കെട്ട കാലമെന്നാണ് വർത്തമാനകാലത്തെ പഴയതലമുറ വിളിക്കുന്നത്. അവർ കടന്നുവന്ന കാലങ്ങളെ വിലയിരുത്തിയാണ് ഈ ചീത്തവിളി. അന്പരപ്പിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും ആധുനികകാലം എന്തുകൊണ്ടാണ് ആക്ഷേപിക്കപ്പെടുന്നത്?
കഴിഞ്ഞ നൂറ്റാണ്ടിൽ എണ്പതുകളുടെ ആരംഭത്തിലെ ഒരു നാട്ടുകവല. തെങ്ങും കമുകുമൊക്കെ തണൽ വിരിച്ച, മെറ്റൽ ഇളകിക്കിടക്കുന്ന മണ്പാതകൾ കവലയിൽ വന്നുചേരുന്നു. പാതവക്കത്ത് പഴക്കം തോന്നിക്കുന്ന പീടികമുറികൾ. ഓട് മേഞ്ഞ്, നിരപ്പലകകളിട്ട കടകൾക്ക് ഒരേ രൂപം. ഒരു ചായക്കടയും ഒന്നുരണ്ടു പലചരക്കുകടകളും. തയ്യൽക്കടയും മുടിവെട്ടുകടയും റേഷൻകടയും ചേർന്നാൽ കവല പൂർണം.
ചായക്കടയിലെ ചില്ലലമാര
കടകളുടെ വരാന്തയിൽ കാലുകൾ ഉറയ്ക്കാത്ത, ദ്രവിച്ചു തുടങ്ങിയ മരബെഞ്ചുകൾ. ഒരറ്റത്ത് ഉപ്പുപെട്ടി. റേഷൻകടയ്ക്കൊപ്പം ഒന്നുരണ്ടു മണ്ണെണ്ണവീപ്പകൾ. തൂണിൽ തൂങ്ങി തപാൽപ്പെട്ടി. ചായക്കടയിലെ ചില്ലലമാരയിൽ നെയ്യപ്പവും പരിപ്പുവടയും ബോണ്ടയും. കടയ്ക്കുള്ളിലും പുറത്തും തലപ്പൊക്കത്തിൽ വലിയ വാഴപ്പഴക്കുലകൾ. പാളയംകോടനും ചുണ്ടില്ലാക്കണ്ണനും പിന്നെ നേന്ത്രനും. പലചരക്കുകടയിൽനിന്ന് ഉണക്കമീനിന്റെ മണം. ചില്ലുഭരണിയിൽ നാരങ്ങാമിഠായിയും അഞ്ചുപൈസ വലിപ്പത്തിലുള്ള ബിസ്ക്കറ്റും. വലിയ മണ്ഭരണിയിൽ ശർക്കര. അരിയും പഞ്ചസാരയും മറ്റുസാധനങ്ങളും ചാക്കുകളിലും കൂടുകളിലുമായിരിക്കുന്നു. മൊട്ടുസൂചി മുതൽ വിൽപനയ്ക്കുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കം കടകളിൽ വന്നുംപോയുമിരിക്കുന്നു. ഒരു തീപ്പെട്ടിയും ഒരു തുടം എണ്ണയുമൊക്കെയാണ് പലരും പലചരക്കുകടകളിൽനിന്നു വാങ്ങുന്നത്. ബീഡി പോലും കെട്ടായി വാങ്ങാതെ ഒന്നോ രണ്ടോ എണ്ണി വാങ്ങുന്നു. ചായക്കടയിലും മറ്റു കടകളിലും ആളനക്കം ഉണ്ടെന്നേ പറയാൻ പറ്റൂ. ആർക്കും ഒരു തിരക്കുമില്ല. കടകളുടെ ഒരറ്റത്ത് ചീട്ടുകളിസംഘം. സപ്പോർട്ട് ആണ് കളി. കളി കാണാനുമുണ്ട് ആളുകൾ.
കടകൾക്കുമുന്നിലെ മരബെഞ്ചുകളിൽ കുറച്ചുപേർ ഇരിക്കുന്നുണ്ട്. അവർ വർത്തമാനത്തിലാണ്. പതിഞ്ഞ സ്വരത്തിലുള്ള സംസാരം ചിലപ്പോൾ ഉച്ചത്തിലാകുന്നു. നാട്ടിലെ സകലകാര്യങ്ങളും ചർച്ചയിലുണ്ട്. വിമർശനവും വിലയിരുത്തലും വിധിപറച്ചിലുമുണ്ട്. രാഷ്ട്രീയം വരുന്പോൾ വാക്കുതർക്കവുമുണ്ട്. തർക്കം മൂത്താൽ കടക്കാർ ഇടപെടും. ചാനലുകളിലെ ഇന്നത്തെ അന്തിച്ചർച്ചയുടെ പ്രാകൃതരൂപം! ’രാഷ്ട്രീയം പറയരുത്’ എന്ന ബോർഡുകൾ ചായക്കടയിലും ബാർബർഷോപ്പുകളിലും അന്ന് തൂക്കിയിരുന്നു.
വരവും തുച്ഛം, ചെലവും തുച്ഛം
ചായക്കടയിൽ രാവിലെ മാത്രമാണ് കാര്യമായ കച്ചവടം. പുട്ടും അപ്പവുമാണ് വിഭവങ്ങൾ. കൂടെ കടലക്കറിയോ പഴമോ പയറ് പുഴുങ്ങിയതോ. കഴിക്കാൻ വരുന്നവരിൽ ഏറെയും പതിവുകാർ. കൂലിപ്പണിക്കാരാണ് ഇവരിൽ മിക്കവരും. ആഴ്ചയിലൊരിക്കലാണ് പറ്റ് തീർക്കൽ. ചായ 40 പൈസ, കാപ്പി 50, അപ്പം 40, കടലക്കറി 50. പരിപ്പുവട, ബോണ്ട തുടങ്ങിയ എണ്ണപ്പലഹാരങ്ങൾക്ക് 50 പൈസ മാത്രം. ഉൗണ് വേണേൽ മുൻകൂട്ടി പറയണം. രണ്ടു രൂപയ്ക്ക് ഉൗണ് നൽകും.
അപ്പൻമാർക്കൊപ്പം ചായക്കടയിൽ പോകാൻ കുട്ടികൾ കൊതിച്ചിരുന്ന കാലം. പലഹാരങ്ങളോടാണ് കുട്ടികൾക്ക് കന്പം. വീടുകളിൽ അക്കാലത്ത് അരിപ്പലഹാരങ്ങൾ ഉണ്ടാക്കുന്നത് ചുരുക്കം. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ചോറായിരുന്നു ഭക്ഷണം. വൈകുന്നേരം കപ്പയോ ചക്കയോ പുഴുക്കാക്കും. പശുക്കളില്ലാത്ത വീടില്ലാത്തതിനാൽ ഇഷ്ടംപോലെ പാൽ.
സാധനങ്ങൾക്കുള്ള വിലക്കുറവിനൊപ്പം ആളുകളുടെ വരുമാനവും തുച്ഛമായിരുന്നു. അഞ്ചോ ആറോ രൂപയായിരുന്നു ഉച്ചക്കൂലി. സ്ത്രീകളാണേൽ അതിലും കുറയും. കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു ബഹുഭൂരിഭാഗവും. മാസശന്പളം കിട്ടുന്ന ജോലിയുള്ളവർ അപൂർവം. കൃഷിയുമായി ബന്ധപ്പെട്ടായിരുന്നു നാടിന്റെയും നാട്ടാരുടെയും ചലനങ്ങൾ. കൃഷിയിറക്കലിലും പരിപാലനത്തിലും വിളവെടുക്കലിലും ആളുകൾ സദാസമയം മുഴുകി.
തിന്നാനുള്ളതെല്ലാം മണ്ണിൽനിന്നു വിളയിച്ചെടുത്തു. കിഴങ്ങുവർഗങ്ങളും പച്ചക്കറികളും പുരയിടങ്ങളിൽ സമൃദ്ധമായുണ്ടായി. മാവും പ്ലാവും ഉൾപ്പെടെ പഴമരങ്ങൾക്കും പഞ്ഞമില്ലായിരുന്നു. നെൽപ്പാടങ്ങൾ നോക്കാദൂരത്തോളം എവിടെയും കാണാമായിരുന്നു. നെൽക്കൃഷിയില്ലാത്തവർ കൊയ്ത്തിനുകൂടി ഒരാണ്ടത്തേക്കുള്ള നെല്ല് സന്പാദിച്ചിരുന്നു. ഇറച്ചിയും മീനുമൊക്കെ വിശേഷദിവസങ്ങളിൽ മാത്രം. ഭക്ഷണത്തിന് പണം മുടക്കുന്നതിലെ ഈ പിശുക്കാണ് കടകളും കച്ചവടവും കവലകളും പുഷ്ടിപ്പെടാതിരുന്നതിന്റെ പ്രധാന കാരണം.
മയക്കം വിട്ടു കവലകൾ
ഈ മാറ്റങ്ങൾ കവലകളെയും ഉണർത്തി. ഉറക്കം തൂങ്ങിയ കവലകൾ മയക്കം വിട്ടുണർന്നു. പഴയ കടകൾ പുതുക്കി. പുതിയ കടകൾ പണിതു. കടകളിൽ പലവിധ സാധനങ്ങൾ നിരന്നു. ചായക്കടയിലും മറ്റും എല്ലാസമയവും തിരക്കായി. മസാലദോശയും പൊറോട്ടയും ചപ്പാത്തിയുമൊക്കെ ആളുകൾ മാറിമാറി കഴിച്ചു. കൂടെ ബീഫും ചിക്കനും പോർക്കും. പലചരക്കുകടകളിൽനിന്ന് ആളുകൾ സഞ്ചി നിറയെ സാധനങ്ങൾ വാങ്ങി. അളന്നും എണ്ണിയും കൊടുത്തിരുന്നത് തൂക്കി നൽകാൻ തുടങ്ങി. ബാർബർ ഷോപ്പിൽ മരക്കസേരയ്ക്കു പകരം കുഷ്യനുള്ള കസേര എത്തി. തോർത്ത് തോളിലിട്ട് കവലയിൽ വന്നിരുന്നവർ ഷർട്ടിട്ടു വരാൻ തുടങ്ങി. മണ്ണ് റോഡുകൾ ടാർ റോഡുകളായി.
രണ്ടായിരാമാണ്ടിനുശേഷം റബർവില ഉയരാൻ തുടങ്ങി. കിലോഗ്രാമിന് 270 രൂപയ്ക്കു മേൽവരെ വിലയെത്തി. റബർ അപ്പോഴേക്കും കേരളം നിറഞ്ഞിരുന്നു. വിദേശത്ത് ജോലിയുള്ളവരുടെ എണ്ണം പതിൻമടങ്ങ് വർധിച്ചു. നാട്ടിൽ ശന്പളജോലിക്കാർ പെരുകി. കൂലിപ്പണിക്കാരുടെ ദിവസക്കൂലി ഒറ്റയക്കത്തിൽനിന്ന് മൂന്നക്കത്തിലേക്ക് കുതിച്ചുകയറി. ആളുകളുടെ കൈയിൽ പണം ഒഴിയാതായി. കാളവണ്ടികളും ജീപ്പുകളുംമാത്രം ഓടിയ റോഡുകളിൽ പളപള തിളങ്ങുന്ന കാറുകൾ നിറഞ്ഞു.
കവലകളിൽ പിന്നേയും മാറ്റങ്ങൾ വന്നു. പഴയ പീടികമുറികളുടെ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങൾ ഉയർന്നു. കടയുടെ രൂപവും ഭാവവും മാറി. ഓരോ കടകൾക്കു മുന്നിലും ബോർഡുകൾ. ചായക്കട ഹോട്ടലായി. വിഭവങ്ങളുടെ എണ്ണം കൂടി. വിലകൾ പൈസയിൽനിന്ന് രൂപയിലേക്കു കയറി. ഓർഡർ ലഭിച്ചാൽ അപ്പോൾ ഉണ്ടാക്കുംവിധം ഭക്ഷണം ഫാസ്റ്റായി. പലചരക്കുകടയിൽ അരിയടക്കം സർവതും പായ്ക്കറ്റുകളിലായി. നഗരത്തിൽ മാത്രമുണ്ടായിരുന്ന തുണിക്കടയും സ്റ്റുഡിയോയും ചെരിപ്പുകടയുമെല്ലാം നാട്ടുകവലകളിലുമെത്തി. പച്ചക്കറിക്കും മത്സ്യത്തിനും ഇറച്ചിക്കുമെല്ലാം പ്രത്യേകം കടകളായി. മലഞ്ചരക്ക് വ്യാപാരശാലകൾ മുക്കിനുമുക്കിന് ആയതോടെ ആളുകളുടെ ചന്തയിൽ പോക്കിന് വിരാമമായി.
റബറിന്റെ അതിപ്രസരത്തിൽ നെൽപ്പാടങ്ങൾ ശോഷിച്ചു. അത് പിന്നീട് കാണാനില്ലാതായി. വയലുകൾ ഉണ്ടായിരുന്ന കാലത്തെ നാടിന്റെ ഗ്രാമീണഭംഗി എന്നന്നേക്കുമായി നഷ്ടപ്പെട്ടു. നെൽപ്പത്തായങ്ങൾ മാറാല പിടിച്ചു. ഓലയും ഓടും മേഞ്ഞ വീടുകൾ കോണ്ക്രീറ്റ് സൗധങ്ങളായി. വീടിനുചുറ്റും വലിയ മതിലുകൾ ഉയർന്നു. പാടവരന്പുകളായിരുന്നു പണ്ട് ഗ്രാമങ്ങളിലെ വഴികൾ. വയലുകൾ മറഞ്ഞതോടെ ആ വഴികൾ അടഞ്ഞു. പകരം ടാർ റോഡുകളായി. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവിൽ നാട്ടിലെ പള്ളിക്കൂടങ്ങളിൽ കുട്ടികൾ കുറഞ്ഞു. തോടും പുഴയും തൊണ്ടും വയലും താണ്ടി സ്കൂളിൽ പോയിരുന്ന കുട്ടികളുടെ യാത്ര വാഹനങ്ങളിലായി.
എല്ലാം വിരൽതുന്പിൽ
മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും യുഗത്തിൽ കവലകളിൽ മാറ്റം അവസാനിച്ചിട്ടില്ല. പലചരക്കുകടകളും ഹോട്ടലുകളും പച്ചക്കറിക്കടകളും മാംസ-മത്സ്യസ്റ്റാളുകളും കുറഞ്ഞുവരുന്നു. പകരം വരുന്നതു സൂപ്പർമാർക്കറ്റുകൾ. എല്ലാം ഒരു കുടക്കീഴിൽ. പാചകം ചെയ്തും പാചകം ചെയ്യാൻ പാകപ്പെടുത്തിയും എല്ലാം പായ്ക്കറ്റുകളിൽ. റെഡിമെയ്ഡ് വസ്ത്രങ്ങൾ തയ്യൽക്കടകളുടെ ആപ്പീസ് പൂട്ടിച്ചു. മൊബൈൽ ഫോണ് കാമറകൾ ചെറുകിട സ്റ്റുഡിയോകൾക്ക് താഴിട്ടു.
ബാർബർ ഷോപ്പുകൾ ബ്യൂട്ടി പാർലറുകൾക്ക് മുന്നിൽ തലകുനിച്ചു. കൂണ് മുളച്ചപോലെ നാടുനീളെ മൊബൈൽ ഫോണ് ഷോപ്പുകൾ തുറന്നു. റേഷൻകടകൾ മാത്രമാണ് ഈ കുത്തൊഴുക്കിൽ ഒലിച്ചുപോകാതെ പിടിച്ചുനിൽക്കുന്നത്.
കോവിഡ് മഹാമാരിക്കുശേഷം കവലകളും നഗരങ്ങളും ഇനിയും മാറുന്നതിന്റെ സൂചനകളാണ് കാണുന്നത്. സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റുകളിൽ പോകാൻപോലും ആളുകൾ ഇപ്പോൾ മടികാട്ടുന്നു. ഓണ്ലൈനിൽ ബുക്ക് ചെയ്താൽ ഉൗണോ മറ്റ് വിഭവങ്ങളോ നിമിഷങ്ങൾക്കകം വീട്ടിലെത്തും. വസ്ത്രങ്ങളടക്കം വീട്ടിലേക്കാവശ്യമായ എന്തും ഈവിധം വാങ്ങാം.
സിനിമ കാണാൻ ഇപ്പോൾ തിയറ്ററിൽ പോകേണ്ട. ഒടിടിയിൽ വീട്ടിലിരുന്നു കാണാം. സർക്കാർ സേവനങ്ങൾ മാത്രമല്ല ആശുപത്രി സേവനങ്ങൾപോലും ഓണ്ലൈനായിക്കൊണ്ടിരിക്കുന്നു. ജോലികൾ വീട്ടിലിരുന്നു ചെയ്യാം. കാഷ് ലെസിലേക്ക് കാര്യങ്ങൾ അതിവേഗം മാറുകയാണ്. എല്ലാം വിരൽതുന്പിലാകുന്നു.
അലട്ടുന്ന യാഥാർഥ്യങ്ങൾ
പുറമേയ്ക്ക് ടെൻഷൻ ഫ്രീയായി ആളുകളുടെ ജീവിതം തോന്നാം. എന്നാൽ, അതല്ല യാഥാർഥ്യം. എല്ലാവരും വലിയ ടെൻഷനിലാണ്. പാചകവാതകവും വൈദ്യുതിയും ഇന്റർനെറ്റും നിലച്ചാൽ എല്ലാ സുഖസൗകര്യങ്ങളും അവിടെ തീരുമെന്ന ചിന്ത മനുഷ്യരെ വല്ലാതെ അസ്വസ്ഥരാക്കുന്നു. അൽപനേരം ഇവ മുടങ്ങിയാൽ ആളുകൾ മരണവെപ്രാളം കാട്ടുന്നു. ജീവിതശൈലീരോഗങ്ങൾ ആളുകളെ വല്ലാതെ അലട്ടുന്നു. സന്പത്തിന്റെ വലിയൊരു ഭാഗം ചികിത്സയ്ക്കു മാറ്റിവയ്ക്കേണ്ടി വരുന്നു. ആയുസിന്റെ ദൈർഘ്യം കുറയുന്നു.
പുതുതലമുറയും പഴയതലമുറയും തമ്മിലുള്ള വ്യത്യാസം അജഗജാന്തരമാണ്. രണ്ടുകൂട്ടർക്കും യോജിക്കാവുന്ന മേഖലകൾ വളരെ കുറവ്. പുതുതലമുറ വേറെ ലെവലാണ്. പഴമക്കാരെ അന്പരിപ്പിക്കുന്നതാണ് അവരുടെ ചിന്തകളും അറിവുകളുടെ ആഴവും. വീടുകളിൽ ഇതിന്റെ സംഘർഷങ്ങൾ ഏറിവരുന്നു. കാഴ്ചപ്പാടുകൾ മാറിയതോടെ ദാന്പത്യബന്ധങ്ങളിൽ ഉലച്ചിൽ തട്ടി. വിവാഹമോചനങ്ങൾക്ക് പുതുമ നഷ്ടപ്പെട്ടു.
ദേശവ്യത്യാസങ്ങളും രാഷ്ട്രീയവിശ്വാസങ്ങളുമാണ് പണ്ട് ആളുകളെ തരംതിരിച്ചിരുന്നതെങ്കിൽ ഇപ്പോഴത് വർഗീയ വേർതിരിവിൽ എത്തിനിൽക്കുന്നു. ആധുനിക കാലഘട്ടത്തിൽ അതൊരു ദഹിക്കാത്ത സംഗതിയാണ്. പക്ഷേ, അതാണ് സത്യം. ലോകമാകെ ശ്രദ്ധിക്കുന്ന ചാനൽ ചർച്ചകളിൽപോലും പച്ചയായ വർഗീയത ഒരുളുപ്പുമില്ലാതെ വിളന്പുന്നു. മതത്തിന്റെ പേരിൽ ലോകരാഷ്ട്രങ്ങൾ വരെ പോരടിക്കുന്നു.
പിടിവിട്ടു പായുകയാണ് പുതുലോകവും പുതുതലമുറയും. പഴയതെല്ലാം തട്ടിനിരത്തിയാണ് പരക്കം പാച്ചിൽ. പുതിയവയ്ക്ക് പറയാൻ നന്മകൾ ഒരുപാടുണ്ട്. പക്ഷേ ഭാവി എങ്ങനെയാകുമെന്ന പ്രവചനം അസാധ്യം. ഈ അനിശ്ചിതത്വം വല്ലാത്ത വേവലാധിയാകുന്നു. പഴമക്കാർക്കു മാത്രമല്ല, പുതുതലമുറയ്ക്കുമുണ്ട് ഭാവിയെക്കുറിച്ചുള്ള വലിയ ആധി. പഴയ നാട്ടുകവലകളും പീടികത്തിണ്ണകളിലെ മരബെഞ്ചുകളിൽ അലസരായിരിക്കുന്ന ആളുകളും ഗ്രാമഭംഗിയും ഓർമകളുടെ ആഴങ്ങളിൽ മറഞ്ഞുപോയിരിക്കുന്നു. അതൊന്നും ഇനി പുനഃസൃഷ്ടിക്കപ്പെടില്ല. അതൊരു നീറ്റലാകുന്നു!
പണം വന്നു, ഗതി മാറി
എണ്പതുകളുടെ പകുതിയോടെ കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. റബറിന്റെ ആഗമനവും ഗൾഫ് പണത്തിന്റെ ഒഴുക്കും ആളുകളുടെ അതുവരെയുണ്ടായിരുന്ന ചിന്താഗതികളുടെ ഗതി തിരിച്ചുവിട്ടു. തേങ്ങയുടെ വിൽപനയായിരുന്നു അതുവരെ വീട്ടിലെ പണപ്പെട്ടിയിൽ കുറച്ചെങ്കിലും പണം എത്തിച്ചിരുന്നത്. വർഷത്തിൽ മൂന്നോ നാലോ തവണ മാത്രമാണ് തേങ്ങയിടീൽ. വരുമാനം അവിടെകൊണ്ടു തീരും. റബറിന്റെ കാര്യം അങ്ങനെയല്ലായിരുന്നു. ദിവസവും ടാപ്പിംഗ്. ഷീറ്റിന് തരക്കേടില്ലാത്ത വില.
പണപ്പെട്ടിയുടെ ദാരിദ്ര്യം മാറുകയായിരുന്നു. അതിനിടയിലായിരുന്നു അത്തറ് മണക്കുന്ന ഗൾഫ് പണം നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗൾഫുകാർ എല്ലാ വീട്ടിലും ഇല്ലായിരുന്നെങ്കിലും നാട്ടിൽ പലയിടത്തുമുണ്ടായിരുന്നു. പണമൊഴുക്കിന്റെ ധാരാളിത്തത്തിൽ നാട് പച്ചപിടിച്ചു. ആളുകളുടെ ജീവിതരീതി അവരറിയാതെ മാറുകയായിരുന്നു. ഭക്ഷണകാര്യങ്ങളിലായിരുന്നു പ്രകടമായ മാറ്റം.
മീനും ഇറച്ചിയുമൊക്കെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഇടംപിടിച്ചു. ചുണ്ടയിട്ടോ തോട്ടയിട്ടോ വല്ലപ്പോഴും കിട്ടിയിരുന്ന പുഴമീനുകളുടെ സ്ഥാനത്ത് വിലകൂടിയ കടൽമത്സ്യങ്ങളെത്തി. അയ്ക്കൂറയും നെയ്മീനും വലിയ അയലയുമൊക്കെയായി മീൻകച്ചവടക്കാർ സൈക്കിളിൽ നാടുചുറ്റി. ഇറച്ചിക്കടകളിൽ തിരക്ക് കൂടി. ഞായറാഴ്ച മാത്രം ഇറച്ചി വെട്ടിയിരുന്നത് ആഴ്ചയിൽ പലവട്ടമായി വർധിച്ചു.
രാവിലെ വീട്ടിലെ പഴങ്കഞ്ഞികുടി പുട്ടും അപ്പവും ദോശയുമൊക്കെയായി ബ്രേക്ക് ഫാസ്റ്റിന് വഴിമാറി. വൈകുന്നേരത്തെ പുഴുക്ക് തീറ്റ പതുക്കെ നിലച്ചു. പകരം പലഹാരങ്ങളായി. ദിവസം മൂന്നുതവണയുണ്ടായിരുന്ന ചോറൂണ് രണ്ടായി ചുരുങ്ങി. പക്ഷേ, കറികളുടെ എണ്ണവും രുചിയും കൂടി.
എം. റോയ്
പീടികത്തിണ്ണയിലെ മരബെഞ്ചുകൾ!
01:03 AM Jul 10, 2022 | Deepika.com