മഹാത്മാ ഗാന്ധിയെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും തന്റെ മാനസഗുരുവായി അദ്ദേഹം കരുതിപ്പോന്നു. ഇന്ത്യയേയും ഇന്ത്യക്കാരേയും കുറിച്ച് അറുപതോളം ലേഖനങ്ങളും കവിതകളും കത്തുകളും ഗവേഷണ പ്രബന്ധങ്ങളും ഹോ ചി മിൻ രചിച്ചിട്ടുണ്ട്. ജവഹർ ലാൽ നെഹ്റുവുമായും അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്നു.
1958 ഫെബ്രുവരിയിലെ തണുപ്പുള്ള ഒരു സന്ധ്യാനേരം. ഡൽഹിയിൽ മഞ്ഞുകാലം മാഞ്ഞുപോകാൻ തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്ന സമയം. സ്വതന്ത്ര വിയറ്റ്നാമിന്റെ ആദ്യ പ്രസിഡന്റായ ഹോ ചി മിന് പ്രധാനമന്ത്രി ജഹവർലാൽ നെഹ്റുവിന്റെ വസതിയിൽ അത്താഴ വിരുന്നൊരുക്കിയിരിക്കുകയാണ്. മുൻപും പലതവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെങ്കിലും രാജ്യത്തലവൻ എന്ന നിലയിൽ ഹോ ചി മിൻ നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു.
പ്രോട്ടോക്കോളിന്റെ കർശന മാനദണ്ഡങ്ങളോ അതീവ സുരക്ഷയോ ഇല്ലാത്ത കാലം. ക്ഷണിക്കപ്പെട്ട അതിഥികൾക്കിടയിൽ നിന്ന് ഒരാൾ എഴുത്തുകാരി അമൃതാ പ്രീതത്തെ അരികിലേക്ക് വിളിച്ച് ഹോ ചി മിനു പരിചയപ്പെടുത്തിക്കൊടുത്തു. വിഭജനകാലത്ത് ഡൽഹിയിൽ എത്തിയിട്ട് പഞ്ചാബിന്റെ പശ്ചാത്തലത്തിൽ നിരവധി കഥകളും കവിതകളും നോവലുകളും എഴുതിയിട്ടുള്ള അമൃതാ പ്രീതം അന്ന് ഓൾ ഇന്ത്യാ റേഡിയോയിൽ ജോലി ചെയ്യുകയായിരുന്നു.
ഒരു കവയത്രിയെന്ന നിലയിൽ അവരെ പരിചയപ്പെടുത്തിയതും ഹോ ചി മിൻ നടന്നുവന്ന് അമൃതാ പ്രീതത്തിന്റെ മൂർധാവിൽ ചുംബിച്ചു പറഞ്ഞു: ’’നമ്മൾ ഇരുവരും പോരാളികളാണ്. നമ്മളീ ലോകത്തെ തെറ്റുകൾക്കെതിരേ പോരാടുന്നു. ഞാൻ വാളെടുത്തു പൊരുതുന്പോൾ നിങ്ങളത് പേന കൊണ്ടു ചെയ്യുന്നു.’’
ജീവിതത്തിൽ അത്യഗാധ സൗഹൃദങ്ങളുടെ ഉൗഷ്മള ധാരാളിത്തമുള്ള അമൃതാ പ്രീതത്തിന് അതുവരെ അനുവഭപ്പെട്ടിട്ടില്ലാത്തവിധം അന്പരപ്പു സമ്മാനിച്ച പുതിയൊരു കൂട്ടുകെട്ടിന് തുടക്കമായിരുന്നു അത്. ഹോ ചി മിന്റെ വിവേകവും വ്യക്തിത്വവും അവരെ ആഴത്തിൽ സ്വാധീനിച്ചു.
അതിന്റെ അതിപ്രസരം എന്ന നിലയിൽ 1958 മേയ് 26ന് വിയറ്റ്നാമിലെ നാൻ-ഡാൻ എന്ന പത്രത്തിൽ ഹോ ചി മിനെയും വിയറ്റ്നാമിനെയും കുറിച്ചുള്ള അമൃതയുടെ കവിതയുടെ പരിഭാഷ അച്ചടിച്ചുവന്നു. രാജയോഗി എന്നാണവർ കവിതയിൽ ഹോ ചി മിനെ അടയാളപ്പെടുത്തിയിരിക്കുന്നത്.
ആരാണീ രാജാവ്, ആരാണീ താപസൻ
ജീവിതത്തിൽ നിന്ന് മുള്ളുകളെ നീക്കം ചെയ്യുന്നവൻ,
എന്റെ ചരിത്രത്തിന്റെ കണ്ണുകളിൽ നിന്ന്
ആരാണ് കണ്ണീർ തുടച്ചു നീക്കിയതെന്ന്
വിയറ്റ്നാമിന്റെ മണ്ണിൽ നിന്ന്
ഇന്നൊരു കാറ്റ് വന്നെന്നോടു ചോദിക്കുന്നു...
ഈ കവിതയെഴുതുന്പോൾ ഹോ ചി മിൻ തന്റെ വാക്കുകൾ എന്നെങ്കിലും വായിച്ചേക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. മൂന്നു വർഷം കഴിഞ്ഞ് 1961 മാർച്ച് ഒന്നിന് അവർക്ക് ഒരു ടെലിഗ്രാം ലഭിച്ചു.
വിയറ്റ്നാം പ്രസിഡന്റ് ഹോ ചി മിൻ നേരിട്ടയച്ച സന്ദേശം. ഉൗഷ്മളമായ സ്നേഹാന്വേഷണങ്ങളും ഹൃദ്യമായ ആശംസകളും എന്നു മാത്രം കുറിച്ചിരുന്ന ആ ടെലിഗ്രാം ഹോ ചി മിൻ തന്റെ കവിത വായിച്ചിട്ടു തന്നെ അയച്ചതെന്ന് അമൃതയ്ക്ക് ഉറപ്പായിരുന്നു. സ്നേഹസ്മരണയ്ക്കെന്നോണം അമൃതാ പ്രീതം തന്റെ ആഷ്മ എന്ന പുസ്തകം ഹോ ചി മിനാണ് സമർപ്പിച്ചിരിക്കുന്നത്.
ഈ കവിതയെക്കുറിച്ച് 1998ൽ എഴുതിയ ഒരു ലേഖനത്തിൽ അമൃതാ പ്രീതം ഇങ്ങനെ ഓർമിക്കുന്നു. “ എന്റെ മനസ്സിന്റെ കണ്ണുകളിൽ ആ മനുഷ്യന്റെ മുഖം പതിഞ്ഞിരുന്നു. ഈ കവിത എഴുതുന്പോൾതന്നെ എന്നെങ്കിലും ഒരിക്കൽ അദ്ദേഹം ഇതു വായിച്ചേക്കുമെന്ന് എനിക്കു തോന്നിയിരുന്നു.’’ആ തോന്നൽ പിന്നീട് സത്യമായി മാറുകയായിരുന്നു.
തന്റെ രാജ്യത്ത് ഇറങ്ങുന്ന എല്ലാ പത്രങ്ങളുടേയും എല്ലാ പേജുകളും ഒന്നിടവിടാതെ വായിക്കുന്ന ഹോ ചി മിന്റെ കണ്ണിലും മനസ്സിലും അമൃതയുടെ മനസ്സിൽ നിന്നൊഴുകിയ കവിത പതിയുകതന്നെ ചെയ്തു.
കാച്ചാ ആംഗൻ എന്ന പുസ്തകത്തിൽ ഹോ ചി മിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അമൃതാ പ്രീതം വിവരിക്കുന്നുണ്ട്. “ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ സംഭ്രമിപ്പിച്ചു കളഞ്ഞു. ജീവിതത്തെ ഒരു കവിതയായി കാണുകയും വാളെടുത്തു പോരാടുവാൻ നിർബന്ധിതനായിത്തീരുകയും ചെയ്ത പോരാളിയുടെ മുഖത്തേക്ക് നോക്കുന്നതു പോലെയാണെനിക്കു തോന്നിയത്. ആ സാത്വികഭാവം എന്റെ കവിതയിലെ മാത്രം സത്യമല്ലെന്നും വിയറ്റ്നാമിന്റെതന്നെ ചരിത്ര സത്യമാണെന്നും പിന്നീട് എനിക്ക് തിരിച്ചറിയാനായി.”
ഹോ ചി മിനെക്കുറിച്ചുള്ള ഓർമകളിൽ മറ്റൊരു വിശിഷ്ടവിശേഷം കൂടി അമൃത പങ്കുവച്ചിട്ടുണ്ട്. വിയ്റ്റ്നാം പ്രസിഡന്റ് ആയിരിക്കുന്പോഴും തന്റെ താമസ സ്ഥലത്ത് ഹോ ചി മിന് സ്വന്തമായുണ്ടായിരുന്നത് ഒരു ടൈപ്പ് റൈറ്ററും രണ്ടു ജോഡി വസ്ത്രങ്ങളും മാത്രമായിരുന്നു.
ഒന്ന് അലക്കുന്പോൾ ഒന്നുടുക്കാൻ എന്നതായിരുന്നു വസ്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. തന്റെ രാജ്യത്ത് എല്ലാ ജനങ്ങൾക്കും രണ്ടു ജോഡി വസ്ത്രങ്ങൾ ഉണ്ടാകുന്ന കാലത്തോളും തനിക്കും ഉടുക്കാൻ അതിലധികമൊന്നും വേണ്ടതില്ലെന്ന നിലപാട് തന്നെയായിരുന്നു ഹോചിമിനും പുലർത്തിയിരുന്നത്.
നിന്റെ ചെറിയ ജീവിതം ഒരു റവന്യൂ സ്റ്റാന്പിന് പിന്നിലെഴുതാനുള്ളതല്ലേ ഉള്ളൂ എന്ന ഖുശ്വന്ത് സിംഗിന്റെ സ്നേഹം കലർന്ന പരിഹാസത്തെ ഓർമയിൽ ഒരുപാട് കാലം എടുത്തു വച്ചിട്ട് തന്റെ ആത്മകഥയ്ക്ക് റവന്യൂ സ്റ്റാന്പ് (രസീതി ടിക്കറ്റ് എന്ന പ്രയോഗത്തെ റവന്യൂ സ്റ്റാന്പ് എന്ന് മൊഴി മാറ്റിയത് പരിഭാഷകനായ കൃഷ്ണ ഗോരോവാരയാണ്) എന്ന് പേരിട്ട അമൃതാ പ്രീതം എന്നും വേറിട്ട ശബ്ദമായിരുന്നു.
അവരുടെ ഓർമകളിൽ നിന്ന് ലോകം വിപ്ലവകാരിയെന്ന് വാഴ്ത്തിയ ഹോ ചി മിനെ ഒരു താപസനായി വായിച്ചെടുക്കുക എന്നാൽ അതു വേറിട്ടൊരനുഭവം തന്നെയാണ്.
അമൃതാ പ്രീതത്തോട് മാത്രമല്ല, ഇന്ത്യയോട് എന്നും അടുത്ത ബന്ധം പുലർത്തിയിരുന്നു ഹോ ചി മിൻ. മൂന്നു തവണ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഹോ ചി മിൻ മാർഗ് എന്ന പേരിൽ ഒരു പ്രധാന റോഡ് തന്നെയുണ്ട് ഡൽഹിയിൽ.
ഏറ്റവും ഒടുവിലായി കൗടില്യ മാർഗിലെ പാർക്കിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹോ ചി മിന്റെ ഒരു അർധകായ പ്രതിമകൂടി അനാച്ഛാദനം ചെയ്തിട്ടുണ്ട്. കൂടാതെ കോൽക്കത്തയിലും ഹോ ചി മിന് ഒരു പ്രതിമയും സ്മാരകവുമുണ്ട്.
മഹാത്മാ ഗാന്ധിയെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും തന്റെ മാനസഗുരുവായി അദ്ദേഹം കരുതിപ്പോന്നു. ഇന്ത്യയേയും ഇന്ത്യക്കാരേയും കുറിച്ച് അറുപതോളം ലേഖനങ്ങളും കവിതകളും കത്തുകളും ഗവേഷണ പ്രബന്ധങ്ങളും ഹോ ചി മിൻ രചിച്ചിട്ടുണ്ട്. ജവഹർ ലാൽ നെഹ്റുവുമായും അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്നു.
സെബി മാത്യു
അമൃതയുടെ പ്രിയങ്കരനായ ഹോ ചി മിൻ
01:35 AM Aug 07, 2022 | Deepika.com