആഘോഷിക്കാനും എനിക്കു ഭാഗ്യം ലഭിച്ചല്ലോ?
മന്ത്രിയുടെ മറുപടി കേട്ടപ്പോൾ തന്റെ മന്ത്രി ചില്ലറക്കാരനല്ലെന്നു രാജാവിനു ബോധ്യമായി. തന്മൂലം വധശിക്ഷയിൽനിന്ന് മന്ത്രിയെ രാജാവ് ഒഴിവാക്കിയെന്നാണ് ഈ നാടോടിക്കഥയിൽ പറയുന്നത്.
നാം ഉടനെ മരിക്കാൻ പോകുകയാണെന്നറിഞ്ഞാൽ നാം അപ്പോൾ ഭയപ്പെട്ടു പോകില്ലേ? നാം സാധാരണ മനുഷ്യരാണെങ്കിൽ തീർച്ചയായും നാം ഭയപ്പെട്ടുപോകും. കാരണം, മരിക്കാൻ പോകുന്നതിനുമുൻപ് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്? എന്നാൽ, അതിലും പ്രധാനപ്പെട്ട കാര്യം മരണശേഷം നമുക്ക് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള അവ്യക്തതയാണ്.
എന്നാൽ, നമ്മുടെ മരണം എന്നുണ്ടാകുമെന്നു മുൻകൂട്ടി അറിയാൻ സാധിച്ചാൽ അതു മുകളിലത്തെ കഥയിലെ മന്ത്രി പറഞ്ഞതുപോലെ ഒരു നല്ല കാര്യമല്ലേ? അപ്പോൾ നമുക്കു നമ്മുടെ മരണത്തിനായി നന്നായി ഒരുങ്ങാൻ സാധിക്കുമല്ലോ? നമ്മുടെ തെറ്റുകൾക്കു മാപ്പു ചോദിക്കാനും തെറ്റുകൾ തിരുത്താനും പിണക്കങ്ങൾ തീർക്കാനും കടങ്ങൾ വീട്ടാനുമൊക്കെയുള്ള സമയം അപ്പോൾ നമുക്കു ലഭിക്കില്ലേ? അതു മാത്രമോ? ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ അതു പരിഹരിക്കാനും ആ ബന്ധം പൂർവാധികം മെച്ചപ്പെടുത്താനുമുള്ള സുവർണാവസരം നമുക്കു ലഭിക്കില്ലേ?
അത്യാസന്ന നിലയിൽ കഴിയുന്ന രോഗികളുടെ കാര്യമൊഴിച്ചാൽ, ആരും എത്രവേഗം മരിക്കുമെന്നു നമുക്കു പറയാനാവില്ല. എന്നാൽ, ഇന്നല്ലെങ്കിൽ നാളെ, അല്ലെങ്കിൽ മറ്റൊരു ദിവസം നമ്മുടെ മരണം വരുമെന്നു തീർച്ചയല്ലേ? അപ്പോൾ, നമ്മെ കാത്തിരിക്കുന്ന മരണത്തെ വിസ്മരിച്ചുകൊണ്ടു നാം ജീവിച്ചാൽ അതു വലിയ വിഡ്ഡിത്തമാകുമെന്നതിൽ സംശയം വേണ്ട.
ദൈവത്തിന്റെ പരിപാലനത്തിൽ നമ്മുടെ മരണം എന്നെങ്കിലും സംഭവിക്കാം. തന്മൂലം നാം ജീവിച്ചിരിക്കുന്ന സമയത്ത് അതിനു വേണ്ട ഒരുക്കം നടത്താൻ നാം ഓർമിക്കണം. പിണക്കങ്ങൾ തീർക്കാനും തെറ്റുകൾ തിരുത്താനും നല്ല വഴിയേ മാത്രം നടക്കാനും നമുക്കെന്നും ശ്രദ്ധയുണ്ടാകണം. അതുപോലെ, നാം മരിക്കുന്പോൾ ദൈവകരങ്ങളിലേക്കാണു നാം വീഴുന്നത് എന്ന ബോധ്യത്തോടെ അവിടന്നുമായി സുദൃഢമായ ബന്ധം പുലർത്തുകയും വേണം.
ഇന്നല്ലെങ്കിൽ നാളെ, അല്ലെങ്കിൽ മറ്റൊരു ദിവസം
12:33 AM Aug 21, 2022 | Deepika.com