പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തലമുറയുടെ പള്ളിക്കൂടം തുറക്കലിന്റെ ഇന്പവും കന്പവും. മേയ് അവസാനം കരിമേഘങ്ങൾ ഇരുൾ പടർത്തുന്ന മാനത്ത് ഇടിമിന്നലിന്റെ അകന്പടിയോടെ എത്തുന്ന മണ്സൂണ്. സ്കൂൾ തുറക്കലിന്റെ ദിവസംതന്നെ മഴ തിമർക്കുക പതിവായിരുന്നു.
തോടും പുഴയും കരയും കായലും അതിവേഗം നിറയുന്ന തോരാമഴ. പകൽ തവളകളുടെ കൂട്ടക്കരച്ചിൽ. രാത്രി ചീവീടുകളും. രാത്രികളിൽ പുതപ്പിനുള്ളിലേക്ക് അരിച്ചിറങ്ങുന്ന കൊടുംതണുപ്പ്. ഓല കെട്ടിയതും ഓടു മേഞ്ഞതുമായ ഏറെ വീടുകളും ഇടവപ്പാതിയിൽ ചോരും.
സ്ലേറ്റും കല്ലുപെൻസിലുമാണ് ഒന്നാം ക്ലാസിലേക്കുള്ള ഏക സമ്മാനം. ഏറിയാൽ ഒരു ഉടുപ്പും വള്ളിനിക്കറും വാങ്ങിത്തരും. തുണിസഞ്ചിപോലും ആഡംബരമായിരുന്ന അക്കാലത്ത് കൈയിലാണ് പഠനസാമഗ്രികൾ കരുതുക. അയലത്തെ കുട്ടിയുടെ പഴയ പുസ്തകം വാങ്ങി പഠിക്കുകയാണ് പതിവ്. ഇത്തരത്തിൽ രണ്ടു മൂന്നു വർഷം കൈമാറി വരെ പഴയ പുസ്തകങ്ങളിൽ പഠിപ്പ് തുടരും. രണ്ടാം ക്ലാസ് കയറണം ഒരു റൂളിപ്പെൻസിൽ സ്വന്തമാകാൻ. മഷിപ്പേന കിട്ടാൻ അഞ്ചാം ക്ലാസിലെത്തണം. ബോൾ പേന കിട്ടുക ഏറെ ദുഷ്കരം.
റബർ ബാൻഡിലും ഇലാസ്റ്റിക്കിലും ഒതുക്കി കെട്ടിയ പുസ്തകങ്ങൾ നെഞ്ചോടു ചേർത്ത് മഴ ചവിട്ടിയുള്ള നടത്തം. പാടവരന്പും തോട്ടുവരന്പും നടവഴിയും താണ്ടിയുള്ള നടപ്പനുഭവമായിരുന്നു പഠനത്തേക്കാൾ രസം.
പാവപ്പെട്ട കുട്ടികൾക്ക് കുട അലങ്കാരമായിരുന്നു. ഒരു കുടയിൽ നിറയെപ്പേരുണ്ടാവുകയും ചെയ്യും. വാഴയിലയും തേക്കിലയും ചൂടി വരുന്നവർ പലരായിരുന്നു. ഉച്ചയ്ക്ക് സ്കൂൾ വരാന്തയിൽ വിളന്പുന്ന ഉപ്പുമാവ് തിന്നാനുള്ള കരുതൽകൂടിയായിരുന്നു ഇല.
ഓലയും ഓടും മേഞ്ഞ അരഭിത്തിയുള്ള പള്ളിക്കൂടം. ആട്ടം നിലയ്ക്കാത്ത കാലൻ തടി ബഞ്ചുകളിലെ പരുക്കൻ ഇരുപ്പ്. ക്ലാസുകളെ വേർതിരിക്കാൻ മറകയും മാറാലയുമൊന്നുമില്ല. ചോക്ക് അമർത്തിയെഴുതിയാലും അക്ഷരം തെളിയാത്ത പരുക്കൻ പലക ബ്ലാക്ക് ബോർഡ്. ചിലന്തി വലയുടെ അലങ്കാരത്തിൽ ചോർച്ചയുള്ള ഓടുമേൽക്കൂര. ക്ലാസിനു മുൻപും അവസാനിക്കുന്പോഴുമുള്ള മണിയടിയുടെ ഇന്പം ഓർമയിൽ കന്പമായി ബാക്കിയുണ്ട്. ഒരു കൈയിൽ പരന്ന ഓട്ടുമണിയും മറുകൈയിൽ കൊട്ടുവടിയുമായി വരാന്തയിൽ നിന്ന് പ്യൂണ് മുഴക്കുന്ന നാദം. ഹാജർ വിളിയിൽ ചിട്ടയുടെ അടയാളമായി ടീച്ചറിന്റെ ചൂരൽവടിയും വർത്താനിച്ചാൽ ചെവിക്കിഴുക്കും ഇംപോസിഷനും.
പാവപ്പെട്ട കുട്ടികൾ ക്ലാസിൽ മഴ നനഞ്ഞാണ് വരിക. മഴ കനത്താൽ പലരും വഴിമധ്യേ പീടികത്തിണ്ണകളിൽ നിന്നുപോകും. കുതിർന്ന ഉടുപ്പു നിക്കറുകളിൽ ഈർപ്പം കലർന്ന വിയർപ്പിന്റെ മണമുണ്ടാകും. പഴയ പുസ്തകങ്ങളും ഉടുപ്പുനിക്കറും തുളവീണ സഞ്ചിയും വിള്ളലുള്ള തടി സ്ലേറ്റും മുറിക്കല്ലുപെൻസിലുമൊക്കെയാണ് പഠന സാമഗ്രികൾ.
ഉപ്പുമാവിന് അവധിയുള്ള ദിവസങ്ങളിൽ ക്ലാസിൽ പട്ടിണിക്കാർ പലരുണ്ടാകും. കാർമേഘം പൊതിഞ്ഞ ആകാശത്തിനും മരച്ചില്ലകൾക്കും താഴെ കാക്കക്കരച്ചിലുകളുടെ ചുറ്റുവട്ടത്തിൽ നിന്നുള്ള പൊതിച്ചോറൂണിന്റെ രുചി. ചാക്കരിച്ചോറിനൊപ്പം ചമ്മന്തി മാത്രമേ കൂട്ടായുണ്ടാകൂ. ചോറില്ലാത്തവർക്ക് ഉള്ളവരുടെ ഇലകളിൽ നിന്ന് നാലുരുളയുണ്ണാൻ അനുവാദം വേണ്ടതാനും. അപൂർവമാണ് ചോറ്റുപാത്രം. ടിഫിൻ ബോക്സ് എന്നൊരു വാക്ക് കേട്ടറിവുപോലുമില്ല. ഏറെപ്പേരും ഇലപ്പൊതിയാണ് കൊണ്ടുവരിക.
ചോറ്റുപാത്രത്തിനുമുണ്ടായിരുന്നു സോഷ്യൽ സ്റ്റാറ്റസ്. സ്റ്റീൽപാത്രം പണക്കാർക്കു മാത്രം. ഇടത്തരക്കാർക്ക് ഇന്റാലിയം. ചെറുകിടക്കാർക്ക് അലൂമിനിയം. ദരിദ്രർക്ക് ഇല. കുടയുണ്ടെങ്കിലും നിവർക്കാതെ അന്തിമഴ നനഞ്ഞുള്ള പോക്കിനൊരു സുഖമുണ്ടായിരുന്നു. ചാലുകീറിയ ഉറവ ചവിട്ടി തടിപ്പാലം കടന്നും കുന്നു കയറിയും മലയിറങ്ങിയും നനഞ്ഞുള്ള പോക്ക്. വെള്ളം വീണും ചെളി തെറിപ്പിച്ചും അഴുക്ക് പൊതിഞ്ഞ കുപ്പായം പിറ്റേന്നും ഇടാൻ മടിയും മാനക്കേടുമില്ലാത്ത കാലം.
പെരുമഴ നനഞ്ഞ് പാടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ. തോർച്ച നോക്കാതെ പക്കം നോക്കി വിതയും ഞാറു നടീലും കളപറിക്കലും. തോട്ടരുകിലെ മാവിലും പ്ലാവിലും അന്പഴത്തിലും കടപ്ലാവിലും പുളിമരത്തിലും നിറയെ കായ്കൾ. തോടുകളിലും കായലുകളിലും നീങ്ങുന്ന ചെറുവള്ളങ്ങൾ. തോളിൽ കുട ചാരി നയന്പുതുഴഞ്ഞ് വല വീശി മീൻ പിടിക്കുന്നവർ. നേരന്പോക്കിന് ചൂണ്ടയെറിയുന്നവർ.
ഓടുമേഞ്ഞ പുരമുകളിൽ നിന്നും തോരണംപോലെ മുറ്റത്തേക്കൊഴുകുന്ന വെള്ളം ചാലുകീറി പുരയിടങ്ങളിലെത്തും. കണ്ണീരുപോലെയുള്ള ഉറവ ചവിട്ടിയുള്ള നടപ്പിനും വീഴ്ചകൾക്കും വല്ലാത്തൊരു രസമുണ്ടായിരുന്നു.
വേന്പനാട്ടു കായലോര ഗ്രാമങ്ങളിൽ ഉള്ളവർക്ക് ഇടവപ്പാതി മുതൽ കർക്കിടകം വരെയുള്ള മാസങ്ങൾ പട്ടിണിയുടേതായിരുന്നു. ആർത്തലച്ചു പെയ്യുന്ന മഴക്കൊപ്പം കിഴക്കൻ വെളളം ഇരന്പിയെത്തും. വീടുകളിലും പുരയിടങ്ങളിലും തോടുകളിലും വെള്ളപ്പൊക്കം. വറുതിയുടെ കർക്കിടത്തിൽ വേലയും കൂലിയും ഇല്ലാതെ ഏറെപ്പേർ. തഴപ്പായയും വിത്തു വട്ടിയും നെയ്ത് സൂക്ഷിച്ചു വയ്ക്കുക്കുന്നവർ പഞ്ഞമാസത്തിൽ വിറ്റു കിട്ടുന്നതുകൊണ്ടാണ് റേഷനരി വാങ്ങുക. തുരുത്തുകളിൽ ഒറ്റപ്പെട്ടു പോയവർ മണ്കൂരയ്ക്കുള്ളിൽ കട്ടിലിലും മേശയിലും ഒക്കെയാവും ഇരിപ്പും കിടപ്പും. വീടോളം കയറിയ വെള്ളത്തിൽ നിന്ന് അവരൊക്കെ ചൂണ്ടയും ഉറുവലയും ഏറിഞ്ഞ് ഉൗത്ത മീൻ പിടിക്കും.
വെള്ളപ്പൊക്കം രൂക്ഷമായാലും കൊതുന്പു വളളത്തിൽ ചെറു തുഴകളെറിഞ്ഞായിരുന്നു സഞ്ചാരം. പച്ച നെല്ല് പുഴുങ്ങി ഉണങ്ങി വറത്ത് ഉരലിൽ കുത്തിയെടുത്താണ് അമ്മമാർ കുഞ്ഞുങ്ങൾക്ക് ഒരു നേരമെങ്കിലും കഞ്ഞി നൽകി വന്നിരുന്നത്. സ്കൂൾ ബസും യൂണിഫോമും ആടയാഡംബരങ്ങളുമൊക്കെയായി പഠനം ആഘോഷമായ ഇക്കാലത്തെ കുട്ടികൾ അറിയുന്നുണ്ടോ പഴമക്കാരുടെ പഠന പരീക്ഷണങ്ങളും പരിമിതികളും.
പി.ടി കുര്യൻ, കുമരകം
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
03:38 AM Jun 05, 2022 | Deepika.com