ഇരുള ഗോത്ര വിഭാഗത്തിൽപ്പെട്ട നഞ്ചിയമ്മ ഗോത്രകലാസമിതിയുടെ പാട്ടുകൂട്ടത്തിൽനിന്നാണ് ഇത്രയും ഉയരങ്ങളിലേക്കെത്തിയത്. പാട്ടും കൊട്ടും നൃത്തവുമൊക്കെയായി നാടുചുറ്റുന്ന പാട്ടുകൂട്ടത്തിലെ ഒരു കലാകാരി. കൂലിവേല കഴിഞ്ഞാൽ പാട്ടാണ് ഏക വരുമാനം.
അഗളി നക്കപ്പതി ഉൗരുകാർ ഉറങ്ങിയിട്ട് ദിവസങ്ങളായിരിക്കുന്നു. ഊരുവാസികളുടെ ആട്ടവും ആഹ്ലാദവും കാണുന്പോൾ ഇവിടെ ദീപാവലിയുടെയും പൊങ്കലിന്റെയും പ്രതീതി.
പൂഴിമണ്ണിളക്കി സാറൻമാരുമായി ഇവിടേക്ക് പാഞ്ഞുവന്നുകൊണ്ടിരിക്കുന്ന കൊടിവച്ച കാറുകൾ കാണാൻ എല്ലാവരും മുറ്റത്തുതന്നെയുണ്ട്. എല്ലാ അട്ടപ്പാടി വഴികളുമിപ്പോൾ സംഗമിക്കുന്നത് നഞ്ചിയമ്മയുടെ വീട്ടിലാണ്.
രാജ്യത്തെ മികച്ച സിനിമാ ഗായിക നഞ്ചിയമ്മയുടെ നക്കപ്പതി ഉൗരിനിപ്പോൾ ചെറിയ പെരുമയൊന്നുമല്ല. ആരാധകരുടെയും ആശംസക്കാരുടെയും നടുവിൽനിന്ന് നഞ്ചിയമ്മ പാട്ടോടു പാട്ടാണ്. ‘കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കാ’.
തമിഴ്ചുവയുള്ള ഗോത്രഭാഷയിലെ തനതു പാട്ടിനൊപ്പം ആരവവും കൈയടിയും. സംവിധായകൻ സച്ചിയുടെ ‘അയ്യപ്പനും കോശിയും’ സിനിമയിലെ നഞ്ചിയമ്മയുടെ ആലാപനം ദേശീയ ബഹുമതിയിലെത്തിയതോടെ അട്ടപ്പാടി ആട്ടപ്പാടിയായതുപോലെ.
കാട്ടിൽ മേയാൻകൊണ്ടുപോയ ആട്ടുപറ്റങ്ങളുമായി ഉൗരിലേക്ക് മടങ്ങും വഴിയാണ് നഞ്ചിയമ്മയെ ദേശീയ അവാർഡ് തേടിയെത്തിയത്. നിഷ്കളങ്കമായ പതിവു ചിരിയിപ്പോൾ ഏറെ സമയവും പൊട്ടിച്ചിരിയായി മാറിയിരിക്കുന്നു. മുറുക്കാൻ കറയുള്ള വായിൽ നിന്നു മുത്തുചിതറുംപോലെ ചിരിയോടു ചിരി. ചിലതൊക്കെ പറയുന്പോൾ മുഖംപൊത്തി കരച്ചിലും.
നക്കപ്പതി ഉൗരിൽ രണ്ടു മുറിയും തിണ്ണയും അടുക്കളയുമുള്ള ചെറിയ വീട് കാലവർഷപ്പെയ്ത്തിൽ ആകെ ചോർന്നൊലിക്കുകയാണ്. സർക്കാർ ഭവനനിർമാണ പദ്ധതിയിൽ പണിതുകൊടുത്ത വീട് പത്തു കൊല്ലമാകുന്നതേയുള്ളൂ. ഭിത്തി കീറി പായൽമൂടി ചോർന്നൊലിക്കുന്നു.
പുരസ്കാരങ്ങളുടെ നിര
ഇരുൾപരന്ന ചെറിയ മുറിയിൽ ചില്ലലമാര നിറയെ പുരസ്കാരങ്ങൾ. തടിപ്പെട്ടി നിറയെ പൊന്നാടകൾ. കിട്ടുന്ന പുരസ്കാരങ്ങളെല്ലാം പൊന്നുപോലെ നഞ്ചിയമ്മ സൂക്ഷിക്കുന്നു. ആ നിരയിൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ഇടംപിടിച്ചിട്ടുണ്ട്.
ഇതേ നിരയിലേക്കാണ് ദേശീയ ബഹുമതി വൈകാതെ കടന്നുവരുന്നത്. രാഷ്ട്രപതിയായി ഗോത്രവിഭാഗം വനിത ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിലേക്ക് കാൽവച്ച വേളയിൽ തന്നെ അട്ടപ്പാടിയിലെ ഇരുള ഗോത്രസമുദായക്കാരി നഞ്ചിയമ്മയും ദേശപ്പെരുമയിൽ ഇടംനേടിയിരിക്കുന്നു.
രാഷ്ട്രപതി സമ്മാനിക്കാൻ പോകുന്ന അവാർഡ് നിറം മങ്ങാതെയും നനയാതെയും എങ്ങനെ സൂക്ഷിക്കുമെന്ന വേവലാതി നഞ്ചിയമ്മയെ വല്ലാതെ അലട്ടുന്നുണ്ട്.
ആറ് ആടുകൾ. രണ്ട് പശുക്കൾ. പിന്നെ ഈ പുരസ്കാരങ്ങളും. ഇത്രയേയുള്ളു നഞ്ചിയമ്മയുടെ ആസ്തി. പിന്നെ വാർത്തകളിലും വർത്തമാനങ്ങളിലും കേൾക്കുന്ന പ്രശസ്തിയും.
അച്ഛനമ്മാവൻമാർക്ക് ഉൗരിൽ പണ്ടെങ്ങോ ഉണ്ടായിരുന്ന ആറേക്കർ മണ്ണ് അന്യാധീനപ്പെട്ടുപോയതോടെ വീടിരിക്കുന്ന രണ്ടു സെന്റ് സ്ഥലമേ കൈവശത്തിലുള്ളു. ദേശത്തോളം ഉയർന്ന പാട്ടുകാരിക്ക് ജീവിക്കാൻ ഒന്നുകിൽ ആടുമേയ്ക്കാൻ പോകണം. അതല്ലെങ്കിൽ കൂലിപ്പണി. വൈകുന്നേരം റേഷൻ കടയിലേക്ക്. ബിപിഎൽ കാർഡ് ഉടമയായ നഞ്ചിയമ്മ അരിയും ഗോതന്പും കഞ്ഞിവച്ചു കുടിക്കും. വീണ്ടും പിറ്റേന്ന് കൂലിവേലയ്ക്ക്.
’കളക്കാത്ത സന്ദനമേറെ ’ പാട്ടുകൊണ്ട് മലയാള സിനിമയെ ഒൗന്നത്യത്തിന്റെ തലത്തിലേക്കെത്തിച്ച ആദിവാസി വനിതയുടെ വിശേഷങ്ങൾ ഇവിടെയൊന്നും തീരുന്നില്ല. ആനക്കട്ടിയിൽ തമിഴ്നാട് അതിരിടുന്ന അലാംകണ്ടി പുത്തൂരിൽ രേശന്റെയും ചെല്ലമ്മയുടെയും മകളാണ് നഞ്ചിയമ്മ.
പതിനെട്ടാം വയസിൽ അഗളി ഗൂളിക്കടവിലെ നക്കപ്പതി ഉൗരിലേക്ക് നഞ്ചൻ താലികെട്ടിക്കൊണ്ടുപോന്നു. അന്നുമുതൽ നക്കപ്പതിയിലെ നാൽപതു കുടിക്കാർക്കൊപ്പമാണ് ജീവിതം. സ്കൂളിന്റെ പടി ഇന്നേവരെ കണ്ടിട്ടില്ല. എഴുതാനും വായിക്കാനും അറിയില്ല. ആകെ അറിയാവുന്നത് കാടിന്റെയും ഗോത്രത്തിന്റെയും തനതു പാട്ടുകൾ.
ഈണത്തിലും താളത്തിലും ഗോത്രവാസി പാട്ടുകൾ പാടിക്കൊണ്ടേയിരിക്കും. ആഘോഷത്തിനും പ്രസവത്തിനും ചാവടിയന്തിരത്തിനും വിളവെടുപ്പിനുമൊക്ക തനതായ പാട്ടും നൃത്തവുമുണ്ട്. മല്ലീശ്വരമുടിയിലെ ദേവപ്രീതിക്കു മാത്രമല്ല മഴയ്ക്കും വേനലിനും വിതയ്ക്കും കൊയ്ത്തിനുമൊക്കെ പാട്ടുകളുണ്ട്.
പോരാഞ്ഞ് പഴയതിന്റെ ചുവടുപിടിച്ച് പുതിയ പാട്ടുകളുണ്ടാക്കി സ്വന്തം ഈണത്തിൽ നഞ്ചിയമ്മ തനിയെ പാടും. അങ്ങനെ ഉരുവിട്ട വരികൾ പാടിയുണ്ടാക്കിയതാണ് ’കളക്കാത്ത സന്ദനമേറെ ’.
നാട്ടിലും മറുനാട്ടിലും വൈറലായ പാട്ടിലൂടെ ഈ 62കാരി ഗാനകോകിലമെന്നോ വാനന്പാടിയെന്നോ വിശേഷിപ്പിക്കാവുന്ന ഗായികയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇരുള വിഭാഗത്തിൽപ്പെട്ട നഞ്ചിയമ്മ ഗോത്രകലാസമിതിയുടെ പാട്ടുകൂട്ടത്തിൽനിന്നാണ് ഇത്രയും ഉയരങ്ങളിലേക്കെത്തിയത്. പാട്ടും കൊട്ടും നൃത്തവുമൊക്കെയായി നാടുചുറ്റുന്ന പാട്ടുകൂട്ടത്തിലെ അപാര കലാകാരി. കൂലിവേല കഴിഞ്ഞാൽ പാട്ടാണ് വരുമാനം.
ആടുമേയ്ക്കും വേലചെയ്യും
കൂലിപ്പണിയാണേലും ആടുമേയ്ക്കലാണേലും രാവിലെ ഉൗരിൽ നിന്നിറങ്ങും. ഉച്ചകഴിഞ്ഞ് മടങ്ങുന്പോൾ പശുക്കൾക്കുള്ള തീറ്റയും അടുപ്പിലേക്കുള്ള വിറകും തലയിലുണ്ടാകും.
കൈയിലൊരു ഉൗന്നുവടിയും. വേലയ്ക്കു പോയാലും ഇങ്ങനെ തന്നെ. ഊരുകൂട്ടം പാട്ടത്തിനെടുത്ത സ്ഥലത്ത് അൽപം റാഗിയും തിനയും ചോളവുമൊക്കെയുണ്ട്. കുറേക്കാലമായി തൊഴിലുറപ്പ് കൂലിവേലയ്ക്ക് പോകുന്നില്ല.
ലിപിയില്ലാത്ത ഭാഷയിൽ പാടിയ കളക്കാത്ത സന്ദനമേറെ പാട്ട് അട്ടപ്പാടിയുടെ അടയാളമായിരിക്കുന്നു. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശത്തിന് നഞ്ചിയമ്മ അർഹയായി.
അന്ന് മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങാൻ തിരുവനന്തപുരത്തേക്ക് പോയപ്പോൾ കൂടെ മകൾ ശാലിനിയും മകൻ ശ്യാമുമുണ്ടായിരുന്നു. ഇനി ഡൽഹിയിൽചെന്ന് രാഷ്ട്രപതിയിൽ നിന്ന് ദേശീയ അവാർഡ് വാങ്ങാൻ വഴിച്ചെലവും വണ്ടിക്കൂലിയും ആരുതരും എന്നതാണ് നഞ്ചിയമ്മയുടെ ചോദ്യം.
മകനെയും മകളെയും നക്കപ്പതി ഉൗരിലെ ദേശക്കാരെയും ഡൽഹിക്കു കൊണ്ടുപോകുമോ എന്ന നിഷ്കളങ്കമായ ചോദ്യം നഞ്ചിയമ്മ ആവർത്തിക്കുന്നു.
സച്ചിയോടു കടപ്പാട്
അയ്യപ്പനും കോശിയും സിനിമയിൽ പാടി അഭിനയിച്ചതിന് സംവിധായകൻ സച്ചി അൻപതിനായിരം രൂപ പ്രതിഫലം കൊടുത്തിരുന്നു. പടം നന്നായാൽ ഇനിയും പണം തരാം എന്നു പറഞ്ഞുപോയ സച്ചി അകാലത്തിൽ മരിച്ചുപോയതോർക്കുന്പോൾ നഞ്ചിയമ്മ വാവിട്ടുകരയുന്നു. അവാർഡ് വാങ്ങാനും കൂടെവരാനും സച്ചി ഇല്ലാതെപോയ നൊന്പരം ചെറുതല്ല.
മുത്തശ്ശിയും അമ്മയും പാടിയ താരാട്ടുകേട്ടാണ് നഞ്ചിയമ്മ പാട്ടിന്റെ ലോകത്തേക്ക് പിച്ചവച്ചത്. പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി അഹാഡ്സിസ് നടപ്പാക്കിയതോടെയാണ് ഈ ഗായികയുടെ ശബ്ദം പുറംലോകം കേട്ടുതുടങ്ങിയത്.
2005ൽ രൂപീകരിച്ച ആസാദ് കലാസമിതിയിലൂടെ കേരളത്തിനകത്തും പുറത്തും വേദികൾ ലഭിച്ചു. റാസി മുഹമ്മദിന്റെ വെളുത്ത രാത്രികൾ എന്ന സിനിമയിലും പാടി. 2009ൽ സംസ്ഥാന ഫോക് ലോർ അക്കാദമിയുടെ പുരസ്കാരവും നേടിയിരുന്നു. ഇത്തരത്തിൽ തിളങ്ങിനിൽക്കുന്പോഴാണ് അട്ടപ്പാടിയിലെ ഗോത്രത്തനിമയുടെ പാട്ടിനായി സച്ചി നഞ്ചിയമ്മയെ തേടിയെത്തിയത്.
സ്റ്റുഡിയോയിലെത്തി പാടുന്പോൾ ഏത് സിനിമയ്ക്ക് വേണ്ടിയാണ് താൻ പാടുന്നതെന്നുപോലും അറിയില്ലായിരുന്നു.
‘ സച്ചി സാർ എന്നൈ നാടുകാണാൻ വച്ചൂ, എന്നൈ കാണാത്ത സ്ഥലങ്ങൾ കാണിച്ചു, എല്ലാം സച്ചി സാറാണ്...’ നഞ്ചിയമ്മയ്ക്ക് പറയാൻ ഈ വാക്കുകൾ മാത്രം... ആടുമാടുകളെ മേച്ചും കൂലിപ്പണിയെടുത്തും വിറക് ചുമന്നും അലഞ്ഞു കഴിഞ്ഞ എന്നെ കോടിക്കണക്കിന് ജനങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനായി. നന്ദിയറിയിക്കാൻ സച്ചിസാർ ഇന്നില്ലല്ലോ. നഞ്ചിയമ്മ വിതുന്പി..
പാട്ടും ആട്ടവും ഞങ്ങടെ ജീവിതമാണ്. ഞങ്ങൾക്കു സ്വന്തമായി പണ്ടേയുള്ള പാട്ടുകളുടെ താളമാണ് ഉൗരിന്. ആ താളവും ഈണവും ഞങ്ങൾക്കു മാത്രമല്ല, ഉൗരിനും കാടിനും പുഴയ്ക്കും മലകൾക്കുമുണ്ട്.
എല്ലാവരുമൊന്നിച്ച് കൃഷിപ്പണിയിലേർപ്പെടുന്ന ഉത്സവമായ കന്പളത്തിനും കൊയ്ത്തിനും വിവാഹത്തിനും മരണത്തിനും അടിയന്തരത്തിനും ഞങ്ങൾ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്യും. പൊറേ, ദവിൽ, കൊകൽ, ജാൾട്ര തുടങ്ങിയവയുടെ സംഗീതത്തോടെയാണ് പാട്ട്.
മെക്ക് കിട്ടിയാൽ എന്റെ പാട്ടങ്ങ് വരും. ഞാൻ പാടും, അവരൊക്കെ കളിക്കും. കാട്ടിലും മേട്ടിലും പോകുന്പോഴും ജോലി ചെയ്യുന്പോഴും മനസിൽ തോന്നുന്ന വരികൾ ഈണത്തിൽ പാടും.
ഞാൻ കാട്ടിലാണല്ലോ. അതുകൊണ്ട് മരത്തെപ്പറ്റിയും പൂവിനെപ്പറ്റിയും കാടുകളെ പ്പറ്റിയും ഉൗരിനെപ്പറ്റിയുമൊക്കെയാണ് പാടുന്നത്. ആ പാട്ടൊന്നും എങ്ങും എഴുതിയിട്ടല്ല, സ്റ്റേജിൽ കയറി അങ്ങ് പാടും. ഇനിയും പാട്ടുകൾ ഉണ്ടാക്കണമെന്നും ഇനിയുമേറെ പാടണമെന്നും മോഹമുണ്ട്.
അയ്യപ്പനും കോശിയും ചിത്രത്തിലെ ‘കലക്കാത്ത’ എന്ന ടൈറ്റിൽ ഗാനം ആലപിച്ചാണ് നഞ്ചിയമ്മ പ്രേക്ഷകഹൃദയം കീഴടക്കിയത്. തിയറ്ററുകളിൽ പ്രദർശനത്തിന് മുൻപുതന്നെ ഗാനവും നഞ്ചിയമ്മയും ശ്രദ്ധനേടിയിരുന്നു. യൂട്യൂബിൽ റിലീസ് ചെയ്ത പാട്ട് ഒരു മാസത്തിനകം ഒരു കോടിയിലേറെ പേർ കേട്ടുരസിച്ചു.
അയ്യപ്പനും കോശിയും ചിത്രത്തിലെ എക്സൈസ് ഇൻസ്പെക്ടറുടെ വേഷം ചെയ്ത ആദിവാസി കലാകാരനും അട്ടപ്പാടി സ്വദേശിയുമായ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാ സംഘത്തിൽ ഏറെക്കാലമായി അംഗമാണ് നഞ്ചിയമ്മ. 2015ൽ ഫൗസിയ ഫാത്തിമക്ക് ഛായാഗ്രഹണത്തിനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ച ‘അഗ്ഗെത് നായാഗ’ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിലാണ് നഞ്ചിയമ്മ ആദ്യമായി അഭിനയിക്കുകയും പാടുകയും ചെയ്തത്.
അട്ടപ്പാടിയുടെ രോദനം
ശിശുരോദനങ്ങളും ശിശുമരണവും വാർത്തയായ അട്ടപ്പാടിയുടെ ദുരിതമുഖങ്ങളെപ്പറ്റിയും നഞ്ചിയമ്മയ്ക്ക് പറയാനേറെയുണ്ട്.
‘പണ്ടൊക്കെ കാടും വയലും പുഴയുമെല്ലാം ഞങ്ങടെ സ്വന്തമായിരുന്നു. ചാമയും മുതിരയും തുവരയും കിഴങ്ങും ചീരയുമൊക്കെയായിരുന്നു ശാപ്പാട്. അതൊക്കെ ആണ്ടുവോളം കിട്ടിയിരുന്നു. ഞങ്ങടെ മൂപ്പൻമാരും മൂപ്പത്തികളും നൂറു വയസുവരെ ജീവിച്ചത് അവയൊക്കെ ശാപ്പിട്ടാണ്. ഇന്ന് മണ്ണില്ല. ചാമയും മുതിരയും ഇല്ലാതായി.
അട്ടപ്പാടിക്കാരുടെ സ്വന്തം നെല്ലിനങ്ങളെല്ലാം ഇല്ലാതായതോടെ റേഷനരി മാത്രമേ കിട്ടാനുള്ളു. ഞങ്ങടെ ആരോഗ്യവും പോയി ആയുസും പോയി. പെണ്ണുകൾ ചാപിള്ളയെ പെറുന്നു. ജനിച്ചാൽ ചിലത് അന്നേരേ ചാവുന്നു. നേരേ നിക്കാൻ പോലും ഉൗരും ഉശിരുമില്ല ഞങ്ങടെ പെണ്പിള്ളേർക്ക്. ചാകലും നിലവിളിയും എന്നു തീരുവോ...
നഞ്ചിയമ്മയിപ്പോൾ മകൾ ശാലിനിക്കൊപ്പമാണ് താമസം. മകന് അല്ലറചില്ലറ ജോലികളുണ്ട്. ഭർത്താവ് നഞ്ചൻ ആറാണ്ട് മുന്നേ മരിച്ചുപോയി. ഒരു പാട് പേർ എന്നെ ഊരിൽ കാണാൻ വരും. ഒത്തിരി പേർ ആദരിക്കാൻ വിളിക്കും. പൊന്നാടകൾ ഏറെ കിട്ടുന്നതിൽ സന്തോഷം.
ജീവിക്കാൻ അൽപം കാശും ചോരാത്ത വീടും ആരെങ്കിലും തന്നാ മതിയാരുന്നു. രാഷ്ട്രപതി തരാൻ പോകുന്ന സമ്മാനമെങ്കിലും നനയാതെ സൂക്ഷിക്കാൻ സർക്കാർ കരുണ തരുമോ... ദേശത്തോളം ഉയർന്ന നഞ്ചിയമ്മ ദുഃഖം മറന്നും പാട്ടാണ്.
‘കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ പൂപറിക്കാ പോകിലാമോ വിമേനാത്തെ പക്കിലാമോ.....’
അട്ടപ്പാടിയിലെ വാനമ്പാടി
12:33 AM Jul 31, 2022 | Deepika.com