കണ്ണൂർ: ഫേസ്ബുക്കിൽ എഴുതുന്നതു ഹരമായ കണ്ണൂർ സ്വദേശി ഒടുവിൽ പോലീസുകാരിയെക്കുറിച്ച് എഴുതി പുലിവാലു പിടിച്ചു. കേസും പുക്കാറുമായതോടെ തെക്കുവടക്കു പായുകയാണ് കണ്ണൂരിലെ ഈ മാന്യൻ. അത്യാവശ്യം ഭൂമി കച്ചോടമാണ് പരിപാടി.
പിന്നെ കുറെ ക്ലബുകളിൽ അംഗ്വത്വം. ഫേസ്ബുക്കിൽ അനുഭവ കഥയെഴുതലാണ് ഇഷ്ടഹോബി.. ഇക്കുറി കഥയെഴുതിയതു വനിതാ പോലീസുകാരിയെക്കുറിച്ചായി. ഇതോടെ, ഇഷ്ടനെ പോലീസ് അങ്ങ് എടുത്തു!
കൊറോണക്കാലത്തു കോളജിലെ പൂർവവിദ്യാർഥികൾ നടത്തുന്ന ചെറിയൊരു ഓണാഘോഷ പരിപാടിക്കു കണ്ണൂർ അസി.കമ്മീഷണറുടെ അടുത്തു സമ്മതം വാങ്ങാൻ പോയതാണ് കക്ഷി. ഇതിനിടയിൽ കണ്ടുമുട്ടിയ വനിതാ പോലീസുകാരിയോടു വല്ലാത്ത ഇഷ്ടം. ഇഷ്ടം കൂടി വന്നതോടെ പതിവുപോലെ ഫേസ്ബുക്ക് പേജ് തുറന്നു... താൻ കണ്ട പോലീസുകാരിയെക്കുറിച്ച് അടിമുടിയൊരു വർണന.
അതോടെ കാര്യങ്ങൾ കൈവിട്ടുപോയി. കണ്ണൂർ വനിതാ സ്റ്റേഷനിലെ പോലീസുകാരികളെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിലായി കാര്യങ്ങൾ... അവർ പിന്നെ വെറുതെയിരിക്കുമോ.? സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച ഐടി ആക്ട് പ്രകാരം കേസ്. ഇതോടെ ആകെ വെട്ടിലായ അവസ്ഥയിലാണ് കഥാനായകൻ.
താരത്തിന്റെ ചില ചില വർണനകൾ ഇങ്ങനെ: " ഒരുവിധം ഡിവൈഎസ്പി കാര്യാലയത്തിനടുത്തെത്തി. ചെളി ചവിട്ടി ഷൂവൊക്കെ വികൃതമായ അവസ്ഥയിൽ സ്റ്റേഷനിൽ കയറാൻ ചെന്നപ്പോൾ ഒരു വനിതാ പോലീസ്. എവിടേക്കാണ് ? എന്ന ചോദ്യം.
ഒന്ന് ഡിവൈഎസ്പിയെ കാണണമായിരുന്നു. ഷൂ നിറയെ ചെളി ആണല്ലോ? ഒന്നു കഴുകി കളഞ്ഞു കയറിയാൽ നന്നാവുമായിരുന്നു... തിരക്ക് കാരണവും മറ്റുള്ളവർ എന്നെ കാത്തു നിൽക്കുന്ന കാരണത്താലും ഷൂവിലെ ചെളി എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ചെളി പതുക്കെ സ്റ്റേഷന്റെ മുറ്റത്തുള്ള മഴവെള്ളത്തിൽത്തന്നെ കഴുകി വൃത്തിയാക്കി സ്റ്റേഷനിൽ കയറുവാൻ ശ്രമിച്ചപ്പോൾ.. ഇടതുകാൽ വച്ചു കയറരുതെന്നു വനിത പോലീസിന്റെ മൊഴി.
വനിതാ പോലീസിന് നല്ല ഉയരവും...കാണാൻ സുന്ദരിയും...കണ്ടമാത്രയിൽ എന്റെ മനസിൽ ഉത്സവമായി...ഉത്സവ പറമ്പിലെ കമ്പക്കെട്ടിൽ കോരിത്തരിച്ച പോലെയായി ഞാനൊരു നിമിഷം. മോശമില്ലാത്ത സൗന്ദര്യത്തിനുടമ. മോശമല്ലാത്ത ചിരിയും നുണക്കുഴിയും. നല്ല കാർകൂന്തൽ, മുല്ലപൂവ് പോലുള്ള പല്ലുകൾ, നല്ല മുഖം
എല്ലാം കൊണ്ടും നല്ല ഒരു സ്ത്രീ സൗന്ദര്യത്തിനുടമ. കാവ്യഭാവനയിൽ അലങ്കരിക്കാൻ വിശേഷണങ്ങൾ ഏറേ ഉണ്ടെങ്കിലും അതൊക്കെ അവളുടെ സ്വന്തം... ആദ്യനോട്ടത്തിൽ തന്നെ കൽബിലെ തീ അണക്കാൻ ഞാൻ പാടുപ്പെട്ടു. എന്റെ ധൃതിയും വികാരവും അവൾക്കു നന്നായി പിടിച്ചു എന്നു തോന്നി തുടങ്ങിയിരുന്നു അപ്പോഴെക്കും...അവളുടെ ശരീരഭാഷ പോലീസിൽനിന്നു കാമുകിയിലേക്ക് അകലങ്ങളില്ലാതെ എത്തിയിരുന്നു.
നിങ്ങള് ആരാ ?.... ഞാൻ നേതാവാണ്.... പക്ഷേ ലുക്ക് ഇല്ലല്ലോ?... പക്ഷേ മേഡത്തിന് വേണ്ടുന്നപോലെ നല്ല ലുക്കുണ്ട്.
ഓ.. ചുമ്മാ ആക്കുന്നതായിരിക്കും.... അല്ല,ശരിക്കും.... സാർ ആരുടെ നേതാവാണ്?
കുറച്ച് ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടെയും.... നമ്മളെ കൂട്ടുമോ?
മേഡത്തിനു പറ്റുമെങ്കിൽ വന്നോളൂ... സാറിനുള്ളിലെ, ആ ലുക്കില്ലാത്ത നേതാവിനെ കാണാനാ..
എനിക്ക് സാറിനെ നല്ലവണ്ണം പിടിച്ചു.
എന്റെ വണ്ണമാണോ കുടവയറാണോ പിടിച്ചത്..?
നാണത്തോടെ, അല്ല.....
ഞാൻ നാലുപാടും നോക്കി. ആരുമില്ല. ' സ്റ്റേഷനിൽ ഞാനും റയിറ്ററും മാത്രമേ ഉള്ളു. ബാക്കി എല്ലാവരും പുറത്ത് പട്രോളിംഗിലാണ്. ഞാൻ വെറുതെ തോക്കും പിടിച്ചു ബോറടിച്ചിരിക്കയാണ്.....
തോക്ക് എനിക്കു പേടിയാവുന്നുണ്ട്....
പേടിയൊന്നും വേണ്ട, ഇതിലുണ്ടയില്ല... ഉണ്ടയില്ലാത്ത തോക്കിനെന്ത് ഉപയോഗം.
ഉണ്ട കീശയിലുണ്ട്. നിങ്ങളെ പോലീസ് വേഷത്തിൽ കാണാൻ നല്ല ചന്തമുണ്ട്.....
ശരിയാണ് എല്ലാവരും പറയാറുണ്ട് '.
ഇങ്ങനെ നീണ്ടു പരിധിവിട്ട വർണനാപാടവമാണ് ഇപ്പോൾ ഫേസ്ബുക്ക് എഴുത്തുകാരനെ പോലീസ് കോടതി കയറ്റിയിരിക്കുന്നത്.
പോലീസുകാരിയെ ഫേസ്ബുക്കിൽ "വർണിച്ചു', കണ്ണൂർ സ്വദേശിക്ക് ഇപ്പോൾ വർണ്യത്തിലാശങ്ക!
05:30 AM Jan 01, 1970 | Deepika.com