ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടും. പഴനിയും സുബ്രഹ്മണ്യനുമാകുന്പോൾ കാവടിയും നാദസ്വരവുമുണ്ടാവുക സ്വാഭാവികം., ഒപ്പം തകിലും. ക്ഷേത്രത്തിൽനിന്നുയരുന്ന തകിൽനാദത്തിനു കാതോർത്ത് സ്വയംമറന്നു നിന്നിരുന്ന ഒരു ബാലനുണ്ടായിരുന്നു. ആ തകിൽ കലാകാരനായ കൊച്ചുനാരായണപ്പണിക്കരുടെ ശിഷ്യനാകുന്നതുവരെയെത്തി പത്തുവയസുകാരനായിരുന്ന അവന്റെ തീവ്രമായ ഇഷ്ടം. ക്ഷേത്രത്തിലെ മൂർത്തിയെപ്പോലെ, നാലു കൈകൾകൊണ്ടാണോ കൊട്ടുന്നതെന്നു തോന്നിക്കുമാറ് പിൽക്കാലത്ത് അവൻ തകിൽപ്പുറത്ത് വിരൽപ്പെരുക്കങ്ങൾ തീർത്തു. ആർ. കരുണാമൂർത്തി എന്നായിരുന്നു അവന്റെ പേര്. തമിഴകത്ത് ജന്മമെടുത്ത് ദക്ഷിണേന്ത്യയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന തകിലിന്റെ പെരുമ ലോകമെങ്ങുമെത്തിച്ചശേഷമാണ് കഴിഞ്ഞദിവസം അന്പത്തിമൂന്നാം വയസിൽ കരുണാമൂർത്തി മടങ്ങിയത്. ഒരു നീണ്ട യാത്രയുടെ അന്ത്യം.
ഗുരുവിനെത്തേടി
കൊച്ചുനാരായണപ്പണിക്കരിൽനിന്ന് ആദ്യപാഠങ്ങൾ അഭ്യസിച്ചശേഷം ഗുരുവിനെത്തേടി കരുണാമൂർത്തി തുടങ്ങിയ യാത്രയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രഗത്ഭർക്കൊപ്പം വേദികൾ പങ്കിട്ട് തകിലിന് സ്വന്തമായൊരു ഇരിപ്പിടമുണ്ടാക്കിയ ശേഷം ബുധനാഴ്ച അവസാനിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ രാധാകൃഷ്ണൻ നായരുടെ അനിഷ്ടത്തിനു വഴങ്ങാതെ തഞ്ചാവൂരിലാണ് കരുണാമൂർത്തി ആദ്യമെത്തിയത്- ബൃഹദേശ്വര ക്ഷേത്രത്തിനു സമീപത്ത്. അവിടെ തഞ്ചാവൂർ ഗോവിന്ദരാജ് എന്ന തകിൽ വിദ്വാനെ ഗുരുവായിക്കിട്ടി. പത്തുവർഷം നീണ്ടു, ഗുരുകുല വിദ്യാഭ്യാസം. തുടർന്ന് തിരുവിടൈമരുതൂർ വെങ്കിടേശ്വരനെന്ന ഗുരുവിനു കീഴിൽ പഠനം. അദ്ദേഹത്തിലൂടെ സാക്ഷാൽ വളയപ്പട്ടി സുബ്രഹ്മണ്യം എന്ന പ്രതിഭാസത്തിനു മുന്നിലെത്തി. അവിടെ കരുണാമൂർത്തിക്കു മുന്നിൽ താളത്തിന്റെ പുതിയ ലോകം തുറക്കുകയായിരുന്നു. തകിൽ പഠനത്തിനൊപ്പം വിദ്യാഭ്യാസത്തിനും കരുണാമൂർത്തി പ്രാധാന്യം കൊടുത്തിരുന്നു.
ഫ്യൂഷൻ യാത്രകൾ
ചെണ്ടയിൽ മട്ടന്നൂർ, ഡ്രംസുമായി ശിവമണി, ഒപ്പം കരുണാമൂർത്തിയുടെ തകിൽ- ആവേശത്തിന്റെ പരകോടി തീർത്ത താളപ്പെരുക്കം. ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിൽ കരുണാമൂർത്തിക്കൊപ്പം ഫ്യൂഷൻ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി ഓർമിക്കുന്നു. വിദേശ കലാകാരന്മാരും ഫ്യൂഷനുകൾക്ക് ഒപ്പംചേർന്നു. വിദേശികൾ തകിലിൽ ആകൃഷ്ടരാവാനും കരുണാമൂർത്തി കാരണമായി. ഒട്ടേറെ ശിഷ്യരും വന്നു.
ബാലഭാസ്കറും ശിവമണിയും മട്ടന്നൂർ ശങ്കരൻകുട്ടിയുമൊക്കെ കരുണാമൂർത്തിയുമായി ചേർന്നൊരുക്കിയ ഫ്യൂഷനുകൾ ആരാധകരുടെ മനസിൽ തീർത്ത സംഗീതമഴകൾ എങ്ങനെ മറക്കുമെന്നു ശ്രീകുമാരൻ തന്പി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മറക്കാവതല്ലതന്നെ!
വൈക്കത്ത് സ്ഥിരതാമസമാക്കിയതോടെ വർഷങ്ങളോളം വൈക്കം ക്ഷേത്രകലാപീഠത്തിൽ അധ്യാപകനായും കരുണാമൂർത്തി പ്രവർത്തിച്ചു.
എവിടെയും ഏതുവാദ്യത്തിനൊപ്പവും തകിലിനെ ചേർക്കാമെന്നുറപ്പിച്ചതോടെ താൻ പുതിയൊരു കാലത്തിലേക്കു സഞ്ചരിച്ചുവെന്ന് കരുണാമൂർത്തി പറഞ്ഞുവച്ചിട്ടുണ്ട്. അങ്ങനെയൊരു സഞ്ചാരംതന്നെയാവാം ഒടുവിലത്തേതും., ആകാതിരിക്കാൻ തരമില്ല.
ഓർമയിൽ പ്രിയ സുഹൃത്ത്
കളർകോട് മഹാദേവ ക്ഷേത്രത്തിൽ കച്ചേരിക്കു ചെന്നപ്പോഴാണ് നാദസ്വര വിദ്വാൻ ഒരുമനയൂർ ഒ.കെ. ഗോപി കരുണാമൂർത്തിയെ വീണ്ടും കാണുന്നത്. ഇരുപതുകളുടെ തുടക്കമാണ് അന്ന് കരുണാമൂർത്തിയുടെ പ്രായം. തഞ്ചാവൂരിലും മറ്റും പഠനം പൂർത്തിയാക്കി തകിലുമായി നാട്ടിൽ താളസഞ്ചാരത്തിനു തുടക്കമിട്ടകാലം. കച്ചേരിക്കുശേഷം കരുണാമൂർത്തി ചോദിച്ചു- ഗോപിച്ചേട്ടാ, എന്നെ ഓർമയുണ്ടോ.. കൊച്ചിയിൽ കുറേ കൊല്ലങ്ങൾക്കുമുന്പ് ഒരു കച്ചേരിക്ക് ഗോപിച്ചേട്ടനൊപ്പമുണ്ടായിട്ടുണ്ട്... വർഷങ്ങൾക്കുശേഷവും ആദ്യകാഴ്ച മറക്കാതെ മനസിൽ സൂക്ഷിക്കുകയായിരുന്നു ആ യുവാവ്. തകിലിനെയും താളത്തിനെയും അകമഴിഞ്ഞു സ്നേഹിച്ച ആ കൗമാരക്കാരനെ ഗോപിക്കും ഓർമയുണ്ടായിരുന്നു.
തുടർന്നങ്ങോട്ട് കച്ചേരിയും സേവയും ഫ്യൂഷനുകളുമായി വർഷങ്ങളോളം ഒട്ടേറെ വേദികളിൽ ഗോപിക്കൊപ്പം കരുണാമൂർത്തിയുണ്ടായിരുന്നു, നാട്ടിലും മറുനാട്ടിലും. ആ കൂട്ട് ഒരാത്മബന്ധമായി വളർന്നുവെന്ന് ഗോപി ഓർക്കുന്നു.
തകിലിന് സംഗീതത്തിന്റെ മുഖ്യധാരയിൽ സ്വന്തമായൊരു സ്ഥാനവും പ്രൗഢിയുമുണ്ടാക്കി എന്നതാണ് കരുണാമൂർത്തിയുടെ ഏറ്റവും വലിയ സംഭാവനയെന്ന് ഗോപി പറഞ്ഞു. കച്ചേരികളിൽ വലതുവശത്ത് പ്രധാന സ്ഥാനത്തേ പണ്ടുമുതൽ കരുണാമൂർത്തി ഇരിക്കാറുള്ളൂ. വേദിയിലെ ശബ്ദ-സാങ്കേതിക കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം ഒരുക്കമായിരുന്നില്ല. പിന്നണിയായി മാത്രം തകിലിനെ കണ്ടു ശീലിച്ചവരുടെ മനസിൽപോലും അതിന്റെ പ്രാധാന്യം ഉറപ്പിക്കാൻ ഇതു സഹായകമായി. ഇക്കാര്യത്തിൽ അദ്ദേഹത്തെ ബഹുമാനിച്ചേ പറ്റൂ. ഒപ്പം വായിക്കാൻ ഇല്ലെങ്കിൽപ്പോലും കച്ചേരി കേൾക്കാനായിമാത്രം അദ്ദേഹം വന്നിട്ടുണ്ട്. തകിലിനെ ലോകമെന്പാടും ആരാധകരുള്ള വാദ്യമായി ഉയർത്തിക്കൊണ്ടുവരാൻ കരുണാമൂർത്തിയുടെ സമർപ്പണവും ഭാഷാപരമായ മികവും ഒരുപോലെ സഹായിച്ചുവെന്നും ഗോപി പറഞ്ഞു.
ഹരിപ്രസാദ്
തകിലിന്റെ ലോകസഞ്ചാരം
05:31 AM Jun 19, 2022 | Deepika.com