മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമായി എത്തിയ ഹെവൻ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സംതൃപ്തിയിലാണ് ഈ യുവ കലാകാരൻ. പോലീസ് കഥാപാത്രമായി സുരാജ് വെഞ്ഞാറമ്മൂട് കൈയടി നേടുന്പോൾ മികച്ച തിരക്കഥയും സംവിധാന മികവും ഹെവൻ പ്രേക്ഷകർ ഏറ്റെടുക്കുന്നതിനു കാരണമാകുന്നു. കണ്ണൂർ തളിപ്പറന്പ് കുറ്റ്യേരിയിൽനിന്നും സിനിമയിലെത്തി ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഉണ്ണി ഗോവിന്ദരാജ്...
ഹെവനിലെ പോലീസ് കഥ
സുരാജ് വെഞ്ഞാറമ്മൂട് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ജനഗണമന രണ്ടു വർഷം മുന്പ് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ്. ഇപ്പോഴാണ് റിലീസായത്. ജനഗണമന ഷൂട്ടിംഗ് നടക്കുന്പോൾ ഹെവന്റെ പ്രഥമിക ചർച്ചകൾ ആരംഭിച്ചതേയുള്ളു. ഹെവൻ ഇക്കൊല്ലം ജനുവരിയിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്. കഥ രൂപപ്പെട്ടു വന്നപ്പോൾ തന്നെ കേന്ദ്രകഥാപാത്രമായി ഒരു മികച്ച നടൻ വേണമായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് എന്ന തെരഞ്ഞെടുപ്പിലെ കാരണം അതായിരുന്നു. ഹെവൻ പോലെ ഒരു സ്ഥലത്തു നടക്കുന്ന ക്രൈമും അത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് ചിത്രം പറയുന്നത്. സിനിമയുടെ എഴുത്ത് കഴിഞ്ഞപ്പോൾ തന്നെ ഹെവൻ എന്ന പേരും രൂപപ്പെട്ടു വന്നു. അലൻസിയാർ, ജാഫർ ഇടുക്കി, ദീപക് പറന്പോൽ, സുദേവ് നായർ, സുധീഷ് തുടങ്ങിയ താരനിര ചിത്രത്തിലെത്തുന്നുണ്ട്. നിമിഷ സജയനും അതിഥി വേഷത്തിലുണ്ട്. മികച്ച അഭിനേതാക്കൾക്കൊപ്പം വർക്ക് ചെയ്യാനായി എന്നത് ഹെവൻ എനിക്കും പ്രിയപ്പെട്ടതാക്കുന്നു.
ആദ്യ ചിത്രം ത്രില്ലർ
ഷോർട്ട് ഫിലിം ചെയ്താണ് തുടക്കം. സംവിധായകൻ ഹനീഫ് അദേനിയുമായുള്ള സൗഹൃദത്തിലാണ് സിനിമയിലെത്തുന്നത്. അദ്ദേഹത്തിന്റെ ആദ്യ സിനിമ ദി ഗ്രേറ്റ് ഫാദർ മുതൽ ഒന്നിച്ച് വർക്ക് ചെയ്തു. എന്റെ ആദ്യ സിനിമയായി മറ്റൊരു പ്രോജക്ടായിരുന്നു ആലോചിച്ചിരുന്നത്. പിന്നീടാണ് ഹെവന്റെ ചർച്ചയിലെത്തുന്നത്. പി.എസ്. സുബ്രഹ്മണ്യനും ഞാനുമായി 2019 അവസാനമാണ് ആദ്യ ചർച്ച നടത്തുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡിന്റെ സമയത്താണ് എഴുത്ത് ആരംഭിക്കുന്നത്. രണ്ടിടത്തിരുന്ന് ഫോണിൽക്കൂടി ചർച്ച ചെയ്താണ് എഴുതിത്തുടങ്ങുന്നത്. പി.എസ്. സുബ്രഹ്മണ്യൻ ഒരു പോലീസ് ഉദ്യോഗസ്ഥനായതിനാൽ അദ്ദേഹത്തിന്റെ ഒൗദ്യോഗിക ജീവിതത്തിൽ പരിചിതമായ സംഭവങ്ങളും കഥയില് കൂട്ടിയിണക്കാനായി. ഡോ. ഷേർളി വാസുവിന്റെ പോസ്റ്റ്മോർട്ടം ടേബിൾ എന്ന പുസ്തകത്തിലെ ഒരുവരിയിൽ നിന്നുമാണ് ഹെവൻ എന്ന സിനിമയുണ്ടായത്. 15 ഡ്രാഫ്റ്റുകൾ പൂർത്തിയാക്കിയ ശേഷമാണ് ഹെവന്റെ ഇപ്പോഴത്തെ ഫോർമാറ്റിലെത്തുന്നത്. വികൃതി സിനിമയുടെ നിർമാതാവ് എ.ഡി. ശ്രീകുമാർ കഥ കേൾക്കുകയും ഇഷ്ടപ്പെട്ട് ഹെവന്റെ ഭാഗമാവുകയായിരുന്നു. സിനിമ കൊമേഴ്സ്യലായി നിൽക്കുന്പോൾതന്നെ ശക്തമായ കഥ പ്രേക്ഷകരോട് പറയുന്നുണ്ട്.
വിസ്മയിപ്പിക്കുന്ന സുരാജ്
ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം പ്രവർത്തിച്ചുള്ള സൗഹൃദം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. അദ്ദേഹം ഒരു കഥാപാത്രമായി മാറുന്നത് വിസ്മയത്തോടെ ഞാൻ കണ്ടിട്ടുള്ളതാണ്. ഹെവന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് കഴിഞ്ഞ സമയത്ത് സുബ്രഹ്മണ്യത്തിന്റെയും സുരാജ് വെഞ്ഞാറമ്മൂടിന്റെയും സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥൻ വിജയരാഘവൻ മുഖേനയാണ് സുരാജിലേക്ക് എത്തുന്നത്. കഥ വായിച്ചതിനു ശേഷമാണ് എന്റെ സിനിമയാണെന്ന് സുരാജും അറിയുന്നത്. ആദ്യ ഘട്ടം മുതൽ സംശയങ്ങൾ കൃത്യമായി ചോദിച്ച് അദ്ദേഹം മനസിലാക്കിയിരുന്നു. ഹെവൻ ഷൂട്ടിംഗ് സമയത്ത് ഞാനാണ് അദ്ദേഹത്തിന് സീനുകൾ പറഞ്ഞു കൊടുത്തിരുന്നത്. അതിനു ശേഷം അദ്ദേഹം കഥാപാത്രമായി മാറുന്നതും നോട്ടത്തിലും നടപ്പിലും ഭാവങ്ങളിലും ആ കഥാപാത്രത്തിൽ തന്നെ ജീവിക്കുന്നതും ശരിക്കും ഞങ്ങളെ അതിശയിപ്പിച്ചു.
മികച്ച ക്രൂവിന്റെ പിന്തുണ
എന്നെ വളരെ പിന്തുണച്ച ഒരു ക്രൂവായിരുന്നു ഹെവന്റേത്. സീനിയർ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയാണ് കാമറ കൈകാര്യം ചെയ്തത്. അദ്ദേഹം മുന്പ് ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്റാണ് ഇതിൽ കൊണ്ടുവന്നത്. സംഗീതമൊരുക്കിയ ഗോപി സുന്ദർ, എഡിറ്റർ ടോബി ജോണ്, കലാസംവിധാനം ഒരുക്കിയ അപ്പുണ്ണി സാജൻ തുടങ്ങിയ മികച്ച ടീം ചിത്രത്തിന്റെ ഭാഗമായി.
ഹെവൻ ഒരുക്കുന്നു ഉണ്ണി
05:16 AM Jun 19, 2022 | Deepika.com