തിരക്കഥ വായിച്ചതിനുശേഷം സംവിധായകനോട് സംസാരിക്കുന്പോൾ നമ്മുടെ മനസിൽ ഓരോ സീനിന്റെയും വിഷ്വൽ പ്ലാൻ ചെയ്യും. വിഷ്വലി ട്രീറ്റ് ചെയ്യാവുന്ന അഭിപ്രായങ്ങൾ തിരിച്ചും പറയാറുമുണ്ട്. തിരക്കഥയിൽ നിന്നുകൊണ്ട് സിനിമയെ ഉള്ളിൽ കണ്ടുതുടങ്ങുകയാണ്
കരിയറിന്റെ തുടക്കം മികച്ചതായതിന്റെ ആഹ്ലാദത്തിലാണ് ഛായാഗ്രാഹകൻ നിഖിൽ എസ്. പ്രവീണ്. നോണ് ഫീച്ചർ സിനിമാവിഭാഗത്തിൽ ഡോക്യുമെന്ററി ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശിയ പുരസ്കാരനേട്ടമാണ് ഇപ്പോൾ തേടി വന്നിരിക്കുന്നത്.
ആദ്യ സിനിമയിൽ തന്നെ മികച്ച ദേശിയ പുരസ്കാരം നേടിയ യുവ ഛായാഗ്രാഹകന്റെ രണ്ടാം ദേശിയ പുരസ്കാരമാണിത്. സിനിമാ ബന്ധങ്ങൾ ഒന്നുമില്ലാത്ത ചുറ്റുപാടിൽനിന്നും പ്രതിഭകൊണ്ടു മാത്രം സിനിമയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറിവന്ന നിഖിൽ ഇന്നു മലയാളത്തിൽ തിരക്കേറിയ കാമറാമാനാണ്. നിഖിലിന്റെ വിശേഷങ്ങളിലേക്ക്...
ശബ്ദിക്കുന്ന കലപ്പ
സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ എന്ന ചെറുകഥയ്ക്കു അതേ പേരിൽ സംവിധായകൻ ജയരാജ് ചലച്ചിത്ര ഭാഷ്യമൊരുക്കുകയായിരുന്നു. ആ ചിത്രമുണ്ടാകാൻ കാരണം മന്ത്രി വി.എൻ. വാസവനാണ്.
പൊൻകുന്നത്ത് ജയരാജിനു നൽകിയ സ്വീകരണ യോഗത്തിൽ പൊൻകുന്നം വർക്കിയുടെ ഏതെങ്കിലും കഥ സിനിമയാക്കണമെന്നും ശബ്ദിക്കുന്ന കലപ്പയാണെങ്കിൽ നല്ലതെന്നും മന്ത്രി ആവശ്യപ്പെട്ടു.
അങ്ങനെയാണ് അതു സിനിമയാക്കുന്നതിനായി ഞങ്ങൾ വീണ്ടും ഒന്നിക്കുന്നത്. ഒരു കാളയുടേയും അതിന്റെ യജമാനന്റെയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കുമളി, കന്പം, തേനി എന്നിവിടങ്ങളിൽ ചിത്രീകരണം നടത്തി.
നേട്ടങ്ങൾ ഉത്തരവാദിത്വം
എന്റെ ആദ്യത്തെ ഫീച്ചർ സിനിമ ഭയാനകമാണ്. അതിനു അവാർഡുകൾ കിട്ടിയപ്പോൾ ജീവിതത്തിൽ തന്നെ മാറ്റം സംഭവിക്കുകയായിരുന്നു. വർക്കിൽ കുറച്ചുകൂടി സീരിയസായും നല്ല വിഷയങ്ങൾ തെരഞ്ഞെടുക്കാനും അവസരം ലഭിച്ചു. മികച്ച സിനിമകൾ തേടിവരാൻ പുരസ്കാരങ്ങൾ മേൽവിലാസം നൽകുന്നു. അതൊരു ഉത്തരവാദിത്വമാണ്. ഓരോ പ്രോജക്ടും ശ്രദ്ധയോടെയാണ് തെരഞ്ഞെടുക്കുന്നത്.
സിനിമയിലേക്കുള്ള തുടക്കം
കോട്ടയമാണ് സ്വദേശം. പ്ലസ് ടു പഠനത്തിനു ശേഷമാണ് സിനിമാറ്റോഗ്രഫി സീരിയസായി കാണുന്നത്. കാമറ എന്നും പാഷനായിരുന്നു. ചെറുപ്പത്തിലുണ്ടായിരുന്ന വരകളിലൂടെയാകാം ദൃശ്യകലയോട് താൽപര്യം തോന്നിയിരുന്നു.
അങ്ങനെയാണ് സിനിമയും മനസിലുണ്ടാകുന്നത്. കൊച്ചിൻ മീഡിയ സ്കൂളിൽനിന്നു സിനിമാറ്റോഗ്രഫിയിൽ ഡിപ്ലോമ ചെയ്താണ് തുടക്കം.
പിന്നീട് ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകളൊക്കെ ചെയ്തു. പ്രദീപ് നായർ ഒരുക്കി പുരസ്കാരങ്ങൾ നേടിയ കുട്ടനാട് ഒരു അപൂർവ മരുതതിന എന്ന ഡോക്യുമെന്ററിയാണ് ആദ്യം ചെയ്യുന്നത്.
അതിനുശേഷം അദ്ദേഹത്തിന്റെ തന്നെ കൊടേഷ്യൻ എന്ന സെഗ്മെന്റ് ആന്തോളജി ചിത്രം ക്രോസ്റോഡിൽ ചെയ്തു. അതിന്റെ കഥ സംവിധായകൻ ജയരാജിന്റേതായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും ഭയാനകത്തിൽ വർക്കു ചെയ്യാനുള്ള അവസരം കിട്ടുന്നതും.
രാജ് യൂണിവേഴ്സിറ്റി
ഭയാനകത്തിനു മുന്പ് ജയരാജിന്റെ റീ ബർത്ത് എന്ന ഡോക്യുമെന്ററിയും കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള പ്രകൃതി എന്ന ഷോർട് ഫിലിം ചെയ്തിരുന്നു. ഞാൻ ജനിച്ച വർഷം ആദ്യത്തെ സിനിമ ചെയ്ത വ്യക്തിയാണ് സംവിധായകൻ ജയരാജ്.
അത്ര അനുഭവ ജ്ഞാനമുണ്ട് അദ്ദേഹത്തിന്. ഷൂട്ടിന്റെ സമയത്ത് എനിക്കു വളരെ സപ്പോർട്ടാണ് അദ്ദേഹം. പിന്നീട് രൗദ്രം 2018, ശബ്ദിക്കുന്ന കലപ്പ എന്നിവയിൽ ഒന്നിച്ച് വർക്ക് ചെയ്തു. ഇപ്പോൾ രണ്ടാം ദേശിയ പുരസ്കാരവും അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ ലഭിച്ചു.
നെറ്റ്ഫ്ളിക്സിനുവേണ്ടി എം.ടി. വാസുദേവൻനായരുടെ തിരക്കഥയിൽ ഒരുക്കുന്ന ആന്തോളജി ചിത്രത്തിൽ സ്വർഗം തുറക്കുന്ന സമയം എന്ന സെഗ്മെന്റിലൂടെ വീണ്ടും ജയരാജുമായി ഒന്നിക്കാനായി. അദ്ദേഹം ഒരു യൂണിവേഴ്സിറ്റിയാണ്. അവിടെ നിന്നും ഏറെ പഠിക്കാനായി.
ഛായാഗ്രാഹകനാകുന്പോൾ
തിരക്കഥ വായിച്ചതിനുശേഷം സംവിധായകനോട് സംസാരിക്കുന്പോൾ നമ്മുടെ മനസിൽ ഓരോ സീനിന്റെയും വിഷ്വൽ പ്ലാൻ ചെയ്യും. വിഷ്വലി ട്രീറ്റ് ചെയ്യാവുന്ന അഭിപ്രായങ്ങൾ തിരിച്ചും പറയാറുമുണ്ട്. തിരക്കഥയിൽ നിന്നുകൊണ്ട് സിനിമയെ ഉള്ളിൽ കണ്ടുതുടങ്ങുകയാണ്.
ഒരു ഷോട്ട് പ്ലാൻ ചെയ്യുന്പോൾ അതു മുന്പിലത്തെ ഷോട്ടുമായി എങ്ങനെ ഉപയോഗിക്കാൻ പറ്റുമെന്നും ഷോട്ടുകളുടെ ഡിവിഷനും പ്ലാൻ ചെയ്ത് സീനിനെ ഡിവൈഡ് ചെയ്യും.
സീനിന്റെ ദൈർഘ്യം, ആംഗിൾ ഇതൊക്കെ മനസിൽ കണ്ട് ചിത്രീകരിക്കുന്ന ഛായാഗ്രാഹകന്റെ മനസിലും എഡിറ്റിംഗ് ഐഡിയ വേണം.
ഇപ്പോൾ മൊബൈൽ ഫോണിൽവരെ സിനിമ ഒരുക്കാൻ പറ്റുന്ന കാലമാണ്. അത്രമാത്രം സാങ്കേതികവിദ്യ വളർന്നിരിക്കുന്നു. അതിനെ ഉപയോഗപ്രദമാക്കാൻ പുതിയ തലമുറയ്ക്കു സാധിച്ചിട്ടുണ്ട്. ആർക്കും കൈകാര്യം ചെയ്യാവുന്ന നിലയിൽ സിനിമ ജനകീയമായിരിക്കുകയാണ്. അതു നല്ലൊരു മാറ്റമായാണ് ഞാൻ കാണുന്നത്.
സിനിമാ യാത്രകൾ
ഭയാനകത്തിനു ശേഷം ജോഷി മാത്യു സംവിധാനം ചെയ്ത അങ്ങു ദൂരെ ഒരു ദേശത്ത്, വിശ്വവിഖ്യാതമായ ജനാല, തെളിവ്, നിഥിൻ രഞ്ജി പണിക്കരുടെ കാവൽ, സഞ്ജു വി. സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിലാണ് ഇപ്പോൾ വർക്കു ചെയ്തത്.
പുരസ്കാരങ്ങൾ ഉത്തരവാദിത്വമാണ്
01:33 AM Jul 31, 2022 | Deepika.com