മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഇന്നു മികച്ച പരിഗണന ലഭിക്കുന്നുണ്ട്. നമ്മുടെ സിനിമ എല്ലാവരും ശ്രദ്ധിക്കുന്ന വിധം വളർന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്നത് അനുഗ്രഹമായി കാണുന്നു: അപർണ ബാലമുരളി
പൊള്ളാച്ചിയിൽ ഇനി ഉത്തരം എന്ന മലയാള ചിത്രത്തിൽ അപർണ ബാലമുരളി അഭിനയിക്കുന്നതിനിടയിലാണ് സന്തോഷത്തോടെ, അതിലേറെ ആവേശത്തോടെ ലൊക്കേഷനിൽ ആ വാർത്ത പരന്നത്.
തമിഴ് ചിത്രം സൂരാരൈപൊട്രിൽ അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അപർണ ബാലമുരളിക്ക് എന്നത്. ഇത് അപർണയേയും സഹപ്രവർത്തകരേയും ഒരുപോലെ ആവേശഭരിതരാക്കി. ദേശീയ പുരസ്കാരത്തിന്റെ ആഹ്ലാദം ലോക്കേഷനിൽ സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പങ്കിട്ടു.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ നായികയായി മാത്രമല്ല, പിന്നണി ഗായികയായിട്ടുമാണ് അപർണ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ അപർണ ’മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്’ എന്ന ഗാനത്തിലൂടെ ഗായികയായും ശ്രദ്ധ നേടി. പുതിയ നേട്ടങ്ങളെക്കുറിച്ചും സിനിമാവിശേഷങ്ങളും അപർണ പങ്കുവെയ്ക്കുന്നു...
പുരസ്കാര നേട്ടങ്ങൾ
ദേശീയ പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. അതിനു അവസരം ഒരുക്കി തന്ന സൂരാരൈപൊട്ര് ചിത്രത്തിലെ എല്ലാ സഹപ്രവർത്തകരോടും പ്രേക്ഷകരോടും നന്ദി അറിയിക്കുന്നു. ബൊമ്മി എന്ന കഥാപാത്രം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഒരു വർഷത്തെ കഷ്ടപ്പാടിനുള്ള ഫലമാണ് ഇപ്പോഴത്തെ അംഗീകാരം.
പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഏൽപിച്ച കഥാപാത്രത്തിനായി പരമാവധി മനസ് അർപ്പിച്ച് അഭിനയിക്കുക എന്നതായിരുന്നു ലക്ഷ്യം. സംവിധായിക സുധ കൊങ്കര പ്രസാദ് അർപ്പിച്ച വിശ്വാസവും പ്രതീക്ഷയുമാണ് ബൊമ്മി. അതിനോട് ആത്മാർത്ഥമായി നീതി പുലർത്തുന്നതിനായിരുന്നു പരിഗണന.
സൂര്യയുടെ നായിക
ഓഡിഷൻ വഴിയാണ് സൂരാരൈപൊട്ര് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയത്. പാവാടയും ബ്ലൗസും ധരിച്ചു വരാനാണ് എന്നോട് ഡയറക്്ടർ പറഞ്ഞത്. ആദ്യത്തെ ഓഡിഷൻ കഴിഞ്ഞപ്പോൾ തന്നെ അവർക്കെന്നെ ഇഷ്ടമായി.
ബൊമ്മിയെ പഠിക്കാനും കഥാപാത്രമായി മാറാനും ഒരു വർഷത്തെ സമയം തന്നു. പലതവണ തിരക്കഥ വായിപ്പിച്ചു. അഭിനയ ശിൽപശാലയുമുണ്ടായിരുന്നു. തമിഴ് കുറെയൊക്കെ അറിയാമെങ്കിലും മധുരയിൽ പ്രചാരത്തിലുള്ള തമിഴാണ് ചിത്രത്തിലേക്കു വേണ്ടത്. ഭാഷ പഠിച്ചെടുക്കുന്നത് സാഹസമായിരുന്നു. ഭാഷാശൈലി പഠിപ്പിക്കാൻ ആളുകളുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനു മുന്പേ ഞാൻ മധുരയിൽ പോയി കുറച്ചു സമയം അവിടെ ചെലവഴിച്ചതും ഗുണകരമായി.
ബൊമ്മിയെക്കുറിച്ച്
എന്റെ സ്വഭാവവുമായി സാമ്യമുള്ള ആളല്ല ബൊമ്മി. പക്ഷേ, അവിടെ ബൊമ്മി എന്ന കഥാപാത്രവുമായി സാമ്യമുള്ള സ്ത്രീയെ ഞാൻ പരിചയപ്പെട്ടു. ചിത്രീകരണ സമയത്തും ഡബ്ബിംഗ് വേളയിലും അവർ എന്നോടൊപ്പമുണ്ടായിരുന്നു.കഥാപാത്രത്തെക്കുറിച്ച് ഡയറക്ടർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഒരു സാധാരണക്കാരി പെണ്കുട്ടിയല്ല ബൊമ്മി. കഥാപാത്രമാകാൻ ഒരു വർഷം തന്നെങ്കിലും ഷൂട്ട് 50 ദിവസം കൊണ്ടു തീർത്തു.
മലയാളത്തിലെ പ്രതീക്ഷ
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഇന്നു മികച്ച പരിഗണന ലഭിക്കുന്നുണ്ട്. നമ്മുടെ സിനിമ എല്ലാവരും ശ്രദ്ധിക്കുന്ന വിധം വളർന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്നത് അനുഗ്രഹമായി കാണുന്നു. സുന്ദരി ഗാർഡൻസ്, പത്മിനി, തങ്കം, ഇനി ഉത്തരം, കാപ്പ, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾ മലയാളത്തിൽ ഒരുങ്ങുന്നുണ്ട്.
തൃശൂർ പാട്ടുരായ്ക്കൽ കൃഷ്ണകടാക്ഷം വീട്ടിൽ ദേശീയ പുരസ്കാരമെത്തിച്ച അപർണ ബാലമുരളി ഗായകരായ ബാലമുരളിയുടെയും ശോഭയുടെയും മകളാണ്. ചെറുപ്പം മുതൽ നൃത്തവും സംഗീതവും അഭ്യസിച്ച അപർണയുടെ നാലാം ക്ലാസ് വരെ പഠനം ഖത്തറിലായിരുന്നു.
പിന്നീട് തൃശൂർ ദേവമാതാ സ്കൂളിലായി. ആറാം ക്ലാസിൽ പഠിക്കുന്പോഴാണ് അരവിന്ദൻ നെല്ലുവായ്, ടി.ജി. രവിയെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത ഇന്നലെയെത്തേടി എന്ന ഹ്രസ്വ ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അപർണയുടെ മുന്നേറ്റം സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയായിരുന്നു. അത് പുരസ്കാര നേട്ടത്തോടെ പത്തരമാറ്റാകുന്നു.
എ.എസ്. ദിനേശ്
തമിഴിൽ തിളങ്ങി, മലയാളത്തിന് അഭിമാനം
02:06 AM Aug 07, 2022 | Deepika.com