കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാർ അലൻ പോ (1809-1849). അദ്ദേഹത്തിന്റെ ചെറുകഥകളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് ‘ദ ടെൽ-ടെയ്ൽ ഹാർട്ട്.’ ആ കഥയുടെ ചുരുക്കമിവിടെ കൊടുക്കട്ടെ.
ഉൗരും പേരുമില്ലാത്ത ഒരാൾ കഥ പറയുന്നതായിട്ടാണ് ഈ ചെറുകഥ ആരംഭിക്കുന്നത്. അയാൾ പറയുന്ന കഥയാകട്ടെ താൻ ചെയ്ത ഒരു കൊലപാതകത്തിന്റേതും.
വൃദ്ധനായ ഒരു മനുഷ്യനെയാണ് അയാൾ കൊലചെയ്തത്. അതാണെങ്കിൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാത്ത കൊലപാതകവും. കൂടെ താമസിച്ചിരുന്ന ഒരാളെയാണ് താൻ കൊലചെയ്തതെന്നു പറയുന്പോഴും കൊലചെയ്യപ്പെട്ടയാൾ ആരാണെന്നു വ്യക്തമാക്കുന്നില്ല. അത് ഒരുപക്ഷേ അയാളുടെ പിതാവോ യജമാനനോ ലാൻഡ് ലോർഡോ മറ്റാരെങ്കിലുമോ ആകാം.
വൃദ്ധനെ കൊലചെയ്യാൻ കാരണമായി അയാൾ ചൂണ്ടിക്കാണിക്കുന്നത് ആ വൃദ്ധന്റെ ‘കഴുകൻകണ്ണുകൾ’ അയാൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതു മാത്രമാണ്. ആ വൃദ്ധൻ എല്ലാം കാണുന്നു എന്നതാണ് അയാളുടെ ഏക പരാതി. താൻ എന്തുകൊണ്ട് കൊലചെയ്തു എന്നതിനേക്കാൾ താൻ എങ്ങനെ കൊലചെയ്തു എന്നു വിവരിക്കാനാണ് അയാൾക്ക് താത്പര്യം. തൻമ·ൂലം കൊലപാതകത്തിനു ചെയ്ത ഒരുക്കവും അതു ചെയ്ത രീതിയും വിവരിക്കുന്നതിനാണ് അയാൾ ശ്രമിച്ചിരിക്കുന്നത്.
ഏഴുദിവസത്തെ മാനസിക തയാറെടുപ്പിനു ശേഷം എട്ടാം ദിവസം അർധരാത്രി വൃദ്ധൻ ഉണർന്നുകിടക്കുന്നു എന്നറിഞ്ഞുകൊണ്ടുതന്നെ അയാൾ വൃദ്ധന്റെ മുറിയിൽ കടന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. അതിനുശേഷം തെളിവ് നശിപ്പിക്കാൻ വൃദ്ധന്റെ മൃതശരീരം ബാത്ത്ടബ്ബിൽ കൊണ്ടുപോയി അറത്തുമുറിച്ച് വൃദ്ധന്റെ മുറിയിൽത്തന്നെ സംസ്കരിച്ചു. പലകക്കഷണങ്ങൾ പാകിയിരുന്ന മുറിയിൽ അവ ശ്രദ്ധാപൂർവം മാറ്റിയാണ് അവയ്ക്കടിയിലായി മൃതദേഹം മറവുചെയ്തത്.
കൊലപാതകത്തിന്റെ എല്ലാ തെളിവുകളും നശിപ്പിച്ച ശേഷമായിരുന്നു അയാൾ അന്നു രാത്രി ഉറങ്ങാൻ കിടന്നത്. എന്നാൽ, നേരംവെളുത്തപ്പോഴേക്കും മൂന്നു പോലീസുകാർ അയാളുടെ വാതിലിൽ മുട്ടി. അയൽക്കാരനായ ഒരാൾ നൽകിയ പരാതിയെത്തുടർന്നായിരുന്നത്രേ അവർ അവിടെ വന്നത്. രാത്രിസമയം ആ വീട്ടിൽനിന്ന് ആരോ നിലവിളിക്കുന്നതു കേട്ടതിനാലാണത്രേ അയൽക്കാരൻ പോലീസിൽ പരാതിപ്പെട്ടത്.
പോലീസ് എത്തിയപ്പോൾ കൊലപാതകിയായ മനുഷ്യന് ഒരു കൂസലുമില്ലായിരുന്നു. വൃദ്ധനായ മനുഷ്യൻ അകലെ ഒരിടത്തു പോയിരിക്കുകയാണെന്നും അയൽക്കാരൻ രാത്രി കേട്ട നിലവിളി താൻ സ്വപ്നം കണ്ടു പേടിച്ചു നിലവിളിച്ചതാണെന്നും അയാൾ പോലീസിനോടു പറഞ്ഞു.
അതുപോലെ ആ വീട്ടിൽ എല്ലാം ഭദ്രമാണെന്നും അയാൾ പറഞ്ഞു. അതു ബോധ്യപ്പെടുത്താനായി പോലീസുകാരെ അയാൾ വീട്ടിലെ എല്ലാ മുറികളും കാണിച്ചു. അയാൾ പറഞ്ഞത് അപ്പടി പോലീസ് വിശ്വസിച്ചതുപോലെ അയാൾക്കു തോന്നി. അവർ വൃദ്ധന്റെ മുറിയിലെ കസേരകളിലിരുന്നു വളരെ ലോഹ്യമായി അവരുടെ സംസാരം തുടർന്നു.
പെട്ടെന്നു തലവേദനയെടുക്കുന്നതായി അയാൾക്കു തോന്നി. അയാൽ ആകെ വിളറിവെളുത്തു. ചെവിയിൽ എന്തോ മുഴങ്ങുന്ന ശബ്ദം. പോലീസുകാർ ഒന്നു പോയിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു. തന്റെ ഉള്ളിലനുഭവപ്പെടാൻ തുടങ്ങിയ അങ്കലാപ്പ് മറച്ചുവയ്ക്കാനായി അയാൾ എഴുന്നേറ്റു നടന്നുകൊണ്ടു സംസാരിച്ചു. പക്ഷേ, അപ്പോഴും ചെവിയിൽ ആ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. - ഒരു ഹൃദയം സ്പന്ദിക്കുന്നതിന്റെ ശബ്ദം!
ആ ശബ്ദത്തിന്റെ സ്വരം ഓരോ നിമിഷവും കൂടിക്കൂടി വന്നു. പോലീസുകാർ തീർച്ചയായും അതു കേൾക്കുന്നുണ്ടാകണം, അയാൾ സ്വയം പറഞ്ഞു. ആ ശബ്ദം സഹിക്കാൻ വയ്യാത്ത ഉച്ചത്തിലായപ്പോൾ അയാൾ അലറിവിളിച്ചു പറഞ്ഞു, “ഞാൻ കുറ്റം സമ്മതിക്കുന്നു. ഇവിടത്തെ പലകകൾ പൊളിച്ചുമാറ്റുക. അവയ്ക്കടിയിൽനിന്നാണ് വൃദ്ധന്റെ ഹൃദയം സ്പന്ദിക്കുന്ന ശബ്ദം നിങ്ങൾ കേൾക്കുന്നത്!’’
അയാൾ കേട്ടത് വൃദ്ധന്റെ ഹൃദയം സ്പന്ദിക്കുന്ന ശബ്ദമായിരുന്നോ? അല്ലേയല്ല! അത് അയാളുടെ മനഃസാക്ഷിയുടെ സ്വരമായിരുന്നു! കുറ്റം ചെയ്തതുമൂലം അസ്വസ്ഥമായിത്തീർന്ന മനഃസാക്ഷിയുടെ സ്വരം!
നാം എന്തു കുറ്റം ചെയ്താലും അത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ് അവയ്ക്കു പരിഹാരം ചെയ്യാത്തിടത്തോളംകാലം നമ്മുടെ മനഃസാക്ഷി ഒരിക്കലും ശാന്തമാകില്ല എന്നതാണ് വാസ്തവം. നാം ചെയ്യുന്ന കുറ്റത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും നമ്മുടെ മനഃസാക്ഷിയുടെ അസ്വസ്ഥതയുടെ തീവ്രതയും നമുക്കനുഭവപ്പെടുക.
ചിലരുടെ കാര്യത്തിൽ അവർ എത്രവലിയ കുറ്റം ചെയ്താലും മനഃസാക്ഷിയിൽ അതിന്റെ വേദന അത്രവേഗം അവർക്ക് അനുഭവപ്പെട്ടുവെന്നു വരില്ല. കാരണം, അവർ മനഃസാക്ഷി നഷ്ടപ്പെട്ട മനുഷ്യരാണ്. എന്നാൽ, അവരും മനുഷ്യരായിരിക്കുന്നതുകൊണ്ട് ഇന്നല്ലെങ്കിൽ നാളെ അവരുടെ മനഃസാക്ഷി അവരെ കുറ്റംവിധിക്കാതിരിക്കുകയില്ല. എന്നാൽ, അപ്പോഴും അവർ ആ കുറ്റം ഏറ്റുപറഞ്ഞു മാപ്പു ചോദിക്കുമോ എന്നു തീർച്ചയില്ല.
നമ്മുടെ മനഃസാക്ഷി നേർമയുള്ളതാണെങ്കിൽ അവിടെനിന്നു നാം കേൾക്കുന്ന ശബ്ദം ദൈവത്തിന്റെ ശബ്ദമായിരിക്കും. ആ ശബ്ദമനുസരിച്ചു ജീവിക്കുന്പോഴാണ് നമ്മുടെ മനസിലെ അസ്വസ്ഥതകൾ മാറുകയും അതു ശാന്തമാകുകയും ചെയ്യുക.
നമ്മുടെ മനഃസാക്ഷി നേർമയുള്ള മനസാക്ഷിയാണെന്നു നമുക്കുറപ്പുവരുത്താം. അതുപോലെ, നമ്മുടെ മനഃസാക്ഷിയിലൂടെ ദൈവത്തിന്റെ സ്വരം കേട്ടുകൊണ്ട് ആ വഴിയേ നമുക്കു നടക്കാം. അപ്പോൾ നമ്മുടെ മനസ് ശാന്തമാകും, നമുക്ക് സമാധാനവുമുണ്ടാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
03:33 AM Jun 05, 2022 | Deepika.com