എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ് അഭിമുഖപ്പരീക്ഷയ്ക്ക് ഡൽഹി യുപിഎസ്സി ഓഫീലെത്തിയത്. നോട്ടത്തിൽ പന്തികേടു തോന്നാവുന്ന ഭാവം. അൽഫോൻസ് ഒരിനം മാങ്ങയുടെ പേരല്ലേ എന്നായിരുന്നു ഇന്റർവ്യൂ ബോർഡിന്റെ ആദ്യചോദ്യം. അതെ, ഗുണത്തിലും രുചിയിലും വിലയിലും രാജ്യത്തെ ഏറ്റവും മുന്തിയ ഇനം മാങ്ങ എന്ന ഉത്തരത്തിൽ ബോർഡംഗങ്ങൾ ചിരിച്ചു. കേരളീയനല്ലേ, നാട്ടിൽ സുലഭമായ രണ്ടിനം പൈനാപ്പിളുകളുടെ പേരു പറയൂ എന്നായിരുന്നു അടുത്ത ചോദ്യം. ശാസ്ത്രനാമം അറിയില്ലാതിരുന്നതിനാൽ മുള്ളുള്ളതും മുള്ളില്ലാത്തതും ചെറുതും വലുതും എന്നിങ്ങനെയുള്ള ഉത്തരം കേട്ട് അവർ വീണ്ടും ചിരിച്ചു. അക്കാലത്ത് മൊറാർജി ദേശായിയാണ് പ്രധാനമന്ത്രി. മൊറാർജിയുടെ ഭരണം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് തീരെ മോശം എന്നായിരുന്നു ഉത്തരം. മദ്യപിക്കുന്നയാളല്ലെങ്കിലും അക്കാലത്തെ ദേശീയ മദ്യനിരോധനത്തോട് ഞാൻ യോജിച്ചില്ല. മൊറാർജിയുടെ വിദേശനയം പരാജയമാണെന്നും തുറന്നടിച്ചു. എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്കുണ്ടായിരുന്ന എനിക്ക് അഭിമുഖത്തിന് അൻപതു ശതമാനമേ മാർക്കു ലഭിച്ചുള്ളു. എന്റെ ബദൽ സമീപനം ബോർഡിന് പിടിക്കാതെ വന്നതിനാലാവണം ഫലം വന്നപ്പോൾ എട്ടാം റാങ്കിലായി.
മസൂറി ലാൽ ബഹദൂർ ശാസ്ത്രി അക്കാദമിയിലെ പ്രാഥമിക ട്രെയിനിംഗിന് പത്തു ദിവസം വൈകിയാണ് ഞാൻ എത്തിയത്. പോലീസ് വെരിഫിക്കേഷൻ വൈകിയതാൽ ക്ലിയറൻസിനു താമസം വന്നിരുന്നു. മസൂറി അക്കാദമിയിലും നന്നായി ശോഭിക്കാൻ എനിക്കായി. അവിടെ ഫൈൻ ആർട്സ് ക്ലബിന്റെ ചെയർമാനായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. ദിവസവും കലാപരിപാടികളും ചർച്ചകളും ഡിബേറ്റുമൊക്കെയായി സാസ്കാരിക പരിപാടികളുടെ നടത്തിപ്പ് എനിക്കായിരുന്നു. അക്കാലത്ത് സിവിൽ സർവീസ് പാസായി വരുന്നവരുടെ ശരാശരി പ്രായം 24 വയസ്. ഇപ്പോൾ 27 വയസ്. സംവരണത്തിൽ 35 വയസ് കഴിഞ്ഞവരും ഇക്കാലത്ത് കടന്നുവരാം. അവിവാഹിതരായ ചെറുപ്പക്കാരുടെ സൗഹൃദ കൂട്ടമായിരുന്നു ഞങ്ങളുടെ നൂറംഗ ബാച്ച്. മസൂറിയിലെ തണുത്ത പുൽമേടുകളിൽ പാതിരാ വരെ തീ കാഞ്ഞിരുന്നുള്ള വർത്തമാനങ്ങളും കലാപരിപാടികളും. രണ്ടോ മൂന്നോ മണിക്കൂർ ഉറങ്ങി പുലർച്ചയോടെ കായിക പരിശീലനം. തുടർന്ന് അറിവും അനുഭവവും പകരുന്ന ക്ലാസുകൾ. വൈകുന്നേരം കലാസാംസ്കാരി ക പരിപാടികൾ. ട്രക്കിംഗിനും സാഹസിക പരിശീലനത്തിനും ഹിമാലയ കൊടുമുടിയിൽ മൂന്നാഴ്ച താമസം. അവിടെ ചെറിയ ഡോർമറ്ററിയിൽ ഞങ്ങൾ ആണ് പെണ് വേർതിരിവില്ലാതെ ഒരുമിച്ചു പാർത്തു, ഒരുമിച്ചു ഭക്ഷണം തയാറാക്കി. ഗ്രാമദർശനത്തിനായി മധ്യപ്രദേശിലെ പത്താൽകോട്ടിനടുത്ത് ചിന്ദ്വാര ഉൾഗ്രാമത്തിൽ രണ്ടാഴ്ച കുടിൽകെട്ടി കിടന്നു. പ്രതിസന്ധികളെ നേരിടാനുള്ള മെയ്ക്കരുത്തും ഉൾക്കരുത്തും മസൂറിയിലെ പരിശീലനത്തിൽ ലഭിച്ച നേട്ടമാണ്.
പരിശീലനശേഷം സബ് കളക്ടറായി മൂന്നാറിലെത്തുന്പോൾ അവിടെ മണ്റോഡുകൾ മാത്രം. തനിയെ ജീപ്പ് ഓടിച്ച് കുന്നും മലയും താണ്ടിയായിരുന്നു സേവനം. തുടർന്ന് പല പദവികളിലും പല ചുമതലകളിലും ഇരുന്ന് ആവും വിധം ജനങ്ങളെ സേവിച്ചു. സിവിൽ സർവീസിൽ എട്ടു വർഷം ബാക്കിയുണ്ടായിരിക്കെ രാജിവച്ച് എംഎൽഎയായി.
ഇപ്പോഴും സിവിൽ സർവീസ് പരീക്ഷയും മസൂറി പരിശീലനവും സർവീസ് ജീവിതവും ഏറെ അനുഭവങ്ങളുടേതാണ്. മസൂറി അക്കാദമിയിലെ നീല സ്യൂട്ട് യൂണിഫോം ഇപ്പോഴും ഭദ്രമായി സൂക്ഷിക്കുന്നുണ്ട്, ചില വേളകളിൽ ധരിക്കാറുമുണ്ട്.
അൽഫോൻസ് കണ്ണന്താനം
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
04:08 AM Jun 12, 2022 | Deepika.com