സഹോദരന്റെ രോഗാവസ്ഥയിലും തളരാതെ ലോക മലയാളികൾക്കു അഭിമാനമായി മാറിയിരിക്കുന്നു, പാലാക്കാരി എമിലിൻ റോസ് തോമസ്.
പതിനൊന്നു വർഷമായി മരുന്നില്ലാത്ത അപൂർവരോഗ ബാധിതനായ സഹോദരൻ ഇമ്മാനുവലിനെ പരിചരിക്കുക മാത്രമല്ല ഇതേ രോഗാവസ്ഥയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയുമാണ് എമിലിൻ.
2021 സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചു സംഘടിപ്പിച്ച അന്താരാഷ്ട്ര ചർച്ചയിൽ അമേരിക്കയെ പ്രതിനിധീകരിച്ചതോടെയാണ് എമിലിൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. അത്യപൂർവ രോഗമായ ഹാർഡിയോ ഫാക്സിയോക്യാട്ടേനിയസി (സിഎഫ്സി) യെക്കുറിച്ചു മാത്രമല്ല സഹോദരൻ ഇമ്മാനുവലിനെ പരിചരിക്കുന്നതും അതിന്റെ സങ്കീർണതകളും രോഗ വേദനകളുമാണ് ഇവൾ പങ്കുവച്ചത്.
സ്കൂളിൽ കവിതാരചനാ മത്സരം നടന്നപ്പോൾ എഴുതിയത് രോഗബാധിതനായ സഹോദരനെക്കുറിച്ചായിരുന്നു. വികാരനിർഭരമായ കവിത വായിച്ച പ്രൊഫസർ ഡോ. പവൻ ആന്റണിയുടെ ചോദ്യം ഈ കവിത പ്രസിദ്ധപ്പെടുത്താൻ താത്പര്യമുണ്ടോയെന്നായിരുന്നു.
കവിതയിൽ നിന്നും സഹോദരസ്നേഹത്തിന്റെ ആഴം മനസിലാക്കിയ അദ്ദേഹം യുഎന്നിൽ കുട്ടികളുടെ അവകാശ ദിനചർച്ചയിലേക്ക് കവിത ശിപാർശ ചെയ്തു. അന്താരാഷ്ട്ര തലത്തിൽ 250 അപേക്ഷകളിൽനിന്നു 30 പേരെ തെരഞ്ഞെടുത്തതിൽ അമേരിക്കയെ പ്രതിനിധീകരിച്ചത് മലയാളിയായ എമിലിനായിരുന്നു. അനുവദിക്കപ്പെട്ട അഞ്ച് മിനിറ്റിലെ എമിലിന്റെ അവതരണം യുഎൻ ജനിവ ന്യൂസിലും വിദേശ പത്രമാസികകളിലും വാർത്തയായി.
വീട്ടിലുള്ള സമയമത്രയും ഇമ്മാനുവലിനൊപ്പം എമിലിൻ ചെലവഴിക്കുന്നു. പരിചരണത്തിനൊപ്പം അവനെ പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കും. അവനു നൽകാവുന്ന വിലയേറിയ ഒൗഷധം സ്നേഹസാന്ത്വനമാണെന്ന് എമിലിൻ പറയുന്നു. ഈ പരിചരണ അനുഭവത്തിൽ നിന്നാണ് പ്രത്യേക പരിചരണം വേണ്ട കുട്ടികളുടെ ഭാവിക്കായി പ്രവർത്തിക്കണമെന്ന തോന്നലുണ്ടായത്.
‘ഹോം വർക്ക് ’ നല്കി കമല ഹാരീസ്
അമേരിക്കൻ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസിനെ കാണണമെന്നത് എമിലിന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നു.
ഫിലാഡൽഫിയ സന്ദർശനത്തിനെത്തിയപ്പോൾ കമലയുമായി നടത്തിയ സംഭാഷണം എമിലിനു സ്വപ്നസാക്ഷാത്കാരമായി. യുഎന്നിൽ നടത്തിയ ചർച്ചകളെക്കുറിച്ചും ന്യൂറോ സയൻസ് പഠിക്കാനുള്ള തയാറെടുപ്പുകളെക്കുറിച്ചും കമലാ ഹാരീസിനോട് പറഞ്ഞു.
മടങ്ങിയപ്പോൾ കമല, എമിലിന് ഒരു ’ഹോംവർക്ക്’ നൽകി. ’ദി ഡീപ്പസ്റ്റ് വെൽ’ എന്ന പുസ്തകം വായിക്കാനായിരുന്നു ഹോംവർക്ക്. പീഡിയാട്രിക് ഹെൽത്ത് കെയറിലേക്ക് പ്രവേശിക്കുന്നവർക്ക് ഈ പുസ്തകവായന വലിയ മാറ്റമുണ്ടാക്കുമെന്നും കമല നിർദേശിച്ചു. കേരളമാണ് തന്റെ നാടെന്നു പറഞ്ഞപ്പോൾ സ്നേഹത്തോടെ ചേർത്തുപിടിച്ചു ‘നീ എന്റെ കുടുംബത്തിലെ അംഗമാണല്ലോ‘എന്നായിരുന്നു കമലയുടെ പ്രതികരണം.
ഫിലാഡൽഫിയയിൽ സ്ഥിരതാമസമാക്കിയ എമിലിൻ വർഷങ്ങൾ ഇടവിട്ട് പാലായിൽ എത്താറുണ്ട്. പാലാ ആവിമൂട്ടിൽ ജോസ് തോമസ് - മെർളിൻ മേരി അഗസ്റ്റിൻ ദന്പതികളുടെ മകളാണ് എമിലിൻ റോസ് തോമസ്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, പെൻസിൽവാനിയ ഗവർണർ ടോം വുൾഫ്, ശശി തരൂർ എംപി, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഷിക്കാഗോ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് തുടങ്ങിയവർ എമിലിനെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. പെനിസിൽവാനിയ സർവകലാശാലയിൽനിന്നും നാലു വർഷത്തെ ന്യൂറോ സർജറി ഡിഗ്രിയും പിഡിയാട്രിക്സിൽ എംബിബിഎസും പഠിക്കാനാണ് മെർളിനു മോഹം.
ടോണി ജെ. കുര്യാക്കോസ്
പാലായുടെ അഭിമാനം എമിലിൻ
01:13 AM Jul 10, 2022 | Deepika.com