ബ്രിട്ടീഷ് അധിനിവേശത്തിൽനിന്നു ഭാരതം സ്വതന്ത്രമായ നിമിഷത്തിന്റെ അത്യാഹ്ലാദത്തിൽ പങ്കുചേരാൻ ആ രാത്രി മഹാത്മാഗാന്ധി ഡൽഹിയിൽ ഉണ്ടായിരുന്നില്ല.
ചോരപ്പുഴയൊഴുകിയ ആ ദിനങ്ങളിൽ ഹിന്ദു-മുസ്ലിം വർഗീയ ലഹളകൾക്കു നടുവിൽ ശാന്തിദൂതനായി മഹാത്മജി കൽക്കട്ടയിലായിരുന്നു. സ്വാതന്ത്ര്യലബ്ധിയേക്കാൾ അഹിംസയുടെ ആചാര്യന് പരമപ്രധാനം സമാധാനവും മതമൈത്രിയുമായിരുന്നു.
1947 ഓഗസ്റ്റ് ആറിന് വൈകുന്നേരം പാറ്റ്ന വഴി കൽക്കട്ടയിലേക്കുള്ള കൽക്കട്ട മെയിൽ ട്രെയിനിൽ ലാഹോറിൽ നിന്നാണ് ഗാന്ധിജി യാത്രപുറപ്പെട്ടത്.
കൽക്കട്ടയിലെത്തിയശേഷം ഇപ്പോഴത്തെ ബംഗ്ലാദേശിൽപ്പെട്ട നവോഖാലിയിലേക്കു പോകാനായിരുന്നു മുൻകൂർ തീരുമാനം. ഓഗസ്റ്റ് ഒൻപതിന് ഗാന്ധി കൽക്കട്ടയിൽ ട്രെയിനിറങ്ങി.
ന്യൂനപക്ഷമായ തങ്ങൾക്ക് ധൈര്യവും സുരക്ഷയും പകരാൻ ഗാന്ധിജി എത്തണമെന്ന ഹൈന്ദവരുടെ മുറവിളി മുൻനിർത്തിയാണ് നവോഖാലിയിലെത്താൻ അദ്ദേഹം വെന്പൽകൊണ്ടത്.
കൽക്കട്ടയിലെത്തിയ ഗാന്ധിജി പിന്നോക്ക ചേരിപ്രദേശമായ മിയാബാഗാനിലെ ബലിയാഘട്ടിൽ കാലപ്പഴക്കം ചെന്ന ഹൈദേരി മാൻഷനി (നിലവിൽ ഗാന്ധി ഭവൻ)ലായിരുന്നു താമസം. അവിടെ കൽക്കട്ട ജില്ലാ മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് ഉസ്മാന്റെ നേതൃത്വത്തിലുള്ള പ്രതിനിധികൾ അദ്ദേഹത്തെ സന്ദർശിച്ചു. മുസ്ലീംകളുടെ സുരക്ഷ ഉറപ്പാക്കാതെ ബാപ്പുജി കൽക്കട്ടയിൽ നിന്ന് നവോഖാലിയിലേക്കു പോകരുതെന്നായിരുന്നു അവരുടെ അഭ്യർഥന.
നവോഖാലിയിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്നതിൽ ഉറപ്പുതരാമെങ്കിൽ താൻ കൽക്കട്ടയിൽ തങ്ങാമെന്ന ഗാന്ധിജിയുടെ നിലപാട് അവർ അംഗീകരിച്ചു. അതിനാൽ നവോഖാലി യാത്ര മാറ്റിവച്ചു. വാക്കിനു വിപരീതമായി നവോഖാലിയിൽ ഹൈന്ദവർ ആക്രമിക്കപ്പെട്ടാൽ താൻ മരണം വരെ ഉപവസിക്കുമെന്നും ഗാന്ധിജി അവർക്കു മുന്നറിയിപ്പു നൽകിയിരുന്നു.
ഓഗസ്റ്റ് 11ന് ബംഗാൾ പ്രധാനമന്ത്രി ഹുസൈൻ ഷഹീദ് സുഹ്റവാർഡി ബാപ്പുജിയെ സന്ദർശിച്ചു മുസ്ലീങ്ങളുടെ അരക്ഷിതാവസ്ഥയിൽ ആശങ്ക അറിയിച്ചു. നവോഖാലിയിൽ സമാധാനം ഉറപ്പാക്കുമെങ്കിൽ സമാധാനപാലകനായി താൻ കൽക്കട്ടയിൽ തുടരാമെന്ന ഗാന്ധിജിയുടെ വാക്ക് സുഹ്റവാർഡി അംഗീകരിച്ചു. ഇരുസമുദായങ്ങളിലും സുരക്ഷാബോധം ഉറപ്പാക്കാൻ സുഹ്റവാർഡി ഗാന്ധിജിക്കൊപ്പം ഹൈദേരി മാൻഷനിൽ ആ ദിവസങ്ങളിൽ താമസിച്ചു.
മുസ്ലിംകളുടെ സുരക്ഷയെപ്രതി മഹാത്മജി ഹൈദേരി മാൻഷനിൽ താമസിക്കുന്നതിൽ അസഹിഷ്ണുക്കളായ ഒരു വിഭാഗം ഹിന്ദു യുവാക്കൾ ക്രുദ്ധരായി അവിടേക്കു പാഞ്ഞടുത്തു. ഗാന്ധിജി അവരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടു ദിവസത്തോളം അവരുടെ പ്രതിഷേധം തുടർന്നു.
ആയുസിന്റെ പകുതിയിലേറെ പിന്നിട്ട തനിക്ക് ഇനിയേറെ കാലം ബാക്കിയില്ലെന്നും ജനങ്ങൾ മതത്തിന്റെ പേരിൽ ഭ്രാന്തൻമാരായി മാറരുതെന്നും ഗാന്ധിജി അവരെ ഉപദേശിച്ചു.
ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും സുരക്ഷ തനിക്ക് ഒരുപോലെയാണെന്നും നവോഖാലിയിലെ ഹൈന്ദവർ ആക്രമിക്കപ്പെട്ടാൽ അത് തന്റെ അന്ത്യത്തിലേ കലാശിക്കൂ എന്നും അദ്ദേഹം ആവർത്തിച്ചു. സമാധാനം കാംക്ഷിച്ച് ഓഗസ്റ്റ് പതിനാലിലെ സായാഹ്ന പ്രാർഥനായോഗത്തിലേക്കും 24 മണിക്കൂർ ഉപവാസത്തിലേക്കും ഗാന്ധിജി എല്ലാവിഭാഗക്കാരെയും ക്ഷണിച്ചു. ഏവരും ചർക്കയിൽ നൂൽ നൂൽക്കാനും ഗാന്ധിജി ആഹ്വാനം ചെയ്തു.
പ്രാർഥനയ്ക്കും ഉപവാസത്തിനും തൊട്ടുപിന്നാലെ ഹൈദേരി മാൻഷൻ ആക്രമണത്തിനിരയായി. കണ്ണാടി ജനാലകൾ തകർക്കപ്പെട്ടു. ചില്ലുകളും കല്ലുകളും ഗാന്ധിജി പാർത്തിരുന്ന മുറിയിൽ നിറഞ്ഞു. പ്രതിഷേധക്കാർ വാതിൽ വലിച്ചടച്ചതോടെ ഗാന്ധിജി ജനാലയിലൂടെ അവരോടു ശാന്തമായി സംസാരിച്ചു. പ്രക്ഷുബ്ധമായ അന്തരീക്ഷം അൽപം ശാന്തമായതോടെ സുഹ്റവാർഡി വ്രണിതഹൃദയനായി ഗാന്ധിജിയുടെ പിന്നിലേക്ക് നടന്നുവന്നു.
ഗാന്ധിജി അദ്ദേഹത്തിന്റെ തോളിൽ കൈയിട്ടുനിന്നു. കൽക്കട്ടയിൽ ആ ദിവസങ്ങളിലുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്വം സുഹ്റവാർഡി ഏൽക്കുകയും നിർഭാഗ്യകരമായ സംഭവങ്ങളിൽ ക്ഷമ ചോദിക്കുകയും ചെയ്തതോടെ രംഗം ശാന്തമായി.
മഹാത്മജി താമസിച്ചിരുന്ന മുറിയിൽ പതിച്ച കല്ലുകളും ചില്ലുകളും പെറുക്കി അവിടം കിടക്കാൻ പാകത്തിലാക്കാൻ രാത്രി 11 വരെ അധ്വാനം വേണ്ടിവന്നു.
ഓഗ്സ്റ്റ് 14ന് അർധരാത്രി ബ്രിട്ടീഷ് അധീനതയിൽനിന്ന് രാജ്യം സ്വാതന്ത്ര്യത്തിലേക്കു വാതിൽ തുറന്നു. പാർലമെന്റ് സെൻട്രൽ ഹാളിലെ അധികാരക്കൈമാറ്റം എന്ന ചരിത്രനിമിഷത്തിനു സാക്ഷിയാകാൻ സഹനസമരത്തിലൂടെ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ബാപ്പുജി ഡൽഹിയിൽ സന്നിഹിതനായിരുന്നില്ല.
രാജ്യത്തിന് ഉറക്കം വരാത്ത ആ പാതിരാവിൽ, ഹൈദേരി മാൻസനിലെ പരുക്കൻ കയർകട്ടിലിൽ നേർത്ത ചണപ്പായ വിരിച്ച് അതിൽ തലചായ്ച്ച് കൈകാലുകൾ ചുരുട്ടി ഗാഢനിദ്രയിലായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി. ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ദിയേക്കാൾ തനിക്കു വലുത് ഹിന്ദു-മുസ്ലീം മതമൈത്രിയാണെന്ന് തലേന്നു പകലും അദ്ദേഹം ആവർത്തിച്ചിരുന്നു.
ഓഗസ്റ്റ് 15ന് പതിവുപോലെ പുലർച്ചെ 3.45ന് ബാപ്പുജി ഉണർന്നു. വിമോചനത്തിലേക്ക് രാജ്യത്തെ നയിച്ച ആരാധ്യനേതാവിന് എണ്ണമറ്റ അനുമോദന സന്ദേശങ്ങൾ പ്രവഹിക്കുന്പോഴും ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും നിഴൽപോലും ആ മുഖത്തു പ്രതിഫലിച്ചിരുന്നില്ല.
1911 വരെ ബ്രിട്ടീഷുകാരുടെ തലസ്ഥാനം കൂടിയായിരുന്ന കൽക്കട്ടയിൽ ഗവർണറുടെ വസതിക്കു മുന്നിൽ അന്നു രാവിലെ മുതൽ ജനക്കൂട്ടം തടിച്ചുകൂടി. ബംഗാൾ മന്ത്രിസഭാംഗങ്ങൾക്ക് ഗാന്ധിജി ആശംസകൾ നേർന്നു. ലാളിത്യത്തോടെയും സത്യസന്ധതയോടെയും രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു.
അന്നത്തെ സായാഹ്നപ്രാർഥനയിൽ ഗാന്ധിജി ഇരുസമുദായങ്ങളും പുലർത്തിയ സംയമനത്തെ ആശ്വാസപൂർവം ശ്ലാഘിച്ചു. ഹൈന്ദവരും മുസ്ലീംകളും തോളോടു തോൾചേർന്ന് ആ പകൽ ദേശീയ പതാകകളുമായി കൽക്കട്ടാ നഗരത്തിലും ബംഗാളിലുടനീളവും ഒത്തുകൂടി ആശംസകൾ കൈമാറി. ഹൈന്ദവർ മോസ്കുകളിലും മുസ്ലീംകൾ ക്ഷേത്രങ്ങളിലുമെത്തി ദേശസാഹോദര്യം പങ്കുവച്ചു.
ആ മതമൈത്രിയുടെ വൈകാരികസ്നേഹത്തിൽ സന്തോഷാശ്രു പൊഴിച്ചാണ് രാഷ്ടപിതാവ് മഹാത്മജി അന്നു രാത്രി സമാധാനത്തോടെ ഉറങ്ങിയത്.
റെജി ജോസഫ്
ചോരപ്പുഴയൊഴുകിയ ആ ദിനങ്ങളിൽ ഹിന്ദു-മുസ്ലിം വർഗീയ ലഹളകൾക്കു നടുവിൽ ശാന്തിദൂതനായി മഹാത്മജി കൽക്കട്ടയിലായിരുന്നു. സ്വാതന്ത്ര്യലബ്ധിയേക്കാൾ അഹിംസയുടെ ആചാര്യന് പരമപ്രധാനം സമാധാനവും മതമൈത്രിയുമായിരുന്നു.
1947 ഓഗസ്റ്റ് ആറിന് വൈകുന്നേരം പാറ്റ്ന വഴി കൽക്കട്ടയിലേക്കുള്ള കൽക്കട്ട മെയിൽ ട്രെയിനിൽ ലാഹോറിൽ നിന്നാണ് ഗാന്ധിജി യാത്രപുറപ്പെട്ടത്.
കൽക്കട്ടയിലെത്തിയശേഷം ഇപ്പോഴത്തെ ബംഗ്ലാദേശിൽപ്പെട്ട നവോഖാലിയിലേക്കു പോകാനായിരുന്നു മുൻകൂർ തീരുമാനം. ഓഗസ്റ്റ് ഒൻപതിന് ഗാന്ധി കൽക്കട്ടയിൽ ട്രെയിനിറങ്ങി.
ന്യൂനപക്ഷമായ തങ്ങൾക്ക് ധൈര്യവും സുരക്ഷയും പകരാൻ ഗാന്ധിജി എത്തണമെന്ന ഹൈന്ദവരുടെ മുറവിളി മുൻനിർത്തിയാണ് നവോഖാലിയിലെത്താൻ അദ്ദേഹം വെന്പൽകൊണ്ടത്.
കൽക്കട്ടയിലെത്തിയ ഗാന്ധിജി പിന്നോക്ക ചേരിപ്രദേശമായ മിയാബാഗാനിലെ ബലിയാഘട്ടിൽ കാലപ്പഴക്കം ചെന്ന ഹൈദേരി മാൻഷനി (നിലവിൽ ഗാന്ധി ഭവൻ)ലായിരുന്നു താമസം. അവിടെ കൽക്കട്ട ജില്ലാ മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് ഉസ്മാന്റെ നേതൃത്വത്തിലുള്ള പ്രതിനിധികൾ അദ്ദേഹത്തെ സന്ദർശിച്ചു. മുസ്ലീംകളുടെ സുരക്ഷ ഉറപ്പാക്കാതെ ബാപ്പുജി കൽക്കട്ടയിൽ നിന്ന് നവോഖാലിയിലേക്കു പോകരുതെന്നായിരുന്നു അവരുടെ അഭ്യർഥന.
നവോഖാലിയിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്നതിൽ ഉറപ്പുതരാമെങ്കിൽ താൻ കൽക്കട്ടയിൽ തങ്ങാമെന്ന ഗാന്ധിജിയുടെ നിലപാട് അവർ അംഗീകരിച്ചു. അതിനാൽ നവോഖാലി യാത്ര മാറ്റിവച്ചു. വാക്കിനു വിപരീതമായി നവോഖാലിയിൽ ഹൈന്ദവർ ആക്രമിക്കപ്പെട്ടാൽ താൻ മരണം വരെ ഉപവസിക്കുമെന്നും ഗാന്ധിജി അവർക്കു മുന്നറിയിപ്പു നൽകിയിരുന്നു.
ഓഗസ്റ്റ് 11ന് ബംഗാൾ പ്രധാനമന്ത്രി ഹുസൈൻ ഷഹീദ് സുഹ്റവാർഡി ബാപ്പുജിയെ സന്ദർശിച്ചു മുസ്ലീങ്ങളുടെ അരക്ഷിതാവസ്ഥയിൽ ആശങ്ക അറിയിച്ചു. നവോഖാലിയിൽ സമാധാനം ഉറപ്പാക്കുമെങ്കിൽ സമാധാനപാലകനായി താൻ കൽക്കട്ടയിൽ തുടരാമെന്ന ഗാന്ധിജിയുടെ വാക്ക് സുഹ്റവാർഡി അംഗീകരിച്ചു. ഇരുസമുദായങ്ങളിലും സുരക്ഷാബോധം ഉറപ്പാക്കാൻ സുഹ്റവാർഡി ഗാന്ധിജിക്കൊപ്പം ഹൈദേരി മാൻഷനിൽ ആ ദിവസങ്ങളിൽ താമസിച്ചു.
മുസ്ലിംകളുടെ സുരക്ഷയെപ്രതി മഹാത്മജി ഹൈദേരി മാൻഷനിൽ താമസിക്കുന്നതിൽ അസഹിഷ്ണുക്കളായ ഒരു വിഭാഗം ഹിന്ദു യുവാക്കൾ ക്രുദ്ധരായി അവിടേക്കു പാഞ്ഞടുത്തു. ഗാന്ധിജി അവരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടു ദിവസത്തോളം അവരുടെ പ്രതിഷേധം തുടർന്നു.
ആയുസിന്റെ പകുതിയിലേറെ പിന്നിട്ട തനിക്ക് ഇനിയേറെ കാലം ബാക്കിയില്ലെന്നും ജനങ്ങൾ മതത്തിന്റെ പേരിൽ ഭ്രാന്തൻമാരായി മാറരുതെന്നും ഗാന്ധിജി അവരെ ഉപദേശിച്ചു.
ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും സുരക്ഷ തനിക്ക് ഒരുപോലെയാണെന്നും നവോഖാലിയിലെ ഹൈന്ദവർ ആക്രമിക്കപ്പെട്ടാൽ അത് തന്റെ അന്ത്യത്തിലേ കലാശിക്കൂ എന്നും അദ്ദേഹം ആവർത്തിച്ചു. സമാധാനം കാംക്ഷിച്ച് ഓഗസ്റ്റ് പതിനാലിലെ സായാഹ്ന പ്രാർഥനായോഗത്തിലേക്കും 24 മണിക്കൂർ ഉപവാസത്തിലേക്കും ഗാന്ധിജി എല്ലാവിഭാഗക്കാരെയും ക്ഷണിച്ചു. ഏവരും ചർക്കയിൽ നൂൽ നൂൽക്കാനും ഗാന്ധിജി ആഹ്വാനം ചെയ്തു.
പ്രാർഥനയ്ക്കും ഉപവാസത്തിനും തൊട്ടുപിന്നാലെ ഹൈദേരി മാൻഷൻ ആക്രമണത്തിനിരയായി. കണ്ണാടി ജനാലകൾ തകർക്കപ്പെട്ടു. ചില്ലുകളും കല്ലുകളും ഗാന്ധിജി പാർത്തിരുന്ന മുറിയിൽ നിറഞ്ഞു. പ്രതിഷേധക്കാർ വാതിൽ വലിച്ചടച്ചതോടെ ഗാന്ധിജി ജനാലയിലൂടെ അവരോടു ശാന്തമായി സംസാരിച്ചു. പ്രക്ഷുബ്ധമായ അന്തരീക്ഷം അൽപം ശാന്തമായതോടെ സുഹ്റവാർഡി വ്രണിതഹൃദയനായി ഗാന്ധിജിയുടെ പിന്നിലേക്ക് നടന്നുവന്നു.
ഗാന്ധിജി അദ്ദേഹത്തിന്റെ തോളിൽ കൈയിട്ടുനിന്നു. കൽക്കട്ടയിൽ ആ ദിവസങ്ങളിലുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്വം സുഹ്റവാർഡി ഏൽക്കുകയും നിർഭാഗ്യകരമായ സംഭവങ്ങളിൽ ക്ഷമ ചോദിക്കുകയും ചെയ്തതോടെ രംഗം ശാന്തമായി.
മഹാത്മജി താമസിച്ചിരുന്ന മുറിയിൽ പതിച്ച കല്ലുകളും ചില്ലുകളും പെറുക്കി അവിടം കിടക്കാൻ പാകത്തിലാക്കാൻ രാത്രി 11 വരെ അധ്വാനം വേണ്ടിവന്നു.
ഓഗ്സ്റ്റ് 14ന് അർധരാത്രി ബ്രിട്ടീഷ് അധീനതയിൽനിന്ന് രാജ്യം സ്വാതന്ത്ര്യത്തിലേക്കു വാതിൽ തുറന്നു. പാർലമെന്റ് സെൻട്രൽ ഹാളിലെ അധികാരക്കൈമാറ്റം എന്ന ചരിത്രനിമിഷത്തിനു സാക്ഷിയാകാൻ സഹനസമരത്തിലൂടെ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ബാപ്പുജി ഡൽഹിയിൽ സന്നിഹിതനായിരുന്നില്ല.
രാജ്യത്തിന് ഉറക്കം വരാത്ത ആ പാതിരാവിൽ, ഹൈദേരി മാൻസനിലെ പരുക്കൻ കയർകട്ടിലിൽ നേർത്ത ചണപ്പായ വിരിച്ച് അതിൽ തലചായ്ച്ച് കൈകാലുകൾ ചുരുട്ടി ഗാഢനിദ്രയിലായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി. ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ദിയേക്കാൾ തനിക്കു വലുത് ഹിന്ദു-മുസ്ലീം മതമൈത്രിയാണെന്ന് തലേന്നു പകലും അദ്ദേഹം ആവർത്തിച്ചിരുന്നു.
ഓഗസ്റ്റ് 15ന് പതിവുപോലെ പുലർച്ചെ 3.45ന് ബാപ്പുജി ഉണർന്നു. വിമോചനത്തിലേക്ക് രാജ്യത്തെ നയിച്ച ആരാധ്യനേതാവിന് എണ്ണമറ്റ അനുമോദന സന്ദേശങ്ങൾ പ്രവഹിക്കുന്പോഴും ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും നിഴൽപോലും ആ മുഖത്തു പ്രതിഫലിച്ചിരുന്നില്ല.
1911 വരെ ബ്രിട്ടീഷുകാരുടെ തലസ്ഥാനം കൂടിയായിരുന്ന കൽക്കട്ടയിൽ ഗവർണറുടെ വസതിക്കു മുന്നിൽ അന്നു രാവിലെ മുതൽ ജനക്കൂട്ടം തടിച്ചുകൂടി. ബംഗാൾ മന്ത്രിസഭാംഗങ്ങൾക്ക് ഗാന്ധിജി ആശംസകൾ നേർന്നു. ലാളിത്യത്തോടെയും സത്യസന്ധതയോടെയും രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു.
അന്നത്തെ സായാഹ്നപ്രാർഥനയിൽ ഗാന്ധിജി ഇരുസമുദായങ്ങളും പുലർത്തിയ സംയമനത്തെ ആശ്വാസപൂർവം ശ്ലാഘിച്ചു. ഹൈന്ദവരും മുസ്ലീംകളും തോളോടു തോൾചേർന്ന് ആ പകൽ ദേശീയ പതാകകളുമായി കൽക്കട്ടാ നഗരത്തിലും ബംഗാളിലുടനീളവും ഒത്തുകൂടി ആശംസകൾ കൈമാറി. ഹൈന്ദവർ മോസ്കുകളിലും മുസ്ലീംകൾ ക്ഷേത്രങ്ങളിലുമെത്തി ദേശസാഹോദര്യം പങ്കുവച്ചു.
ആ മതമൈത്രിയുടെ വൈകാരികസ്നേഹത്തിൽ സന്തോഷാശ്രു പൊഴിച്ചാണ് രാഷ്ടപിതാവ് മഹാത്മജി അന്നു രാത്രി സമാധാനത്തോടെ ഉറങ്ങിയത്.
റെജി ജോസഫ്