എല്ലാവരുടെയും ജീവിതങ്ങൾക്ക് നിയതമായ ലക്ഷ്യവും ധർമവുമുണ്ട്. ദൈവികമായ ദൗത്യം ഓരോ വ്യക്തിയിലും നിക്ഷിപ്തവുമാണ്. അച്ഛനും അമ്മയ്ക്കും മകനും മകൾക്കും സഹോദരനും സഹോദരിക്കുമൊക്കെ സാഹചര്യമനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ. വ്യവസ്ഥിതിക്കും സമൂഹത്തിനും ഇത് ബാധകമാണ്. ഇവ വീഴ്ചകളില്ലാതെ പാലിക്കുന്നവരിൽ മാത്രമേ പ്രത്യാശയും സന്തോഷവും കടന്നുവരൂ.
കൽക്കട്ടയിലെ മദർ ഹൗസിൽ മദർ തെരേസ അൻപതു വർഷത്തോളം പുണ്യം പ്രസരിപ്പിച്ച ജീവിതം നയിച്ചത് ചെറിയൊരു മുറിയിലാണ്. ചെറിയൊരു കട്ടിലും പഴകിയ തടിമേശയും തടിബഞ്ചും ചാരില്ലാത്ത കസേരയും. പഴക്കം ചെന്ന ടിൻപാത്രത്തിൽ രണ്ടു പേനകളും ഒരു പെൻസിലും.
പലരാൽ ഉപേക്ഷിക്കപ്പെട്ട സാമഗ്രികളുമായി പരിമിതികളുടെ ചെറിയ മുറിയിൽ സന്തോഷത്തിലും സംതൃപ്തിയിലും ജീവിച്ച് വിശുദ്ധി പ്രാപിക്കാമെന്ന് മദർ തെരേസ കാട്ടിത്തന്നു. നൊബേൽ സമ്മാനത്തിനും ഭാരതരത്നത്തിനും അർഹയായ ലോകാരാധ്യയുടെ ഓഫീസും കിടപ്പുമുറിയും ഈ ചെറിയ മുറിയായിരുന്നു.
മദർ ഹൗസിലെ അടുക്കളച്ചൂളയുടെ നേരേ മുകളിൽ ഫാൻപോലുമില്ലാതെ 18 മണിക്കൂർ കർമനിരതയായിരുന്ന മദർ ഓർമിപ്പിക്കുന്നു, സന്തോഷവും സംതൃപ്തിയും സമാധാനവും ഓരോ വ്യക്തിയും സ്വയം നേടിയെടുക്കുന്നതാണെന്ന്.
അത്യാർത്തിയിലും ആസക്തിയിലും മുഴുകി ജീവിക്കുന്ന പലരുടെയും മനസിൽ സമാധാനവും സംതൃപ്തിയുമില്ലെന്നതാണ് സത്യം. പണവും പ്രതാപവും പദവിയുമുണ്ടെങ്കിലും ചിലർ അസ്വസ്ഥരാണ്.
ചെറിയ വീട്ടിൽ സുഖമായി ഉറങ്ങുന്നവരെയും ബംഗ്ളാവിൽ ഉറക്കമില്ലാതെ കഴിയുന്നവരെയും നമുക്കു കാണാനാകും. നീതിരഹിതമായി ധനസന്പാദനം നടത്തുകയും സുഖലോലുപതയിൽ മുഴുകയും ചെയ്യുന്നവരേറെയും അവരിലേക്ക് ഉൾവലിഞ്ഞ് ചുറ്റുപാടുകളിലുള്ളവരെ മറക്കുകയാണ് പതിവ്.
എല്ലാവരുടെയും ജീവിതങ്ങൾക്ക് നിയതമായ ലക്ഷ്യവും ധർമവുമുണ്ട്. ദൈവികമായ ദൗത്യം ഓരോ വ്യക്തിയിലും നിക്ഷിപ്തവുമാണ്. അച്ഛനും അമ്മയ്ക്കും മകനും മകൾക്കും സഹോദരനും സഹോദരിക്കുമൊക്കെ സാഹചര്യമനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ. വ്യവസ്ഥിതിക്കും സമൂഹത്തിനും ഇത് ബാധകമാണ്. ഇവ വീഴ്ചകളില്ലാതെ പാലിക്കുന്നവരിൽ മാത്രമേ പ്രത്യാശയും സന്തോഷവും കടന്നുവരൂ.
വെട്ടിപ്പിടിക്കാൻ ആർത്തി പൂണ്ടവർ പലരുണ്ടാവും. പക്ഷേ ആസ്തിയും സ്വത്തുമൊക്കെ നോക്കിനിൽക്കെ നിലംപൊത്തുന്ന അനുഭവങ്ങൾ ഏറെയാണ്. ഉന്നതപദവി വഹിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി അതിസന്പന്നനായി.
മക്കളെ ഉന്നത നിലയിൽ വിദേശങ്ങളിലെത്തിച്ചു. വാർധക്യമെത്തിയപ്പോൾ മക്കളൊരാളും സംരക്ഷിക്കാനില്ലാതെ അഗതിമന്ദിരത്തിൽ അനാഥനെപ്പോലെ വ്യഥകളുമായി സ്വയംപഴിക്കുന്ന ദൈന്യത. അതേസമയം ചെയ്യുന്ന ഓരോ നൻമകൾക്കും കൃപകൾക്കും തലമുറകളിലൂടെ ദൈവം അനുഗ്രഹം ചൊരിയുമെന്നതിൽ സംശയം വേണ്ട.
ഏക്കർ കണക്കിന് കപ്പ നടാറുള്ള ഒരു കർഷകൻ. വിളവെടുപ്പുകാലത്ത് അയൽവാസികളായ പാവപ്പെട്ടവർക്ക് ഒരു നേരം ഭക്ഷിക്കാനുള്ള കപ്പ ദാനം ചെയ്യാതെ അപ്പാടെ വിറ്റു പണമുണ്ടാക്കിപ്പോന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളിലും ഇദ്ദേഹം നട്ടു വളർത്തി വിൽക്കാൻ പാകമാക്കിയപ്പോൾ കപ്പ പ്രളയത്തിൽ നശിച്ചുപോയി. മുൻകാലങ്ങളിലുണ്ടാക്കിയ ലാഭം പ്രകൃതിയുടെ തിരിച്ചടിയിൽ നഷ്ടമായി.
ആയിരിക്കുന്ന സാഹചര്യങ്ങളിലും ലഭ്യമായ അവസരങ്ങളിലും ദൈവത്തെ സ്തുതിച്ചും മറ്റുള്ളവരെ സഹായിച്ചും ദ്രോഹിച്ചവരോടു ക്ഷമിച്ചും ജീവിക്കുന്പോഴാണ് സംതൃപ്തിയും സമാധാനവും ലഭിക്കുക.
മദർ തെരേസയുടെ സന്യാസിനീ സമൂഹത്തിന് ധരിക്കാൻ രണ്ടു ജോഡി വസ്ത്രങ്ങളേയുള്ളൂ. അതിൽ തൃപ്തരായി അവർ രാപകൽ ശുശ്രൂഷ ചെയ്യുന്നു. പെട്ടിനിറയെ ആടയാഭരണങ്ങൾ അടുക്കിവച്ചിട്ടും ഭ്രമം പോരാത്തവർ പലരാണ്. ഭൗതിക ആഡംഭരങ്ങളും സുഖസൗകര്യങ്ങളും മാത്രമല്ല ആത്മീയമായ കൃപയും ദൈവാശ്രയത്വവും പരോപകാരവുമാണ് സംതൃപ്തിയുടെയും സമാധാനത്തിന്റെയും അടിസ്ഥാനം.
പി.യു. തോമസ്, നവജീവൻ
വിശുദ്ധ മദർ തെരേസയുടെ ലാളിത്യം
01:05 AM Jul 31, 2022 | Deepika.com