ചരിത്രവും വർത്തമാനവും പറയുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചുവരുകളെക്കുറിച്ചായിരുന്നു കഴിഞ്ഞയാഴ്ച ഡൽഹി സ്കെച്ചസ് പറഞ്ഞുപോയത്. പറഞ്ഞുതീർക്കാൻ കഴിയാത്ത അത്രയേറെ വിശേഷങ്ങളുണ്ടെങ്കിലും വിദ്യാർഥിയോ അധ്യാപകനോ ജീവനക്കാരനോ അല്ലാതെ ആ മതിൽക്കെട്ടുകൾക്കുള്ളിലെ ആത്മാവായി അലിഞ്ഞു ജീവിച്ച ഒരു മനുഷ്യനെക്കുറിച്ചാണ് ഇത്തവണ പറയാനുള്ളത്.
ജനനംകൊണ്ട ് രാം ശങ്കർ യാദവ് ആയിരുന്ന യുപിയിലെ സുൽത്താൻപുർ സ്വദേശി ജീവിതംകൊണ്ട് ജെൻഎയുവിനുള്ളിൽ വിദ്രോഹിയായി കഴിഞ്ഞ കാലം, മറ്റെവിടെയും സമാനതകളില്ലാതെ മാഞ്ഞുപോയ ഒന്നാണ്. മൂന്നു പതിറ്റാണ്ടു കാലമാണ് സഞ്ചരിക്കുന്ന ഒരു കവിതപോലെ വിദ്രോഹി ജെഐൻയുവിനുള്ളിൽ കഴിഞ്ഞത്.
ശരിക്കും ഒരു കവിത തന്നെയായിരുന്നു ആ ജീവിതം. കടലാസും പേനയുമില്ലാത്ത ലോകത്ത് കേൾക്കുന്നവന്റെ ഹൃദയഭിത്തിയിൽ മൂർച്ചയുള്ള നാവിൻതുന്പിനാൽ കവിതകൾ കുറിച്ചിട്ട മനുഷ്യനായിരുന്നു വിദ്രോഹി. വരുംതലമുറ ആരായിരുന്നു വിദ്രോഹി എന്നു ചോദിച്ചാൽ ഈ കാന്പസിലെ മരങ്ങൾ ഇലകൾ പൊഴിച്ചുപോലും മറുപടി പറയും. കാന്പസിന്റെ പുറത്ത് ഡൽഹിയുടെ തെരുവുകളിൽ വിദ്രോഹി ഒരു കവിയായി ചിലപ്പോഴൊക്കെ അവതാരമെടുത്തിരുന്നു. വായിൽ നിറയെ വാക്കുകളുടെ കോക്ടെയിലുമായി പുരാന ദില്ലിയിലെ ഗലികളിൽ അലഞ്ഞുനടന്നു.
ഡൽഹിയുടെ മുക്കും മൂലയും അദ്ദേഹത്തിന് പരിചിതമായിരുന്നു. ഡൽഹിയിലെ ചരിത്രസ്മാരകങ്ങളെല്ലാം അദ്ദേഹം കവിതകളിൽ അവതരിച്ചിട്ടുണ്ട്. ഹിന്ദി ഗവേഷണ വിദ്യാർഥിയായാണ് രാംശങ്കർ യാദവ് ജെഐൻയുവിലെത്തുന്നത്. 1983ൽ ഒരു വിദ്യാർഥിപ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. പക്ഷേ, പിന്നീട് അദ്ദേഹം കാന്പസ് വിട്ടുപോയില്ല. എന്റെ ആത്മാവ് ഇവിടെയാണ്, എന്റെ കവിത കേൾക്കാനുള്ളവരും ഇവിടെയാണുള്ളതെന്നാണ് അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
ക്ലാസ് മുറികളിൽനിന്ന് വിടുതൽ നേടിയ ജീവിതം പിന്നീട് മരത്തണലുകളിൽ തളിരിട്ടു. ഉറ്റവരെ ഉപേക്ഷിച്ചു, വീടും മറന്നു. വിപ്ലവ കവിതകൾ നിറച്ച സഞ്ചിയുമായി നടക്കാൻ തുടങ്ങി. പട്ടിണി അറിയിക്കാതെ ജെഐൻയുവിലെ തലമുറകൾ വിദ്രാഹിയെ കാത്തു പരിപാലിച്ചു.
തീക്കനൽപോലെ വിദ്രോഹി വിളന്പിയ കവിതകളിൽ ചരിത്രം ഒരു പ്രധാന സൂചികയായിരുന്നു. ചരിത്രസ്മാരകങ്ങളും സമയ സ്ഥലസൂചികകളും ആ കവിതകളിൽ നിറഞ്ഞുനിന്നു. ഹിന്ദിയിലായിരുന്നു എഴുത്തുകൾ കൂടുതലും. പലതും പല മൊഴികളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യാ-പാക് വിഭജനത്തെ വരച്ചു കാട്ടിയത് നൂർ മിയാന്റെ സുറുമ എന്ന കവിതയിലൂടെയായിരുന്നു.
‘നമ്മൾ ജീവിച്ചിരിക്കുന്ന കാലത്തെ അവസാനത്തെ ഹിപ്പി’ ആയിരുന്നു വിദ്രോഹി എന്നാണ് അദ്ദേഹത്തെക്കുറിച്ചു ജഐൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സന്ദീപ് സിംഗ് പറഞ്ഞത്.
വിദ്രോഹി എന്ന വാക്കിന്റെ അർഥംതന്നെ വിമതൻ, വിപ്ലവകാരി എന്നൊക്കെയാണ്. ‘ഞാനൊരു പരാജയപ്പെട്ട പോരാളി, കടലിന്റെ തീയിൽ കിടന്ന് വേകുന്നവൻ ‘ എന്നാണ് തന്നെക്കുറിച്ചു വിദ്രോഹി ഒരു കവിതയിൽ കുറിച്ചത്. ജെഎൻയു ലൈബ്രറി കാന്റീനിൽനിന്ന് ഒരു ചൂട് ചായയ്ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഒരു പകൽ തുടങ്ങിയിരുന്നത്. അവിടെനിന്നു കാന്പസിലെ രാഷ്ട്രീയ, സാംസ്കാരിക കേന്ദ്രമായ ഗംഗ ധാബയിലേക്ക് നടക്കും.
ധാബയിലെ കല്ലുബെഞ്ചിലിരുന്നു കവിതകൾ ചൊല്ലും. അതിനിടെ പ്രഭാതഭക്ഷണം കഴിഞ്ഞുപോകും. പിന്നെ കാന്പസിൽ പലയിടങ്ങളിലായി പല സമയങ്ങളിൽ പ്രത്യക്ഷപ്പെടും. രാത്രി വിദ്യാർഥി യൂണിയൻ ഓഫീസിനുള്ളിലായിരുന്നു ഉറക്കം. ഹിന്ദിയിലും അവധ് ഭാഷയിലും കവിതകളെഴുതിയിരുന്ന വിദ്രോഹി അവ അച്ചടക്കത്തോടെ ഒതുങ്ങിയിരുന്നു കേൾക്കുന്നവരുടെ മുന്നിൽ ഒരിക്കലും അവതരിപ്പിച്ചിരുന്നില്ല.
പ്രതിഷേധങ്ങൾക്കു നടുവിലും ധാബകളിലും മറ്റും മാത്രം ഉച്ചത്തിൽ കവിതകൾ ചൊല്ലി നടന്നു. കവിതകൾ അച്ചടിച്ചു കാണണമെന്ന ആഗ്രഹം മറ്റാരെയുംപോലെ ഉള്ളിലുണ്ടായിരുന്നു. ഒരിക്കൽ ബിബിസിയുടെ ഹിന്ദി വെബ്സൈറ്റിൽ വിദ്രോഹിയുടെ ഒരു കവിത പ്രസിദ്ധീകരിച്ചു.
അന്ന് വിദ്യാർഥികളെക്കൊണ്ട ് അതിന്റെ പ്രിന്റ് എടുപ്പിച്ച് ഒപ്പം കൊണ്ടുനടന്നിരുന്നു. വിദ്യാർഥികളുടെ നിർബന്ധപ്രകാരം കവിതകളെല്ലാം സ്വരുക്കൂട്ടി ഒരു പുസ്തകത്തിനായി തയാറെടുപ്പുകൾ നടത്തിയെങ്കിലും സ്വപ്നം സാക്ഷാത്കരിക്കാതെ പോയി.
ജെഎൻയു അഡ്മിനിസ്ട്രേഷൻ, ഒരു ശല്യക്കാരനായിട്ടായിരുന്നു വിദ്രോഹിയെ കണ്ടിരുന്നത്. അങ്ങനെ 2010ൽ കാന്പസിൽനിന്നു പുറത്തായി. രണ്ടു മാസത്തോളം മുനീർക്കയിൽ സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞു.
യഗ്യസേനി ബാരേത് എന്ന വിദ്യാർഥിയുടെ നേതൃത്വത്തിൽ വിദ്രോഹിയെ തിരികെ വിളിക്കാനുള്ള പ്രചാരണം ആരംഭിച്ചു. വിദ്യാർഥികളുടെ ആവശ്യം ശക്തമായപ്പോൾ അഡ്മിനിസ്ട്രേഷന് വഴങ്ങേണ്ടി വന്നു. വിദ്രോഹിയെ തിരികെ വിളിച്ചുകയറ്റി.
ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശിയായ രാംശങ്കർ യാദവിന് ചെറുപ്രായത്തിൽതന്നെ വിവാഹം കഴിക്കേണ്ടിവന്നു. ഭാര്യ ശാന്തിയുടെ നിർബന്ധപ്രകാരമാണ് നിന്നുപോയ വിദ്യാഭ്യാസം തുടരുന്നതും ആ പ്രയത്നം ഒടുവിൽ ജെഐൻയുവിന്റെ പടികയറുന്നതും. അച്ചടിക്കാനായി ആദ്യപുസ്തകം തയാറാക്കിയപ്പോൾ അതു ഭാര്യ ശാന്തിക്കാണ് വിദ്രോഹി സമർപ്പിച്ചത്.
വിദ്രോഹിയെക്കുറിച്ച് നിതിൻ കുമാർ പൻമണി തയാറാക്കിയ മേ തുമാരാ കവി ഹും എന്ന ഡോക്യുമെന്ററിക്ക് അവാർഡ് കിട്ടിയപ്പോൾ ആ തുക വിദ്രോഹിയെ ഏൽപ്പിച്ചു. ആ പണമത്രയും തന്റെ ഭാര്യയെ ഏൽപ്പിക്കണം എന്നായിരുന്നു വിദ്രോഹിയുടെ ആവശ്യം.
2015 ഡിസംബറിൽ വിദ്രോഹി മരിക്കുന്പോൾ കനയ്യ കുമാർ ആയിരുന്നു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്. നെഞ്ചുവേദനയെത്തുടർന്ന് കാന്പസിനുള്ളിൽതന്നെ വിദ്യാർഥികളുടെ കൈകളിൽ കിടന്നായിരുന്നു മരണം.
സെബി മാത്യു
വിദ്രോഹി അഥവാ തിളച്ചുമറിഞ്ഞ കവിതയും ജീവിതവും
01:16 AM Jul 10, 2022 | Deepika.com