കാട്ടാക്കട: പിഎസ് സി വഴി പരീക്ഷാ ഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെന്ററിൽ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടിയ കേസിൽ അറസ്റ്റിലായ ശുഭയുടെ ഇടപാടുകൾ സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്.
മെഡിക്കൽ കോളജ്, ആയുർവേദ കോളജ്, കെടിഡിസി എന്നിവിടങ്ങളിലും ജോലി ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കബളിപ്പിച്ചെടുത്ത പണം ആർഭാടജീവിതം നയിക്കുന്നതിനാണ് പ്രതി ഉപയോഗിച്ചത്.
ഇനിയും കൂടുതൽപേരെ പറ്റിച്ചിട്ടുണ്ടോ എന്നതും അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ രണ്ടു ദിവസം മുൻപാണ് പേരൂർക്കട മണ്ണാമൂല ഗാന്ധി സ്ട്രറ്റീൽ താമസമുള്ള ഇപ്പോൾ പേട്ടയിൽ വാടകയ്ക്ക് താമസിച്ചുവരുന്ന ശുഭ(42) യെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.
പലരിൽ നിന്നായി 20 ലക്ഷത്തോളം രൂപ കൈക്കലാക്കിയതായി വിവരം കിട്ടി. നരുവാമൂട് സ്വദേശികളായ രണ്ടു പേരിൽനിന്ന് 95,000 രൂപയും പെരുമ്പഴുതൂർ സ്വദേശിയിൽനിന്ന് 1,15,000 രൂപ, നേമം സ്വദേശിയിൽനിന്നും 48,000 രൂപ, വെടിവച്ചാൻ കോവിൽ സ്വദേശികളിൽനിന്നു 1,75,000 രൂപ, വെള്ളനാട് സ്വദേശിയിൽനിന്നും 50,000, മരുതന്നൂർ സ്വദേശിയിൽ നിന്നും ഒരു ലക്ഷം, ചെറിയകൊണ്ണി സ്വദേശിയിൽ നിന്നും 56,000, മണക്കാട് സ്വദേശിയിൽനിന്ന് 80,000, മലയിൻകീഴ് മഞ്ചാടി സ്വദേശിയിൽ ൃനിന്ന് രണ്ടു ലക്ഷം, വവ്വാമൂല സ്വദേശികളിൽനിന്ന് 2,75,000 രൂപയുമാണ് തട്ടിയെടുത്തത്.
മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതി കോഴിക്കോട് ബാലുശേരി ഭാഗത്തുനിന്നു സമാനരീതിയിൽ പലരിൽനിന്നായി 10 ലക്ഷത്തോളം രൂപയും തട്ടിപ്പ് നടത്തി. പുളിയറക്കോണം സ്വദേശികളായ ദമ്പതികളിൽനിന്നു പണം കൈക്കലാക്കി മുങ്ങിയ പ്രതിയെപ്പറ്റി വിളപ്പിൽശാല പോലീസ് അന്വേഷണം നടത്തി വരവെയാണ് കോഴിക്കോട് ബാലുശേരിയിൽനിന്നും വിളപ്പിൽശാല സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ്കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ശുഭയുടെ ഭർത്താവായ ഈ കേസിലെ രണ്ടാം പ്രതി സാബു നേരത്തെ അറസ്റ്റിലായിരുന്നു.
ഭാര്യ- ഭർത്താക്കന്മാരായ പ്രതികൾ ഇരകളെ കണ്ടെത്തിയ ശേഷം അടുപ്പം കാണിച്ചു നല്ല ബന്ധം സൃഷ്ടിച്ച ശേഷം പിഎസ്സി വഴി ജോലി ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.
പാവങ്ങളുടെ കാശ് തട്ടിച്ച് ആർഭാട ജീവിതം; ശുഭയുടെ കള്ളക്കളികൾ ചില്ലറയല്ല
04:05 PM Mar 16, 2022 | Deepika.com