ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാത്ത കുരുന്നുകൾക്ക് ഭവനമൊരുക്കി അവരെ കരുതലോടെ സംരക്ഷിച്ചു നൻമവഴിയിലൂടെ നയിക്കുകയാണ് കരുണയുടെ ആൾരൂപമായ ഫാ. ജോസ് അക്കരത്തകിടിയേൽ.
അലിഗഢ് റെയിൽവേ സ്റ്റേഷനിൽനിന്ന് പത്തു കിലോമീറ്റർ അകലെ ആഗ്ര അതിരൂപതയുടെ കീഴിലാണ് സാവിയോ നവജീവൻ ബാലഭവൻ. അനുപമശുശ്രൂഷ പതിനേഴ് വർഷം പിന്നിടുന്പോൾ തെരുവിൽനിന്നു സ്വന്തമാക്കിയ അഞ്ഞൂറു കുട്ടികൾ അച്ചന്റെ കരുതലിലും കാരുണ്യത്തിലും വളർന്ന് രാജ്യത്തും വിദേശത്തും വിവിധ രംഗങ്ങളിൽ സുരക്ഷിതരായിരിക്കുന്നു. രൂപതയിൽ ഉന്നത പദവികൾ വഹിച്ചശേഷം അനാഥമക്കളുടെ സംരക്ഷണത്തിനായി ശിഷ്ടജീവിതം സമർപ്പിച്ചിരിക്കുകയാണ് 68 കാരനായ ഫാ. ജോസ് അക്കരത്തകിടിയേൽ.
കോഴിക്കോട് ജില്ലയിലെ ചെന്പനോട അക്കരത്തകടിയേൽ വർക്കി-മേരി ദന്പതികളുടെ മകനായ ജോസ് 1971 ൽ ആഗ്ര രൂപതയിൽ ചേർന്ന് അലഹബാദ് സെന്റ് ജോസഫ്സ് സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി. 1981 ൽ പൗരോഹിത്യം സ്വീകരിച്ചു. അലിഗഢ് സർവകലാശാലയിൽനിന്ന് ബിദുദവും എംഎഡും പാസായി വിവിധ സ്കൂളുകളിൽ പ്രിൻസിപ്പൽ, മാനേജർ തലങ്ങളിൽ ശുശ്രൂഷ ചെയ്തു.
ആഗ്രയിലെ സേവനത്തിന്റെ ആദ്യകാലങ്ങളിൽ യാത്രാവേളകളിൽ ഭിക്ഷ യാചിച്ചുനടക്കുന്ന അനാഥ തെരുവുബാലൻമാരുടെ അരാജകത്വം അച്ചനെ ഏറെ വേദനിപ്പിച്ചിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തിൽ ഇത്തരക്കാരേറെയും അധോലോക സംഘങ്ങളുടെ നിയന്ത്രണത്തിലായി കുറ്റകൃത്യങ്ങളിൽപ്പെടുകയാണ് പതിവ്.
കുരുന്നുകളെ തേടി
അലയുന്ന ബാല്യങ്ങൾക്കായി ശുശ്രൂഷാ ജീവിതം മാറ്റിവയ്ക്കണമെന്ന ഉൾവിളി തുടരെ ജോസച്ചനുണ്ടായിരുന്നു. രൂപത ചാൻസലറായിരിക്കെയാണ് ക്ലേശകരമായ കാരുണ്യ ശുശ്രൂഷയിലേക്കിറങ്ങാൻ തീരുമാനമെടുത്തത്. കാവി കുർത്തയും പൈജാമയും ധരിച്ച് ചേരി ബാല്യങ്ങളുടെ അടുത്തെത്തുന്പോൾ ആദ്യമൊക്കെ കുട്ടികൾ ഓടിമറയുമായിരുന്നു. സ്നേഹ സാന്ത്വനവാക്കുകൾ പറഞ്ഞ് ക്രമേണ അടുപ്പത്തിലായപ്പോഴാണ് അവർ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെയും വ്യഥകളുടെയും ആഴം തിരിച്ചറിയുന്നത്. എച്ചിൽ ഭക്ഷിച്ച് ഉടുതുണിക്കു മറുതുണിയില്ലാതെ കടത്തിണ്ണകളിലും മരച്ചുവട്ടിലുമൊക്കെയായിരുന്നു അവരുടെ ജീവിതം. അലയുന്ന അനാഥ കുട്ടികളെ ഏവരും ആട്ടിയോടിക്കും. ചിലർ മർദിക്കും. പുലഭ്യം പറയും. അച്ചൻ സഹായിക്കാൻ വരുന്നയാളാണെന്നു മനസിലാക്കിയ കുട്ടികൾ ഒപ്പം കൂടി. പലർക്കും പഠിക്കാൻ ആഗ്രഹമുണ്ടെന്നറിഞ്ഞതോടെ ബിഷപ്സ് ഹൗസിന് സമീപത്തെ ഒരു പഴയ വീട്ടിൽ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ സഹായത്തോടെ പ്രാഥമിക വിദ്യാഭ്യാസം നൽകി. തെരുവിൽ നിന്ന് കൂടുതൽ കുട്ടികൾ എത്തിയതോടെ സംരക്ഷണം വലിയൊരു ചുമതലയായി.
ഇക്കാലത്ത് കുട്ടികൾക്ക് ഭക്ഷണം തേടി അച്ചൻ യാചകനെപ്പോലെ ഹോട്ടലുകൾക്ക് മുന്നിലെത്തുമായിരുന്നു.
രൂപതാ ചാൻസലറുടെ ചുമതലകൾ നിർവഹിച്ച ശേഷം സൈക്കിളിൽ പാത്രങ്ങളുമായി ഹോട്ടലുകളുടെ മുന്നിലെത്തി മിച്ചം വരുന്ന ഭക്ഷണസാധനങ്ങൾ ബാലഭവനിലെ കുട്ടികൾക്കായി ചോദിക്കും. ഹോട്ടലുടമകളിൽ ചിലർ തങ്ങളെ പഠിപ്പിച്ച അധ്യാപകനും പ്രിൻസിപ്പലുമായ വൈദികനെ ഇത്തരമൊരു ശുശ്രൂഷിയിലും തിരിച്ചറിഞ്ഞു. അച്ചന്റെ നൻമകളെ അറിയുന്ന ഹോട്ടലുകാർ ദിവസവും തെരുവു കുട്ടികൾക്കായി കുറെ ഭക്ഷണം കരുതി വച്ചു. ഒരിക്കൽപോലും ശൂന്യമായ ചോറ്റുപാത്രങ്ങളുമായി മടങ്ങേണ്ടിവന്നിട്ടില്ലെന്ന് ജോസച്ചൻ നന്ദിയോടെ ഓർമിക്കുന്നു. പാത്രങ്ങൾ നിറയെ ഭക്ഷണവുമായി തിരിച്ചുചെല്ലുന്പോൾ വിശക്കുന്ന വയറുമായി കാത്തുനിൽക്കുന്ന കുട്ടികളുടെ നിഷ്കളങ്കമായ പുഞ്ചിരിയും സ്നേഹപ്രകടനങ്ങളും ആത്മനിർവൃതി സമ്മാനിക്കുന്ന അനുഭവമായിരുന്നു.
ആഗ്ര ബിഷപ്പായിരുന്ന ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് അലിഗഢിൽ ഒരു ഇന്റർ റിലീജിയസ് ഡയലോഗ് സെന്റർ സ്ഥാപിക്കുന്നതിനുള്ള ചുമതല 2005ൽ ഇദ്ദേഹത്തെ ഏൽപ്പിച്ചു. ഈ ദൗത്യനിർവഹണത്തോടൊപ്പം തെരുവിലെ മക്കൾ ക്കായി ഒരു ബാലഭവൻ നിർമിക്കാനും തീരുമാനിച്ചു. ആഗ്ര, ടുണ്ഡില, അലിഗഡഢ് നഗരവീഥികളിൽ ജീവിച്ചിരുന്ന ബാലൻമാരെ സുരക്ഷി തരാക്കാൻ ഭവനം പണിയാനായിരുന്നു തീരുമാനം. അലിഗഢിൽ താമസിച്ചിരുന്ന തിരുവല്ല സ്വദേശി തന്പി യോഹന്നാൻ തന്റെ വീട് വാടക കൂടാതെ വിട്ടുകൊടുത്തു. പിൽക്കാലത്ത് ഇതേ ഭവനം ആഗ്ര രൂപത ബാലഭവനുവേണ്ടി വിലയ്ക്കുവാങ്ങി സാവിയോ നവജീവൻ ഭവൻ എന്ന പേരു നൽകി. മുപ്പതു കുട്ടികളോടെയാണ് തുടക്കം. ഒരിക്കലും മാതാപിതാക്കളെ കണ്ടിട്ടില്ലാത്തവർക്ക് ജോസച്ചൻ എല്ലാമായി മാറി.
തുറക്കപ്പെട്ട വാതിലുകൾ
പുതിയ ഭവനം തുറന്നതിന് പിറ്റേന്ന് രാവിലെ ജോസച്ചനെ ആകുലപ്പെടുത്തിയത് കുട്ടികൾക്ക് എന്തു ഭക്ഷിക്കാൻ കൊടുക്കുമെന്നതാണ്. ദൈവത്തിൽ ആശ്രയിച്ചു പ്രാർഥനയോടെ പുറത്തേക്കുപോയ ജോസച്ചൻ അടുത്തുള്ള പെട്രോൾ പന്പിൽ കയറി ചെന്നു. മടിച്ചാണെങ്കിലും കാബിനിനുള്ളിലുണ്ടായിരുന്ന രണ്ടുപേരോടുമായി താൻ ആരംഭിച്ചിരിക്കുന്ന ഭവനത്തെപ്പറ്റിയും കുട്ടികളെപ്പറ്റിയും ചുരുക്കമായി സംസാരിച്ചു. ’നിങ്ങൾക്ക് എത്ര രൂപ വേണം’- അവരിലൊരാൾ അല്പം നീരസത്തോടെ ചോദിച്ചു. ’എനിക്ക് രൂപ ആവശ്യമില്ല. ഉച്ചയ്ക്ക് കുട്ടികൾക്കു ഭക്ഷണം കൊടുക്കാൻ അല്പം അരിയാണ് ആവശ്യം.’ അച്ചൻ പറഞ്ഞു. ’താങ്കൾ പൊയ്ക്കൊള്ളുക. ഞങ്ങൾ നോക്കട്ടെ’ - അവർ പെട്രോൾ പന്പ് ഉടമകളായ സഹോദരൻമാരായിരുന്നു.
സർദാർജിയുടെ നന്മ
ജോസച്ചൻ പന്പിൽനിന്നും സൈക്കിളിൽ നേരേ പോയത് ബസ് സ്റ്റാൻഡിലേക്കാണ്. സൈക്കിൾ ഒരു മരച്ചുവട്ടിൽ വച്ചശേഷം പ്രതീക്ഷയറ്റ് നിൽക്കുന്പോൾ ഒരു സർദാർജി അടുത്തുവന്നു. അപരിചതനായ സർദാർജിയോടും ബാലഭവനിലെ കുട്ടികളെപ്പറ്റി സംസാരിച്ചു. സർദാർജിയോടു കുട്ടികൾക്കു കുളിക്കാനും മറ്റുമായി കുറച്ചു സോപ്പും മറ്റെന്തെങ്കിലും സാധനങ്ങളുമാണ് താൽപര്യപ്പെട്ടത്. നാലുമണിയാകുന്പോൾ തന്നെ വന്നു കാണാൻ പറഞ്ഞ് വിലാസം കൊടുത്തശേഷം സർദാർജി ബസിൽ കയറി പോയി.
ജോസച്ചൻ ബാലഭവനിൽ മടങ്ങിയെത്തുന്പോൾ മുറ്റത്ത് ഒരു ജീപ്പ് കിടക്കുന്നു. സ്ഥാപന പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരായിരിക്കുമെന്നു കരുതി അകത്തേക്കു കടന്നപ്പോൾ കണ്ടത് വരാന്തയിൽ ഏതാനും ചാക്കുകെട്ടുകൾ. അരി, ഗോതന്പുപൊടി, ഉരുളക്കിഴങ്ങ്, മസാലകൾ തുടങ്ങിയവ കൂട്ടിയിട്ടിട്ടുണ്ട്. പെട്രോൾ പന്പിൽ രാവിലെ കണ്ടുമുട്ടിയ ഇരുവരും അവിടെ കുട്ടികളുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. അൽപം അരി യാചിച്ചു ചെന്നപ്പോൾ കിട്ടിയത് മുപ്പതു കുട്ടികൾക്ക് ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ. മടങ്ങുന്പോൾ അവർ ജോസച്ചനോട് പറഞ്ഞു, ’ഫാദർ, ദൈവത്തിന്റെ നാമത്തിൽ തെരുവ് ബാലൻമാർക്കായി നിങ്ങൾ ചെയ്യുന്ന ഈ സ്നേഹപ്രവൃത്തി എത്ര മഹനീയമാണ്. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി കുട്ടികൾക്ക് ഭക്ഷിക്കാൻ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഏല്പിക്കുക. അത് നൽകുക ഞങ്ങളുടെ ഉത്തരവാദിത്വമായിരിക്കും.’ 2005 ൽ ആ സഹോദരൻമാർ ആരംഭിച്ച സദ്പ്രവൃത്തി ഇന്നും തുടരുകയാണ്.
ബസ് സ്റ്റാൻഡിൽ കണ്ടുമുട്ടിയ സർദാർജിയുടെ വീട്ടിൽ അന്നു വൈകുന്നേരം ജോസച്ചൻ തന്നോടൊപ്പം കഴിഞ്ഞിരുന്ന രണ്ടു കുട്ടികളുമായി ചെല്ലുന്പോൾ ആകാംക്ഷയുണ്ടായിരുന്നു. സർദാർജിയും ഭാര്യയും അവരെ രണ്ടു വലിയ ഹാർഡ് ബോർഡ് പെട്ടികൾ ഏല്പിച്ചു. ’ഏപ്പോഴെങ്കിലും ഇത്തരത്തിൽ ആവശ്യം വന്നാൽ വീണ്ടും ഞങ്ങളുടെ ഭവനത്തിലേക്കു സ്വാഗതം’ എന്നു പറഞ്ഞാണ് സർദാർജിയും ഭാര്യയും യാത്രയാക്കിയത്. ബാലഭവനിലെത്തി പെട്ടികൾ തുറന്നപ്പോൾ സോപ്പ്, ടൂത്ത്പേസ്റ്റ്, ബ്രഷ് തുടങ്ങിയ സാധനങ്ങളായിരുന്നു. ആറുമാസം ഉപയോഗിക്കാൻ വേണ്ടത്രയും സാധനങ്ങൾ.
നഗരത്തിലെ വ്യാപാരികൾ ആവശ്യമുള്ള പച്ചക്കറി എല്ലാ ആഴ്ചയും നൽകും. കുട്ടികൾക്കുള്ള പഠനസാമഗ്രികളും യൂണിഫോമും വിലക്കുറവിലും സമ്മാനമായും നൽകുന്നവരുമുണ്ട്. കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകാൻ പല ഡോക്ടർമാരും തയാറാണ്.ഇത്തരത്തിൽ നിരവധി പേരുടെ കൂട്ടായ്മയുടെ കരുതലാണ് തെരുവുമക്കളുടെ അശ്രയം.
വൈകാതെ രൂപതാകേന്ദ്രം അലിഗഢ് സെന്റ് ഫിദേലിസ് സ്കൂളിനു സമീപം സൗകര്യങ്ങളോടെ ഒരു ബാലഭവൻ പണിയുന്നതിനാവശ്യമായ സ്ഥലം നൽകുകയും ഏറെപ്പേരുടെ സഹായത്തോടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു.
നിലവിലെ ബിഷപ് ഡോ. റാഫി മഞ്ഞളിയും വേണ്ട സഹായങ്ങൾ നൽകി വരുന്നു. ഫാ. ജോസ് അക്കരത്തകിടിയേലിന്റെ നേതൃത്വത്തിൽ അലിഗഢ് ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും സഹായികൾക്കും പ്രദേശവാസികളുടെ സഹകരണത്തോടെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ബാലഭവനിൽ വളർന്നവരും വിവിധ ജോലികൾ ചെയ്യുന്നവരുമാണ് ഇത് പാകപ്പെടുത്തി ജോസച്ചനൊപ്പം വിതരണം ചെയ്യുന്നത്.
നിലവിൽ 46 ആണ്കുട്ടികളാണ് അച്ചന്റെ സംരക്ഷണയിലുള്ളത്. ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർ ഈ വലിയ കരുതലിൽ സുരക്ഷിതരാണ്. മുതിർന്ന കുട്ടികൾ ചെറിയ കുട്ടികളുടെ കാര്യങ്ങളിൽ സഹായിക്കുന്നു. അംഗവൈകല്യം സംഭവിച്ചവരും ബുദ്ധിമാന്ദ്യമുള്ളവരും ഇവർക്കൊപ്പമുണ്ട്.ഇവിടെ ആരും മതം ചോദിക്കാറില്ല, പറയാറുമില്ല. എന്നാൽ ഏവരും ദൈവവിശ്വാസത്തിൽ വളരുന്നു.
ഫാ. മാത്യു കുന്പുക്കൽ സി.എസ്.ടി.
അലിഗഢിലെ തണൽമരം
04:50 AM Jun 12, 2022 | Deepika.com