ഗായിക ശുഭ മുദ്ഗലിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രശസ്തരാണ് റിംഗോയെന്നും നർഗിസെന്നും പേരുള്ള അവരുടെ വളർത്തുനായ്ക്കൾ. എന്നാൽ ആഴ്ചകൾക്കുമുന്പ് ശുഭ സോഷ്യൽ
മീഡിയയിൽ താരമായത് ഒരു തെരുവുനായ വഴിയാണ്. പഹാഡ്ഗഞ്ചിലെ ഹൗസിംഗ് കോളനിയുടെ കവാടത്തിൽ കണ്ടെത്തിയ ഒരു പാവം നായയ്ക്കുവേണ്ടി അവർ ഉയർത്തിയ ശബ്ദം വൈറലായി. സ്നേഹത്തിന്റെ ആ ശബ്ദവും സംഗീതംതന്നെയെന്നു കരുതേണ്ടിവരും.
അലഹബാദ് സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകരായിരുന്ന സ്കന്ധ ഗുപ്ത്- ജയ ദന്പതികളുടെ മകളായി ജനിച്ച ശുഭ എങ്ങനെയാണ് ഗായികയായത്? ഉത്തരം അവർതന്നെ പറയും: സംഗീതത്തോടും മറ്റു കലകളോടും വലിയ താത്പര്യമുണ്ടായിരുന്നു മാതാപിതാക്കൾക്ക്.
സംഗീതത്തിനു പുറമേ നൃത്തം, കവിത, നാടകം എന്നിവയും അവർ എന്നെ പരിചയപ്പെടുത്തി. അലഹബാദിൽ സംഗീതപരിപാടികൾക്കെല്ലാം അവരെന്നെ കൊണ്ടുപോയി. നല്ലൊരു കേൾവിക്കാരിയായി മാറുകയായിരുന്നു തുടക്കത്തിൽ.
അതിന് അവർമാത്രമായിരുന്നു പ്രചോദനം. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള എല്ലാത്തരം സംഗീതവും യാതൊരു പരിമിതികളും നിബന്ധനകളും ഇല്ലാതെ ഞാൻ കേട്ടു. ക്രമേണ സംഗീതം പഠിക്കാനും അവർ പ്രോത്സാഹിപ്പിച്ചു. സംഗീതത്തിനു പുറമേ കഥക് നൃത്തവും ശുഭ അഭ്യസിച്ചിട്ടുണ്ട്.
ഗുരുപരന്പരയുടെ പുണ്യം
അലഹബാദ് സർവകലാശാലയിൽ സംഗീതത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയതിനൊപ്പം പ്രശസ്ത സംഗീതജ്ഞനായ പണ്ഡിറ്റ് രാമശ്രേയ ഝായുടെ കീഴിൽ പരിശീലനം നേടി. തുടർന്ന് ഡൽഹിയിലെത്തി പണ്ഡിറ്റ് വിനയ് ചന്ദ്ര മൗദ്ഗല്യ, പണ്ഡിറ്റ് വസന്ത് ഥാക്കർ, നൈനാ ദേവി എന്നിവരുടെ ശിഷ്യയായി. വിഖ്യാതരായ പണ്ഡിറ്റ് കുമാർ ഗാന്ധർവ, പണ്ഡിറ്റ് ജിതേന്ദ്ര അഭിഷേകി എന്നിവർക്കു കീഴിൽ ഏതാനും വർഷങ്ങൾ പഠിക്കാനായതും വലിയ വഴിത്തിരിവുകളായി.
വ്യത്യസ്തരായ ഗുരുക്കന്മാർക്കു കീഴിൽ പഠിക്കുകയെന്നതായിരുന്നു ശുഭയുടെ ആഗ്രഹം. വിശാലചിന്താഗതിക്കാരായ അവരുടെകൂടി സമ്മതത്തോടെ അതു സഫലമാകുകയും ചെയ്തു.
പരീക്ഷണങ്ങൾക്കൊപ്പം
ഹിന്ദുസ്ഥാനി ക്ലാസിക്കലിന്റെ പാരാവാരത്തിൽനിന്നു പുറത്തുവന്ന് ജനപ്രിയ ഇൻഡി പോപ് ഗാനങ്ങൾക്കും ശുഭ മുദ്ഗൽ ശബ്ദംനൽകി. തൊണ്ണൂറുകളിൽ മലയാളികൾ അടക്കമുള്ള ടെലിവിഷൻ പ്രേക്ഷകർക്ക് ശുഭ പരിചിതയായത് അബ് കേ സാവൻ, ഡോൽനാ തുടങ്ങിയ സിംഗിളുകളിലൂടെയാവണം. ചിരിക്കുന്ന മുഖവും ഉൗർജം നിറച്ച ചലനങ്ങളും അവരെ വ്യത്യസ്തയാക്കിയിരുന്നു. ഖയാലും തുംരിയും പോലെ പോപ് സംഗീതവും അവർക്കു നിഷ്പ്രയാസം വഴങ്ങി.
എന്നിട്ടും കൂടുതൽ സിംഗിളുകൾ അവരുടേതായി കേട്ടില്ല. എന്താണു കാരണമെന്ന ചോദ്യത്തിനു ശുഭ പറഞ്ഞ മറുപടിയിങ്ങനെ: രാജ്യത്തെ മുഖ്യധാരാ സംഗീത വ്യവസായത്തിന് ഏതാണ്ട് അന്ത്യമായിക്കഴിഞ്ഞു. ലേബലുകളും ഓഫീസുകളും വിരലിലെണ്ണാവുന്ന ജീവനക്കാരും ബാക്കിയുള്ളത് ഏതാനും കന്പനികൾക്കു മാത്രമാണ്.
ഇനി സ്വതന്ത്ര സംഗീതത്തിന്റെ, സ്വയം പ്രകാശനത്തിന്റെ കാലമാണ്. ഓണ്ലൈനിലൂടെ നമുക്ക് മുന്പത്തേക്കാൾ ക്രിയേറ്റീവായിരിക്കാം. ഇൻഡിപെൻഡന്റ് മ്യൂസിക് മുന്നേറ്റത്തിന്റെ ഭാഗമാണെന്നതിൽ എനിക്ക് അഭിമാനമുണ്ട്.
ഒരു സംഗീതജ്ഞയ്ക്ക് നിശബ്ദയായിരിക്കാൻ കഴിയില്ല. ക്ലാസിക്കലും പോപ്പും ഭക്തിഗാനവും പരീക്ഷണങ്ങളുമടക്കം ഞാൻ പാടുകയും സംഗീതമൊരുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ എന്റെ സംഗീതം മാർക്കറ്റ് ചെയ്യാൻ ആരെയും ഏല്പിച്ചിട്ടില്ല. എന്നെ അറിയുന്നവർ എന്റെ സംഗീതം കേൾക്കുന്നു, ഞാനതിൽ സംതൃപ്തയുമാണ്. ഭർത്താവ് അനീഷ് പ്രധാനിനൊപ്പം ഒരുക്കിയ വെബ്സൈറ്റിലൂടെ ഇപ്പോൾ ശുഭയുടെ ഗാനങ്ങൾ എത്തുന്നുണ്ട്.
വൈവിധ്യത്തോടു ബഹുമാനം
ഇന്ത്യയെപ്പോലെ വ്യത്യസ്തതകളുള്ള ഒരു രാജ്യത്ത് എല്ലാത്തരം സംഗീതത്തിനും അവയുടേതായ ഇടമുണ്ടെന്ന് ശുഭ വിശ്വസിക്കുന്നു. ഏതെങ്കിലും ഒരു ഇനത്തിനു മാത്രമായി ഇന്ത്യൻ സംഗീതത്തെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്ന് അവർ പറയുന്നു.
ജനപ്രിയ സംഗീതത്തോടും എനിക്ക് ക്ലാസിക്കൽ എന്നതിനോടെന്നപോലെ ബഹുമാനവും ഇഷ്ടവുമുണ്ട്. കുട്ടികളും യുവാക്കളും ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ താത്പര്യത്തോടെ മുന്നോട്ടു വരുന്നുണ്ട്. അവരെ പൂർണമായ സമർപ്പണത്തോടെ പഠിക്കാൻ പ്രചോദനം നൽകുകയാണ് വേണ്ടത്- അറുപത്തിമൂന്നുകാരിയായ ശുഭ പറയുന്നു.
പാട്ട്, നൃത്തം, സംഗീതസംവിധാനം എന്നിവയ്ക്കപ്പുറം എഴുത്തും ശുഭയ്ക്കു വഴങ്ങും. ലുക്കിംഗ് ഫോർ മിസ് സർഗം- സ്റ്റോറീസ് ഓഫ് മ്യൂസിക് ആൻഡ് മിസഡ്വെൻഞ്ചർ എന്ന കഥാസമാഹാരം അതിനുദാഹരണം. ഏഴുകഥകളാണ് ഈ പുസ്തകത്തിലുള്ളത്- എല്ലാം സംഗീതസംബന്ധിയായവ.
അവർ ഒരു പാട്ടുകാരിയല്ലേ, കഥയെഴുത്തിനെക്കുറിച്ച് അവർക്കെന്തറിയാം എന്നൊക്കെ ആളുകൾക്കു തോന്നാം. പക്ഷേ കഥയെഴുതുക എന്നത് വലിയ രസമുള്ള കാര്യമാണ്- ശുഭ പറയുന്നു. അവരിൽനിന്ന് കൂടുതൽ കഥകളും സംഗീതവും ഒഴുകിയെത്തുന്നതു കാത്തിരിക്കാം.
ഹരിപ്രസാദ്
കേൾവിക്കാരിയിൽനിന്ന് ഗായികയിലേക്ക് ശുഭസംഗീതം
02:14 AM Jul 03, 2022 | Deepika.com