മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ, ആ ദൈവസ്വരം കേൾക്കുവാൻ പലരും വിസമ്മതിക്കുന്നതാണ് മനുഷ്യരുടെയിടയിലെ സകല തിന്മകളുടെയും കാരണം.
ഒരിക്കൽ ഒരാൾ ബാങ്കിൽനിന്നു കുറെ പണമെടുക്കാൻ പോയി. ഒരു ലക്ഷം രൂപയായിരുന്നു തന്റെ അക്കൗണ്ടിൽനിന്ന് കാഷ്യറോട് അയാൾ ആവശ്യപ്പെട്ടത്. എന്നാൽ പണം അയാളുടെ കൈയിൽ കിട്ടിയപ്പോൾ ഇരുപതിനായിരം രൂപ കൂടുതലുണ്ടായിരുന്നു. ചോദിച്ചതിലുമധികം തുക താൻ കൊടുത്തതായി കാഷ്യർ അറിഞ്ഞിരുന്നുമില്ല.
പണവും ബാഗിലിട്ടു നിശബ്ദനായി ആ മനുഷ്യൻ വീട്ടിലേക്കു മടങ്ങി. പക്ഷേ, അധിക പണം മടക്കിക്കൊടുക്കണമെന്ന് അയാളുടെ മനസ്സാക്ഷി അയാളോടു മന്ത്രിച്ചു. പക്ഷേ, തന്റെ പണമാണ് നഷ്ടപ്പെട്ടിരുന്നതെങ്കിൽ തനിക്ക് ആ തുക തിരികെ ലഭിക്കുവാൻ സാധ്യതയില്ലെന്ന് അയാൾ കണക്കുകൂട്ടി. തന്മൂലം, അധികമായി ലഭിച്ച തുക തിരികെ കൊടുക്കേണ്ടതില്ലെന്ന് അയാൾ സ്വയം വാദിച്ചു. പക്ഷേ, അപ്പോഴും ആ തുക തിരികെ കൊടുക്കുവാൻ മനസ്സാക്ഷി മന്ത്രിച്ചുകൊണ്ടിരുന്നു.
മറ്റൊരാൾക്ക് തെറ്റുപറ്റിയതുമൂലം തനിക്കു ലഭിച്ച തുക സൂക്ഷിക്കുന്നതിന്റെ ഔചിത്യത്തെക്കുറിച്ച് അയാൾ വീണ്ടും വീണ്ടും ആലോചിച്ചു. ആ തുക മടക്കിക്കൊടുക്കണമെന്ന ചിന്തയുണ്ടാകുന്പോൾ അതിന്റെ ആവശ്യമില്ലെന്ന് അയാൾ വാദിക്കും. പക്ഷേ, അപ്പോഴും മനസിനു ശാന്തത വരുന്നില്ല. അവസാനം, മനസ്സാക്ഷിക്കടി ശക്തിയായപ്പോൾ അധികമായി കിട്ടിയ തുക മടക്കി ഏൽപ്പിക്കുവാൻ അയാൾ തീരുമാനിച്ചു. അപ്പോൾ അയാളുടെ മനസ് അതിവേഗം ശാന്തമായി.
ജോലിസമയം അവസാനിക്കുന്നതിനുമുന്പ്, അധികമായി ലഭിച്ച തുകയുമായി അയാൾ ബാങ്കിലെത്തി. ആ തുക തിരികെ ലഭിച്ചപ്പോൾ കാഷ്യർക്ക് ആശ്വാസമായി. അക്കൗണ്ടിൽ കുറവുവന്ന തുക എങ്ങനെ നഷ്ടമായെന്നു കണ്ടുപിടിക്കാനുള്ള തിരക്കിലായിരുന്നു അയാൾ അപ്പോൾ.
പണം ലഭിച്ചപ്പോൾ കാഷ്യർക്കു വലിയ സന്തോഷമായി. ആയിരം രൂപയെടുത്ത് ആ മനുഷ്യനു കൊടുത്തുകൊണ്ട് കാഷ്യർ പറഞ്ഞു. ''സഹോദരാ, താങ്കൾക്കു നന്ദി. താങ്കൾ പണം തിരികെ തന്നിരുന്നില്ലെങ്കിൽ ആ തുക എന്റെ അക്കൗണ്ടിൽനിന്നു ഞാൻ കൊടുക്കേണ്ടി വരുമായിരുന്നു. എന്റെ നന്ദിസൂചകമായി ഈ തുക വാങ്ങി ഭാര്യയ്ക്കും മക്കൾക്കും മധുരപലഹാരം വാങ്ങിക്കൊടുക്കുക.''
ഉടനെ ആ മനുഷ്യൻ പറഞ്ഞു. ''ഞാനാണ് നിങ്ങൾക്കു നന്ദി പറയേണ്ടത്. മധുരപലഹാരം വാങ്ങാൻ ഞാൻ നിങ്ങൾക്ക് ആയിരം രൂപ തരാം.'' അപ്പോൾ കാഷ്യർ ചോദിച്ചു: ''താങ്കൾ എന്തിനാണ് എനിക്കു നന്ദി പറയേണ്ടത്? മധുരപലഹാരം വാങ്ങാൻ എനിക്കെന്തിനാണു പണം തരുന്നത്.''
ഇതു കേട്ടപ്പോൾ ചെറുപുഞ്ചിരിയോടെ ആ മനുഷ്യൻ പറഞ്ഞു: ''ശ്രദ്ധക്കുറവു മൂലം നിങ്ങൾ എനിക്കുതന്ന തുക എന്നെത്തന്നെ വിലയിരുത്തുവാൻ എന്നെ സഹായിച്ചു. നിങ്ങൾ അധിക തുക എനിക്കു തന്നിരുന്നില്ലെങ്കിൽ എന്റെ അത്യാഗ്രഹത്തിന്റെ ആഴം മനസിലാക്കാനോ അതിനെ കീഴടക്കുവാനോ എനിക്ക് അവസരം ഉണ്ടാകുമായിരുന്നില്ല.
എന്റെ അത്യാഗ്രഹത്തെ കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല. കുറെ മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനു ശേഷമാണ് അതെനിക്കു സാധിച്ചത്. അതിനൊരു അവസരം സൃഷ്ടിച്ചതിനാണ് ഞാൻ നിങ്ങൾക്കു നന്ദി പറയുന്നത്.''
മറ്റൊരാൾക്ക് അവകാശപ്പെട്ട പണം അബദ്ധത്തിൽ നമുക്കു ലഭിച്ചാൽ നാം അതു തിരികെ നൽകുമോ? നമുക്കു മനസ്സാക്ഷി ഉണ്ടെങ്കിൽ നാം അതു തിരികെ നൽകും. എന്നാൽ നമുക്കു മനസ്സാക്ഷിയില്ലെങ്കിൽ ആ തുക എങ്ങനെയെങ്കിലും സ്വന്തമാക്കുവാൻ നാം യത്നിക്കും.
അങ്ങനെയുള്ളവർ സമൂഹത്തിൽ വിരളമല്ല എന്നാണു യാഥാർഥ്യം. അതുകൊണ്ടാണല്ലോ മറ്റുള്ളവരുടെ പണവും മറ്റു സന്പത്തുകളും അന്യായ മാർഗത്തിൽക്കൂടി തട്ടിയെടുക്കുന്നതിന്റെ കഥകൾ പലപ്പോഴും നാം കേൾക്കുന്നത്.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ മനുഷ്യനു മനസ്സാക്ഷിയുണ്ടായിരുന്നു. തന്മൂലമാണ് അത്യാഗ്രഹം പത്തിവിടർത്തി ആടിയിട്ടും അതിനെ നിഗ്രഹിച്ച് അയാൾ പണം മടക്കിക്കൊടുത്തത്. അപ്പോൾ അയാൾക്ക് അനുഭവപ്പെട്ടതു നഷ്ടബോധമല്ലായിരുന്നു. പ്രത്യുത, താൻ വലിയൊരു യുദ്ധം ജയിച്ചു എന്നതിലെ സന്തോഷമായിരുന്നു.
മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ, ആ ദൈവസ്വരം കേൾക്കുവാൻ പലരും വിസമ്മതിക്കുന്നതാണ് മനുഷ്യരുടെയിടയിലെ സകല തിന്മകളുടെയും കാരണം.
ഡാനിയേൽ വെബ്സ്റ്റർ (1782-1852) അമേരിക്കൻ സുപ്രീം കോർട്ടിലെ അതിപ്രഗത്ഭനായ ഒരു അഭിഭാഷകനായിരുന്നു. ഒരിക്കൽ ഒരാൾ ഒരു കേസിൽ കള്ളസാക്ഷി പറയുവാനായി കോടതിമുറിയിലെത്തി. ഇക്കാര്യം അറിയാമായിരുന്ന വെബ്സ്റ്റർ അയാളെ രൂക്ഷമായി നോക്കി.
ആ നോട്ടം നേരിടാനാകാതെ കള്ളസാക്ഷി പറയാൻ വന്നയാൾ തല കുനിച്ചിരുന്നു. എന്നാൽ, എപ്പോഴൊക്കെ തല ഉയർത്തി നോക്കിയോ അപ്പോഴൊക്കെ വെബ്സ്റ്ററുടെ കണ്ണുകൾ അയാളെ പിന്തുടരുന്നുണ്ടായിരുന്നു.ആ നോട്ടം സഹിക്കാൻ വയ്യാതെ അയാൾ കോടതിമുറിയുടെ പുറത്തുപോയി. കള്ളസാക്ഷി പറയുവാൻ അയാൾ തിരികെ വന്നതുമില്ല. സത്യമറിയാവുന്ന ഒരാളുടെ മുന്പിലാണ് ഇരിക്കുന്നതെന്ന ചിന്തയാണു കള്ളസാക്ഷി പറയുന്നതിൽനിന്ന് അയാളെ പിന്തിരിപ്പിച്ചത്.
എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന ദൈവത്തിന്റെ മുന്പിലാണ് നാം നിൽക്കുന്നത് എന്ന ബോധ്യം നമുക്കുണ്ടായാൽ നാം ഒരിക്കലും മനസ്സാക്ഷി മറന്ന് പ്രവർത്തിക്കുകയില്ല. മാത്രമല്ല, നാം പറയുന്നതും പ്രവർത്തിക്കുന്നതുമൊക്കെ ദൈവസ്വരം കേട്ടുകൊണ്ടുമായിരിക്കും. അപ്പോൾ നമുക്കു തെറ്റും സംഭവിക്കുകയില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ചോദിച്ചതിലുമധികം ലഭിച്ചപ്പോൾ
12:55 AM Jul 17, 2022 | Deepika.com