നാലു വർഷം ഏകാന്ത തടവിൽ കഴിഞ്ഞ ചന്ദ്രൻ കാലങ്ങളോളം കരുണാകരനു മുന്നിൽ നടത്തിയിരുന്ന വെളിപ്പെടുത്തലുകൾ കുറ്റബോധം തോന്നിത്തുടങ്ങിയ വ്യക്തിയുടേതായിരുന്നു. വധശിക്ഷ നടപ്പാക്കിയ ശേഷം ആ സംസാരം ഓർമയിൽ തെളിയുന്പോൾ തിരമാലകൾപോലെ മനസ് ഇളകി മറിയും.
1990 മാർച്ച് 16ന് വയനാട് വാകേരി ചിരട്ടന്പത്ത് ബാലകൃഷ്ണനെയും 1991 ജൂലൈ ആറിന് കാസർഗോഡ് നീലേശ്വരം കരിന്തളം സ്വദേശി റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രനെയും കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.
ആരാച്ചാരുടെ തസ്തിക ഇല്ലാതായതിനാലാണ് ജയിൽ സൂപ്രണ്ട് അഴീക്കോട് കാപ്പിലപീടിക സ്വദേശി എൻ.ബി. കരുണാകരന് ഈ കൃത്യം ഏറ്റെടുക്കേണ്ടിവന്നു. കഴുവിലേറ്റി വധിക്കുകയെന്ന കോടതി ഉത്തരവ് നടപ്പിലാക്കി മൂന്നു പതിറ്റാണ്ടു പിന്നിടുന്പോഴും ഇരുവരുടെയും മരണപ്പിടച്ചിലും മരവിപ്പും കരുണാകരന്റെ മനസിൽ കണ്ണീരോർമയാണ്. ഓർമകളുടെ വേട്ടയാടലിൽ പലപ്പോഴും സംഘർഷം നിറയുന്ന അനുഭവം.
ശിക്ഷാവിധി എന്തായാലും മനുഷ്യൻ എന്ന പരിഗണന കുറ്റവാളിയോട് ജയിലധികൃതർ കാണിച്ചേ മതിയാകൂ. കൂറ്റൻ മതിലിനുള്ളിലെ ഏകാന്തതയിൽ കുറ്റവാളിക്ക് പറയാനും പങ്കുവയ്ക്കാനും പലതുമുണ്ടാകും.
ചിലരെയെങ്കിലും കുറ്റബോധം വേട്ടയാടുന്നുണ്ടാവും. മാനസാന്തരം ആഗ്രഹിക്കുന്നവരുണ്ടാകും. പതിനാലു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും അനേകരെ ആക്രമിച്ചു കൊള്ളയടിക്കുകയും ചെയ്ത ചന്ദ്രന്റെ പൈശാചിക മനസിലും അവസാന കാലത്ത് പശ്ചാത്താപമുണ്ടായിരുന്നുവെന്നാണ് കരുണാകരന്റെ അനുഭവം.
നാലു വർഷം ഏകാന്ത തടവിൽ കഴിഞ്ഞ ചന്ദ്രൻ കാലങ്ങളോളം കരുണാകരനു മുന്നിൽ നടത്തിയിരുന്ന വെളിപ്പെടുത്തലുകൾ കുറ്റബോധം തോന്നിത്തുടങ്ങിയ വ്യക്തിയുടേതായിരുന്നു. വധശിക്ഷ നടപ്പാക്കിയ ശേഷം ആ സംസാരം ഓർമയിൽ തെളിയുന്പോൾ തിരമാലകൾപോലെ മനസ് ഇളകി മറിയും.
1950ൽ കാസർഗോഡ് നിലേശ്വരം കരിന്തളയിത്തു ജനിച്ച മുതുകുറ്റി ചന്ദ്രൻ അച്ഛൻ മരിച്ചതോടെ അഞ്ചാം ക്ലാസിൽ പഠനം നിർത്തി. പതിനാലാം വയസിൽ കർണാടകയിലേക്ക് കടന്നു. ചെറുകിട മോഷണങ്ങളിൽ തുടങ്ങി കൊടുംക്രിമിനലായി പരിണമിച്ചു.
1985ൽ കാസർഗോട്ട് രമണിയെന്ന സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതു മുതൽ തുടർച്ചയായ അൻപതിലേറെ ആക്രമണങ്ങൾ. ലണ്ടനിൽ നിരവധി പേരെ കൊലപ്പെടുത്തിയ ‘ജാക്ക് ദ റിപ്പർ’ എന്ന അജ്ഞാത കൊലയാളിയുടെ കൃത്യങ്ങളോടു സാമ്യമുള്ളതിനാലാണ് ചന്ദ്രന് റിപ്പർ എന്ന അപരനാമം കിട്ടിയത്.
മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് വീരേന്ദ്രക്ഷേത്രത്തിലെ നരസപ്പ ഹണ്ഡെ, വേലക്കാരൻ വിശ്വനാഥമൂല്യ, കാവുഗോളിയിലെ പുഷ്പ, ബന്ധു ഗോപാലകൃഷ്ണ, ചാമുണ്ഠിക്കുന്നിലെ കുട്യൻ തുടങ്ങി നിരപരാധികളായ നിരവധി പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കൊടുംക്രൂരൻ.
ആക്രമണത്തിനിരയായ നിരവധിപേർ തളർന്നും ബോധരഹിതരായി മരണം വരെ കിടന്നു. വടക്കൻ കേരളത്തെ വിറപ്പിച്ച കൊലപാതകിയെ ഭയന്ന് സന്ധ്യ മയങ്ങിയാൽ ജനം പുറത്തിറങ്ങാതായി. റോഡുകൾ വിജനമായി. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലൂടെ നരാധമനെത്തേടി പോലീസ് നെട്ടോട്ടമോടി.
മുൻപ് കർണാടക ജയിലിൽ പരിചയപ്പെട്ട തിമ്മയ്യ എന്ന കൊലയാളിയാണ് മുതുകുറ്റി ചന്ദ്രനിൽ നിന്നും റിപ്പർ ചന്ദ്രനിലേക്കുള്ള പാത തുറന്നത്. തിമ്മയ്യ പിടിയിലായ ശേഷം ചന്ദ്രൻ തനിയെ കുറ്റകൃത്യങ്ങൾ തുടർന്നുപോന്നു.
റിപ്പർ ചന്ദ്രൻ നടത്തിപ്പോന്ന നിഷ്ഠൂര ഓപ്പറേഷൻ കരുണാകരൻ ഓർമിക്കുന്നതിങ്ങനെ. വലിയ മതിലും നായകളുമുള്ള വലിയ വീടുകളിൽ ചന്ദ്രൻ കവർച്ച നടത്തില്ല. പണക്കാർ പണവും ആഭരണങ്ങളും ലോക്കറുകളിലാവും സൂക്ഷിക്കുക. എളുപ്പത്തിൽ കയറാവുന്നതും ഓടി രക്ഷപ്പെടാൻ കഴിയുന്നതുമായ വീടുകൾ കണ്ടെത്തി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷമായിരുന്നു കൃത്യം.
റോഡുകൾക്കും റെയിൽപാളങ്ങൾക്കും ചേർന്ന് അടച്ചുറപ്പില്ലാത്ത വീടുകളിൽ പുലർച്ചെ 1.30 നും 3.30നും ഇടയ്ക്കായിരുന്നു അരും കൊലയും കൊള്ളയും.
ആയുധങ്ങളൊന്നും ഇതിനായി കൊണ്ടുപോകില്ല. വാക്കത്തി, ഇരുന്പു പാര, കൈക്കോട്ട്, തടിക്ക ഷണം എന്നിവയിലൊന്ന് വീടിന്റെ പരിസരങ്ങളിൽനിന്ന് കൈവശപ്പെടുത്തും. വാതിലിൽ മുട്ടി ആൾ പുറത്തുവന്നാലുടൻ തലയ്ക്ക് അടിച്ചുവീഴ്ത്തും. തുടർന്ന് വീട്ടിലുള്ള മറ്റുള്ളവരെയും അടിച്ചുവീഴ്ത്തി പണവും ആഭരണങ്ങളും മറ്റും അപഹരിക്കും. ഇവ വിറ്റ് ആഡംബര ജീവിതം നയിക്കും. പണം തീരുന്പോൾ അടുത്ത ഇര.
പതിനാല് കൊലപാതകങ്ങളിൽ ഒരു ദന്പതി വധക്കേസിൽ മാത്രമാണ് വധശിക്ഷ ലഭിച്ചത്. മറ്റുള്ളവയിൽ ജീവപര്യന്തം. കണ്ണൂർ സെൻട്രൽ ജയിലിലെ പ്രത്യേക ബ്ലോക്കിൽ ഏകാന്തതയിലും ആത്മസംഘർഷത്തിലുമായിരുന്നു ചന്ദ്രന്റെ അവസാനകാല ജീവിതം.
ജയിലിലെ ആദ്യനാളുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരെയും വിറപ്പിച്ചു. ഒരിക്കൽ ഒരു ജഡ്ജി ജയിൽ പരിശോധനയ്ക്കെത്തിയപ്പോൾ രോഷാകുലനായ ചന്ദ്രൻ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പി അധിക്ഷേപിച്ചു.
കലുഷിതമായ മനസ് ശാന്തമായി തുടങ്ങിയതോടെ ചന്ദ്രൻ വായന ആരംഭിച്ചു. സാഹസികജീവിതം നയിച്ചവരുടെ കഥകളോടായിരുന്നു ആദ്യമൊക്കെ താൽപര്യം. പിന്നീട് ആത്മീയ പുസ്തകങ്ങളിലേക്ക് വായന മാറി. തുടർന്ന് കൂടുതൽ വായിക്കാനും എഴുതാനും തുടങ്ങി. കുറ്റബോധം വേട്ടയാടാൻ തുടങ്ങിയതോടെ ആത്മീയതയിലേക്ക്. സെല്ലിനുള്ളിൽ പറശിനിക്കടവ് മുത്തപ്പനെ ധ്യാനിച്ച് പ്രാർഥനയും പൂജയും പതിവായി.
ചന്ദ്രന് ജയിലില് സന്ദർശകർ ആരും തന്നെയുണ്ടായിരുന്നില്ല. ആദ്യകാലത്തൊരിക്കൽ അമ്മ പാറ്റ വന്നപ്പോൾ ചെവി കടിച്ചുമുറിച്ചു കമ്മൽ കവരാൻ ശ്രമം നടത്തി. ശപിച്ചു മടങ്ങിയ അമ്മ പിന്നീടൊരിക്കലും ജയിലിൽ വന്നിട്ടില്ല. ഭാര്യ രമണിയും തേടിവന്നില്ല.
വധശിക്ഷ നടപ്പാക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് സഹോദരൻ ആണ്ടിയും മകനും ജയിലിലെത്തി. അനുജന്റെ മകന് ഒരു പേന സമ്മാനിച്ച് നന്നായി പഠിക്കണമെന്ന ഉപദേശത്തിലാണ് ചന്ദ്രൻ യാത്രയാക്കിയത്.
വധശിക്ഷ ഉറപ്പായ ശേഷവും ജീവിക്കാനുള്ള ആഗ്രഹം ചന്ദ്രനിലുണ്ടായിരുന്നു. ചെയ്ത അപരാധങ്ങൾ പലപ്പോഴും ഏറ്റുപറഞ്ഞിരുന്നു. ശിക്ഷയിൽ ഇളവുനേടാനുള്ള എല്ലാ നിയമ വഴികളും അടഞ്ഞപ്പോൾ വൈകാരിക പിന്തുണ തേടാനും ശ്രമം നടത്തി.
സുകുമാർ അഴീക്കോടിനെ കാണാനുള്ള ആഗ്രഹം വധശിക്ഷ കാത്തുകിടന്ന ബാലകൃഷ്ണനും റിപ്പർ ചന്ദ്രനും സൂപ്രണ്ട് കരുണാകരനെ അറിയിച്ചു. കത്തിന്റെ അടിസ്ഥാനത്തിൽ അഴീക്കോട് ജയിലിൽ എത്തിയപ്പോൾ വധശിക്ഷ ജീവപര്യന്തമാക്കാൻ ഇടപെടണമെന്നായിരുന്നു ഇരുവരുടെയും അഭ്യർഥന.
സുപ്രീംകോടതി ശിക്ഷ ശരിവയ്ക്കുകയും രാഷ്ട്രപതി ദയാഹർജി തള്ളുകയും ചെയ്തതിരിക്കെ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് അഴീക്കോട് പറഞ്ഞു.
‘ധീരൻമാർ ഒരിക്കലേ ജീവിതത്തിൽ മരിക്കൂ. പക്ഷെ ഭീരുക്കൾ പലതവണ മരിച്ചുകൊണ്ടിരിക്കും. ധൈര്യമായിരിക്കുക.’ സുകുമാർ അഴീക്കോട് പറഞ്ഞ ഈ വാക്കുകൾ ചന്ദ്രന് ധൈര്യം പകർന്നു. തൂക്കുകയറിലേക്ക് മനസിനെ പാകപ്പെടുത്തുന്നത് അഴിക്കോടിന്റെ വാക്കുകളാണെന്ന് ചന്ദ്രൻ ഒരിക്കൽ കരുണാകരനോട് പറഞ്ഞു.
നാൽപ്പത്തിയൊന്നാം വയസിൽ തൂക്കിലേറ്റുന്നതിനു തലേന്ന് ചന്ദ്രനെ ജയിലിൽ ഡോക്ടർ പരിശോധിച്ച് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തി. കനത്ത മഴയുള്ള ദിവസമായിരുന്നു അത്.
രാത്രി ചന്ദ്രൻ ഭക്ഷണം കഴിച്ചില്ല, ഉറങ്ങിയതുമില്ല. ചെയ്ത കൊടുംപാതകങ്ങളിലുള്ള കുറ്റബോധത്തിലായിരുന്നു അയാൾ. പുലർച്ചെ മൂന്നിനു കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ചു. അവസാന ആഗ്രഹം എന്തെങ്കിലുമുണ്ടോയെന്ന് സൂപ്രണ്ട് കരുണാകരൻ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. വിധി നടപ്പിലാക്കാൻ പോകുകയാണെന്ന് അറിയിച്ചപ്പോൾ അൽപ്പം ചായ ആവശ്യപ്പെട്ടു. അതിൽ കുറച്ചു കുടിച്ചു.
തുടർന്ന് ജയിലിലെ ഇടനാഴിയിലൂടെ നേരേ തൂക്കുമരത്തിലേക്ക് ശാന്തനായി നടന്നു. കൈകൾ പിറകിലേക്കുകെട്ടി മുഖംമൂടി ധരിപ്പിച്ചു. ജയിലിന് പുറത്തുള്ള രണ്ടുപേരും ജയിൽ ജീവനക്കാരും കരുണാകരനും ചേർന്ന് അവസാന നടപടിയിലേക്ക്.
പുലർച്ചെ അഞ്ചു മണി. തൂക്കിലേറ്റാൻ ഒരുമിനിറ്റ് ബാക്കി. കനത്ത നിശബ്ദത. ചന്ദ്രന്റെ നെഞ്ചിടിപ്പ് അടുത്തു നിന്നവർക്കൊക്കെ കേൾക്കാം. തൂക്കിലേറ്റാൻ ചുമതലപ്പെട്ട കരുണാകരന്റെയും നെഞ്ചിടിപ്പ് ഉയർന്നുകൊണ്ടിരുന്നു.
വിധി നടപ്പിലാക്കാൻ പോകുകയാണെന്ന് ധൈര്യം സംഭരിച്ച് സൂപ്രണ്ട് കരുണാകരൻ അറിയിച്ചതോടെ പതിഞ്ഞ സ്വരത്തിൽ ചന്ദ്രൻ പറഞ്ഞു. ‘ഞാൻ തയാറാണു സാർ’.... മനിലയിൽ നിന്നെത്തിച്ച തൂക്കുകയർ. ഒരു ലിവർ വലിച്ചതോടെ ചരിത്രത്തിന് അന്ത്യം.
അവിടെ അവസാനിച്ചത് നാലു വർഷത്തെ ബന്ധമായിരുന്നു. ജയിൽ സൂപ്രണ്ടും കൊടുംകുറ്റവാളിയും തമ്മിലുള്ള ബന്ധം. ചോറു കൊടുത്ത അതേ കൈകൾ കൊണ്ട് കൊലക്കയർ മുറുക്കേണ്ടി വന്നത് ജോലിയുടെ ഭാഗംതന്നെ.
ചന്ദ്രൻ മരിച്ചതായി ജയിൽ റിക്കാർഡിൽ രേഖപ്പെടുത്തി ഒപ്പുവയ്ക്കുന്പോൾ കൈകൾ വിറച്ചതായി കരുണാകരൻ. ആത്മസംഘർഷങ്ങളുടെ ആ ദിവസങ്ങളിൽ ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല. ദിവസവും സമയവും നിശ്ചയിക്കപ്പെട്ട് മരണത്തെ കാത്തിരിക്കുന്നയാളുടെ നോട്ടം തന്നിലേക്ക് ഇഴഞ്ഞിഴഞ്ഞ് എത്തുന്ന അനുഭവം. ഇന്ന് വിശ്രമജീവിതം നയിക്കുന്പോഴും ആ വിറയൽ മാറിയിട്ടില്ല. മനസ് ശാന്തമാകുന്നുമില്ല.
ചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആരും വന്നില്ല. നാട്ടിൽ കൊണ്ടുപോയാൽ എതിർപ്പുകൾ ഉണ്ടാകുമെന്ന ആശങ്ക സഹോദരൻ ആണ്ടി അറിയിച്ചു. ജീവിച്ചിരിക്കുന്ന ചന്ദ്രനെ മാത്രമല്ല മരിച്ച ചന്ദ്രനെയും ലോകത്തിനു ഭയമായിരുന്നു. ഹൈന്ദവ മതാചാരപ്രകാരം ജയിലിനുള്ളിൽ രാവിലെ ഒൻപതിന് ചന്ദ്രന്റെ സംസ്കാരം നടത്തി.
തിരകളൊടുങ്ങാത്ത മനസ്
01:15 AM Jul 24, 2022 | Deepika.com