ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും ഉദാത്ത സൃഷ്ടിയായി കണക്കാക്കുന്ന മോണാലിസയോളം എഴുതപ്പെട്ടിട്ടുള്ളതും ശാസ്ത്രീയമായി അപഗ്രഥിക്കപ്പെട്ടതുമായ മറ്റൊരു ചിത്രം ലോകത്തുണ്ടാവില്ല. എങ്ങും പിടികൊടുക്കാതെ നിൽക്കുന്ന മൊണാലിസയുടെ ചുണ്ടിൽ വിരിയുന്ന ചിരിയാണ് ഏവരെയും ആകർഷിക്കുന്നത്.
‘ലാഗിയോകോണ്ട’ എന്ന പേര് തലമുറകൾക്കു പരിചിതമല്ലെങ്കിലും ‘മോണാലിസ’ എന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്തവർ കുറവായിരിക്കും. ലോകത്തിലെ ഏറ്റവും നിഗൂഢമായ പെയിന്റിംഗിലെ നായികയായ മോണാലിസ.
പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ കാഴ്ചക്കാരെ ഇവൾ നോക്കിച്ചിരിക്കുന്പോൾ, ഈ ചിരിയുടെ പിന്നിലെ രഹസ്യം ഉത്തരമില്ലാതെ അഞ്ച് ശതാബ്ദം പിന്നിട്ടിരിക്കുന്നു. ലോകത്ത് ജീവിച്ചി രുന്നിട്ടുള്ള ബഹുമുഖപ്രതിഭകളിൽ ഒന്നാമനെന്നു നിസംശയം വിശേഷിപ്പിക്കാവുന്ന ലെയനാർഡോ ഡാവിഞ്ചി 1503-1506 കാലഘട്ടത്തിൽ വരച്ച മാസ്റ്റർപീസ് പെയിന്റിംഗ് അന്നും ഇന്നും ചർച്ചാവിഷയമാകാൻ കാരണങ്ങൾ പലതാണ്.
ലോകത്തിലെ ഏറ്റവും പ്രശസ്തവും മറ്റെങ്ങും കാണാനില്ലാത്തതുമായ കലാസൃഷ്ടികൾ സൂക്ഷിക്കുന്ന കാഴ്ചബംഗ്ലാവാണ് ലൂവ്ര്. ലിയനാർഡോ ഡാവിഞ്ചി മോണാലിസ പെയിന്റിംഗ് വരച്ചത് ഇറ്റലിയിൽ വച്ചാണെന്നു കരുതുന്നു. കഴിഞ്ഞയാഴ്ച ലൂവ്ര് മ്യൂസിയത്തിൽ വൃദ്ധയുടെ വേഷമണിഞ്ഞെത്തിയ യുവാവ് മോണാലിസ പെയിന്റിംഗിനു നേരേ കേക്ക് എറിഞ്ഞതോടെയാണ് ചിത്രം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്.
ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും ഉദാത്ത സൃഷ്ടിയായി കണക്കാക്കുന്ന മോണാലിസയോളം എഴുതപ്പെട്ടിട്ടുള്ളതും ശാസ്ത്രീയമായി അപഗ്രഥിക്കപ്പെട്ടതുമായ മറ്റൊരു ചിത്രം വേറെയുണ്ടാകില്ല. ഒരാൾക്കും പിടികൊടുക്കാതെ ഈ ചുണ്ടിൽ വിരിയുന്ന വിസ്മയ ചിരിയാണ് ഏവരെയും ആകർഷിക്കുന്നത്.
നിഗൂഢമായ പുഞ്ചിരി
ഈ സുന്ദരിയുടെ നിഗൂഢമായ ചിരിയുടെ പിന്നിലുള്ള രഹസ്യത്തെപ്പറ്റിയുള്ള കഥകൾക്കും അനുമാനങ്ങൾക്കും അവസാനമില്ല. നിഴലിന്റെ തന്ത്രങ്ങളുപയോഗിച്ചാണ് ഡാവിഞ്ചി മോണാലിസയെ വരച്ചതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. മോണോലിസ ലോകത്തിലെ ആദ്യ ത്രീഡി ചിത്രമാണെന്നും ചില ഗവേഷകർ വിലയിരുത്തി. ചിത്രത്തിന്റെ അപാരമായ വശ്യതപോലെ പ്രധാനമാണ് പിന്നിലെ പ്രകൃതിദൃശ്യം.
മോണാലിസയുടെ കൂടപ്പിറപ്പെന്ന് പറയപ്പെടുന്ന ഡാവിഞ്ചിയുടെതന്നെ ഐൽവർത്ത് മൊണാലിസ എന്ന ചിത്രവുമായി നടത്തിയ താരതമ്യ പഠനത്തിലാണ് ഇത് വ്യക്തമായത്. ശാസ്ത്രീയ പരിശോധനയിൽ ചിത്രങ്ങൾ തമ്മിൽ 2.7 ഇഞ്ച് സമാന്തര വ്യത്യാസമുള്ളതായി കണ്ടെത്തുകയായിരുന്നു. മനുഷ്യന്റെ രണ്ടു കണ്ണുകളും തമ്മിലുള്ള ശരാശരി വ്യത്യാസത്തിനനുസരിച്ചാണ് മോണാലിസയുടെ ത്രിമാന ദൃശ്യം തയാറാക്കിയിരിക്കുന്നത്. എന്നാൽ പിന്നീട് ഈ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തി മോണാലിസയെ വരയ്ക്കുകയായിരുന്നെന്നായിരുന്നു ഗവേഷകരുടെ നിഗമനം.
ചിത്രത്തിൽ മോണാലിസ പുഞ്ചിരിക്കുന്നുണ്ടെങ്കിലും ഇവരുടെ കണ്ണിൽ വിഷാദമാണെന്ന വാദവും വിവാദവും എക്കാലവും ഉയർന്നിരുന്നു. ഏറെ കാലങ്ങൾക്ക് ശേഷം മോണാലിസയുടെ പുഞ്ചിരിയുടെ രഹസ്യം കണ്ടെത്തിയതായി ഒരുകൂട്ടം ഗവേഷകർ അവകാശപ്പെട്ടു. ഡാവിഞ്ചിയുടെ തന്നെ മറ്റൊരു പെയിന്റിംഗായ ’ലാബെല്ല പ്രിൻസിപ്പെസ’യുടെ സഹായത്തോടെയാണ് ചിരിക്കു പിന്നിലെ ടെക്നിക് കണ്ടെത്തിയത്.
1490 കളിൽ മിലാൻ ഭരിച്ചിരുന്ന ലുഡോവിക്കോ ഫോർസയുടെ മകളായ ബിനാക്ക എന്ന പതിമൂന്നു വയസുകാരിയാണ് ലാബെല്ല പ്രിൻസിപ്പെസ എന്ന പോർട്രെയ്റ്റിൽ ഉള്ളത്. മോണാലിസ ചിത്രം പോലെ തന്നെ അകലെ നിന്നു നോക്കിയാൽ ബിനാക്ക ചിരിക്കുന്നതായും അടുത്ത് നോക്കുന്പോൾ വിഷാദ ഭാവത്തിലിരിക്കുന്നതായും തോന്നും. ചിത്രം കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുന്പോൾ ചിരി മാഞ്ഞു പോകുകയും ചെയ്യുന്നു.
ചിത്രത്തിന്റെ രഹസ്യം കണ്ടുപിടിക്കാനായി ഗവേഷകർ കാണികളെ കണ്ണുകളും വായയും കറുത്ത ചതുരങ്ങൾ കൊണ്ട് മറച്ചു കാണിച്ചു. വായ മാത്രം മറച്ചുപിടിച്ച് നോക്കിയപ്പോൾ ചിരി അപ്രത്യക്ഷമാകുകയും ചെയ്തു. ഇതിൽനിന്നും ചുണ്ടുകളിലാണ് ചിരിയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നതെന്ന് മനസിലായി. വായയുടെ വക്രതക്ക് വ്യതിയാനം വരുത്തുന്ന ഈ പെയിന്റിംഗ് ടെക്നിക് സുമാറ്റോ (sfumtao) എന്നാണ് അറിയപ്പെടുന്നത്.
ഒരു മുറിയുടെ ഏത് കോണിൽനിന്ന് ചിത്രത്തിലേക്ക് നോക്കിയാലും ചിത്രത്തിലുള്ളയാൾ നമ്മെത്തന്നെ ദൃഷ്ടിയുറപ്പിച്ചു നോക്കുന്നതായി തോന്നിക്കുന്നത് സുമാറ്റോ ടെക്നിക്കിന്റെ പ്രത്യേകതയാണ്. മോണാലിസയിലും ലാബെല്ല പ്രിൻസിപ്പെസയിലും ഡാവിഞ്ചി സുമാറ്റോ ടെക്നിക് ഉപയോഗിച്ച് ചുണ്ടുകളുടെ ഒൗട്ട്ലൈൻ മയപ്പെടുത്തി. ചുണ്ടുകളും മറ്റു മുഖഭാഗങ്ങളും തമ്മിൽ കൃത്യമായ വേർതിരിവ് അങ്ങനെ ഇല്ലാതാക്കുകയാണ് ചെയ്തത്. ഇത്തരത്തിലാണ് ആ വശ്യമായ ചിരി വന്നതെന്ന് കരുതപ്പെടുന്നു.
ആരായിരുന്നു മോഡൽ
ആരാണ് മോണാലിസ എന്നതാണ് അടുത്ത ചോദ്യം. ഫ്രാൻചെസ്കോ ദെൽ ജിയോക്കോന്തോ എന്ന ഫ്ളോറൻസുകാരനായ പ്രഭുവിന്റെ പത്നിയായ ലിസാ ഗെരാർദിനിയാണ് മോണാലിസയ്ക്കു മോഡലായതെന്നതാണ് ഏറ്റവും പ്രബലമായ വാദം. മോണാലിസ ഒരു രാജ്ഞിയായിരുന്നുവെന്നു പറയപ്പെടുന്നെങ്കിലും തെളിവൊന്നുമില്ല. മറ്റൊരഭിപ്രായം മോണാലിസയൊരു അഭിസാരികയായിരുന്നു എന്നതാണ്. അതിന് ചരിത്രകാരന്മാർ സംശയിക്കുന്നത് അവളുടെ മുടി നിരീക്ഷിച്ചാണ്. അക്കാലത്ത് സാധാരണയായി സ്ത്രീകൾ മുടി പിന്നിലേക്ക് പിന്നിയിടുകയാണ് ചെയ്തിരുന്നത്. എന്നാൽ അഭിസാരികകളുടെ മുടി മോണാലിസയുടേതുപോലെ അഴിച്ചിട്ട നിലയിലായിരുന്നത്രേ.
മറ്റു ചിലർ പറഞ്ഞതും നിരീക്ഷിച്ചതും അവർ ഗർഭിണിയായിരുന്നെന്നാണ്. അതിനുള്ള കാരണം അഞ്ഞൂറ് വർഷങ്ങൾക്ക് മുന്പ് നവോത്ഥാന കാലഘട്ടത്തിൽ ഗർഭിണികളായ സ്ത്രീകൾ കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നതാണ്. മാത്രവുമല്ല ചിത്രത്തിൽ മോണാലിസയുടെ കൈകൾ ഉദരത്തെ സ്പർശിച്ചാണിരിക്കുന്നത്. വസ്ത്രത്തിന്റെ നിറവും കറുപ്പുതന്നെ. പുരികം നീക്കം ചെയ്തിരിക്കുന്നു. മറ്റൊരഭിപ്രായം ചിത്രത്തിൽ കാണുന്ന വനിതാ ഡാവിഞ്ചിയുടെ സഹായിയായ സലൈ എന്നയാളാണെന്നാണ്.
ഡാവിഞ്ചിയുടെ ജോണ് ദി ബാപ്റ്റിസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സലൈ മോഡലായിട്ടുണ്ട്. എന്നാൽ ഇതിനെയെല്ലാം കടത്തിവെട്ടുന്ന നിരീക്ഷണം ചില ചരിത്രകാരന്മാർ നടത്തി. അവരുടെ അഭിപ്രായത്തിൽ മോണാലിസ യഥാർഥത്തിൽ ഡാവിഞ്ചി തന്നെയായിരുന്നു. നീളത്തിൽ വളർത്തിയ മുടിയും ദീക്ഷയും ഒഴിവാക്കിയാൽ ഡാവിഞ്ചി മോണാലിസയെപ്പോലിരിക്കുമെന്നാണ് അവർ വിലയിരുത്തിയത്. അതല്ല മോഡലായത് ഡാവിഞ്ചിയുടെ അമ്മയാണെന്ന് വേറെയുമൊരു കഥ.
ചിരിയോ കരച്ചിലോ
എന്തായാലും മോണാലിസ ചിരിക്കുകയാണോ കരയുകയാണോ എന്ന കാര്യത്തിൽ രണ്ടഭിപ്രായം നിലനിൽക്കുന്നു. രഹസ്യം അനാവരണം ചെയ്യാനോ കൃത്യമായ ഉത്തരത്തിൽ എത്താനോ അത്യാധുനിക ശാസ്ത്രപരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും കഴിഞ്ഞിട്ടില്ല.
1797 മുതൽ പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിന്റെ മൂല്യം ഇനിയും കണക്കാക്കാനായിട്ടില്ല. എന്നിരുന്നാലും നിലവിലെ മൂല്യമനുസരിച്ച് 870 മില്യണ് ഡോളറാ (6744 കോടി രൂപ) ണ് മോണാലിസ പെയിന്റിംഗിനു വില കണക്കാക്കുന്നത്. 1911 ൽമോണാലിസ പെയിന്റിംഗ് മോഷണം പോയി. ഉൗർജിത അന്വേഷണത്തിനൊടുവിൽ രണ്ടുവർഷത്തിനുശേഷമാണ് കണ്ടെടുത്തത്. 1956 ൽ പെയിന്റിംഗിനു നേരെ അജ്ഞാതൻ കല്ലെറിഞ്ഞതിനാൽ ഇടതു കൈമുട്ടിനടുത്ത് കേടുപറ്റുകയും ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങൾക്കു ശേഷം ഏതു സാഹചര്യത്തെയും കാലാവസ്ഥയേയും അതിജീവിക്കാൻ ശേഷിയുള്ള സുരക്ഷിത മുറിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ളാസുകൾക്കുള്ളിലാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.
മോണാലിസയിലെയും അന്ത്യ അത്താഴത്തിലെയും നിഗൂഢതകളെ ആസ്പദമാക്കി ഡാൻ ബ്രൗണ് എഴുതിയ ഡാവിഞ്ചി കോഡ് എന്ന നോവൽ വിഖ്യാതമാണ്. മോണാലിസയെ അധികരിച്ച് ഇറങ്ങിയ സിനിമകൾക്കും മറ്റ് കലാസൃഷ്ടികൾക്കും കയ്യും കണക്കുമില്ല. എന്തിന്, ഏറ്റവും കൂടുതൽ ഹാസ്യവൽക്കരിക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടികളിൽ ഇന്നും മോണാലിസതന്നെയാണ് ഒന്നാമത്.
പിറവിയെടുത്ത് അഞ്ചു നൂറ്റാണ്ട് പിന്നിടുന്പോഴും ആർക്കും പിടിതരാതെ മോണാലിസ നമ്മെ നോക്കിച്ചിരിക്കുകയാണ്. ഇതുവരെ കേട്ട കഥകളിൽ ഒന്നാവുമോ അതോ ഇനിയും കേൾക്കാത്ത ഒന്നാവുമോ ആ ചിരിയുടെ പിന്നിലെ രഹസ്യം.
മഹാപ്രതിഭാശാലി ഡാവിഞ്ചി
അസാമാന്യ പ്രതിഭയെന്ന് ലെയനാർഡോ ഡാവിഞ്ചിയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ചിത്രകാരൻ, ഡ്രാഫ്റ്റ്മാൻ, എഞ്ചിനിയർ, ശാസ്ത്രജ്ഞൻ, സൈദ്ധാന്തികൻ, ശിൽപി, ആർക്കിടെക്റ്റ്... തുടങ്ങിയ വയ്ക്കെല്ലാം ഉപരിയായിയിരുന്നു ലെയനാർദോ ദി സെർ പിയറോ ഡാവിഞ്ചി. ബഹുമുഖ പ്രതിഭയെന്ന വിശേഷണത്തിന് എക്കാലവും അനുയോജ്യൻ. 1952 ഏപ്രിൽ 15ന് ഫ്ളോറൻസിൽ ജനിച്ച ഡാവിഞ്ചി 1519 മേയ് രണ്ടിന് ഫ്രാൻസിലെ ക്ലോ ലൂസെയിൽ അന്തരിക്കും വരെ നൽകിയ സംഭാവനകൾ അനുപമമാണ്.
സാധാരണ മനുഷ്യർക്കില്ലാത്ത പല സിദ്ധികളും ഡാവിഞ്ചിയ്ക്കുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഒരേ സമയം രണ്ടു കൈകൾ കൊണ്ടും എഴുതാനും വരയ്ക്കാനുമുള്ള വൈദഗ്ധ്യം. ഒരേ സമയം രണ്ടു കൈകൾക്കൊണ്ട് ഇറ്റാലിയനും ഫ്രഞ്ചും എഴുതി വിസ്മയിപ്പിച്ച ഡാവിഞ്ചി കലാസൃഷ്ടികളിലൂടെ ഇന്നും ലോകത്തെ വിസ്മയിപ്പിക്കുന്നു. വിട്രൂവിയൻ മാനും മോണാലിസയും ലാസ്റ്റ്സപ്പറുമൊക്കെ അദ്ദേഹ ത്തിന്റെ അനശ്വരസൃഷ്ടികളിൽ ചിലതു മാത്രം. റൈറ്റ് സഹോദരന്മാർ വിമാനം പറത്തുന്നതിന് 400 വർഷം മുന്പു തന്നെ ലോകത്തിലെ ആദ്യ വിമാനമാതൃക ഡാവിഞ്ചി വരച്ചുകാട്ടിയെങ്കിൽ അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിന് വേറെയെന്തു തെളിവു വേണം.
അജിത് ജി. നായർ
മോണാലിസ മായാത്ത വിസ്മയം
03:29 AM Jun 05, 2022 | Deepika.com