ഷാഹിലിന്റെ മുഖവും നിറഞ്ഞ പുഞ്ചിരിയും ഇന്ന് അനേകർക്കു പ്രചോദനത്തിന്റെ പാഠപുസ്തകമാണ്. ഒറ്റക്കാര്യമേ ഷാഹിലിനു പറയാനുള്ളൂ; ഞാൻ മാത്രമല്ല, എന്നെപ്പോലെ പരിമിതികളുള്ള പലരുമുണ്ട് സമൂഹത്തിൽ. ഞങ്ങളെയൊക്കെ നോക്കി എന്താണിങ്ങനെയെന്ന് കളിയാക്കി ചോദിക്കരുത്.
ഇവന് ഇതെന്തു പറ്റിയതാ, എന്താ ഇവന്റെ മുഖം ഇങ്ങനെയിരിക്കുന്നേ..? അന്നൊരുനാൾ ആൾക്കൂട്ടത്തിനിടയിലായിരുന്നു ഷാഹിൽ ആ ചോദ്യം കേട്ടത്. തെല്ലു സഹതാപവും പരിഹാസവും ചാലിച്ചുള്ള ചോദ്യങ്ങൾ അവന്റെ അമ്മയോടായിരുന്നു.
ഇതുകേട്ട് തൊട്ടടുത്തുനിന്ന ഷാഹിൽ അമ്മയുടെ മുഖത്തേക്കൊന്നു നോക്കി. സങ്കടം നിറഞ്ഞ മകന്റെ മനോവേദന മനസിലാക്കാൻ, നീറ്റൽ ഒപ്പിയെടുക്കാൻ സ്നേഹം തുളുന്പുന്ന മാതൃഹൃദയത്തോളം മറ്റെന്തിനാകും...! സാന്ത്വനത്തിന്റെ തലോടലുമായി അവനെ ചേർത്തുപിടിച്ച അമ്മ, എല്ലാ ചോദ്യങ്ങൾക്കും നിശബ്ദമായി ഉത്തരം പറയുകയായിരുന്നു....ജീവനോളം സ്നേഹം എന്ന അനുപമമായ ഉത്തരം.
അങ്ങനെ ചോദിക്കല്ലേ പ്ലീസ്...
പലവട്ടം പലരിൽനിന്നു ഷാഹിൽ തന്റെ പരിമിതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ കേട്ടിട്ടുണ്ട്. സദുദ്ദേശ്യത്തോടെയും പരിഹസിക്കാനും ഉദ്യമിച്ചവരുണ്ട്. അമ്മയുടെ കരുണാർദ്രമായ ചേർത്തുപിടിക്കലിൽ അവൻ പരിഹാസങ്ങളെ നിറപുഞ്ചിരിയോടെ അതിജീവിച്ചു.
ഇപ്പോൾ കുറവുകളെക്കുറിച്ചോർത്തു വേവലാതിപ്പെടാൻ ഷാഹിലിനു സമയമില്ല; സാധ്യതകളുടെ സന്തോഷത്തെക്കുറിച്ചു വാചാലമാകാൻ സമയം തികയുന്നുമില്ല.
പ്ലസ്ടുവിനാണിപ്പോൾ, നന്നായി പഠിക്കണം. ഒപ്പം ഇൻസ്റ്റഗ്രാമിൽ ഒന്നേകാൽ ലക്ഷം ഫോളോവേഴ്സ് പിന്നിട്ട താരമാണ് ഈ പതിനാറുകാരൻ. ചടുലമായ നൃത്തച്ചുവടുകളും പോസിറ്റീവ് എനർജി സമ്മാനിക്കുന്ന കൊച്ചു വർത്തമാനങ്ങളും ഇഷ്ടപ്പെടുന്നവരുടെ നിര കേരളവും കടന്നു മറുനാടുകളിലെത്തിയിരിക്കുന്നു.
ഈ മുഖവും നിറഞ്ഞ പുഞ്ചിരിയും ഇന്ന് അനേകർക്കു പ്രചോദനത്തിന്റെ പാഠപുസ്തകവുമാണ്. ഒറ്റക്കാര്യമേ ഷാഹിലിനു പറയാനുള്ളൂ; എന്നെ മാത്രമല്ല, എന്നെപ്പോലെ ചെറുതും വലുതുമായ പരിമിതികളുള്ള പലരുമുണ്ട് സമൂഹത്തിൽ. ഞങ്ങളെയൊക്കെ നോക്കി എന്താണിങ്ങനെയെന്നു കളിയാക്കരുത്. സാധ്യതകളെയും കഴിവുകളെയും അറിഞ്ഞു പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
ചിരിയാണ് സ്റ്റൈൽ..
കോഴിക്കോട് ഫറൂഖ് കോളജ് ഷാ മൻസിലിൽ ബീരാസിന്റെയും ഖദീജയുടെയും മകനാണു മുഹമ്മദ് ഷാഹിൽ വി.കെ. മുഖഭംഗിയിൽ പരിമിതി തോന്നിക്കുന്ന ട്രീച്ചർ കോളിൻസ് സിൻഡ്രോം (ടിസിഎസ്) ജൻമനാ ഷാഹിലിനുണ്ട്.
കാഴ്ചയിൽ വൈകല്യമായി തോന്നിച്ചാലും ഇവന്റെ നിഷ്കളങ്കമായ ചിരിക്ക് പരിമിതിയെ തോൽപിക്കാൻ കരുത്തുണ്ട്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ഷാഹിലിന് എപ്പോഴുമുണ്ട് പുഞ്ചിരി. എന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുന്നവരോട് ഞാൻ സന്തോഷത്തോടെ തിരികെ പുഞ്ചിരിക്കും. അതാണ് എന്റെ സ്റ്റൈൽ - ഷാഹിൽ പറയുന്നു. ഭാഷകളുടെ പരിമിതികൾക്കപ്പുറമാണ് ഈ പുഞ്ചിരിയുടെ സ്വാധീനം.
സങ്കടനാളുകൾ
കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു ഖദീജ ഷാഹിലിനെ പ്രസവിച്ചത്. ന്യൂനത തിരിച്ചറിഞ്ഞ ഡോക്ടർമാർ കുഞ്ഞിനെ കിട്ടുമോ എന്നുപോലും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദീർഘനാളത്തെ ആശുപത്രി വാസത്തിനുശേഷമാണ് വീട്ടിലേക്കു മടങ്ങിയത്.
ന്യൂനതകൾ പരിഹരിക്കാൻ കുഞ്ഞു ഷാഹിലിന് ശസ്ത്രക്രിയകൾ പലതു വേണ്ടിവന്നു. ചെറുനാവ് രണ്ടായി പിളർന്നപോലെയായിരുന്നു. ആറാം വയസിൽ അത് ശസ്ത്രക്രിയ ചെയ്തു പരിഹരിച്ചു.
ഇപ്പോഴും സംസാരിക്കുന്പോൾ ചെറിയ ബുദ്ധിമുട്ടുണ്ട്. കണ്പീലികൾ ഉള്ളിലേക്കു വലിയുന്ന പ്രശ്നം പരിഹരിക്കാനും ശസ്ത്രക്രിയ നടത്തി. മകന്റെ ചികിത്സയ്ക്കും പരിചരണത്തിനും പ്രതിസന്ധികളെ അതിജീവിച്ചും മാതാപിതാക്കൾ ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി.
ചേട്ടനും ചേച്ചിയും സപ്പോർട്ട്
മുഖത്തിന്റെ പരിമിതികൾ കണ്ണാടിയിൽ നോക്കിയിരുന്നു സങ്കടപ്പെടുന്ന ഷാഹിലിനെ കണ്ട് മാതാപിതാക്കളും സഹോദരങ്ങളായ ഷബീറും സുമയ്യയും പലവട്ടം മുഖം പൊത്തി കരഞ്ഞിട്ടുണ്ട്. പുറത്തിറങ്ങുന്പോൾ മറ്റുള്ളവരുടെ കുത്തുവാക്കുകൾ അവനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നു സഹോദരങ്ങൾ പറഞ്ഞു.
കല്യാണങ്ങൾക്കും മറ്റും പോകുന്പോൾ, അവനെ ഞങ്ങൾക്കു പിന്നിൽ മറച്ചുപിടിക്കാനാണ് ആദ്യമൊക്കെ ശ്രമിച്ചിരുന്നത്. അവനും അങ്ങനെ തന്നെ ആഗ്രഹിച്ചു. രൂപവ്യത്യാസമുള്ള ചെവി മറച്ചുപിടിക്കാനും അവൻ നന്നേ പാടുപെട്ടു. മുടി വെട്ടുന്പോൾ ചെവി മൂടുന്ന രീതിയിലാക്കാൻ അവൻ നിർബന്ധിക്കും. മറ്റുള്ളവർക്കു മുന്പിൽ പ്രത്യക്ഷപ്പെടുന്പോൾ കുത്തിനോവിക്കുന്ന ചോദ്യങ്ങളെ ഭയന്നായിരുന്നു അതെല്ലാം.
ഇന്ന് ഷാഹിലിന്റെ മനസിൽ സങ്കടപ്പെടുത്തുന്ന ചിന്തകളില്ല. സ്വന്തം പരിമിതികളെയും സാധ്യതകളെയും അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. ആരുടെ മുന്പിലും അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും നിൽക്കാനും തന്റെ കഴിവുകൾ ആർജവത്തോടെ പ്രകടിപ്പിക്കാനും പുഞ്ചിരികൊണ്ട് അവരുടെയെല്ലാം ഹൃദയത്തിൽ ഇടം നേടാനും സാധിക്കുന്നത് ഞങ്ങൾക്കെല്ലാം ഏറെ സന്തോഷവും അഭിമാനകരവുമാണ്.
തങ്ങളുടെ ബന്ധുവായ മറ്റൊരു കുട്ടിക്കും ഷാഹിലിനു സമാനമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനായുള്ള ചികിത്സ ഫലം കണ്ടില്ല. ഷാഹിലിന് അക്കാര്യമറിയാം. ആദ്യമൊക്കെ മുഖം എല്ലാവരുടേയും പോലെയാക്കണമെന്ന് അവൻ സങ്കടത്തോടെ പറയാറുണ്ടായിരുന്നു. ഇനി എനിക്കിതു മതിയെന്നാണ് അവന്റെ തീരുമാനം - ഷാബിറും സുമയ്യയും പറയുന്നു.
ഇൻസ്റ്റ 125 കെ
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുന്പോഴാണ് ഷാബിർ ഷാഹിലിനെ ഒരു വീഡിയോ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പെർഫെക്ട് ഓകെയുടെ ചെറിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തപ്പോൾ മികച്ച പ്രതികരണം ലഭിച്ചു.
പതുക്കെപ്പതുക്കെ ഹ്രസ്വ വീഡിയോകളും റീലുകളും സാമൂഹ്യമാധ്യമങ്ങളിലേക്കെത്തി.ഏതു നൃത്തച്ചുവടിനും നന്നായി വഴങ്ങുന്ന ഡാൻസ് വീഡിയോകൾ അനേകരെ അതിശയിപ്പിച്ചു.
അയൽവാസികളും ബന്ധുക്കളുമായ അമലും പോളിയും റിഹാനും സൈറയുമെല്ലാം ഷാഹിലിനൊപ്പം ചുവടുവച്ചു. എല്ലാം മറന്ന് ഷാഹിൽ വീഡിയോകളിൽ നിറഞ്ഞാടി. അതെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാൻ സമയമെടുത്തില്ല.
ഇൻസ്റ്റഗ്രാമിലൂടെ ഷാഹിലിന്റെ വീഡിയോകൾക്ക് ആരാധകരേറി. വ്ളോഗർമാർ ഷാഹിലിനെ വീഡിയോകളിലാക്കി. ഇന്ന് ഷാഹിലിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 125 കെ (ഒന്നേകാൽ ലക്ഷം) പിന്നിട്ടിരിക്കുന്നു. അവന്റെ ആത്മവിശ്വാസത്തിന്റെ ഒൗന്നത്യമാണ് ഈ പിന്തുണ അടിവരയിടുന്നത്.
ഞാൻ ഹാപ്പിയാണ്
എന്നെ കാണുന്പോൾ നിങ്ങളുടെ മുഖത്ത് സഹതാപമോ സങ്കടമോ തോന്നിയേക്കാം. അതല്ല, നിങ്ങളുടെ ആത്മാർഥമായ പുഞ്ചിരിയാണ് എനിക്കിഷ്ടം. എന്നെ നോക്കി പുഞ്ചിരിക്കുന്നവരോട് എനിക്ക് സന്തോഷത്തോടെ പുഞ്ചിരിക്കണം. അതിൽ ഞാൻ ഹാപ്പി. ഇപ്പോഴും ചിലരൊക്കെ എന്നെ തുറിച്ചുനോക്കും. ഇവൻ സംസാരിക്കുമോ, മുഖം എന്താ ഇങ്ങനെ...അങ്ങനെയൊന്നും ചോദിക്കരുതുട്ടോ....പ്ലീസ്...ജൻമനാ കിട്ടിയ മുഖം ഇതാണ്. ഇതു ദൈവം തന്നതാണ്. ആ മുഖത്തേക്കു തുറിച്ചു നോക്കുന്നതും കളിയാക്കുന്നതും ദൈവനിന്ദയാണ്. ഷാഹിലിന്റെ വാക്കുകളിൽ ചിന്തിക്കാനേറെ.
ഇൻസ്റ്റഗ്രാമിൽ താരമായ ഷാഹിലിനെ ഇപ്പോൾ പുറത്തുകാണുന്പോൾ, പലരും തിരിച്ചറിയും. വിശേഷങ്ങൾ ചോദിക്കും, ഒപ്പം നിന്നു ഫോട്ടോയെടുക്കും. കുട്ടികൾക്കുള്ള ട്രെയിനിംഗ് ക്ലാസുകളിൽ ഷാഹിൽ ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും മാതൃകയായി അവതരിപ്പിക്കപ്പെടുന്നു.
വിവിധ സ്ഥാപനങ്ങളുടെ പ്രമോഷനുവേണ്ടിയും ക്ഷണിക്കപ്പെടുന്ന ഷാഹിൽ കൊച്ചു സെലിബ്രിറ്റിയുമാവുകയാണ്. ഫറുഖ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠനം. പ്ലസ് ടുവിനു ശേഷം കംപ്യൂട്ടർ സോഫ്റ്റ്വെയർ മേഖലയിൽ കരിയർ ക്രമപ്പെടുത്താനാണ് ആഗ്രഹമെന്നു ഷാഹിൽ.
കുടുംബം സ്വർഗം
എന്നെ ആത്മാർഥമായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന മാതാപിതാക്കളോടും സഹോദരങ്ങളോടുമാണ് ഏറ്റവും കടപ്പാടെന്നു ഷാഹിൽ പറയുന്നു. അവർ ചേർത്തുപിടിച്ചതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ മുന്നേറാനായത്.
ഷാഹിലിന്റെ സങ്കടങ്ങൾ മായിച്ചു പുഞ്ചിരി വിടർത്താനുള്ള പരിശ്രമങ്ങൾക്കു പിന്നിൽ, അവനെ സ്നേഹിച്ചു തോളോടുചേർത്ത കുടുംബവും കരുതലായി കൂടെയുണ്ട്. ഒപ്പം, അടുത്ത ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് ചുവടുവയ്ക്കാൻ റെഡിയായി കൊച്ചു കൂട്ടുകാരും. ഷാഹിൽ മുന്നോട്ടുതന്നെ.
വൈറലായ പുഞ്ചിരി
12:14 AM Jul 24, 2022 | Deepika.com