സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും കടന്നു വരട്ടെ എന്നാശംസിക്കാം.
നാട്ടുനടപ്പ് അനുസരിച്ച് സിംബാബ്വേ ശങ്കരൻ എന്നു വിളിക്കപ്പെടേണ്ടവനാണ്. ഉടലാകെ മറയ്ക്കാൻ പോന്ന വിധം മൂന്നര അടിയോളം വീതിയുള്ള ചെവികൾ, വലിയ കണ്ണുകൾ, നിവർന്നുനിന്നാൽ പതിനൊന്ന് അടിയോളം ഉയരം. ഒന്നൊടിഞ്ഞു കൂർത്ത വലത്തെ കൊന്പ്.തലയെടുപ്പോടെ നിൽക്കുന്നത് കണ്ടാൽ ഏത് പൂരപ്പറന്പിൽ നിൽക്കുന്ന കൊന്പനും ഇവനാരെടാ എന്ന മട്ടിലൊന്ന് ഇടംകണ്ണിട്ട് നോക്കും.
കാര്യമുണ്ട്, ശങ്കർ അവരെപ്പോലെ ഒരു ഇന്ത്യൻ ആനയല്ല. അവൻ തികഞ്ഞൊരു ആഫ്രിക്കൻ ആണ്. എല്ലാവിധ വന്യസൗന്ദര്യങ്ങളും ഒത്തിണങ്ങിയവൻ. എങ്കിലും ജീവിതത്തിലൊരിക്കൽ പോലും ഒരു നെറ്റിപ്പട്ടം അണിയാൻ ഭാഗ്യം ലഭിക്കാത്തവൻ. എന്തിനേറെ പറയുന്നു, അകാലത്തിൽ വേർപിരിഞ്ഞുപോയ പ്രിയതമയുടെ വിടവ് നികത്താൻ പോലും ഒരാളില്ലാതെ വെറുമൊരു കാഴ്ചബംഗ്ലാവിൽ ഉപേക്ഷിക്കപ്പെട്ടതുപോലെ കഴിഞ്ഞു പോകുന്നവൻ. അതേ, ഡൽഹി മൃഗശാലയിൽ കാഴ്ചക്കാരുടെ മുന്നിൽ നിർവികാരനായി നിൽക്കുന്പോൾ ശങ്കർ എന്ന ആഫ്രിക്കൻ ആനയുടെ മനസൊരു ഇരുണ്ട ഭൂഖണ്ഡം പോലെയാണ്.
രണ്ടു പതിറ്റാണ്ടു മുൻപ് രാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമ സിംബാബ്വെ സന്ദർശിച്ചപ്പോൾ അതുവരെ ആർക്കും കിട്ടിയിട്ടില്ലാത്ത വിധം കനപ്പെട്ട ഒരു സമ്മാനം അവർ കൊടുത്തു വിട്ടു. ലക്ഷണമൊത്ത ഒരു ആഫ്രിക്കൻ ആന.
1998ൽ ഇന്ത്യയിലേക്ക് കൊണ്ടു വന്ന കരിവീരന് അന്നത്തെ രാഷ്ട്രപതിയുടെ പേര് തന്നെ നൽകി- ശങ്കർ. ഇന്ത്യയിലേക്ക് വരുന്പോൾ രണ്ടു വയസായിരുന്നു ശങ്കറിന്റെ പ്രായം. ശങ്കറിന് കൂട്ടായി ബൊംബായി എന്ന ആഫ്രിക്കൻ ഗജസുന്ദരിയും ഇന്ത്യയിലേക്ക് പോന്നു. അന്നത്തെ സിംബാബ്വെ അംബാസഡറിന്റെ ഭാര്യയുടെ പേരായിരുന്നു ബൊംബായി എന്നത്.
പക്ഷേ, ഇരുപതു വർഷം മുൻപ് ബൊംബായ് ശങ്കറിനെ വിട്ടുപോയി. അന്നു മുതൽ ഇന്നോളമുള്ള കാലം ഏകനാണ്. ഒടുവിൽ കുറച്ചേറെ നാൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ശങ്കറിന്റെ ഏകാന്തവാസം അവസാനിപ്പിക്കാനും സുരക്ഷ ഉറപ്പു വരുത്താനും നിയമപരമായി വഴിയൊരുങ്ങി.
ശങ്കറിന് പറ്റിയ ഒരു ഇണയെ കണ്ടെത്തണമെന്നും എല്ലാവിധ സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്നും കഴിഞ്ഞയാഴ്ചയാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. ഇന്ത്യയിലേക്ക് എത്തിക്കുന്പോൾ ശങ്കറിന് രണ്ടു വയസായിരുന്നു പ്രായം. അതനുസരിച്ച് ഇപ്പോൾ 26 വയസ് പൂർത്തിയായി നിൽക്കുന്ന യൗവ്വന യുക്തനാണ് ശങ്കർ. ഒരു ആഫ്രിക്കൻ ആനയുടെ ശരാശി ആയുസ് അറുപത് വയസു മുതൽ എഴുപത് വയസു വരെയാണ്.
ഡൽഹി മൃഗശാലയിൽ ലക്ഷ്മി എന്നും ഹീര എന്നും പേരുള്ള രണ്ട് പിടിയാനകളുണ്ട്. അവരുമായി ശങ്കറിനെ അടുപ്പത്തിലാക്കാൻ മൃഗശാല അധികൃതർ പലവട്ടം നടത്തിയ ശ്രമങ്ങൾ പാഴായിപ്പോവുകയായിരുന്നു.
ഏഷ്യൻ സുന്ദരികളോട് തനിക്ക് തീരെ അഭിനിവേശമില്ലെന്ന നയം വ്യക്തമാക്കി ആഫ്രിക്കൻ പൗരുഷം പുറം തിരിഞ്ഞു നടന്നു. മൃഗശാലയിലെ പരിശീലനം ലഭിച്ച ഇന്ത്യൻ ആനകൾ പാപ്പാന്മാരുടെ നിർദേശങ്ങൾക്കൊത്തു പ്രവർത്തിക്കുന്പോൾ ആഫ്രിക്കൻ വനാന്തരങ്ങളിൽനിന്നു വന്ന തന്റെ താൻപോരിമ ഇനിയും അടങ്ങിയിട്ടില്ലാത്ത ശങ്കറിനെ മെരുക്കാൻ ഇത്ര വർഷമായിട്ടും കഴിഞ്ഞിട്ടില്ല. മദപ്പാട് ഇളക്കുന്ന കാലത്ത് അടക്കിനിർത്താൻ അതിലേറെ പാടാണ്.
ശങ്കറിന്റെ ഏകാന്തവാസം അവസാനിപ്പിക്കാൻവേണ്ടിയുള്ള മുറവിളികൾ വർഷങ്ങൾക്ക് മുൻപേ ഉയർന്നിരുന്നു. യൂത്ത് ഫോർ ആനിമൽ എന്ന സംഘടന ചേഞ്ച് ഡോട്ട് കോമിൽ വലിയ തോതിൽ ഓണ്ലൈൻ പെറ്റീഷനും പ്രചാരണവും ആരംഭിച്ചു.
തുടക്കത്തിൽ തന്നെ ശങ്കറിന് വേണ്ടിയുള്ള പരാതിയിൽ 2022 ആയപ്പോഴേക്കും 50,000 പേരാണ് ഒപ്പിട്ടത്. ആഫ്രിക്കയിലെതന്നെ ഏതെങ്കിലും വന്യജീവി സങ്കേതത്തിലേക്ക് ശങ്കറിനെ മാറ്റണം എന്നായിരുന്നു യൂത്ത് ഫോർ ആനിമൽ പ്രവർത്തകരുടെ ആവശ്യം. അത് സാധിച്ചില്ലെങ്കിൽ ഇന്ത്യയിലെതന്നെ ആനകൾക്ക് കഴിഞ്ഞു കൂടാൻ സൗകര്യങ്ങളുള്ള ഒരു വന്യജീവി സങ്കേതത്തിലേക്ക് ശങ്കറിനെ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.
ഒടുവിൽ ശങ്കറിനുവേണ്ടി നികിത ധവാൻ എന്ന പെണ്കുട്ടി ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. ഉടൻ തന്നെ അന്നത്തെ ചീഫ് ജസ്റ്റീസ് ഡി.എൻ. പട്ടേലും ജസ്റ്റീസ് ജ്യോതി സിംഗും ഉൾപ്പെട്ട ബഞ്ച് കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും നാഷണൽ സുവോളജിക്കൽ പാർക്ക്, സെൻട്രൽ സൂ അഥോറിറ്റി, ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ എന്നിവർക്കും നോട്ടീസ് അയച്ചു. ആ നിയമ പോരാട്ടം അന്നുമുതൽ രണ്ടു പതിറ്റാണ്ടു നീണ്ടുപോയി.
ഒടുവിൽ കേസ് ഡൽഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസ് സതീഷ് ചന്ദ്രശർമ, ജസ്റ്റീസ് സുബ്രഹ്മണ്യൻ ശർമ എന്നിവരുടെ ബഞ്ചിനു മുന്നിലെത്തി. ജൂലൈ ആറിനു നടന്ന വാദത്തിനിടെ ശങ്കറിനെ ഒരു കാരണവശാലും ആഫ്രിക്കയിലേക്ക് മടക്കി അയക്കുന്ന പ്രശ്നമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആനയ്ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്ന് സെൻട്രൽ സൂ അഥോറിറ്റിക്കും ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകി. ശങ്കറിനെ തിരിച്ച് ആഫ്രിക്കയിലേക്ക് അയക്കാൻ അനുവദിക്കില്ല. ആനയെ ഇന്ത്യയിൽതന്നെ നിർത്തും. ശങ്കർ നമ്മുടേതാണ്. അവനെ വേണ്ടവിധം നമ്മൾതന്നെ നോക്കണം എന്നാണ് കോടതി പറഞ്ഞത്. ശങ്കറിനെ സംയുക്തമായി സന്ദർശിച്ച് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഇരു സമിതികളോടും നിർദേശിച്ചു.
ശങ്കറിനെ ഡൽഹി മൃഗശാലയിൽ നിന്ന് മറ്റേതെങ്കിലും വന്യജീവി സങ്കേതത്തിലേക്കോ ദേശീയ പാർക്കിലേക്കോ മാറ്റുന്ന കാര്യം പരിഗണിക്കണം. ഏറ്റവും പ്രധാനമായി കോടതി നിർദേശിച്ച ഒരു കാര്യം ആഫ്രിക്കയിൽ നിന്നുതന്നെ ശങ്കറിനൊരു ജീവിതസഖിയെ കണ്ടെത്തണമെന്നാണ്. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ വഴികളും തേടാമെന്ന് സെൻട്രൽ സൂ അഥോറിറ്റി അറിയിച്ചു.
യൂത്ത് ഫോർ ആനിമൽസ് എന്ന എൻജിഒയുടെ സ്ഥാപക കൂടിയായ നികിത ധവാൻ എന്ന കൗമാരക്കാരി ശങ്കറിന്റെ കാഴ്ചബംഗ്ലാവിലെ താമസം തടവറയിലെന്ന പോലെയാണെന്നാണ് ആരോപിക്കുന്നത്.
ശങ്കറിനെ ഒരു വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയില്ലെങ്കിൽ മനസും ശരീരവും അപകടത്തിലാകും എന്നാണ് നികിതയുടെ വാദം. രാജ്യത്തെ എല്ലാ മൃഗശാലകളിലുമുള്ള ആനകളെക്കുറിച്ച് സെൻട്രൽ സൂ അഥോറിറ്റിയോട് റിപ്പോർട്ട് തേടണമെന്നും നികിത ആവശ്യപ്പെട്ടിട്ടുണ്ട്.
സെൻട്രൽ സൂ അഥോറിറ്റിയുടെ സർക്കുലർ പ്രകാരം ആനകളെ മൃഗശാലകളിൽ കാഴ്ചക്കാരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ട്. മാത്രമല്ല, അഥോറിറ്റിയുടെ മാർഗനിർദേശം അനുസരിച്ച് ആറു മാസത്തിൽ കൂടുതൽ ആനയെ ഏകാന്തവാസം അനുഭവിപ്പിക്കുന്നതിനും വിലക്കുണ്ടെന്നും നികിതയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസ് വീണ്ടും ഓഗസ്റ്റ് 31ന് ഹൈക്കോടതി പരിഗണിക്കും. അതിനുള്ളിൽ ശങ്കറിന്റെ ഒറ്റപ്പെടലിനും വിരസതയ്ക്കും അറുതി വരുത്തി ഒരു ആഫ്രിക്കൻ ഗജസുന്ദരി വരുമെന്നും അവരുടെ ജീവിതം കൂടുതൽ യൗവ്വനതീക്ഷ്ണവും പ്രേമസുരഭിലവും ആകുമെന്നും പ്രതീക്ഷിക്കാം.
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും കടന്നു വരട്ടെ എന്നാശംസിക്കാം.
സെബി മാത്യു
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
01:02 AM Jul 17, 2022 | Deepika.com