ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറിനെയും ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസിനെയുംകുറിച്ച് ഒരു കഥയുണ്ട്. ആ കഥ പറയുന്നതിനു മുന്പ് ഡയോജനിസിനെക്കുറിച്ച് അല്പം പറയട്ടെ.
ബിസി അഞ്ചാം നൂറ്റാണ്ടിൽ ജനിച്ച ഡയോജനിസ് (412-323) അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അക്കാലത്തെ തത്വചിന്തകരിൽ പ്രമുഖനായിരുന്ന പ്ലേറ്റോയെപ്പോലും വിമർശിക്കാൻ മടികാണിക്കാതിരുന്ന അദ്ദേഹം ഒരു യാചകനെപ്പോലെയാണു പലപ്പോഴും ജീവിച്ചിരുന്നത്.
തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും അന്തിയുറങ്ങാൻ തയാറായ അദ്ദേഹം ദാരിദ്ര്യം ഒരു പുണ്യമായിട്ടു കണ്ടു.
കടൽക്കൊള്ളക്കാരാൽ പിടിക്കപ്പെട്ട് അടിമയായി വിൽക്കപ്പെട്ടപ്പോഴും ഡയോജനിസ് അതേക്കുറിച്ചു പരിഭവിച്ചില്ല. ജീവിതത്തിലെ ഏതുതരം വെല്ലുവിളിയെയും നേരിടുന്നതിൽ അദ്ദേഹത്തിന് ഒരു കൂസലുമില്ലായിരുന്നു. അലക്സാണ്ടർ ചക്രവർത്തിക്കു ഡയോജനിസിനോട് ആദരം തോന്നാനുള്ള ഒരു കാരണം അതായിരുന്നു.
ഒരു ദിവസം ഡയോജനിസിനെ കണ്ടപ്പോൾ അലക്സാണ്ടർ ചക്രവർത്തി പറഞ്ഞു: എന്റെ ജീവിതത്തിൽ ആദ്യമായി അസൂയ തോന്നുന്നത് അങ്ങയോടാണ്. അപ്പോൾ ഡയോജനിസ് പറഞ്ഞു: ‘അതു വിചിത്രമായിരിക്കുന്നല്ലോ. അങ്ങ് ഒരു ചക്രവർത്തിയാണ്. അങ്ങേയ്ക്ക് ഒന്നിന്റെയും കുറവില്ലല്ലോ. എത്രയോ രാജ്യങ്ങളാണ് ഇതിനകം അങ്ങ് കീഴടക്കിയിരിക്കുന്നത്. ഞാനാണെങ്കിൽ ഒരു യാചകൻ. നിക്കൊരു സന്പാദ്യവുമില്ല. അപ്പോൾപ്പിന്നെ, അങ്ങേയ്ക്ക് എങ്ങനെ എന്നോട് അസൂയപ്പെടാനാകും? ‘
ഉടനെ രാജാവ് പറഞ്ഞു: ‘അതൊക്കെ ശരിതന്നെ. എങ്കിലും എനിക്ക് അങ്ങയോട് അസൂയ തോന്നുന്നു. ലോകത്തിന്റെ പല ഭാഗങ്ങളും ഞാൻ പിടിച്ചെടുത്തെങ്കിലും എന്റെ മനസിൽ സന്തോഷമില്ല. എന്റെ ജീവിതം വരണ്ട ഒരു മരുഭൂമിപോലെ എനിക്കു തോന്നുന്നു.‘
ചക്രവർത്തി പറയുന്നതു ഡയോജനിസ് കേട്ടുനിൽക്കുന്പോൾ അദ്ദേഹം തുടർന്നു: ‘അങ്ങയുടെ ഹൃദയം നിരന്തരം നൃത്തം ചെയ്യുന്നത് എനിക്കു കാണാനാകും. അങ്ങയുടെ ഓരോ ശ്വാസവും ഒരു ഗാനമാണ്. എനിക്ക് വീണ്ടും ജനിക്കാൻ അവസരം ലഭിച്ചാൽ അതു ഡയോജനിസ് ആയിട്ട് ജനിക്കണമെന്നാണ് എന്റെ ആഗ്രഹം.’
അപ്പോൾ മറുപടി എന്നപോലെ ഡയോജനിസ് പറഞ്ഞു: ‘എന്തിന് അടുത്ത ഒരു ജന്മംവരെ കാത്തിരിക്കണം? അങ്ങേയ്ക്ക് ഇപ്പോൾത്തന്നെ ഒരു ഡയോജനിസ് ആകാമല്ലോ.’
‘ഇപ്പോൾത്തന്നെയോ?’ ചക്രവർത്തി ചോദിച്ചു. ‘അതു സാധ്യമല്ല, പ്രായോഗികവുമല്ല. ലോകം മഴുവൻ കീഴടക്കാനുള്ള പുറപ്പാടിലാണ് ഞാൻ. ആദ്യം ആ ജോലി ഞാൻ പൂർത്തിയാക്കട്ടെ. അതുകഴിഞ്ഞു ഞാൻ ഡയോജനിസ് ആകാം.’
ഉടനെ ഡയോജനിസ് പറഞ്ഞു: ‘അങ്ങ് എന്റെ വാക്കുകൾ മറക്കരുത്. അങ്ങയുടെ ആഗ്രഹം പൂർത്തിയാകാൻ പോകുന്നില്ല. അതിനു മുന്പ് അങ്ങയുടെ സമയം അവസാനിക്കും. മറ്റു പലരുടെയും കാര്യത്തിൽ സംഭവിക്കുന്നതുപോലെ.’
അലക്സാണ്ടർ നന്ദിയോടെ അന്നു ഡയോജനിസിനോടു യാത്ര പറഞ്ഞു. പിന്നീട്, ഇന്ത്യ കീഴടക്കാനാകാതെ ഗ്രീസിലേക്കു മടങ്ങുന്പോൾ അദ്ദേഹം രോഗിയായി മരണം പ്രാപിച്ചു.
ഇപ്പോഴത്തെ ഇറാക്ക് സ്ഥിതിചെയ്യുന്ന ബാസിലോണിയയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അപ്പോൾ അദ്ദേഹത്തിന് 32 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മാസിഡോണിയയിലെ ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ പുത്രനായിരുന്നു അലക്സാണ്ടർ. ഫിലിപ്പ് രണ്ടാമൻ സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ടപ്പോൾ അന്ന് 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന അലക്സാണ്ടർ രാജാവായി. അതെത്തുടർന്നു ലോകം മുഴുവൻ കീഴടക്കാനായിരുന്നു അദ്ദേഹത്തിന്റെ മോഹം.
ഒരു പരിധിവരെ അദ്ദേഹത്തിന്റെ ആഗ്രഹം സാധിതമായി. മാസിഡോണിയ മുതൽ ഈജിപ്റ്റ് വരെയും ഗ്രീസ് മുതൽ ഇന്ത്യയുടെ ചില ഭാഗങ്ങൾ വരെയും അലക്സാണ്ടർക്കു കീഴ്പ്പെടുത്താൻ സാധിച്ചു. വീണ്ടും മുന്നോട്ടു പോകാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ, യുദ്ധം മുന്നോട്ടുപോകാൻ അദ്ദേഹത്തിന്റെ ഭൂരിപക്ഷം പടയാളികളും വിസമ്മതിച്ചു. അങ്ങനെയാണ് അദ്ദേഹം ഇന്ത്യയിൽനിന്നു മടങ്ങിയത്.
നമുക്കു ജീവിതത്തിൽ വിജയിക്കണമെങ്കിൽ നമുക്കു നല്ല സ്വപ്നങ്ങൾ വേണം. അവ സാക്ഷാത്കരിക്കാൻ നമുക്കു നല്ല ആത്മസമർപ്പണവും വേണം. അപ്പോൾ ലക്ഷ്യം വയ്ക്കുന്ന കാര്യം സാധിക്കുന്നതിനായി നാം കഠിനാധ്വാനം ചെയ്യും. അതുവഴി വിജയം ഒരു പരിധിവരെ സാധ്യമാകുകയും ചെയ്യും.
എന്നാൽ, അതുവഴി നമ്മുടെ ഹൃദയത്തിൽ യഥാർഥ ആനന്ദമുണ്ടാകുമെന്നു തീർച്ച പറയാനാകില്ല. കാരണം, അലക്സാണ്ടറുടെ കാര്യത്തിൽ സംഭവിച്ചത് അതായിരുന്നു.
അദ്ദേഹം ഡയോജനിസിനോടു പറഞ്ഞതുപോലെ രാജാവായിരുന്നിട്ടും യുദ്ധത്തിൽ പല വിജയങ്ങൾ നേടിയിട്ടും അദ്ദേഹത്തിന്റെ മനസിൽ ശാന്തിയില്ലായിരുന്നു. നേരേമറിച്ച് ആ മനസ് എപ്പോഴും അസ്വസ്ഥമായിരുന്നു.
എന്നാൽ, ലോകത്തിൽ ഒന്നും വെട്ടിപ്പിടിക്കാതിരുന്നിട്ടും ഡയോജനിസിന്റെ മനസിൽ എപ്പോഴും ആനന്ദനൃത്തമായിരുന്നു.
അതിന്റെ കാരണമായ അമിതമോഹങ്ങളോ പരിധിയില്ലാത്ത ആഗ്രഹങ്ങളോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ജീവിതത്തിൽ സമാധാനവും സംതൃപ്തിയുമാണ് അദ്ദേഹം ആഗ്രഹിച്ചത്. ദരിദ്രനായി ജീവിച്ചിട്ടും അത് അദ്ദേഹത്തിന് സാധ്യമായി.
സ്വന്തം പ്രൗഢിയും അധികാരവുമൊക്കെയാണ് നമ്മുടെ ജീവിതത്തിൽ സന്തോഷം പകരുന്നതെന്നു നാം കരുതുന്നുവെങ്കിൽ നമുക്കു തെറ്റി. തീർച്ചയായും സ്വന്തം പ്രൗഢിയും അധികാരവുമൊക്കെ ഉണ്ടാകുന്നതു നല്ലതുതന്നെ. എന്നാൽ, അവയൊന്നുമല്ല നമ്മുടെ ഹൃദയസമാധാനത്തിനു വഴിയൊരുക്കുന്നത് എന്നതു നാം മറന്നുപോകരുത്.
നമ്മുടെ മനസ് ആനന്ദനൃത്തം ചെയ്യണമെങ്കിൽ നമ്മുടെ പാത നന്മനിറഞ്ഞതും നമ്മുടെ ആഗ്രഹങ്ങൾ ശരിയായതും നമ്മുടെ മനസ് നിർമലവുമായിരിക്കണം. അപ്പോൾ ദുരാഗ്രഹങ്ങളുടെ പിന്നാലെ പോയി നമ്മുടെ ജീവിതം ദുരിതപൂർണമാവില്ലെന്നു തീർച്ച.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മനസ് ആനന്ദനൃത്തം ചെയ്യാൻ
01:08 AM Jul 10, 2022 | Deepika.com