ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മുഖത്തുപോലും ഇത്രയും ഭാവം വിടർന്നിട്ടുണ്ടാവില്ല. കണ്ണുകളിലും ചുണ്ടത്തെ ചിരിയിലും അതിസുന്ദരമാംവിധം കൗതുകവും പ്രണയവും നിറച്ചുവച്ച് ഇതാ ഒരു ആഫ്രിക്കക്കാരൻ പാടുന്നു- ചുരാ കേ ദിൽ മേരാ ഗൊരിയാ ചലീ എന്ന സൂപ്പർഹിറ്റ് പാട്ടിന്റെ വരികൾ!
കഴിഞ്ഞമാസമൊടുവിൽ ഗായകൻ കുമാർ സാനു രണ്ടു ഹൃദയചിഹ്നങ്ങൾ കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതാണ് ആ വീഡിയോ. പരന്പരാഗത ആഫ്രിക്കൻ വേഷമണിഞ്ഞ് സാനുവിന്റെ പാട്ടിനൊപ്പം ചുണ്ടനക്കുന്ന യുവാവ്., അൽക്ക യാഗ്നിക്കിന്റെ സ്വരത്തിനൊപ്പം പാടി ഒരു യുവതിയും. ചുരുങ്ങിയ ദിവസങ്ങൾക്കകം പതിനൊന്നു ലക്ഷം തവണ ആ വീഡിയോ പ്ലേ ചെയ്യപ്പെട്ടു. ഇതിനകം കാൽലക്ഷം പേർ അഭിനന്ദന കമന്റുകളുമായി എത്തി. 72,000 പേർ വീഡിയോ ഷെയർ ചെയ്തു. എന്താവും ഇത്ര വ്യാപകമായ സ്വീകാര്യതയ്ക്കു കാരണം എന്നതിനുള്ള ഉത്തരം ആ വീഡിയോ ദൃശ്യം സ്വയം തരുന്നുണ്ട്.
ആരാണയാൾ?
ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ തീരത്തുള്ള ടാൻസാനിയയിൽനിന്നാണ് അയാൾ വരുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായ, പിഎസ്ജി മുന്നേറ്റക്കാരൻ കിലിയൻ എംബപ്പെയുടെ പേരിനെ ഓർമിപ്പിച്ച് കിലി പോൾ എന്നു പേര്. ഇരുട്ടിവെളുത്തപ്പോൾ താരമായ ആളല്ല കിലി. ടിക് ടോക്ക് വീഡിയോകളിലൂടെ അയാൾ നേരത്തേതന്നെ ടാൻസാനിയയിൽ സെൻസേഷൻ സൃഷ്ടിച്ചിട്ടുണ്ട്. ഹിന്ദി ഹിറ്റ് ഗാനങ്ങൾക്കൊപ്പിച്ചു ചുണ്ടനക്കിയുള്ള വീഡിയോകൾ അയാളെ ഇന്ത്യയിലും ഹോട്ട് സ്റ്റാറാക്കി- ഒരുപക്ഷേ അയാൾ സ്വപ്നത്തിൽപോലും കരുതാത്തവിധം. ലക്ഷക്കണക്കിന് ഇന്ത്യൻ ഫോളോവേഴ്സ് ഉണ്ടായി എന്നതു മാത്രമല്ല, ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നേരിട്ടെത്തി കിലിയെ ആദരിക്കുകപോലും ചെയ്തിരിക്കുന്നു.
കൃഷിയും കന്നുകാലി വളർത്തലുമൊക്കെയായി ടാൻസാനിയയിലെ ഒരു ഉൾഗ്രാമത്തിലാണ് കിലിയുടെ താമസം. വീട്ടിൽ വൈദ്യുതിപോലും എത്തിയിട്ടില്ല. കഠിനാധ്വാനം ചെയ്താണ് ജീവിതം. ഇടവേളകളിലെപ്പോഴോ ടിക് ടോക്കും ഇൻസ്റ്റഗ്രാമും കൂട്ടിനെത്തി. കൗതുകമായിരുന്നു തുടക്കത്തിൽ. പാട്ടിനോടും ഡാൻസിനോടും പണ്ടേയുള്ള ഇഷ്ടംകൊണ്ട് വീഡിയോകൾ ചെയ്തുതുടങ്ങി. ആദ്യം കിലി ഒറ്റയ്ക്കായിരുന്നു. പിന്നീട് അനുജത്തി നീമയെയും വീഡിയോകളിൽ ഒപ്പം കൂട്ടി. ആളുകൾ ഇഷ്ടംകൂടി ഇരുവർക്കുമൊപ്പം കൂടുകയും ചെയ്തു.
ഹൃദയത്തിൽ ഇന്ത്യ
ഷെർഷയിലെ രാതാം ലംബിയാ എന്ന ഹിറ്റ് ഗാനത്തിനൊപ്പിച്ചു ചുണ്ടനക്കി, ചുവടുവച്ചുള്ള വീഡിയോ പുറത്തിറക്കിയതോടെ കിലിയും നീമയും ഇന്ത്യയിൽ വന്പൻ തരംഗമായി. ലോകം മുഴുവനുമുള്ള ബോളിവുഡ് ആരാധകർ ഏറ്റെടുത്ത ആ വീഡിയോ ഞൊടിയിടയിലാണ് വൈറലായത്. രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് ഇരുവരുടെയും ചിരി ചർച്ചയായി. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഉള്ള 37 ലക്ഷം ഫോളോവേഴ്സിൽ സെലിബ്രിറ്റികൾ അടക്കമുള്ളവരുണ്ട്.
ഇന്ത്യയിൽ തങ്ങൾക്ക് ഒരുപാട് ഇഷ്ടക്കാരുണ്ടെന്ന് അറിഞ്ഞതുപോലും വൈകിയാണ്. അങ്ങനെ ഹിന്ദി പാട്ടുകളും ഗാനരംഗങ്ങളും കൂടുതലായി അവതരിപ്പിച്ചുതുടങ്ങി. ദിവസങ്ങൾ എടുത്താണ് കിലിയും സഹോദരിയും പാട്ടുകളുടെ വരികളും ഉച്ചാരണവും പഠിച്ചെടുക്കുന്നത്. വാക്കുകൾ ഓരോന്നിന്റെയും അർഥം ഇന്റർനെറ്റിൽ പരതിയെടുക്കും. വാക്കുകൾ ഉച്ചരിക്കുന്പോൾ മുഖത്തു വിടരുന്ന ഭാവത്തിനു പിന്നിലെ രഹസ്യവും അതാവണം. ഇന്ത്യക്കാർ തരുന്ന സ്നേഹത്തിനു ഒട്ടും പകരമാവില്ല തങ്ങളുടെ കഷ്ടപ്പാടെന്ന് കിലി പറയുന്നു.
ഭൂൽ ഭുലയ്യ 2-വിലെ പാട്ടും പാക്കിസ്ഥാനി ഗായകൻ അലി സഫറിന്റെ സൂപ്പർ ഹിറ്റായ ജൂം എന്ന ഗാനവും കിലിയുടെ പേജിൽ ട്രെൻഡിംഗ് ആയി തുടരുകയാണിപ്പോൾ. രണ്ടാമത്തേതിന്റെ കാഴ്ചക്കാരുടെ എണ്ണം ഒലു മില്യണ് കവിഞ്ഞു. ജസ്റ്റിൻ ബീബറിന്റെ ബേബി എന്ന പാട്ടിന്റെ കിലിയൻ പതിപ്പിനും, ഏ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിനുവേണ്ടി അരിജീത് സിംഗ് പാടിയ ചന്നാ മേരെയാ എന്ന പാട്ടിന്റെ വീഡിയോയ്ക്കും ആരാധകരേറെ. അൽക്ക യാഗ്നിക് പാടിയ തുജ്ഹെ യാദ് ന മേരീ ആയീ എന്ന പാട്ടിനൊപ്പിച്ചു ചെയ്ത വീഡിയോയും ഏറെ ചർച്ചചെയ്യപ്പെട്ടു.
വൈകാതെ ഇന്ത്യയിൽ വന്ന് ഇവിടത്തുകാരുടെ സ്നേഹം നേരിട്ട് അനുഭവിക്കണമെന്ന ആഗ്രഹമാണ് ഇപ്പോൾ കിലിക്കും നീമയ്ക്കുമുള്ളത്.
ഒടുക്കം ആക്രമണവും
അടുത്തയിടെയാണ് കിലിയെ അജ്ഞാതർ ആക്രമിച്ചത്. അഞ്ചുപേരടങ്ങിയ സംഘം വടികൊണ്ട് അടിച്ചു പരിക്കേല്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കിടക്കുന്ന ചിത്രം കിലി പോസ്റ്റ് ചെയ്തിരുന്നു. എന്തിനായിരുന്നു ആക്രമണമെന്നതും അജ്ഞാതം. എന്നാൽ ഇതുകൊണ്ടൊന്നും തന്നെ തോല്പിക്കാനാവില്ലെന്ന ആത്മവിശ്വാസത്തോടെയാണ് കിലി വീഡിയോകളുമായി മുന്നോട്ടു പോകുന്നത്. സോഷ്യൽ മീഡിയയിൽനിന്നു വരുമാനം ലഭിച്ചുതുടങ്ങിയതിന്റെ സന്തോഷവും അവർ മറച്ചുവയ്ക്കുന്നില്ല.
രണ്ടുപേർ വീഡിയോ ഉണ്ടാക്കുന്നു, വൈറലാകുന്നു എന്നതിൽ എന്താണിത്ര വലിയ കാര്യം എന്നു ചിന്തിക്കുന്നവർ ഉണ്ടാകാം. കാര്യമുണ്ട്- ലക്ഷക്കണക്കിനുപേർ അവരെ ഇഷ്ടപ്പെടുന്നു എന്നതുതന്നെ!
ഹരിപ്രസാദ്
സസ്നേഹം, സസന്തോഷം കിലി!
04:54 AM Jun 12, 2022 | Deepika.com