നാടകാചാര്യൻ ജി. ശങ്കരപ്പിള്ളയുടെ ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ എന്ന നാടകത്തിലെ കുന്തി - കർണ സമാഗമമാണ് 45 മിനിട്ട് ദൈർഘ്യമുള്ള നാടകത്തിലൂടെ അവതരിപ്പിക്കുന്നത്.
മഹാഭാരതത്തിൽ നമ്മൾ കണ്ടിരിക്കുന്നത് ദുഃഖങ്ങളുടെ നിഴലിൽ ഒതുങ്ങുന്ന കുന്തീദേവിയെയാണ്. വീരശൂര പരാക്രമികളായ പാണ്ഡവൻമാരുടെ അമ്മയായിരുന്നിട്ടും വേദനയും അപമാനവും കാനനവാസവും അജ്ഞാതവാസവും അനുഭവിക്കാൻ വിധിക്കപ്പെട്ട കുന്തി. മഹാഭാരതം വായനക്കാരുടെയുള്ളിൽ നിറഞ്ഞ നിസഹയായ, ദുഃഖിതയായ കുന്തിയിൽനിന്നും ഏറെ മാറിയാണ് ജി. ശങ്കരപ്പിള്ളയുടെ ധർമ്മക്ഷേത്രേ കുരുക്ഷേത്രയിലൂടെ അവതരിപ്പിക്കുന്നത്.
നാടക സംവിധായകനായ തൊഴുവൻകോട് ജയനാണ് ശങ്കരപ്പിള്ളയുടെ നാടകം അതേപേരിൽ അരങ്ങിൽ എത്തിച്ചത്. തിരുവനന്തപുരം സൂര്യഗണേശത്തിൽ അരങ്ങേറിയ നാടകത്തിലെ കുന്തിയും ആസ്വാദകരുടെ സങ്കൽപങ്ങൾക്ക് ഉയരെ സഞ്ചരിക്കുന്നു.
സ്ത്രീ ശക്തിയുടെ പ്രതീകമാണ്. പിറന്നയുടനെ സ്വന്തം മകനെ പുഴയിലേക്ക് ഒഴുക്കിവിടേണ്ടി വന്ന ഭാഗ്യഹീനയായ അമ്മയാണെങ്കിലും ആ കുറ്റബോധം കൂരന്പുകൾ പോലെ നെഞ്ചിൽ കുത്തിക്കയറുന്നുണ്ടെങ്കിലും കുന്തിയിലെ സ്ത്രീ ജ്വലിക്കുകയാണ്. ആരും ഇതുവരെ തീർക്കാത്ത മറ്റൊരു കുന്തിയെ അരങ്ങിൽ വിജയമാക്കിയതിന്റെ ബഹുമതി തൊഴുവൻകോട് ജയനു സ്വന്തം.
കർണൻ സൈന്യാധിപനായി പടനയിക്കേണ്ട കുരുക്ഷേത്ര യുദ്ധത്തിന്റെ തലേനാൾ കൗരവരുടെ പടപ്പാളയത്തിലെത്തുന്ന കുന്തീദേവിയിൽനിന്നാണ് നാടകം തുടങ്ങുന്നത്. രക്തബന്ധത്തിന്റെ പേരിൽ തന്റെ വീര്യം കെടുത്താനെത്തുന്ന പാണ്ഡവ മാതാവായാണ് കുന്തിയെ കർണൻ കാണുന്നത്.
അവസാന രംഗത്തിൽ അമ്മേ... എന്നുള്ള കർണന്റെ ദീനരോദനമാണ് മുഴങ്ങുന്നത്. കുന്തിയായി അരങ്ങിൽ നിറയുന്നത് റെജുല മോഹനനാണ്. നാടകത്തിന്റെ നെടുംതൂണായ കർണനു ജീവൻ പകരുന്നത് അന്പാടി ജയക്കുട്ടൻ. കർണന്റെ വളർത്തച്ഛനായ അധിരഥനെ വേണുവും അരങ്ങിൽ സത്യമാക്കുന്നു. തൊഴുവൻകോട് ജയന്റെ വാക്കുകളിലൂടെ...
എന്തുകൊണ്ട് കുന്തി?
ഒരു അഗ്നിപർവതത്തിനുള്ളിൽ അടങ്ങിയിരിക്കുന്നത് എന്താണെന്ന് നമ്മൾ അറിയുന്നത് അത് പൊട്ടിത്തെറിക്കുന്പോഴാണ്. ഒരു പ്രദേശത്തെ തന്നെ അഗ്നിപ്രളയത്തിൽ മുക്കി താഴ്ത്താൻ പർവതത്തിൽ നിന്നൊഴുകുന്ന ലാവയ്ക്കു കഴിയും.
അനുഭവങ്ങളുടെ, പേറ്റുനോവിന്റെ തീവ്രതയിലൂടെ കടന്നു പോയ ശേഷമാണ് അമ്മ എന്ന അവസ്ഥയിലേക്ക് സ്ത്രീകൾ എത്തിച്ചേരുന്നത്. അമ്മയുടെ ഹൃദയാഴങ്ങൾ ആർക്കും ഒരിക്കലും അറിയുവാനോ പറയുവാനോ കഴിയുന്നതല്ല.
അഗ്നിപർവതം കാലങ്ങളോളം നിശ്ചലാവസ്ഥയിലിരിക്കുന്നതുപോലെ സ്ത്രീയും ഒതുങ്ങിയിരിക്കും. തന്റെയുള്ളിലെ സത്ത എന്തെന്ന് അവൾക്കു പോലും പലപ്പോഴും തിരിച്ചറിയണമെന്നില്ല. ജീവിതം കീഴ്മേൽ മറിയുന്പോഴാവും ലാവപോലെ സ്ത്രീയുടെ ഹൃദയം പൊട്ടിയൊഴുകുന്നത്.
ഒടുവിൽ അഗ്നിപ്പുഴ മുഴുവൻ ഒഴുകി ഘനീഭവിച്ച് കഴിയുന്പോൾ സംഭവിക്കുന്ന ഒരു ശാന്തതയുണ്ട്. ആർദ്രവും കഠിനവുമായ ഒരവസ്ഥയാണത്. വൈരുദ്ധ്യമായ ഈ രണ്ട് ഭാവങ്ങളും കൂടിചേർന്നതാണ് അമ്മ! നമ്മുടെ സങ്കല്പങ്ങൾക്കും വളരെ മുകളിലാണ് അമ്മ.
അതുകൊണ്ടാണ് കുന്തിയെ ഞാനിങ്ങനെ അവതരിപ്പിച്ചത്. കൊടുംവ്യഥകളിലൂടെ കടന്നുപോയിട്ടുള്ള ഒരു ജന്മമാണ് കുന്തിയുടേത്. എല്ലാ അമ്മമാരും മാതൃത്വത്തിന്റെ വിങ്ങലും സൃഷ്ടിയുടെ വേദനയും അനുഭവിക്കുന്നവരാണ്. ഇക്കാലത്ത് മക്കൾ അമ്മമാരെ വേദനിപ്പിക്കുന്നതു കാണുന്പോൾ വലിയ വിഷമം തോന്നാറുണ്ട്. ഒരാളും സൃഷ്ടിയുടെ ഉറവിടത്തെ നോവിക്കുവാൻ പാടില്ല. ഈ വിശ്വാസമെല്ലാം കൂടിച്ചേർന്നാണ് കുന്തിയെ ഞാൻ അരങ്ങിലെത്തിച്ചത്.
ജി.ശങ്കരപിള്ളയുടെ കുന്തി
ജി. ശങ്കരപിള്ള നാടകസാഹിത്യത്തിലൂടെ അവതരിപ്പിച്ച കുന്തിയുടെ കരുത്ത് അങ്ങനെതന്നെ പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. സ്നേഹം, ദേഷ്യം, സങ്കടം, പരിഹാസം, സംശയം അങ്ങനെ ഒരു സാധാരണ സ്ത്രീയുടെ, അമ്മയുടെ എല്ലാ വികാരങ്ങൾക്കും മുകളിലേക്കു നടന്നു കയറുവാൻ കുന്തീദേവിക്കു സാധ്യമാണ്.
നാടക അരങ്ങുകളിൽ മുന്പെങ്ങും കാണാത്ത വിധം കുന്തി മാറുന്നത് അതുകൊണ്ടാണ്. വായനക്കാരുടെ സങ്കല്പത്തിലുണ്ടായിരുന്ന കുന്തിയെ മാറ്റിമറിച്ചുകൊണ്ടുള്ള ഒരവതരണമാണ് അത്. നാടകം കണ്ട ആസ്വാദകർ കുന്തിയുടെ ഉൾക്കരുത്തിനെ കുറിച്ച് പറയുന്പോൾ എന്റെ ശ്രമം വിജയിച്ചതായി തോന്നുന്നു.
ഇന്നത്തെ കുന്തിമാർ
നമുക്കു ചുറ്റും ഇന്നും കുന്തിമാരുണ്ട്. ഒറ്റപ്പെടുന്ന ജീവിതത്തിൽ നീതിയും കാരുണ്യവും നിഷേധിക്കപ്പെടുന്ന ഒട്ടനേകം കുന്തിമാർ. മക്കൾ എന്തുകൊണ്ടാണ് പെറ്റമ്മമാരോട് ഇങ്ങനെ ക്രൂരമായി പെരുമാറുന്നതെന്ന് മനസിലാകുന്നില്ല. നല്ല ഭക്ഷണം, ആവശ്യമുള്ള മരുന്ന് അങ്ങനെ വാർധക്യത്തിൽ വേണ്ടതായ പലതും പല അമ്മമാർക്കും ലഭിക്കുന്നില്ല.
അമ്മമാരോടുള്ള സ്നേഹവും കാരുണ്യവും ആദരവും വളരെ കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അമ്മ വാർധക്യത്തിന്റെ അവശതയിൽ കഴിയുന്പോൾ ഒരു നല്ല വാക്കുപോലും പറയുവാൻ മക്കൾ മറന്നു പോകുന്നു. ജോലിത്തിരക്കുകൾ, കുടുംബ ചുമതലകൾ, സ്വന്തം മക്കളുടെ കാര്യങ്ങൾ... അങ്ങനെയുള്ള ലോകത്തിലാണ് ഭൂരിഭാഗവും മക്കളും.
തിരുവനന്തപുറത്ത് ഞാൻ ഒരു മെഡിക്കൽ ഷോപ്പ് നടത്തുന്നുണ്ട്. അവിടെവരുന്ന വൃദ്ധരായ അമ്മമാരുടെ ജീവിതാവസ്ഥ എന്നെ വല്ലാതെ നൊന്പരപ്പെടുത്താറുണ്ട്. ദുഃഖങ്ങളെല്ലാം ഉള്ളിൽ അമർത്തിയാണ് പലരും ജീവിക്കുന്നത്. അവരുടെ വേദനകൾ ആരെങ്കിലും ഒന്നു കേട്ടാൽ തന്നെ അവർക്കത് വലിയ ആശ്വാസമാണ്.
വൃദ്ധരായ അച്ഛൻമാരും ഇതേ അവഗണന അനുഭവിക്കുന്നുണ്ട്. എന്റെ അനുഭവത്തിൽ കൂടുതൽ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നത് അമ്മമാരാണ്. മോനേ... എന്നു വിളിക്കുന്പോൾ അമ്മയുടെ സ്നേഹത്തിന്റെ കടലാഴമറിയാം. ധർമ്മക്ഷേത്ര കുരുക്ഷേത്ര യിലെ കുന്തിയെ വായിക്കുന്പോൾ ഞാൻ ദിവസവും കണ്ടുമുട്ടുന്ന അമ്മാരുടെ സ്നേഹവും കണ്ണുനീരും ഞാനറിയാതെയുള്ളിൽ നിറയുകയായിരുന്നു. നാടകത്തിലെ കുന്തിയെ പ്രേക്ഷകർ ഏറ്റെടുക്കുന്നതും അതിനാലാണ്.
റെജുല മോഹൻ എന്ന കുന്തി
നാടകത്തെ ഏറെ സ്നേഹിക്കുന്ന, നാടകത്തോട് പൂർണ അർപ്പണമുള്ള റെജുല പ്രൊഫഷണൽ നാടക അഭിനേത്രിയല്ല. അതുകൊണ്ടാണ് എന്റെയുള്ളിലുള്ള കുന്തിയിലേക്കു ഇത്ര അനായാസമായി എത്തിച്ചേരുവാൻ സാധിച്ചത്. ധാരാളം കഥാപാത്രങ്ങളെ ദിവസവും അവതരിപ്പിക്കുന്ന നടിയാണെങ്കിൽ അവരുടെതായ അഭിനയ സാധ്യതകൾ അറിഞ്ഞും അറിയാതെയും കടന്നുവരും. വാക്കിലും നോക്കിലും നടപ്പിലുമെല്ലാം കുന്തിയായി മാത്രം മാറുവാൻ റെജുല മോഹനു സാധിച്ചിരിക്കുന്നു.
എസ്.മഞ്ജുളാദേവി
മഹാഭാരതത്തിൽ നമ്മൾ കണ്ടിരിക്കുന്നത് ദുഃഖങ്ങളുടെ നിഴലിൽ ഒതുങ്ങുന്ന കുന്തീദേവിയെയാണ്. വീരശൂര പരാക്രമികളായ പാണ്ഡവൻമാരുടെ അമ്മയായിരുന്നിട്ടും വേദനയും അപമാനവും കാനനവാസവും അജ്ഞാതവാസവും അനുഭവിക്കാൻ വിധിക്കപ്പെട്ട കുന്തി. മഹാഭാരതം വായനക്കാരുടെയുള്ളിൽ നിറഞ്ഞ നിസഹയായ, ദുഃഖിതയായ കുന്തിയിൽനിന്നും ഏറെ മാറിയാണ് ജി. ശങ്കരപ്പിള്ളയുടെ ധർമ്മക്ഷേത്രേ കുരുക്ഷേത്രയിലൂടെ അവതരിപ്പിക്കുന്നത്.
നാടക സംവിധായകനായ തൊഴുവൻകോട് ജയനാണ് ശങ്കരപ്പിള്ളയുടെ നാടകം അതേപേരിൽ അരങ്ങിൽ എത്തിച്ചത്. തിരുവനന്തപുരം സൂര്യഗണേശത്തിൽ അരങ്ങേറിയ നാടകത്തിലെ കുന്തിയും ആസ്വാദകരുടെ സങ്കൽപങ്ങൾക്ക് ഉയരെ സഞ്ചരിക്കുന്നു.
സ്ത്രീ ശക്തിയുടെ പ്രതീകമാണ്. പിറന്നയുടനെ സ്വന്തം മകനെ പുഴയിലേക്ക് ഒഴുക്കിവിടേണ്ടി വന്ന ഭാഗ്യഹീനയായ അമ്മയാണെങ്കിലും ആ കുറ്റബോധം കൂരന്പുകൾ പോലെ നെഞ്ചിൽ കുത്തിക്കയറുന്നുണ്ടെങ്കിലും കുന്തിയിലെ സ്ത്രീ ജ്വലിക്കുകയാണ്. ആരും ഇതുവരെ തീർക്കാത്ത മറ്റൊരു കുന്തിയെ അരങ്ങിൽ വിജയമാക്കിയതിന്റെ ബഹുമതി തൊഴുവൻകോട് ജയനു സ്വന്തം.
കർണൻ സൈന്യാധിപനായി പടനയിക്കേണ്ട കുരുക്ഷേത്ര യുദ്ധത്തിന്റെ തലേനാൾ കൗരവരുടെ പടപ്പാളയത്തിലെത്തുന്ന കുന്തീദേവിയിൽനിന്നാണ് നാടകം തുടങ്ങുന്നത്. രക്തബന്ധത്തിന്റെ പേരിൽ തന്റെ വീര്യം കെടുത്താനെത്തുന്ന പാണ്ഡവ മാതാവായാണ് കുന്തിയെ കർണൻ കാണുന്നത്.
അവസാന രംഗത്തിൽ അമ്മേ... എന്നുള്ള കർണന്റെ ദീനരോദനമാണ് മുഴങ്ങുന്നത്. കുന്തിയായി അരങ്ങിൽ നിറയുന്നത് റെജുല മോഹനനാണ്. നാടകത്തിന്റെ നെടുംതൂണായ കർണനു ജീവൻ പകരുന്നത് അന്പാടി ജയക്കുട്ടൻ. കർണന്റെ വളർത്തച്ഛനായ അധിരഥനെ വേണുവും അരങ്ങിൽ സത്യമാക്കുന്നു. തൊഴുവൻകോട് ജയന്റെ വാക്കുകളിലൂടെ...
എന്തുകൊണ്ട് കുന്തി?
ഒരു അഗ്നിപർവതത്തിനുള്ളിൽ അടങ്ങിയിരിക്കുന്നത് എന്താണെന്ന് നമ്മൾ അറിയുന്നത് അത് പൊട്ടിത്തെറിക്കുന്പോഴാണ്. ഒരു പ്രദേശത്തെ തന്നെ അഗ്നിപ്രളയത്തിൽ മുക്കി താഴ്ത്താൻ പർവതത്തിൽ നിന്നൊഴുകുന്ന ലാവയ്ക്കു കഴിയും.
അനുഭവങ്ങളുടെ, പേറ്റുനോവിന്റെ തീവ്രതയിലൂടെ കടന്നു പോയ ശേഷമാണ് അമ്മ എന്ന അവസ്ഥയിലേക്ക് സ്ത്രീകൾ എത്തിച്ചേരുന്നത്. അമ്മയുടെ ഹൃദയാഴങ്ങൾ ആർക്കും ഒരിക്കലും അറിയുവാനോ പറയുവാനോ കഴിയുന്നതല്ല.
അഗ്നിപർവതം കാലങ്ങളോളം നിശ്ചലാവസ്ഥയിലിരിക്കുന്നതുപോലെ സ്ത്രീയും ഒതുങ്ങിയിരിക്കും. തന്റെയുള്ളിലെ സത്ത എന്തെന്ന് അവൾക്കു പോലും പലപ്പോഴും തിരിച്ചറിയണമെന്നില്ല. ജീവിതം കീഴ്മേൽ മറിയുന്പോഴാവും ലാവപോലെ സ്ത്രീയുടെ ഹൃദയം പൊട്ടിയൊഴുകുന്നത്.
ഒടുവിൽ അഗ്നിപ്പുഴ മുഴുവൻ ഒഴുകി ഘനീഭവിച്ച് കഴിയുന്പോൾ സംഭവിക്കുന്ന ഒരു ശാന്തതയുണ്ട്. ആർദ്രവും കഠിനവുമായ ഒരവസ്ഥയാണത്. വൈരുദ്ധ്യമായ ഈ രണ്ട് ഭാവങ്ങളും കൂടിചേർന്നതാണ് അമ്മ! നമ്മുടെ സങ്കല്പങ്ങൾക്കും വളരെ മുകളിലാണ് അമ്മ.
അതുകൊണ്ടാണ് കുന്തിയെ ഞാനിങ്ങനെ അവതരിപ്പിച്ചത്. കൊടുംവ്യഥകളിലൂടെ കടന്നുപോയിട്ടുള്ള ഒരു ജന്മമാണ് കുന്തിയുടേത്. എല്ലാ അമ്മമാരും മാതൃത്വത്തിന്റെ വിങ്ങലും സൃഷ്ടിയുടെ വേദനയും അനുഭവിക്കുന്നവരാണ്. ഇക്കാലത്ത് മക്കൾ അമ്മമാരെ വേദനിപ്പിക്കുന്നതു കാണുന്പോൾ വലിയ വിഷമം തോന്നാറുണ്ട്. ഒരാളും സൃഷ്ടിയുടെ ഉറവിടത്തെ നോവിക്കുവാൻ പാടില്ല. ഈ വിശ്വാസമെല്ലാം കൂടിച്ചേർന്നാണ് കുന്തിയെ ഞാൻ അരങ്ങിലെത്തിച്ചത്.
ജി.ശങ്കരപിള്ളയുടെ കുന്തി
ജി. ശങ്കരപിള്ള നാടകസാഹിത്യത്തിലൂടെ അവതരിപ്പിച്ച കുന്തിയുടെ കരുത്ത് അങ്ങനെതന്നെ പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. സ്നേഹം, ദേഷ്യം, സങ്കടം, പരിഹാസം, സംശയം അങ്ങനെ ഒരു സാധാരണ സ്ത്രീയുടെ, അമ്മയുടെ എല്ലാ വികാരങ്ങൾക്കും മുകളിലേക്കു നടന്നു കയറുവാൻ കുന്തീദേവിക്കു സാധ്യമാണ്.
നാടക അരങ്ങുകളിൽ മുന്പെങ്ങും കാണാത്ത വിധം കുന്തി മാറുന്നത് അതുകൊണ്ടാണ്. വായനക്കാരുടെ സങ്കല്പത്തിലുണ്ടായിരുന്ന കുന്തിയെ മാറ്റിമറിച്ചുകൊണ്ടുള്ള ഒരവതരണമാണ് അത്. നാടകം കണ്ട ആസ്വാദകർ കുന്തിയുടെ ഉൾക്കരുത്തിനെ കുറിച്ച് പറയുന്പോൾ എന്റെ ശ്രമം വിജയിച്ചതായി തോന്നുന്നു.
ഇന്നത്തെ കുന്തിമാർ
നമുക്കു ചുറ്റും ഇന്നും കുന്തിമാരുണ്ട്. ഒറ്റപ്പെടുന്ന ജീവിതത്തിൽ നീതിയും കാരുണ്യവും നിഷേധിക്കപ്പെടുന്ന ഒട്ടനേകം കുന്തിമാർ. മക്കൾ എന്തുകൊണ്ടാണ് പെറ്റമ്മമാരോട് ഇങ്ങനെ ക്രൂരമായി പെരുമാറുന്നതെന്ന് മനസിലാകുന്നില്ല. നല്ല ഭക്ഷണം, ആവശ്യമുള്ള മരുന്ന് അങ്ങനെ വാർധക്യത്തിൽ വേണ്ടതായ പലതും പല അമ്മമാർക്കും ലഭിക്കുന്നില്ല.
അമ്മമാരോടുള്ള സ്നേഹവും കാരുണ്യവും ആദരവും വളരെ കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അമ്മ വാർധക്യത്തിന്റെ അവശതയിൽ കഴിയുന്പോൾ ഒരു നല്ല വാക്കുപോലും പറയുവാൻ മക്കൾ മറന്നു പോകുന്നു. ജോലിത്തിരക്കുകൾ, കുടുംബ ചുമതലകൾ, സ്വന്തം മക്കളുടെ കാര്യങ്ങൾ... അങ്ങനെയുള്ള ലോകത്തിലാണ് ഭൂരിഭാഗവും മക്കളും.
തിരുവനന്തപുറത്ത് ഞാൻ ഒരു മെഡിക്കൽ ഷോപ്പ് നടത്തുന്നുണ്ട്. അവിടെവരുന്ന വൃദ്ധരായ അമ്മമാരുടെ ജീവിതാവസ്ഥ എന്നെ വല്ലാതെ നൊന്പരപ്പെടുത്താറുണ്ട്. ദുഃഖങ്ങളെല്ലാം ഉള്ളിൽ അമർത്തിയാണ് പലരും ജീവിക്കുന്നത്. അവരുടെ വേദനകൾ ആരെങ്കിലും ഒന്നു കേട്ടാൽ തന്നെ അവർക്കത് വലിയ ആശ്വാസമാണ്.
വൃദ്ധരായ അച്ഛൻമാരും ഇതേ അവഗണന അനുഭവിക്കുന്നുണ്ട്. എന്റെ അനുഭവത്തിൽ കൂടുതൽ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നത് അമ്മമാരാണ്. മോനേ... എന്നു വിളിക്കുന്പോൾ അമ്മയുടെ സ്നേഹത്തിന്റെ കടലാഴമറിയാം. ധർമ്മക്ഷേത്ര കുരുക്ഷേത്ര യിലെ കുന്തിയെ വായിക്കുന്പോൾ ഞാൻ ദിവസവും കണ്ടുമുട്ടുന്ന അമ്മാരുടെ സ്നേഹവും കണ്ണുനീരും ഞാനറിയാതെയുള്ളിൽ നിറയുകയായിരുന്നു. നാടകത്തിലെ കുന്തിയെ പ്രേക്ഷകർ ഏറ്റെടുക്കുന്നതും അതിനാലാണ്.
റെജുല മോഹൻ എന്ന കുന്തി
നാടകത്തെ ഏറെ സ്നേഹിക്കുന്ന, നാടകത്തോട് പൂർണ അർപ്പണമുള്ള റെജുല പ്രൊഫഷണൽ നാടക അഭിനേത്രിയല്ല. അതുകൊണ്ടാണ് എന്റെയുള്ളിലുള്ള കുന്തിയിലേക്കു ഇത്ര അനായാസമായി എത്തിച്ചേരുവാൻ സാധിച്ചത്. ധാരാളം കഥാപാത്രങ്ങളെ ദിവസവും അവതരിപ്പിക്കുന്ന നടിയാണെങ്കിൽ അവരുടെതായ അഭിനയ സാധ്യതകൾ അറിഞ്ഞും അറിയാതെയും കടന്നുവരും. വാക്കിലും നോക്കിലും നടപ്പിലുമെല്ലാം കുന്തിയായി മാത്രം മാറുവാൻ റെജുല മോഹനു സാധിച്ചിരിക്കുന്നു.
എസ്.മഞ്ജുളാദേവി