ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സന്താപത്തിലും ഒരുപോലെ ദൈവത്തെ നന്ദിപൂർവം സ്തുതിക്കുക എന്നതാണ്. അതിനുള്ള അനുഗ്രഹം ദൈവം നമുക്കു പ്രദാനംചെയ്യട്ടെ
ധനികനായ ഒരു മനുഷ്യൻ രാവിലെ തന്റെ ഓഫീസിലേക്കു പോവുകയായിരുന്നു. യാത്രയ്ക്കിടയിൽ കാറിന്റെ എൻജിന് എന്തോ തകരാറു സംഭവിച്ചു. ഡ്രൈവർ എത്ര ശ്രമിച്ചിട്ടും കാർ വീണ്ടും സ്റ്റാർട്ടാക്കാൻ സാധിച്ചില്ല.
ധനികന് എത്രയും വേഗം ഓഫീസിലെത്തേണ്ടിയിരുന്നതുകൊണ്ട് അതുവഴിവന്ന ഒരു സൈക്കിൾ റിക്ഷയിൽ അയാൾ കയറി. അപ്പോൾ റിക്ഷക്കാരൻ എന്തോ മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു. സ്ഥലത്തേക്കുള്ള ചാർജ് എത്രയെന്നു ചോദിച്ചപ്പോൾ ഒരു ചെറിയ തുക മാത്രമേ റിക്ഷാക്കാരൻ പറഞ്ഞുള്ളൂ.
വളരെ ചെറിയ തുക മാത്രം സന്പാദിക്കുന്ന റിക്ഷക്കാരന് എങ്ങനെ ഇത്ര സന്തോഷത്തിലായിരിക്കാൻ സാധിക്കും? ധനികൻ സ്വയം ചോദിച്ചു. സന്തോഷസൂചകമായുള്ള അയാളുടെ മൂളിപ്പാട്ട് ധനികനെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. തൻമൂലം റിക്ഷക്കാരന്റെ സന്തോഷത്തിന്റെ രഹസ്യം കണ്ടുപിടിക്കാൻ ധനികൻ തീരുമാനിച്ചു.
അവർ ലക്ഷ്യസ്ഥലത്തെത്തിയപ്പോൾ ധനികൻ അയാളെ തന്റെ മണിമാളികയിലേക്കു ഡിന്നറിനു ക്ഷണിച്ചു. റിക്ഷക്കാരൻ ആ ക്ഷണം സന്തോഷപൂർവം സ്വീകരിച്ചു. ധനികന്റെ വീടിന്റെ അഡ്രസും വാങ്ങി മൂളിപ്പാട്ടും പാടി അയാൾ തന്റെ റിക്ഷയിൽ അടുത്ത ഓട്ടംതേടി മാർക്കറ്റിലേക്കു പോയി.
അത്താഴത്തിനു സമയമായപ്പോൾ റിക്ഷക്കാരൻ ധനികന്റെ മണിമാളികയിലെത്തി. അപ്പോഴും അയാൾ മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു. ധനികൻ അയാളെ ആലിംഗനം ചെയ്തു സ്വീകരിച്ചു. അയാളെ പരിചരിക്കാൻ സേവർക്കു നിർദേശവും കൊടുത്തു.
റിക്ഷക്കാരൻ അന്ന് ധനികനോടൊപ്പം അത്താഴം കഴിച്ചു. വിശിഷ്ട വിഭവങ്ങൾ അയാളുടെ മുന്പിൽ കൊണ്ടുവയ്ക്കുന്പോഴും അയാളിൽ ഒരു ഭാവഭേദവും കണ്ടില്ല. താൻ എന്നും കഴിക്കുന്ന ഭക്ഷണംപോലെയാണ് അയാൾ കഴിച്ചത്.
ഇതു കണ്ടപ്പോൾ ധനികന് വീണ്ടും അദ്ഭുതമായി. അയാളുടെ സന്തോഷത്തിന്റെ രഹസ്യം കണ്ടുപിടിക്കാൻവേണ്ടി കുറേ ദിവസം തന്റെ ഭവനത്തിൽ താമസിക്കാൻ ധനികൻ അയാളെ ക്ഷണിച്ചു. റിക്ഷക്കാരന് അതു സമ്മതമായിരുന്നു. ധനികൻ അയാൾക്കു പുത്തൻ വസ്ത്രങ്ങളും ഷൂസും നൽകി. അയാൾ അവ സന്തോഷപൂർവം സ്വീകരിച്ചു ധനികനോടൊപ്പം അവിടെ താമസിച്ചു.
പക്ഷേ, അപ്പോഴൊക്കെയും ആ റിക്ഷക്കാരൻ നേരത്തെ ചെയ്തിരുന്നതുപോലെ മൂളിപ്പാട്ടു പാടുന്നുണ്ടായിരുന്നു. അയാളുടെ സന്തോഷത്തിന് ഏറ്റക്കുറച്ചിലുകൾ കാണാൻ ധനികനു സാധിച്ചില്ല. നിങ്ങൾക്കിപ്പോൾ സന്തോഷമാണോ? ധനികൻ റിക്ഷക്കാരനോടു ചോദിച്ചു. ദൈവാനുഗ്രഹത്താൽ വലിയ സന്തോഷമാണ്- അയാൾ മറുപടി പറഞ്ഞു.
അങ്ങനെയെങ്കിൽ അയാളെ തിരികെ അയച്ചാൽ എന്തായിരിക്കും സംഭവിക്കുക എന്നറിയാൻ ധനികന് ആകാംക്ഷയായി. അയാൾ അപ്പോഴും സന്തോഷവാനായിരിക്കുമോ എന്നായിരുന്നു ധനികന് അറിയേണ്ടിയിരുന്നത്. ആമുഖമൊന്നും കൂടാതെ ധനികൻ അയാളോടു പറഞ്ഞു. നാളെ നിങ്ങൾക്കു വീട്ടിലേക്കു മടങ്ങാം. അപ്പോൾ അയാളിൽ ഒരു ഭാവഭേദവും കണ്ടില്ല. ഞാൻ നാളെ പൊയ്ക്കൊള്ളാം- അയാൾ പറഞ്ഞു.
പിറ്റെ ദിവസം രാവിലെ റിക്ഷയിൽ സൂക്ഷിച്ചിരുന്ന മുഷിഞ്ഞ വസ്ത്രവും ധരിച്ചു മൂളിപ്പാട്ടും പാടിക്കൊണ്ട് അയാൾ യാത്ര പറഞ്ഞു റിക്ഷയും ഓടിച്ചുപോയി.
കുറെ ദിവസം കഴിഞ്ഞപ്പോൾ ധനികൻ റിക്ഷക്കാരനെ അന്വേഷിച്ചിറങ്ങി. മാർക്കറ്റിൽവച്ച് അയാളെ കണ്ടുമുട്ടി. അപ്പോഴും റിക്ഷക്കാരൻ മൂളിപ്പാട്ടു പാടിക്കൊണ്ടിരുന്നു. ധനികൻ ആദ്യം കണ്ടതുപോലെ റിക്ഷക്കാരൻ അപ്പോഴും ഏറെ സന്തോഷവാനായിരുന്നു.
അയാളുടെ സന്തോഷത്തിന്റെ രഹസ്യം കണ്ടുപിടിക്കാൻവേണ്ടി ധനികൻ ചോദിച്ചു: സഹോദരാ, ജീവിതത്തിലെ ദാരിദ്ര്യവും മറ്റു കഷ്ടപ്പാടുകളുമൊന്നും നിങ്ങളെ അലട്ടുന്നില്ലേ? എന്റെകൂടെ ആഡംബരമായി താമസിച്ചതിനുശേഷവും നിങ്ങളുടെ ദാരിദ്ര്യമോർത്തു നിങ്ങൾക്കു ദുഃഖമില്ലേ? നിങ്ങൾ ഇപ്പോഴും മുൻപത്തേതുപോലെ സന്തോഷവാനാണല്ലോ.
അപ്പോൾ റിക്ഷക്കാരൻ പറഞ്ഞു: ജീവിതത്തിലെ ഏതു സാഹചര്യത്തിലായാലും നാം എപ്പോഴും ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം. അപ്പോൾ നമ്മളിൽ സന്തോഷമുണ്ടാകും.’
ഉടനെ ധനികൻ ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ എപ്പോഴും മൂളിപ്പാട്ടു പാടിക്കൊണ്ടിരിക്കുന്നത്? അപ്പോൾ അയാൾ പറഞ്ഞു: ’ഞാൻ ദിവസം മുഴുവനും ദൈവത്തെ സ്തുതിക്കുകയാണ്. ദൈവം എനിക്ക് ആവശ്യമായവയെല്ലാം തരുന്നു. തൻമൂലം, അവിടത്തെ നാമം ഞാൻ എപ്പോഴും നന്ദിപൂർവം മന്ത്രിക്കുന്നു. എന്റെ അവസാനശ്വാസം എപ്പോഴായിരിക്കുമെന്ന് എനിക്കറിയില്ലല്ലോ.
ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തെ സ്തുതിക്കാൻ സാധിക്കുക. എത്രയോ വലിയ കാര്യമാണത്! റിക്ഷക്കാരൻ ധനികനോടു പറഞ്ഞതുപോലെ ദൈവമാണ് നമുക്ക് എല്ലാം തരുന്നത്. അതിൽ സന്തോഷവും ദുഃഖവുമൊക്കെയുണ്ടാകും. ദൈവം തരുന്നതു സന്തോഷമോ ദുഃഖമോ ആകട്ടെ. അതു സന്തോഷമായാലും ദുഃഖമായാലും അപ്പോഴൊക്കെ ദൈവത്തെ നന്ദിപൂർവം സ്തുതിക്കാൻ നമുക്കു സാധിച്ചാൽ നമ്മുടെ ജീവിതം എത്രയോ മഹത്തരമായിരിക്കും.
റിക്ഷക്കാരൻ ധനികനോടു പറഞ്ഞതുപോലെ നമ്മുടെ അവസാനശ്വാസം എപ്പോഴാണെന്നു നമുക്കറിയില്ല. എന്നാൽ, നമ്മുടെ അവസാനശ്വാസത്തിന്റെ സമയത്തും നമുക്കു ദൈവത്തെ സ്തുതിക്കാൻ സാധിച്ചാൽ നാം നിത്യതയിൽ അവിടത്തെ സന്തോഷത്തിൽ പങ്കുചേരുമെന്ന് ഉറപ്പാണ്.
ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സന്താപത്തിലും ഒരുപോലെ ദൈവത്തെ നന്ദിപൂർവം സ്തുതിക്കുക എന്നതാണ്. അതിനുള്ള അനുഗ്രഹം ദൈവം നമുക്കു പ്രദാനംചെയ്യട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിച്ചാൽ
12:42 AM Jul 31, 2022 | Deepika.com