കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളിൽ നേട്ടങ്ങളും മെഡലുകളും സ്വന്തമാക്കുന്നു. ബാസ്കറ്റ്ബോളിലും പവർലിഫ്റ്റിംഗിലും അന്തർദേശീയ മെഡലുകൾക്കും അർഹയായി.
വേനലിൽ വാടിത്തളരുന്ന ചെടികൾക്കും ഒരു പ്രതീക്ഷയുണ്ട്. നാളെ മഴത്തുള്ളികൾ വീഴുന്പോൾ വീണ്ടും തളിർത്തു പുഷ്പിക്കാമെന്ന പ്രതീക്ഷ. തളർച്ചയെ അതിജീവിച്ച് മുന്നേറുന്ന ആൽഫിയ ജയിംസ് ഇത്തരത്തിൽ അതിജീവനത്തിന്റെ പാഠപുസ്തകമായി മാറിയിരിക്കുന്നു. അനേകരുടെ സാന്ത്വനവും കരുതലും പ്രോത്സാഹനവും ഒന്നു ചേർന്നതോടെ വീൽചെയറിലിരുന്ന് ആൽഫിയ പരിമിതികളെ പരാജയപ്പെടുത്തുകയാണ്, പ്രതീക്ഷകളെ പൂവണിയിക്കുകയാണ്.
ആകാശത്തോളം ഉയരത്തിൽ സ്വപ്നങ്ങൾ കാണുകയും നേട്ടങ്ങൾ സ്വന്തമാക്കാൻ വെന്പൽ കൊള്ളുകയും ചെയ്തിരുന്ന വിദ്യാർഥിനിയാണ് ആൽഫിയ. അപ്രതീക്ഷിതമായുണ്ടായ വീഴ്ചയിൽ നെഞ്ചിനു താഴെ ശരീരം തളർന്നുപോയി. പ്ലസ് വണ്ണിനു പഠിക്കുന്പോൾ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നുള്ള വീഴ്ചയാണ് എല്ലാം തകർത്തെറിഞ്ഞത്.
നട്ടെല്ലിനുണ്ടായ ക്ഷതത്തിൽ ഇനിയൊരിക്കലും നടക്കാനാവില്ലെന്ന ഡോക്ടറുടെ വിധി വാൾപോലെ മനസിൽ പതിക്കുന്പോൾ ഹൃദയം പിടഞ്ഞു, കണ്ണുകൾ നിറഞ്ഞു. ജൂണിയർ ദേശീയ ബാസ്കറ്റ് ബോൾ താരമായിരുന്ന ആൽഫിയ അതോടെ വീൽച്ചെയറിന്റെ പരിമിതിയിലേക്കു ചെറുതായി. പക്ഷേ, അവളുടെ കാലുകൾ മാത്രമേ തളർന്നിരുന്നുള്ളു. കരുതലായി നിലകൊണ്ടവരുടെ ഉത്തേജനത്തിലും ദൃഢനിശ്ചയത്തിലും മനസ് ധീരമായി ഉയിർത്തെഴുന്നേറ്റു.
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും പിൻബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായിക മേളകളിൽ നേട്ടങ്ങളും മെഡലുകളും സ്വന്തമാക്കുന്നു. ബാസ്കറ്റ് ബോളിലും പവർലിഫ്റ്റിംഗിലും അന്തർദേശീയ മെഡലുകൾക്കും അർഹയായി.
മൂവാറ്റുപുഴ തിരുമാറാടി കൊച്ചുകുന്നേൽ കെ.എ. ജെയിംസിന്റെയും ബിജിയുടെയും മകളായ ആൽഫിയ ഇപ്പോൾ കാക്കനാട് ജെയ്ൻ യൂണിവേഴ്സിറ്റിയിൽ ഫൈനൽ ബികോം വിദ്യാർഥിനിയാണ്.
വൈകല്യമുള്ളവരുടെ കായിക മേളകളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന അന്തർദേശിയ താരമാണ് ഇന്ന് ആൽഫിയ. അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നു ബെസ്റ്റ് സ്പോർട്സ് യൂത്ത് പാരാലിബിക് അവാർഡ് ജേതാവായി.
സുവർണമെഡലുകളുടെ വലിയൊരു നിര തന്നെ കഴുത്തിലണിഞ്ഞിരിക്കുന്നു. സ്പെഷൽ ഒളിന്പിക്സ് ഉൾപ്പെടെ പുത്തൻ വിജയക്കുതിപ്പിനായി ആൽഫിയ തീവ്ര പരിശീലനത്തിലാണ്.
ദുരന്തം വന്ന വഴി
മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ പ്ലസ് വണ്ണിനു പഠിക്കുന്പോൾ സിബിഎസ്ഇ ദേശീയ ബാസ്കറ്റ് താരമായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്പോൾ ആൽഫിയയെ കോച്ച് ഡോ. പ്രിൻസ് മറ്റമാണ് ബാസ്കറ്റ് ബോൾ കോർട്ടിലേക്ക് നയിച്ചത്. അപ്രതീക്ഷിതമായിരുന്നു ആ ദുരന്തം. സ്കൂൾ ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരപരിക്കേറ്റ് അങ്കമാലി ലിറ്റിൽ ഫ്ളവർ, ആസ്റ്റർ മെഡിസിറ്റി, വെല്ലൂർ മെഡിക്കൽ കോളജ് ഉൾപ്പെടെ ആശുപത്രികളിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും നട്ടെല്ലിനുണ്ടായ ക്ഷതം ഭേദമാക്കാനായില്ല.
വെല്ലൂർ ആശുപത്രിയിൽ തെറാപ്പിസ്റ്റ് ജിതിൻ ആൽഫിയയ്ക്ക് ആശ്വാസവും ധൈര്യവും പകർന്നു. ആദ്യമൊക്കെ ഉൾക്കൊള്ളാനായില്ലെങ്കിലും ജിതിന്റെ സാന്ത്വനത്തിൽ സാഹചര്യങ്ങളെ ഉൾക്കൊള്ളാൻ പരുവപ്പെട്ടു. ഇടയ്ക്കിടെ കാലുകളെ തഴുകി, ചലനമുണ്ടോയെന്ന് അവൾ ആകാംക്ഷയോടെ നോക്കുമായിരുന്നു. പക്ഷെ ഒരു ഫലവുമുണ്ടായില്ല.
പ്രതീക്ഷകൾ അസ്തമിച്ച് വീൽചെയറിൽ ഷന്താൾ ജ്യോതി സ്കൂളിൽ പഠനത്തിന് തിരികെയെത്തുന്പോൾ വേദനയും ദുഃഖഭാരവും താങ്ങാനായില്ല. വൈകുന്നേരങ്ങളിൽ ബാസ്കറ്റ് ബോൾ കളിക്കാൻ കൂട്ടുകാർ കോർട്ടിൽ ഇറങ്ങുന്പോൾ മനസ് പിടയും. ഹോസ്റ്റൽ മുറിയിലിരുന്നു കരയും. അധ്യാപകരും കൂട്ടുകാരും ആശ്വാസം പകരുന്പോഴും മനസു നിറയെ നഷ്ടബോധമായിരുന്നു. പ്രിൻസിപ്പാൾ സിസ്റ്റർ ലിസയുടെ വാക്കുകളും പ്രാർഥനയും ആശ്വാസത്തിന്റെ ലേപനമായി മാറി. ഒപ്പം ഡോ. പ്രിൻസ് മറ്റത്തിന്റെ ഇടപെടലും ധൈര്യം പകർന്നു.
അങ്ങനെ രണ്ടും കൽപിച്ചു കോർട്ടിലിറങ്ങാൻ ആൽഫിയ തീരുമാനമെടുത്തു. ശനിയും ഞായറും കോർട്ടിൽ ഇറങ്ങും. വീൽചെയറിലാണെന്ന ചിന്തകൾ മറന്ന് പന്തെറിയുന്പോൾ എഴുന്നേൽക്കാൻ നോക്കും. ചലനം നഷ്ടമായ കാലുകളിലൂടെ വേദന അരിച്ചു കയറും. കണ്ണുകൾ നിറയും. പക്ഷെ കഠിനവേദനകളെ മറന്ന് ആൽഫിയ പന്തുകൾ എറിഞ്ഞു, കൈകളിൽ ഭാരം ഉയർത്തി.
ഏറെ പ്രതീക്ഷകളോടെ വളർത്തിയ പ്രിയ പിതാവ് മരിക്കുന്പോൾ ആൽഫിയ അഞ്ചാം ക്ലാസിലും സഹോദരൻ ആൾഫിൻ മൂന്നിലും പഠിക്കുകയാണ്. കര കയറാൻ അക്കാലത്ത് അമ്മ അനുഭവിച്ച കഷ്ടപ്പാടും ത്യാഗവും കണ്ടാണ് ആൽഫിയ വളർന്നത്. അമ്മയെ കഷ്ടപ്പെടുത്താതിരിക്കാൻ ഒരു ജോലി സന്പാദിക്കണമെന്നായിരുന്നു എക്കാലത്തെയും ആഗ്രഹം. ബംഗളൂരുവിൽ നഴ്സായിരുന്ന അമ്മ മകൾക്കുണ്ടായ ആഘാതത്തോടെ ജോലി ഉപേക്ഷിച്ചു മകളുടെ കൂടെയിരുന്നു. ജീവിത ഭാരം ഇറക്കിവയ്ക്കാൻ വകയില്ലാതെ കുടുംബം ഏറെ ദുരിതപ്പെട്ടു.
അതിജീവനവഴിയിലൂടെ
ബികോമിന് ജെയ്ൻ യൂണിവേഴ്സിറ്റിയിലെത്തിയ വേളയിൽ വെല്ലൂർ മെഡിക്കൽ കോളജിലെ തെറാപ്പിസ്റ്റ് ജിതിൻ വഴി കാക്കനാട് രാജഗിരിയിലെ ഫാ. മാത്യു കിരിയന്തൻ സിഎംഐയുമായി ബന്ധപ്പെട്ടു. അത്തരത്തിൽ ആൽഫിയയ്ക്കു വീൽചെയർ ബാസ്ക്കറ്റ്ബോൾ പരിശീലനത്തിനുള്ള സാധ്യത തുറന്നു. അപ്പോഴും പ്രതിസന്ധി മുന്നിലുണ്ടായിരുന്നു. എറണാകുളത്ത് താമസിക്കാൻ അനുയോജ്യമായ ഒരു ഹോസ്റ്റൽ വേണം.
വിവിധ ഇടങ്ങളിൽ സൗകര്യം തേടി ആൽഫിയയും കൂട്ടുകാരും അന്വേഷണം നടത്തിയെങ്കിലും വീൽചെയറിൽ കഴിയുന്നയാൾക്ക് താമസിക്കാൻ പറ്റിയ സൗകര്യമില്ലെന്നായിരുന്നു മറുപടി. തുടരെ നടത്തിയ ശ്രമത്തിനൊടുവിൽ കാക്കനാട്ട് താൽക്കാലിക താമസസൗകര്യം ലഭിച്ചു. ഇക്കാലത്താണ് ജിമ്മിൽ പോയി വർക്ക് ഒൗട്ട് ചെയ്യണമെന്ന് ആൽഫിയയ്ക്ക് ആഗ്രഹം ജനിച്ചത്. രണ്ടാമൂഴം പിച്ചവയ്ക്കാനുള്ള വഴിയായി മനസ് ഇതിനെ കണ്ടു. ഹോസ്റ്റലിനുവേണ്ടി നടത്തിയതുപോലെ ജിമ്മിനു വേണ്ടിയും അന്വേഷണം നടത്തിയെങ്കിലും ഏറെപ്പേരും സഹായിക്കാൻ തയാറായില്ല.
എന്നാൽ കാക്കനാട് ഡി ആർക്ക് വണ്ണിൽ ഉപാധികളില്ലാതെ പരിശീലനം നൽകാൻ ഉടമ വിഷ്ണു എസ് നായരും മാനേജർ അരുണ് ഹാരിസും ട്രെയിനർ ആർ.ജെ. രാഹുലും തയാറായി. ഇവിടെ നിന്നാണ് പുനർജന്മംപോലെ കോർട്ടിലേക്കും വിജയത്തിലേക്കുമുള്ള നേട്ടങ്ങളുടെ യാത്ര ആരംഭിക്കുന്നത്. വിജയമെഡലുകൾ വെട്ടിപ്പിടിക്കണമെന്ന ആഗ്രഹം മനസിൽ പടർന്നു.
ദേശീയ പാരാ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ വരെ പങ്കെടുക്കാൻ അവസരമൊരുക്കിയതും ഇവരാണ്. ജീവിക്കണമെങ്കിൽ പണം വേണം. പണം വേണമെങ്കിൽ ജോലി സന്പാദിക്കണം. അതിനുള്ള മാർഗവും സുഹൃത്തുക്കൾ കണ്ടെത്തി. കാക്കനാട്ടെയും എറണാകുളത്തെയും വിവിധ സ്ഥാപനങ്ങളിൽ ചെയ്യാനാകുന്ന ജോലികൾ ചെയ്തു. ഒഴിവുവേളകളിൽ സ്കൂളുകളിലും കോളജുകളിലും മോട്ടിവേഷൻ ക്ലാസുകളും എടുക്കുന്നു.
ദേശീയ താരം
ബാഡ്മിന്റണ്, ബാസ്ക്കറ്റ്ബോൾ, പവർലിഫ്റ്റിംഗ് തുടങ്ങിയവയിൽ ദേശീയതലത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനായി. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന നാലാമത് ദേശീയ പാരാ ബാഡ്മിന്റണ് ചാന്പ്യൻഷിപ്പിൽ വനിതകളുടെ വീൽചെയർ1 വിഭാഗത്തിൽ സിംഗിൾസിലും ഡബിൾസിലും സ്വർണം നേടി. ഇതാദ്യമായാണ് ഇരുപതു വയസുകാരി പാരാ നാഷണൽ ബാഡ്മിന്റണിൽ സ്വർണമണിയുന്നത്.
ആൽഫിയയെ സുവർണഗേൾ എന്ന വിശേഷണത്തോടെ പാരാലിബിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. ദീപ മാലിക്, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ, പാരാലിബിക് കമ്മിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ വെബ് പോർട്ടലുകളിൽ കുറിപ്പിട്ടു. ദ്രോണാചാര്യ ജേതാവും ദേശീയ കോച്ചുമായ ഗൗരവ് ഖന്ന ആൽഫിയയെ രാജ്യത്തിന്റെ അഭിമാനമെന്നാണ് വിശേഷിപ്പിച്ചത്. ചൈന ഏഷ്യൻ ഗെയിംസിലും ബർമിംഹാം കോമണ്വെൽത്ത് ഗെയിംസിലും അടുത്ത വർഷം പാരീസിൽ നടക്കുന്ന പാരാലിന്പിക്സിലും പങ്കെടുക്കാനുള്ള യോഗ്യതയും ആൽഫിയ നേടിക്കഴിഞ്ഞു.
അഞ്ചുവർഷക്കാലമായി കാവൽമാലാഖമാരെപ്പോലെ ഒരു നിര സുഹൃത്തുക്കൾ ആൽഫിയയ്ക്കൊപ്പമുണ്ട്. കൈപിടിക്കാനും സഹായിക്കാനും ഇവർ മുന്നിലും പിന്നിലുമുണ്ടെന്ന ബോധ്യം ഇവളുടെ ജീവിതം മാറ്റി മറിച്ചിരിക്കുന്നു. 2024ലെ പാരാ ഒളിന്പിക്സിൽ സ്വർണം അണിയുക എന്നതാണ് ലക്ഷ്യം. അന്താരാഷ്ട്ര കായിക മത്സരങ്ങൾ പങ്കെടുക്കുന്നതിൽ സാന്പത്തിക പരിമിതി ഏറെയുണ്ടെന്നതും ആൽഫിയ ആശങ്കയോടെ നോക്കിക്കാണുന്നു.
വീൽചെയർ ഉരുട്ടി മുന്നോട്ടു പോകുന്പോഴും അൽഫിയ പറഞ്ഞു. ’ഒരിക്കൽ ഞാൻ വീൽചെയറില്ലാതെ നടന്നു വരും. അതാണ് എന്റെ ലക്ഷ്യവും പ്രതീക്ഷയും. ദൈവം അതിനു കൃപ ചെയ്യും, അത്ഭുതങ്ങൾ സംഭവിക്കും.’ മനസും ചിന്തയും പാകപ്പെട്ടതുപോലെ തളർന്നുപോയ ശരീരവും തന്നിലേക്ക് മടങ്ങിവരുമെന്ന് ആൽഫിയ പ്രത്യാശിക്കുന്നു.
ജോൺസൺ വേങ്ങത്തടം
വീൽചെയറിലെ പുഞ്ചിരി
04:01 AM Jun 05, 2022 | Deepika.com